YouVersion Logo
Search Icon

ലൂക്കൊസ് 5

5
1അവൻ ഗന്നേസരെത്ത്തടാകത്തിന്റെ കരയിൽ നില്ക്കുമ്പോൾ പുരുഷാരം ദൈവവചനം കേൾക്കേണ്ടതിന് അവനെ തിക്കിക്കൊണ്ടിരിക്കയിൽ 2രണ്ടു പടക് കരയ്ക്ക് അടുത്തു നില്ക്കുന്നത് അവൻ കണ്ടു; അവയിൽനിന്ന് മീൻപിടിക്കാർ ഇറങ്ങി വല കഴുകുകയായിരുന്നു. 3ആ പടകുകളിൽ ശിമോനുള്ളതായ ഒന്നിൽ അവൻ കയറി കരയിൽനിന്ന് അല്പം നീക്കേണം എന്ന് അവനോട് അപേക്ഷിച്ചു; അങ്ങനെ അവൻ പടകിൽ ഇരുന്നു പുരുഷാരത്തെ ഉപദേശിച്ചു. 4സംസാരിച്ചു തീർന്നപ്പോൾ അവൻ ശിമോനോട്: ആഴത്തിലേക്കു നീക്കി മീൻപിടിത്തത്തിനു വല ഇറക്കുവിൻ എന്നു പറഞ്ഞു. 5അതിനു ശിമോൻ: നാഥാ, ഞങ്ങൾ രാത്രി മുഴുവനും അധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല; എങ്കിലും നിന്റെ വാക്കിനു ഞാൻ വല ഇറക്കാം എന്ന് ഉത്തരം പറഞ്ഞു. 6അവർ അങ്ങനെ ചെയ്തപ്പോൾ പെരുത്ത മീൻകൂട്ടം അകപ്പെട്ടു വല കീറാറായി. 7അവർ മറ്റേ പടകിലുള്ള കൂട്ടാളികൾ വന്നു സഹായിപ്പാൻ അവരെ മാടിവിളിച്ചു. അവർ വന്നു പടകു രണ്ടും മുങ്ങുമാറാകുവോളം നിറച്ചു. 8ശിമോൻ പത്രൊസ് അതു കണ്ടിട്ടു യേശുവിന്റെ കാൽക്കൽ വീണു: കർത്താവേ, ഞാൻ പാപിയായ മനുഷ്യൻ ആകകൊണ്ട് എന്നെ വിട്ടുപോകേണമേ എന്നു പറഞ്ഞു. 9അവർക്ക് ഉണ്ടായ മീൻപിടിത്തത്തിൽ അവനും അവനോടുകൂടെയുള്ളവർക്ക് എല്ലാവർക്കും സംഭ്രമം പിടിച്ചിരുന്നു. 10ശിമോന്റെ കൂട്ടാളികളായ യാക്കോബ്, യോഹന്നാൻ എന്ന സെബെദിമക്കൾക്കും അവ്വണ്ണംതന്നെ. യേശു ശിമോനോട്: ഭയപ്പെടേണ്ടാ, ഇന്നുമുതൽ നീ മനുഷ്യരെ പിടിക്കുന്നവൻ ആകും എന്നു പറഞ്ഞു. 11പിന്നെ അവർ പടകുകളെ കരയ്ക്ക് അടുപ്പിച്ചിട്ടു സകലവും വിട്ട് അവനെ അനുഗമിച്ചു.
12അവൻ ഒരു പട്ടണത്തിൽ ഇരിക്കുമ്പോൾ കുഷ്ഠം നിറഞ്ഞൊരു മനുഷ്യൻ യേശുവിനെ കണ്ടു കവിണ്ണുവീണു: കർത്താവേ, നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും എന്ന് അവനോട് അപേക്ഷിച്ചു. 13യേശു കൈ നീട്ടി അവനെ തൊട്ടു: എനിക്ക് മനസ്സുണ്ട്; ശുദ്ധമാക എന്നു പറഞ്ഞു. ഉടനെ കുഷ്ഠം അവനെ വിട്ടുമാറി. 14അവൻ അവനോട്: ഇത് ആരോടും പറയരുത്; എന്നാൽ പോയി നിന്നെത്തന്നെ പുരോഹിതനു കാണിച്ച്, അവർക്കു സാക്ഷ്യത്തിനായി മോശെ കല്പിച്ചതുപോലെ നിന്റെ ശുദ്ധീകരണത്തിനുള്ള വഴിപാട് അർപ്പിക്ക എന്ന് അവനോട് കല്പിച്ചു. 15എന്നാൽ അവനെക്കുറിച്ചുള്ള വർത്തമാനം അധികം പരന്നു. വളരെ പുരുഷാരം വചനം കേൾക്കേണ്ടതിനും തങ്ങളുടെ വ്യാധികൾക്കു സൗഖ്യം കിട്ടേണ്ടതിനും കൂടിവന്നു. 16അവനോ നിർജനദേശത്തു വാങ്ങിപ്പോയി പ്രാർഥിച്ചുകൊണ്ടിരുന്നു.
17അവൻ ഒരു ദിവസം ഉപദേശിക്കുമ്പോൾ ഗലീലയിലും യെഹൂദ്യയിലുമുള്ള സകല ഗ്രാമത്തിൽനിന്നും യെരൂശലേമിൽനിന്നും വന്ന പരീശന്മാരും ന്യായശാസ്ത്രിമാരും അവിടെ ഇരുന്നിരുന്നു. സൗഖ്യമാക്കുവാൻ കർത്താവിന്റെ ശക്തി അവനോടുകൂടെ ഉണ്ടായിരുന്നു. 18അപ്പോൾ ചില ആളുകൾ പക്ഷവാതം പിടിച്ച ഒരു മനുഷ്യനെ കിടക്കയിൽ എടുത്തു കൊണ്ടുവന്നു; അവനെ അകത്തു കൊണ്ടുചെന്ന് അവന്റെ മുമ്പിൽ വയ്പാൻ ശ്രമിച്ചു. 19പുരുഷാരം ഹേതുവായി അവനെ അകത്തു കൊണ്ടുചെല്ലുവാൻ വഴി കാണാഞ്ഞിട്ടു പുരമേൽ കയറി ഓടു നീക്കി അവനെ കിടക്കയോടെ നടുവിൽ യേശുവിന്റെ മുമ്പിൽ, ഇറക്കിവച്ചു. 20അവരുടെ വിശ്വാസം കണ്ടിട്ട് അവൻ: മനുഷ്യാ, നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു എന്നു പറഞ്ഞു. 21ശാസ്ത്രിമാരും പരീശന്മാരും: ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി. 22യേശു അവരുടെ ചിന്തകളെ അറിഞ്ഞ് അവരോട്: നിങ്ങൾ ഹൃദയത്തിൽ ചിന്തിക്കുന്നത് എന്ത്? 23നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു എന്നു പറയുന്നതോ എഴുന്നേറ്റു നടക്ക എന്നു പറയുന്നതോ ഏതാകുന്നു എളുപ്പം എന്നു ചോദിച്ചു. 24എങ്കിലും ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന് അധികാരം ഉണ്ട് എന്ന് നിങ്ങൾ അറിയേണ്ടതിന്- അവൻ പക്ഷവാതക്കാരനോട്: എഴുന്നേറ്റ് കിടക്ക എടുത്ത് വീട്ടിലേക്ക് പോക എന്നു ഞാൻ നിന്നോടു പറയുന്നു എന്നു പറഞ്ഞു. 25ഉടനെ അവർ കാൺകെ അവൻ എഴുന്നേറ്റ്, താൻ കിടന്ന കിടക്ക എടുത്തു ദൈവത്തെ മഹത്ത്വീകരിച്ചുംകൊണ്ട് വീട്ടിലേക്കു പോയി. 26എല്ലാവരും വിസ്മയം പൂണ്ടു ദൈവത്തെ മഹത്ത്വപ്പെടുത്തി ഭയം നിറഞ്ഞവരായി: ഇന്ന് നാം അപൂർവകാര്യങ്ങളെ കണ്ടു എന്നു പറഞ്ഞു.
27അതിന്റെശേഷം അവൻ പുറപ്പെട്ടു, ലേവി എന്നു പേരുള്ളൊരു ചുങ്കക്കാരൻ ചുങ്കസ്ഥലത്ത് ഇരിക്കുന്നതു കണ്ടു; എന്നെ അനുഗമിക്ക എന്ന് അവനോട് പറഞ്ഞു. 28അവൻ സകലവും വിട്ട് എഴുന്നേറ്റ് അവനെ അനുഗമിച്ചു. 29ലേവി തന്റെ വീട്ടിൽ അവന് ഒരു വലിയ വിരുന്ന് ഒരുക്കി; ചുങ്കക്കാരും മറ്റും വലിയൊരു പുരുഷാരം അവരോടുകൂടെ പന്തിയിൽ ഇരുന്നു. 30പരീശന്മാരും അവരുടെ ശാസ്ത്രിമാരും അവന്റെ ശിഷ്യന്മാരോട്: നിങ്ങൾ ചുങ്കക്കാരോടും പാപികളോടുംകൂടെ തിന്നുകുടിക്കുന്നത് എന്ത് എന്നു പറഞ്ഞ് പിറുപിറുത്തു. 31യേശു അവരോട്: ദീനക്കാർക്കല്ലാതെ സൗഖ്യമുള്ളവർക്കു വൈദ്യനെക്കൊണ്ട് ആവശ്യമില്ല; 32ഞാൻ നീതിമാന്മാരെ അല്ല; പാപികളെ അത്രേ മാനസാന്തരത്തിന് വിളിപ്പാൻ വന്നിരിക്കുന്നത് എന്ന് ഉത്തരം പറഞ്ഞു. 33അവർ അവനോട്: യോഹന്നാന്റെ ശിഷ്യന്മാർ കൂടെക്കൂടെ ഉപവസിച്ചു പ്രാർഥന കഴിച്ചുവരുന്നു; പരീശന്മാരുടെ ശിഷ്യന്മാരും അങ്ങനെതന്നെ ചെയ്യുന്നു; നിന്റെ ശിഷ്യന്മാരോ തിന്നുകയും കുടിക്കുകയും ചെയ്യുന്നു എന്നു പറഞ്ഞു. 34യേശു അവരോട്: മണവാളൻ തോഴ്മക്കാരോടുകൂടെ ഉള്ളപ്പോൾ അവരെ ഉപവാസം ചെയ്യിപ്പാൻ കഴിയുമോ? 35മണവാളൻ അവരെ വിട്ടുപിരിയേണ്ടുന്ന കാലം വരും; അന്ന്, ആ കാലത്ത്, അവർ ഉപവസിക്കും എന്നു പറഞ്ഞു. 36ഒരു ഉപമയും അവരോട് പറഞ്ഞു: ആരും കോടിത്തുണിക്കണ്ടം കീറിയെടുത്ത് പഴയ വസ്ത്രത്തോടു ചേർത്ത് തുന്നുമാറില്ല. തുന്നിയാലോ പുതിയതു കീറുകയും പുതിയ കണ്ടം പഴയതിനോടു ചേരാതിരിക്കയും ചെയ്യും. 37ആരും പുതുവീഞ്ഞ് പഴയതുരുത്തിയിൽ പകരുമാറില്ല; പകർന്നാൽ പുതുവീഞ്ഞ് തുരുത്തിയെ പൊളിച്ച് ഒഴുകിപ്പോകും; തുരുത്തിയും നശിച്ചുപോകും; 38പുതുവീഞ്ഞ് പുതിയതുരുത്തിയിൽ അത്രേ പകർന്നുവയ്ക്കേണ്ടത്. 39പിന്നെ പഴയതു കുടിച്ചിട്ട് ആരും പുതിയത് ഉടനെ ആഗ്രഹിക്കുന്നില്ല; പഴയത് ഏറെ നല്ലത് എന്നു പറയും.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy