YouVersion Logo
Search Icon

യോശുവ 2

2
1അനന്തരം നൂന്റെ മകനായ യോശുവ രഹസ്യമായി ഒറ്റുനോക്കേണ്ടതിന് ശിത്തീമിൽ നിന്നു രണ്ടു പേരെ അയച്ചു: നിങ്ങൾ പോയി ദേശവും യെരീഹോപട്ടണവും നോക്കിവരുവിൻ എന്നു പറഞ്ഞു. അവർ പുറപ്പെട്ട് രാഹാബ് എന്നു പേരുള്ളൊരു വേശ്യയുടെ വീട്ടിൽ ചെന്ന് അവിടെ പാർത്തു. 2യിസ്രായേൽമക്കളിൽ ചിലർ ദേശത്തെ ശോധനചെയ്‍വാൻ രാത്രിയിൽ ഇവിടെ വന്നിരിക്കുന്നു എന്ന് യെരീഹോരാജാവിന് അറിവു കിട്ടി. 3യെരീഹോരാജാവ് രാഹാബിന്റെ അടുക്കൽ ആളയച്ചു: നിന്റെ അടുക്കൽ വന്ന് വീട്ടിൽ കയറിയിരിക്കുന്ന മനുഷ്യരെ പുറത്തിറക്കിത്തരിക; അവർ ദേശമൊക്കെയും ഒറ്റുനോക്കുവാൻ വന്നവരാകുന്നു എന്നു പറയിച്ചു. 4ആ സ്ത്രീ അവരെ രണ്ടു പേരെയും കൂട്ടിക്കൊണ്ടുപോയി ഒളിപ്പിച്ചിട്ട്: അവർ എന്റെ അടുക്കൽ വന്നിരുന്നു എങ്കിലും എവിടത്തുകാർ എന്നു ഞാൻ അറിഞ്ഞില്ല. 5ഇരുട്ടായപ്പോൾ പട്ടണവാതിൽ അടയ്ക്കുന്ന സമയത്ത്, അവർ പുറപ്പെട്ടുപോയി; എവിടേക്കു പോയി എന്നു ഞാൻ അറിയുന്നില്ല; വേഗത്തിൽ അവരുടെ പിന്നാലെ ചെല്ലുവിൻ; എന്നാൽ അവരെ കണ്ടുപിടിക്കാം എന്നു പറഞ്ഞു. 6എന്നാൽ അവൾ അവരെ വീട്ടിൻമുകളിൽ കൊണ്ടുപോയി അവിടെ അടുക്കിവച്ചിരുന്ന ചണത്തണ്ടുകളുടെ ഇടയിൽ ഒളിപ്പിച്ചിരുന്നു. 7ആ ആളുകൾ യോർദ്ദാനിലേക്കുള്ള വഴിയായി കടവുകൾവരെ അവരെ തിരഞ്ഞുചെന്നു; തിരഞ്ഞുചെന്നവർ പുറപ്പെട്ട ഉടനെ പട്ടണവാതിൽ അടച്ചു. 8എന്നാൽ അവർ കിടപ്പാൻ പോകുംമുമ്പേ അവൾ മുകളിൽ അവരുടെ അടുക്കൽ ചെന്ന് അവരോടു പറഞ്ഞത്: 9യഹോവ ഈ ദേശം നിങ്ങൾക്കു തന്നിരിക്കുന്നു; നിങ്ങളെയുള്ള ഭീതി ഞങ്ങളുടെമേൽ വീണിരിക്കുന്നു; ഈ ദേശത്തിലെ നിവാസികൾ എല്ലാവരും നിങ്ങളുടെ നിമിത്തം ഉരുകിപ്പോകുന്നു എന്നു ഞാൻ അറിയുന്നു. 10നിങ്ങൾ മിസ്രയീമിൽനിന്നു പുറപ്പെട്ടുവരുമ്പോൾ യഹോവ നിങ്ങൾക്കുവേണ്ടി ചെങ്കടലിലെ വെള്ളം വറ്റിച്ചതും യോർദ്ദാനക്കരെവച്ച് നിങ്ങൾ നിർമ്മൂലമാക്കിയ സീഹോൻ, ഓഗ് എന്ന രണ്ട് അമോര്യരാജാക്കന്മാരോടു ചെയ്തതും ഞങ്ങൾ കേട്ടു. 11കേട്ടപ്പോൾതന്നെ ഞങ്ങളുടെ ഹൃദയം ഉരുകി; നിങ്ങളുടെ നിമിത്തം എല്ലാവർക്കും ധൈര്യം കെട്ടുപോയി; നിങ്ങളുടെ ദൈവമായ യഹോവതന്നെ മീതെ സ്വർഗത്തിലും താഴെ ഭൂമിയിലും ദൈവം ആകുന്നു. 12ആകയാൽ ഞാൻ നിങ്ങളോടു ദയ ചെയ്കകൊണ്ട് നിങ്ങളും എന്റെ പിതൃഭവനത്തോടു ദയ ചെയ്ത് 13എന്റെ അപ്പനെയും അമ്മയെയും എന്റെ സഹോദരന്മാരെയും സഹോദരിമാരെയും അവർക്കുള്ള സകലത്തെയും ജീവനോടെ രക്ഷിച്ച് ഞങ്ങളുടെ ജീവനെ മരണത്തിൽനിന്നു വിടുവിക്കുമെന്ന് യഹോവയെച്ചൊല്ലി എന്നോടു സത്യം ചെയ്കയും ഉറപ്പുള്ള ഒരു ലക്ഷ്യം തരികയുംവേണം. 14അവർ അവളോട്: ഞങ്ങളുടെ ഈ കാര്യം നിങ്ങൾ അറിയിക്കാതെയിരുന്നാൽ നിങ്ങളുടെ ജീവനു പകരം ഞങ്ങളുടെ ജീവൻ വച്ചുകൊടുക്കും. യഹോവ ഈ ദേശം ഞങ്ങൾക്കു തരുമ്പോൾ ഞങ്ങൾ നിന്നോട് ദയയും വിശ്വസ്തതയും കാണിക്കും എന്ന് ഉത്തരം പറഞ്ഞു. 15എന്നാറെ അവൾ അവരെ കിളിവാതിലിലൂടെ ഒരു കയറു കെട്ടി ഇറക്കി; അവളുടെ വീട് കോട്ടമതിലിന്മേൽ ആയിരുന്നു; അവൾ മതിലിന്മേൽ പാർത്തിരുന്നു. 16അവൾ അവരോട്: തിരഞ്ഞുപോയവർ നിങ്ങളെ കണ്ടുപിടിക്കാതിരിക്കേണ്ടതിന് നിങ്ങൾ പർവ്വതത്തിൽ കയറി അവർ മടങ്ങിപ്പോരുവോളം മൂന്നു ദിവസം അവിടെ ഒളിച്ചിരിപ്പിൻ; അതിന്റെ ശേഷം നിങ്ങളുടെ വഴിക്കു പോകാം എന്നു പറഞ്ഞു. 17അവർ അവളോടു പറഞ്ഞത്: ഞങ്ങൾ ഈ ദേശത്തു വരുമ്പോൾ നീ ഞങ്ങളെ ഇറക്കിവിട്ട ഈ കിളിവാതിൽക്കൽ 18ഈ ചുവപ്പുചരടു കെട്ടുകയും നിന്റെ അപ്പനെയും അമ്മയെയും സഹോദരന്മാരെയും പിതൃഭവനത്തെയൊക്കെയും നിന്റെ അടുക്കൽ വീട്ടിൽ വരുത്തിക്കൊള്ളുകയും വേണം. 19അല്ലെങ്കിൽ നീ ഞങ്ങളെക്കൊണ്ടു ചെയ്യിച്ച സത്യത്തിൽനിന്ന് ഞങ്ങൾ ഒഴിവുള്ളവരാകും. ആരെങ്കിലും വീട്ടുവാതിലിനു പുറത്തിറങ്ങിയാൽ അവന്റെ രക്തം അവന്റെ തലമേൽ ഇരിക്കും; ഞങ്ങൾ കുറ്റമില്ലാത്തവർ ആകും; നിന്നോടുകൂടെ വീട്ടിൽ ഇരിക്കുമ്പോൾ വല്ലവനും അവന്റെമേൽ കൈവച്ചാൽ അവന്റെ രക്തം ഞങ്ങളുടെ തലമേൽ ഇരിക്കും. 20എന്നാൽ നീ ഞങ്ങളുടെ കാര്യം അറിയിച്ചാൽ നീ ഞങ്ങളെക്കൊണ്ടു ചെയ്യിച്ച സത്യത്തിൽനിന്നു ഞങ്ങൾ ഒഴിവുള്ളവർ ആകും. 21അതിന് അവൾ: നിങ്ങൾ പറഞ്ഞതുപോലെ ആകട്ടെ എന്നു പറഞ്ഞ് അവരെ അയച്ചു; അങ്ങനെ അവർ പോയി; അവൾ ആ ചുവപ്പുചരടു കിളിവാതിൽക്കൽ കെട്ടി. 22അവർ പുറപ്പെട്ട് പർവതത്തിൽ ചെന്നു; തിരഞ്ഞുപോയവർ മടങ്ങിപ്പോരുംവരെ മൂന്നു ദിവസം അവിടെ താമസിച്ചു; തിരഞ്ഞുപോയവർ വഴിനീളെ അവരെ അന്വേഷിച്ചു; കണ്ടില്ലതാനും. 23അങ്ങനെ അവർ ഇരുവരും പർവതത്തിൽനിന്ന് ഇറങ്ങി അക്കരെ കടന്ന് നൂന്റെ മകനായ യോശുവയുടെ അടുക്കൽ ചെന്ന് തങ്ങൾക്കു സംഭവിച്ചതു ഒക്കെയും അവനെ അറിയിച്ചു: 24യഹോവ ദേശമൊക്കെയും നമ്മുടെ കൈയിൽ ഏല്പിച്ചിരിക്കുന്നു നിശ്ചയം; ദേശത്തിലെ നിവാസികൾ എല്ലാവരും നമ്മുടെ നിമിത്തം ഉരുകിപ്പോകുന്നു എന്ന് അവർ യോശുവയോടു പറഞ്ഞു.

Currently Selected:

യോശുവ 2: MALOVBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy