YouVersion Logo
Search Icon

യോശുവ 17

17
1യോസേഫിന്റെ ആദ്യജാതനായ മനശ്ശെയുടെ ഗോത്രത്തിനും ഓഹരി കിട്ടി; മനശ്ശെയുടെ ആദ്യജാതനും ഗിലെയാദിന്റെ അപ്പനും ആയ മാഖീർ യുദ്ധവീരനായിരുന്നതുകൊണ്ട് അവന് ഗിലെയാദും ബാശാനും ലഭിച്ചു. 2മനശ്ശെയുടെ ശേഷം പുത്രന്മാരായ അബീയേസെരിന്റെ മക്കൾ, ഹേലെക്കിന്റെ മക്കൾ, അസ്രീയേലിന്റെ മക്കൾ, ശെഖേമിന്റെ മക്കൾ, ഹേഫെരിന്റെ മക്കൾ, ശെമീദാവിന്റെ മക്കൾ എന്നിവർക്കും കുടുംബംകുടുംബമായി ഓഹരി കിട്ടി; ഇവർ കുടുംബംകുടുംബമായി യോസേഫിന്റെ മകനായ മനശ്ശെയുടെ മക്കൾ ആയിരുന്നു. 3എന്നാൽ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ മകനായ ഹേഫെരിന്റെ മകൻ ശെലോഫഹാദിനു പുത്രിമാരല്ലാതെ പുത്രന്മാർ ഇല്ലായിരുന്നു; അവന്റെ പുത്രിമാർക്കും: മഹ്ലാ, നോവാ, ഹൊഗ്ലാ, മിൽക്കാ, തിർസ്സാ എന്നു പേരായിരുന്നു. 4അവർ പുരോഹിതനായ എലെയാസാരിന്റെയും നൂന്റെ മകനായ യോശുവയുടെയും പ്രഭുക്കന്മാരുടെയും മുമ്പിൽ അടുത്തുചെന്നു: ഞങ്ങളുടെ സഹോദരന്മാരുടെ കൂട്ടത്തിൽ ഒരു അവകാശം ഞങ്ങൾക്കു തരുവാൻ യഹോവ മോശെയോടു കല്പിച്ചിട്ടുണ്ട് എന്നു പറഞ്ഞു. അങ്ങനെ അവൻ യഹോവയുടെ കല്പനപ്രകാരം അവരുടെ അപ്പന്റെ സഹോദരന്മാരുടെ കൂട്ടത്തിൽ അവർക്ക് ഒരു അവകാശം കൊടുത്തു. 5ഇങ്ങനെ മനശ്ശെയുടെ പുത്രിമാർക്ക് അവന്റെ പുത്രന്മാരുടെ കൂട്ടത്തിൽ അവകാശം ലഭിച്ചതുകൊണ്ട് മനശ്ശെക്ക് യോർദ്ദാനക്കരെ ഗിലെയാദ്‍ദേശവും ബാശാനും കൂടാതെ പത്ത് ഓഹരി കിട്ടി. 6മനശ്ശെയുടെ ശേഷം പുത്രന്മാർക്ക് ഗിലെയാദ്‍ദേശം കിട്ടി. 7മനശ്ശെയുടെ അതിരോ ആശേർമുതൽ ശെഖേമിനു കിഴക്കുള്ള മിഖ്മെഥാത്ത്‍വരെ ചെന്ന് വലത്തോട്ടു തിരിഞ്ഞ് ഏൻ-തപ്പൂഹയിലെ നിവാസികളുടെ അടുക്കലോളം നീണ്ടുകിടക്കുന്നു. 8തപ്പൂഹദേശം മനശ്ശെക്കുള്ളതായിരുന്നു; എങ്കിലും മനശ്ശെയുടെ അതിരിലുള്ള തപ്പൂഹപട്ടണം എഫ്രയീമ്യർക്ക് ഉള്ളതായിരുന്നു. 9പിന്നെ ആ അതിർ കാനാതോട്ടിങ്കലേക്കു തോട്ടിന്റെ തെക്കുകൂടി ഇറങ്ങുന്നു. ഈ പട്ടണങ്ങൾ മനശ്ശെയുടെ പട്ടണങ്ങൾക്കിടയിൽ എഫ്രയീമിനുള്ളവ; മനശ്ശെയുടെ അതിർ തോട്ടിന്റെ വടക്കുവശത്തുകൂടി ചെന്ന് സമുദ്രത്തിങ്കൽ അവസാനിക്കുന്നു. 10തെക്കുഭാഗം എഫ്രയീമിനും വടക്കുഭാഗം മനശ്ശെക്കും ഉള്ളത്. സമുദ്രം അവന്റെ അതിർ ആകുന്നു; അത് വടക്ക് ആശേരിനോടും കിഴക്ക് യിസ്സാഖാരിനോടും തൊട്ടിരിക്കുന്നു. 11യിസ്സാഖാരിലും ആശേരിലും മനശ്ശെക്കു ബേത്ത്-ശെയാനും അതിന്റെ അധീനനഗരങ്ങളും യിബ്ലെയാമും അതിന്റെ അധീനനഗരങ്ങളും ദോർനിവാസികളും അതിന്റെ അധീനനഗരങ്ങളും ഏൻ-ദോർനിവാസികളും അതിന്റെ അധീനനഗരങ്ങളും താനാക്നിവാസികളും അതിന്റെ അധീനനഗരങ്ങളും മെഗിദ്ദോനിവാസികളും അതിന്റെ അധീനനഗരങ്ങളും ഉണ്ടായിരുന്നു; മൂന്നു മേടുകൾ തന്നെ. 12എന്നാൽ മനശ്ശെയുടെ മക്കൾക്ക് ആ പട്ടണങ്ങളിലെ നിവാസികളെ നീക്കിക്കളവാൻ കഴിഞ്ഞില്ല; കനാന്യർക്ക് ആ ദേശത്തിൽ തന്നെ പാർപ്പാനുള്ള താൽപര്യം സാധിച്ചു. 13എന്നാൽ യിസ്രായേൽമക്കൾ ബലവാന്മാരായിത്തീർന്നപ്പോൾ അവരെ നീക്കിക്കളയാതെ അവരെക്കൊണ്ട് ഊഴിയവേല ചെയ്യിച്ചു.
14അനന്തരം യോസേഫിന്റെ മക്കൾ യോശുവയോട്: യഹോവ ഇതുവരെ ഞങ്ങളെ അനുഗ്രഹിച്ചു ഞങ്ങൾ ഒരു വലിയ ജനമായി തീർന്നിരിക്കെ ഒരു നറുക്കും ഓഹരിയും മാത്രം നീ ഞങ്ങൾക്കു തന്നത് എന്ത് എന്നു ചോദിച്ചു. 15യോശുവ അവരോട്: നിങ്ങൾ വലിയോരു ജനം എങ്കിൽ എഫ്രയീംപർവതം നിങ്ങൾക്ക് വിസ്താരം പോരാത്തതാകകൊണ്ട് കാട്ടുപ്രദേശത്തു ചെന്ന് പെരിസ്യരുടെയും മല്ലന്മാരുടെയും ദേശത്ത് കാടു വെട്ടി സ്ഥലം എടുത്തുകൊൾവിൻ എന്ന് ഉത്തരം പറഞ്ഞു. 16അതിന് യോസേഫിന്റെ മക്കൾ: മലനാട് ഞങ്ങൾക്കു പോരാ; ബേത്ത്-ശെയാനിലും അതിന്റെ അധീനനഗരങ്ങളിലും യിസ്രെയേൽതാഴ്വരയിലും ഇങ്ങനെ താഴ്വീതിപ്രദേശത്തു പാർക്കുന്ന കനാന്യർക്കൊക്കെയും ഇരുമ്പുരഥങ്ങൾ ഉണ്ട് എന്നു പറഞ്ഞു. 17യോശുവ യോസേഫിന്റെ കുലമായ എഫ്രയീമിനോടും മനശ്ശെയോടും പറഞ്ഞത്: നിങ്ങൾ വലിയോരു ജനം തന്നെ; മഹാശക്തിയും ഉണ്ട്; നിങ്ങൾക്ക് ഒരു ഓഹരിമാത്രമല്ല വരേണ്ടത്. 18മലനാട് നിനക്കുള്ളത് ആയിരിക്കേണം; അതു കാടാകുന്നു എങ്കിലും നിങ്ങൾ അതു വെട്ടിത്തെളിക്കേണം; അതിന്റെ അറുതിപ്രദേശങ്ങളും നിങ്ങൾക്കുള്ളവ തന്നേ; കനാന്യർ ഇരുമ്പുരഥങ്ങൾ ഉള്ളവരും ബലവാന്മാരും ആകുന്നു എങ്കിലും നിങ്ങൾ അവരെ നീക്കിക്കളയും.

Currently Selected:

യോശുവ 17: MALOVBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy