YouVersion Logo
Search Icon

ലൂക്കൊസ് 7

7
1ജനം കേൾക്കെ തന്റെ വചനമൊക്കെയും പറഞ്ഞുതീർന്നശേഷം അവൻ കഫർന്നഹൂമിൽ ചെന്നു.
2അവിടെ ഒരു ശതാധിപനു പ്രിയനായ ദാസൻ ദീനംപിടിച്ചു മരിപ്പാറായിരുന്നു. 3അവൻ യേശുവിന്റെ വസ്തുത കേട്ടിട്ട്, അവൻ വന്നു തന്റെ ദാസനെ രക്ഷിക്കേണ്ടതിന് അവനോട് അപേക്ഷിപ്പാൻ യെഹൂദന്മാരുടെ മൂപ്പന്മാരെ അവന്റെ അടുക്കൽ അയച്ചു. 4അവർ യേശുവിന്റെ അടുക്കൽ വന്ന്, അവനോട് താൽപര്യമായി അപേക്ഷിച്ചു: നീ അത് ചെയ്തുകൊടുപ്പാൻ അവൻ യോഗ്യൻ; അവൻ നമ്മുടെ ജനത്തെ സ്നേഹിക്കുന്നു; 5ഞങ്ങൾക്ക് ഒരു പള്ളിയും തീർപ്പിച്ചുതന്നിരിക്കുന്നു എന്നു പറഞ്ഞു. 6യേശു അവരോടുകൂടെ പോയി, വീട്ടിനോട് അടുപ്പാറായപ്പോൾ ശതാധിപൻ സ്നേഹിതന്മാരെ അവന്റെ അടുക്കൽ അയച്ചു: കർത്താവേ, പ്രയാസപ്പെടേണ്ടാ; നീ എന്റെ പുരയ്ക്കകത്തു വരുവാൻ ഞാൻ പോരാത്തവൻ. 7അതുകൊണ്ട് നിന്റെ അടുക്കൽ വരുവാൻ ഞാൻ യോഗ്യൻ എന്ന് എനിക്കു തോന്നീട്ടില്ല. ഒരു വാക്ക് കല്പിച്ചാൽ എന്റെ ബാല്യക്കാരനു സൗഖ്യം വരും. 8ഞാനും അധികാരത്തിന് കീഴ്പെട്ട മനുഷ്യൻ; എന്റെ കീഴിൽ പടയാളികൾ ഉണ്ട്; ഒരുവനോട്: പോക എന്നു പറഞ്ഞാൽ അവൻ പോകുന്നു; മറ്റൊരുവനോട്: വരിക എന്നു പറഞ്ഞാൽ അവൻ വരുന്നു; എന്റെ ദാസനോട്: ഇതു ചെയ്ക എന്നു പറഞ്ഞാൽ അവൻ ചെയ്യുന്നു എന്നു പറയിച്ചു. 9യേശു അത് കേട്ടിട്ട് അവങ്കൽ ആശ്ചര്യപ്പെട്ടു തിരിഞ്ഞുനോക്കി, അനുഗമിക്കുന്ന കൂട്ടത്തോട്: യിസ്രായേലിൽക്കൂടി ഇങ്ങനെയുള്ള വിശ്വാസം ഞാൻ കണ്ടിട്ടില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു; 10ശതാധിപൻ പറഞ്ഞയച്ചിരുന്നവർ വീട്ടിൽ മടങ്ങിവന്നപ്പോൾ ദാസനെ സൗഖ്യത്തോടെ കണ്ടു.
11പിറ്റന്നാൾ അവൻ നയിൻ എന്ന പട്ടണത്തിലേക്ക് പോകുമ്പോൾ അവന്റെ ശിഷ്യന്മാരും വളരെ പുരുഷാരവും കൂടെ പോയി. 12അവൻ പട്ടണത്തിന്റെ വാതിലിനോട് അടുത്തപ്പോൾ മരിച്ചുപോയ ഒരുത്തനെ പുറത്തു കൊണ്ടുവരുന്നു; അവൻ അമ്മയ്ക്ക് ഏകജാതനായ മകൻ; അവളോ വിധവയായിരുന്നു. പട്ടണത്തിലെ ഒരു വലിയ പുരുഷാരവും അവളോടുകൂടെ ഉണ്ടായിരുന്നു. 13അവളെ കണ്ടിട്ടു കർത്താവ് മനസ്സലിഞ്ഞ് അവളോട്: കരയേണ്ടാ എന്നു പറഞ്ഞു; അവൻ അടുത്തു ചെന്നു മഞ്ചം തൊട്ടു ചുമക്കുന്നവർ നിന്നു. 14ബാല്യക്കാരാ, എഴുന്നേല്ക്ക എന്ന് ഞാൻ നിന്നോടു പറയുന്നു എന്ന് അവൻ പറഞ്ഞു. 15മരിച്ചവൻ എഴുന്നേറ്റ് ഇരുന്നു സംസാരിക്കുവാൻ തുടങ്ങി; അവൻ അവനെ അമ്മയ്ക്ക് ഏല്പിച്ചുകൊടുത്തു. 16എല്ലാവർക്കും ഭയം പിടിച്ചു: ഒരു വലിയ പ്രവാചകൻ നമ്മുടെ ഇടയിൽ എഴുന്നേറ്റിരിക്കുന്നു; ദൈവം തന്റെ ജനത്തെ സന്ദർശിച്ചിരിക്കുന്നു എന്നു പറഞ്ഞു ദൈവത്തെ മഹത്ത്വീകരിച്ചു. 17അവനെക്കുറിച്ചുള്ള ഈ ശ്രുതി യെഹൂദ്യയിലൊക്കെയും ചുറ്റുമുള്ള നാടെങ്ങും പരന്നു.
18ഇതൊക്കെയും യോഹന്നാന്റെ ശിഷ്യന്മാർ അവനോട് അറിയിച്ചു. 19എന്നാറെ യോഹന്നാൻ തന്റെ ശിഷ്യന്മാരിൽ രണ്ടുപേരെ വിളിച്ച്, കർത്താവിന്റെ അടുക്കൽ അയച്ചു: വരുവാനുള്ളവൻ നീയോ? അല്ല, ഞങ്ങൾ മറ്റൊരുത്തനെ കാത്തിരിക്കേണമോ എന്നു പറയിച്ചു. 20ആ പുരുഷന്മാർ അവന്റെ അടുക്കൽ വന്ന്: വരുവാനുള്ളവൻ നീയോ? അല്ല, ഞങ്ങൾ മറ്റൊരുത്തനെ കാത്തിരിക്കേണമോ എന്നു ചോദിപ്പാൻ യോഹന്നാൻസ്നാപകൻ ഞങ്ങളെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു പറഞ്ഞു. 21ആ നാഴികയിൽ അവൻ വ്യാധികളും ദണ്ഡങ്ങളും ദുരാത്മാക്കളും പിടിച്ച പലരെയും സൗഖ്യമാക്കുകയും പല കുരുടന്മാർക്കും കാഴ്ച നല്കുകയും ചെയ്തിട്ട് അവരോട്: 22കുരുടർ കാണുന്നു; മുടന്തർ നടക്കുന്നു; കുഷ്ഠരോഗികൾ ശുദ്ധരായിത്തീരുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ ഉയിർത്തെഴുന്നേല്ക്കുന്നു; ദരിദ്രന്മാരോടു സുവിശേഷം അറിയിക്കുന്നു എന്നിങ്ങനെ നിങ്ങൾ കാണുകയും കേൾക്കയും ചെയ്യുന്നത് യോഹന്നാനെ ചെന്ന് അറിയിപ്പിൻ. 23എന്നാൽ എങ്കൽ ഇടറിപ്പോകാത്തവൻ ഭാഗ്യവാൻ എന്ന് ഉത്തരം പറഞ്ഞു.
24യോഹന്നാന്റെ ദൂതന്മാർ പോയശേഷം അവൻ പുരുഷാരത്തോട് യോഹന്നാനെക്കുറിച്ചു പറഞ്ഞുതുടങ്ങിയത്: നിങ്ങൾ എന്തു കാൺമാൻ മരുഭൂമിയിലേക്ക് പോയി? കാറ്റിനാൽ ഉലയുന്ന ഓടയോ? 25അല്ല, എന്ത് കാൺമാൻ പോയി? മാർദവവസ്ത്രം ധരിച്ച മനുഷ്യനെയോ? മോടിയുള്ള വസ്ത്രം ധരിച്ചു സുഖഭോഗികളായി നടക്കുന്നവർ രാജധാനികളിൽ അത്രേ. 26അല്ല, എന്തു കാൺമാൻ പോയി? ഒരു പ്രവാചകനെയോ? അതേ, പ്രവാചകനിലും മികച്ചവനെത്തന്നെ എന്നു ഞാൻ നിങ്ങളോടു പറയുന്നു:
27“ഞാൻ എന്റെ ദൂതനെ നിനക്കു മുമ്പായി അയയ്ക്കുന്നു; അവൻ നിന്റെ മുമ്പിൽ നിനക്കു വഴി ഒരുക്കും”
എന്ന് എഴുതിയിരിക്കുന്നത് അവനെക്കുറിച്ചാകുന്നു. 28സ്ത്രീകളിൽനിന്നു ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവൻ ആരുമില്ല; ദൈവരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു.- 29എന്നാൽ ജനമൊക്കെയും ചുങ്കക്കാരും കേട്ടിട്ടു യോഹന്നാന്റെ സ്നാനം ഏറ്റതിനാൽ ദൈവത്തെ നീതീകരിച്ചു. 30എങ്കിലും പരീശന്മാരും ന്യായശാസ്ത്രിമാരും അവനാൽ സ്നാനം ഏല്ക്കാതെ ദൈവത്തിന്റെ ആലോചന തങ്ങൾക്കു വൃഥാവാക്കിക്കളഞ്ഞു.- 31ഈ തലമുറയിലെ മനുഷ്യരെ ഏതിനോട് ഉപമിക്കേണ്ടൂ? അവർ ഏതിനോടു തുല്യം? 32ഞങ്ങൾ നിങ്ങൾക്കായി കുഴലൂതി, നിങ്ങൾ നൃത്തം ചെയ്തില്ല; ഞങ്ങൾ നിങ്ങൾക്കായി വിലാപം പാടി, നിങ്ങൾ കരഞ്ഞില്ല എന്നു ചന്തസ്ഥലത്ത് ഇരുന്ന് അന്യോന്യം വിളിച്ചുപറയുന്ന കുട്ടികളോട് അവർ തുല്യർ. 33യോഹന്നാൻസ്നാപകൻ അപ്പം തിന്നാതെയും വീഞ്ഞു കുടിക്കാതെയും വന്നിരിക്കുന്നു; അവന് ഭൂതം ഉണ്ട് എന്ന് നിങ്ങൾ പറയുന്നു. 34മനുഷ്യപുത്രൻ തിന്നും കുടിച്ചുംകൊണ്ട് വന്നിരിക്കുന്നു; തിന്നിയും കുടിയനും ആയ മനുഷ്യൻ ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതൻ എന്നു നിങ്ങൾ പറയുന്നു. 35ജ്ഞാനമോ തന്റെ എല്ലാ മക്കളാലും നീതീകരിക്കപ്പെട്ടിരിക്കുന്നു.
36പരീശന്മാരിൽ ഒരുത്തൻ തന്നോടുകൂടെ ഭക്ഷണം കഴിപ്പാൻ അവനെ ക്ഷണിച്ചു; അവൻ പരീശന്റെ വീട്ടിൽ ചെന്നു ഭക്ഷണത്തിനിരുന്നു. 37ആ പട്ടണത്തിൽ പാപിയായ ഒരു സ്ത്രീ, അവൻ പരീശന്റെ വീട്ടിൽ ഭക്ഷണത്തിനിരിക്കുന്നത് അറിഞ്ഞ് ഒരു വെൺകൽ ഭരണി പരിമളതൈലം കൊണ്ടുവന്നു, 38പുറകിൽ അവന്റെ കാല്ക്കൽ കരഞ്ഞുകൊണ്ട് നിന്നു കണ്ണുനീർകൊണ്ട് അവന്റെ കാൽ നനച്ചുതുടങ്ങി; തലമുടികൊണ്ടു തുടച്ചു കാൽ ചുംബിച്ചു തൈലം പൂശി. 39അവനെ ക്ഷണിച്ച പരീശൻ അതു കണ്ടിട്ട്: ഇവൻ പ്രവാചകൻ ആയിരുന്നു എങ്കിൽ, തന്നെ തൊടുന്ന സ്ത്രീ ആരെന്നും എങ്ങനെയുള്ളവൾ എന്നും അറിയുമായിരുന്നു; അവൾ പാപിയല്ലോ എന്ന് ഉള്ളിൽ പറഞ്ഞു. 40ശിമോനേ, നിന്നോട് ഒന്നു പറവാനുണ്ട് എന്നു യേശു പറഞ്ഞതിന്: ഗുരോ, പറഞ്ഞാലും എന്ന് അവൻ പറഞ്ഞു. 41കടം കൊടുക്കുന്ന ഒരുത്തനു രണ്ടു കടക്കാർ ഉണ്ടായിരുന്നു; ഒരുത്തൻ അഞ്ഞൂറു വെള്ളിക്കാശും മറ്റവൻ അമ്പതു വെള്ളിക്കാശും കൊടുപ്പാനുണ്ടായിരുന്നു. 42വീട്ടുവാൻ അവർക്കു വക ഇല്ലായ്കയാൽ അവൻ ഇരുവർക്കും ഇളച്ചുകൊടുത്തു; എന്നാൽ അവരിൽ ആർ അവനെ അധികം സ്നേഹിക്കും? 43അധികം ഇളച്ചുകിട്ടിയവൻ എന്നു ഞാൻ ഊഹിക്കുന്നു എന്നു ശിമോൻ പറഞ്ഞു. അവൻ അവനോട്: നീ വിധിച്ചത് ശരി എന്നു പറഞ്ഞു. 44സ്ത്രീയുടെ നേരേ തിരിഞ്ഞു ശിമോനോട് പറഞ്ഞത്: ഈ സ്ത്രീയെ കാണുന്നുവോ? ഞാൻ നിന്റെ വീട്ടിൽ വന്നു, നീ എന്റെ കാലിനു വെള്ളം തന്നില്ല; ഇവളോ കണ്ണുനീർകൊണ്ട് എന്റെ കാൽ നനച്ചു തലമുടികൊണ്ടു തുടച്ചു. 45നീ എനിക്കു ചുംബനം തന്നില്ല; ഇവളോ ഞാൻ അകത്തു വന്നതുമുതൽ ഇടവിടാതെ എന്റെ കാൽ ചുംബിച്ചു. 46നീ എന്റെ തലയിൽ തൈലം പൂശിയില്ല; ഇവളോ പരിമളതൈലംകൊണ്ട് എന്റെ കാൽ പൂശി. 47ആകയാൽ ഇവളുടെ അനേകമായ പാപങ്ങൾ മോചിച്ചിരിക്കുന്നു എന്നു ഞാൻ നിന്നോടു പറയുന്നു; അവൾ വളരെ സ്നേഹിച്ചുവല്ലോ; അല്പം മോചിച്ചുകിട്ടിയവൻ അല്പം സ്നേഹിക്കുന്നു. 48പിന്നെ അവൻ അവളോട്: നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു എന്നു പറഞ്ഞു. 49അവനോടുകൂടെ പന്തിയിൽ ഇരുന്നവർ: പാപമോചനവും കൊടുക്കുന്ന ഇവൻ ആർ എന്നു തമ്മിൽ പറഞ്ഞുതുടങ്ങി. 50അവനോ സ്ത്രീയോട്: നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോക എന്നു പറഞ്ഞു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy