YouVersion Logo
Search Icon

യിരെമ്യാവ് 5

5
1ന്യായം പ്രവർത്തിക്കയും വിശ്വസ്തത കാണിക്കയും ചെയ്യുന്നവൻ ഉണ്ടോ? ഒരുത്തനെ കാണുമോ എന്നു യെരൂശലേമിന്റെ വീഥികളിൽ ചുറ്റിനടന്ന് അന്വേഷിക്കയും അതിന്റെ വിശാലസ്ഥലങ്ങളിൽ തിരഞ്ഞ് അറികയും ചെയ്‍വിൻ; കണ്ടു എങ്കിൽ ഞാൻ അതിനോടു ക്ഷമിക്കും. 2യഹോവയാണ എന്നു പറഞ്ഞാലും അവർ കപടമായിട്ടത്രേ സത്യം ചെയ്യുന്നത്. 3യഹോവേ, നിന്റെ കണ്ണ് വിശ്വസ്തതയല്ലയോ നോക്കുന്നത്? നീ അവരെ അടിച്ചു എങ്കിലും അവർ വേദനപ്പെട്ടില്ല; നീ അവരെ ക്ഷയിപ്പിച്ചു എങ്കിലും അവർക്കു ബോധം കൈക്കൊൾവാൻ മനസ്സില്ലായിരുന്നു; അവർ തങ്ങളുടെ മുഖം പാറയെക്കാൾ കടുപ്പമാക്കി; മടങ്ങിവരുവാൻ അവർക്കു മനസ്സില്ലായിരുന്നു. 4അതുകൊണ്ടു ഞാൻ: ഇവർ അല്പന്മാർ, ബുദ്ധിഹീനർ തന്നെ; അവർ യഹോവയുടെ വഴിയും തങ്ങളുടെ ദൈവത്തിന്റെ ന്യായവും അറിയുന്നില്ല. 5ഞാൻ മഹാന്മാരുടെ അടുക്കൽ ചെന്ന് അവരോടു സംസാരിക്കും; അവർ യഹോവയുടെ വഴിയും തങ്ങളുടെ ദൈവത്തിന്റെ ന്യായവും അറിയും എന്നു പറഞ്ഞു; എന്നാൽ അവരും ഒരുപോലെ നുകം തകർത്തു കയറു പൊട്ടിച്ചു കളഞ്ഞിരിക്കുന്നു. 6അതുകൊണ്ടു കാട്ടിൽനിന്ന് ഒരു സിംഹം വന്ന് അവരെ കൊല്ലും; മരുപ്രദേശത്തിലെ ചെന്നായ് അവരെ പിടിച്ചു കൊണ്ടുപോകും; പുള്ളിപ്പുലി അവരുടെ പട്ടണങ്ങൾക്കെതിരേ പതിയിരിക്കും; അവയിൽനിന്നു പുറപ്പെട്ടുവരുന്ന എല്ലാവരെയും പറിച്ചുകീറിക്കളയും; അവരുടെ അതിക്രമങ്ങൾ വളരെയല്ലോ? അവരുടെ പിൻമാറ്റങ്ങളും പെരുകിയിരിക്കുന്നു. 7ഞാൻ നിന്നോടു ക്ഷമിക്കുന്നത് എങ്ങനെ? നിന്റെ മക്കൾ എന്നെ ഉപേക്ഷിച്ചു, ദൈവമല്ലാത്തവയെ ചൊല്ലി സത്യം ചെയ്തുവരുന്നു; ഞാൻ അവരെ പോഷിപ്പിച്ച സമയത്ത് അവർ വ്യഭിചാരം ചെയ്കയും വേശ്യാഗൃഹങ്ങളിൽ കൂട്ടമായി ചെല്ലുകയും ചെയ്തു. 8തീറ്റിത്തടിപ്പിച്ച കുതിരകളെപ്പോലെ അവർ മദിച്ചുനടന്നു, ഓരോരുത്തൻ താന്താന്റെ കൂട്ടുകാരന്റെ ഭാര്യയെ നോക്കി ചിറാലിക്കുന്നു. 9ഇവ നിമിത്തം ഞാൻ സന്ദർശിക്കാതെ ഇരിക്കുമോ? ഇങ്ങനെയുള്ള ജാതിയോടു ഞാൻ പകരം ചെയ്യാതിരിക്കുമോ എന്നു യഹോവയുടെ അരുളപ്പാട്. 10അതിന്റെ മതിലുകളിന്മേൽ കയറി നശിപ്പിപ്പിൻ; എങ്കിലും മുടിച്ചുകളയരുത്. അതിന്റെ കൊമ്പുകളെ നീക്കിക്കളവിൻ; അവ യഹോവയ്ക്കുള്ളവയല്ലല്ലോ. 11യിസ്രായേൽഗൃഹവും യെഹൂദാഗൃഹവും എന്നോടു മഹാദ്രോഹം ചെയ്തിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാട്. 12അവർ യഹോവയെ നിഷേധിച്ചു പറഞ്ഞത്: അത് അവനല്ല; നമുക്കു ദോഷം വരികയില്ല; നാം വാളോ ക്ഷാമമോ കാണുകയുമില്ല. 13പ്രവാചകന്മാർ കാറ്റായിത്തീരും; അവർക്ക് അരുളപ്പാടില്ല; അവർക്ക് അങ്ങനെ ഭവിക്കട്ടെ. 14അതുകൊണ്ടു സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ഈ വാക്കു പറഞ്ഞതു കൊണ്ട്, ഇതാ, ഞാൻ നിന്റെ വായിൽ എന്റെ വചനങ്ങളെ തീയും, ഈ ജനത്തെ വിറകും ആക്കും; അവർ അതിന് ഇരയായിത്തീരും. 15യിസ്രായേൽഗൃഹമേ, ഞാൻ ദൂരത്തുനിന്ന് ഒരു ജാതിയെ നിങ്ങളുടെ നേരേ വരുത്തും എന്നു യഹോവയുടെ അരുളപ്പാട്: അതു സ്ഥിരതയുള്ളൊരു ജാതി; പുരാതനമായൊരു ജാതി, ഭാഷ നിനക്ക് അറിഞ്ഞുകൂടാത്തതും വാക്ക് നിനക്ക് തിരിയാത്തതുമായൊരു ജാതി തന്നെ; 16അവരുടെ ആവനാഴി തുറന്ന ശവക്കുഴി; അവർ എല്ലാവരും വീരന്മാരത്രേ. 17നിന്റെ പുത്രന്മാരും പുത്രിമാരും ഭക്ഷിക്കേണ്ടുന്ന നിന്റെ വിളവും നിന്റെ ആഹാരവും അവർ ഭക്ഷിച്ചുകളയും; അവർ നിന്റെ ആടുകളെയും കന്നുകാലികളെയും തിന്നുകളയും; അവർ നിന്റെ മുന്തിരിവള്ളികളെയും അത്തിവൃക്ഷങ്ങളെയും തിന്നുകളയും; നീ ആശ്രയിക്കുന്ന നിന്റെ ഉറപ്പുള്ള പട്ടണങ്ങളെ അവർ വാൾകൊണ്ടു ശൂന്യമാക്കിക്കളയും. 18എന്നാൽ അന്നാളിലും ഞാൻ നിങ്ങളെ മുടിച്ചുകളകയില്ല എന്നു യഹോവയുടെ അരുളപ്പാട്. 19നമ്മുടെ ദൈവമായ യഹോവ ഇവയൊക്കെയും നമ്മോടു ചെയ്‍വാൻ സംഗതി എന്തെന്നു ചോദിക്കുമ്പോൾനീ അവരോട്: നിങ്ങൾ എന്നെ ഉപേക്ഷിച്ചു നിങ്ങളുടെ ദേശത്ത് അന്യദേവന്മാരെ സേവിച്ചതുപോലെ നിങ്ങൾക്കുള്ളതല്ലാത്ത ദേശത്ത് നിങ്ങൾ അന്യജാതിക്കാരെ സേവിക്കേണ്ടിവരും എന്നുത്തരം പറയേണം.
20നിങ്ങൾ യാക്കോബ്ഗൃഹത്തിൽ പ്രസ്താവിച്ചു യെഹൂദായിൽ പ്രസിദ്ധമാക്കേണ്ടതെന്തെന്നാൽ: 21കണ്ണുണ്ടായിട്ടും കാണാതെയും ചെവി ഉണ്ടായിട്ടും കേൾക്കാതെയും ഇരിക്കുന്ന മൂഢന്മാരും ബുദ്ധിഹീനന്മാരുമായ ജനമേ, ഇതു കേൾപ്പിൻ! 22നിങ്ങൾ എന്നെ ഭയപ്പെടുകയില്ലയോ? എന്റെ സന്നിധിയിൽ വിറയ്ക്കയില്ലയോ എന്നു യഹോവയുടെ അരുളപ്പാട്; ഞാൻ കടലിനു കവിഞ്ഞുകൂടാതവണ്ണം നിത്യപ്രമാണമായി മണൽ അതിരാക്കി വച്ചിരിക്കുന്നു; തിരകൾ അലച്ചാലും സാധിക്കയില്ല; എത്ര തന്നെ ഇരച്ചാലും അതിർ കടക്കയില്ല. 23ഈ ജനത്തിനോ ശാഠ്യവും മത്സരവും ഉള്ളൊരു ഹൃദയം ഉണ്ട്; അവർ ശഠിച്ചു പൊയ്ക്കളഞ്ഞിരിക്കുന്നു. 24മുന്മഴയും പിന്മഴയും ഇങ്ങനെ നമുക്ക് അതതു സമയത്തു വേണ്ടുന്ന മഴ തരികയും കൊയ്ത്തിനുള്ള കാലാവധി പാലിച്ചുതരികയും ചെയ്യുന്ന നമ്മുടെ ദൈവമായ യഹോവയെ നാം ഭയപ്പെടുക എന്ന് അവർ ഹൃദയത്തിൽ പറയുന്നതുമില്ല. 25ഇവ മാറിപ്പോകുവാൻ നിങ്ങളുടെ അകൃത്യങ്ങൾ അത്രേ കാരണം; നിങ്ങളുടെ പാപങ്ങളാൽ ഈ നന്മയ്ക്കു മുടക്കം വന്നിരിക്കുന്നു. 26എന്റെ ജനത്തിന്റെ ഇടയിൽ ദുഷ്ടന്മാരെ കാണുന്നു; അവർ വേടന്മാരെപ്പോലെ പതിയിരിക്കുന്നു; അവർ കുടുക്കുവച്ചു മനുഷ്യരെ പിടിക്കുന്നു. 27കൂട്ടിൽ പക്ഷി നിറഞ്ഞിരിക്കുന്നതുപോലെ അവരുടെ വീട്ടിൽ വഞ്ചന നിറഞ്ഞിരിക്കുന്നു; അങ്ങനെ അവർ മഹാന്മാരും ധനവാന്മാരും ആയിത്തീർന്നിരിക്കുന്നു. 28അവർ പുഷ്‍ടിവച്ചു മിന്നുന്നു; ദുഷ്കാര്യങ്ങളിൽ അവർ കവിഞ്ഞിരിക്കുന്നു; അവർ അനാഥന്മാർക്കു ഗുണം വരത്തക്കവണ്ണം അവരുടെ വ്യവഹാരം നടത്തുന്നില്ല; ദരിദ്രന്മാർക്കു ന്യായപാലനം ചെയ്യുന്നതുമില്ല. 29ഇവ നിമിത്തം ഞാൻ സന്ദർശിക്കാതെ ഇരിക്കുമോ? ഇങ്ങനെയുള്ള ജാതിയോട് ഞാൻ പകരം ചെയ്യാതെ ഇരിക്കുമോ എന്നു യഹോവയുടെ അരുളപ്പാട്.
30വിസ്മയവും ഭയങ്കരവുമായുള്ളതു ദേശത്തു സംഭവിക്കുന്നു. 31പ്രവാചകന്മാർ വ്യാജമായി പ്രവചിക്കുന്നു; പുരോഹിതന്മാരും അവരോട് ഒരു കൈയായി നിന്ന് അധികാരം നടത്തുന്നു; എന്റെ ജനത്തിനോ അത് ഇഷ്ടം ആകുന്നു; എന്നാൽ ഒടുക്കം നിങ്ങൾ എന്തു ചെയ്യും?

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in