YouVersion Logo
Search Icon

യെശയ്യാവ് 66

66
1യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: സ്വർഗം എന്റെ സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു; നിങ്ങൾ എനിക്കു പണിയുന്ന ആലയം ഏതുവിധം? എന്റെ വിശ്രാമസ്ഥലവും ഏത്? 2എന്റെ കൈ ഇതൊക്കെയും ഉണ്ടാക്കി; അങ്ങനെയാകുന്നു ഇതൊക്കെയും ഉളവായത് എന്നു യഹോവ അരുളിച്ചെയ്യുന്നു; എങ്കിലും അരിഷ്ടനും മനസ്സു തകർന്നവനും എന്റെ വചനത്തിങ്കൽ വിറയ്ക്കുന്നവനുമായ മനുഷ്യനെ ഞാൻ കടാക്ഷിക്കും. 3കാളയെ അറുക്കയും മനുഷ്യനെ കൊല്ലുകയും ചെയ്യുന്നവൻ, കുഞ്ഞാടിനെ യാഗം കഴിക്കയും നായുടെ കഴുത്ത് ഒടിക്കയും ചെയ്യുന്നവൻ, ഭോജനയാഗം കഴിക്കയും പന്നിച്ചോര അർപ്പിക്കയും ചെയ്യുന്നവൻ, ധൂപംകാണിക്കയും മിഥ്യാമൂർത്തിയെ വാഴ്ത്തുകയും ചെയ്യുന്നവൻ, ഇവർ സ്വന്തവഴികളെ തിരഞ്ഞെടുക്കയും അവരുടെ മനസ്സ് മ്ലേച്ഛവിഗ്രഹങ്ങളിൽ ഇഷ്ടപ്പെടുകയും ചെയ്യുന്നതുപോലെ 4ഞാനും അവരെ ഉപദ്രവിക്കുന്നതു തിരഞ്ഞെടുത്ത് അവർ ഭയപ്പെടുന്നത് അവർക്കും വരുത്തും; ഞാൻ വിളിച്ചപ്പോൾ ആരും ഉത്തരം പറയാതെയും ഞാൻ അരുളിച്ചെയ്തപ്പോൾ കേൾക്കാതെയും അവർ എനിക്ക് അനിഷ്ടമായുള്ളതു ചെയ്ത് എനിക്കു പ്രസാദമല്ലാത്തതു തിരഞ്ഞെടുത്തതുകൊണ്ടു തന്നെ. 5യഹോവയുടെ വചനത്തിങ്കൽ വിറയ്ക്കുന്നവരേ, അവന്റെ വചനം കേട്ടുകൊൾവിൻ; നിങ്ങളെ പകച്ച്, എന്റെ നാമം നിമിത്തം നിങ്ങളെ പുറത്താക്കിക്കളയുന്ന നിങ്ങളുടെ സഹോദരന്മാർ: ഞങ്ങൾ നിങ്ങളുടെ സന്തോഷം കണ്ടു രസിക്കേണ്ടതിനു യഹോവ തന്നെത്താൻ മഹത്ത്വീകരിക്കട്ടെ എന്നു പറയുന്നുവല്ലോ; എന്നാൽ അവർ ലജ്ജിച്ചുപോകും. 6നഗരത്തിൽനിന്ന് ഒരു മുഴക്കം കേൾക്കുന്നു; മന്ദിരത്തിൽനിന്ന് ഒരു നാദം കേൾക്കുന്നു; തന്റെ ശത്രുക്കളോടു പ്രതിക്രിയ ചെയ്യുന്ന യഹോവയുടെ നാദം തന്നെ. 7നോവു കിട്ടും മുമ്പേ അവൾ പ്രസവിച്ചു; വേദന വരുംമുമ്പേ അവൾ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. 8ഈവക ആർ കേട്ടിട്ടുള്ളൂ? ഇങ്ങനെയുള്ളത് ആർ കണ്ടിട്ടുള്ളൂ? ഒരു ദേശം ഒരു ദിവസംകൊണ്ടു പിറക്കുമോ? ഒരു ജാതി ഒന്നായിട്ടു തന്നെ ജനിക്കുമോ? സീയോനോ നോവു കിട്ടിയ ഉടൻ തന്നെ മക്കളെ പ്രസവിച്ചിരിക്കുന്നു. 9ഞാൻ പ്രസവദ്വാരത്തിങ്കൽ വരുത്തിയിട്ടു പ്രസവിപ്പിക്കാതെ ഇരിക്കുമോ എന്നു യഹോവ അരുളിച്ചെയ്യുന്നു; പ്രസവിക്കുമാറാക്കിയിട്ടു ഞാൻ ഗർഭപാത്രം അടച്ചുകളയുമോ എന്നു നിന്റെ ദൈവം അരുളിച്ചെയ്യുന്നു. 10യെരൂശലേമിനെ സ്നേഹിക്കുന്ന ഏവരുമായുള്ളോരേ, അവളോടുകൂടെ സന്തോഷിപ്പിൻ അവളെച്ചൊല്ലി ഘോഷിച്ചുല്ലസിപ്പിൻ; അവളെച്ചൊല്ലി ദുഃഖിക്കുന്ന ഏവരുമായുള്ളോരേ, അവളോടുകൂടെ അത്യന്തം ആനന്ദിപ്പിൻ. 11അവളുടെ സാന്ത്വനസ്തനങ്ങളെ പാനം ചെയ്തു തൃപ്തരാകയും, അവളുടെ തേജസ്സിൻ കുചാഗ്രങ്ങളെ നുകർന്നു രമിക്കയും ചെയ്‍വിൻ. 12യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾക്കു കുടിപ്പാൻവേണ്ടി ഞാൻ അവൾക്കു നദിപോലെ സമാധാനവും കവിഞ്ഞൊഴുകുന്ന തോടുപോലെ ജാതികളുടെ മഹത്ത്വവും നീട്ടിക്കൊടുക്കും; നിങ്ങളെ പാർശ്വത്തിൽ എടുത്തുകൊണ്ടു നടക്കയും മുഴംകാലിന്മേൽ ഇരുത്തി ലാളിക്കയും ചെയ്യും. 13അമ്മ ആശ്വസിപ്പിക്കുന്നതുപോലെ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും; നിങ്ങൾ യെരൂശലേമിൽ ആശ്വാസം പ്രാപിക്കും. 14അതു കണ്ടിട്ടു നിങ്ങളുടെ ഹൃദയം സന്തോഷിക്കും; നിങ്ങളുടെ അസ്ഥികൾ ഇളംപുല്ലുപോലെ തഴയ്ക്കും; യഹോവയുടെ കൈ തന്റെ ദാസന്മാർക്കു വെളിപ്പെടും; ശത്രുക്കളോടോ അവൻ ക്രോധം കാണിക്കും. 15യഹോവ തന്റെ കോപത്തെ ഉഗ്രതയോടും തന്റെ ശാസനയെ അഗ്നിജ്വാലകളോടുംകൂടെ നടത്തുവാൻ അഗ്നിയിൽ പ്രത്യക്ഷമാകും; അവന്റെ രഥങ്ങൾ ചുഴലിക്കാറ്റുപോലെയിരിക്കും. 16യഹോവ അഗ്നികൊണ്ടും വാൾകൊണ്ടും സകല ജഡത്തോടും വ്യവഹരിക്കും; യഹോവയുടെ നിഹതന്മാർ വളരെ ആയിരിക്കും. 17തോട്ടങ്ങളിൽ പോകേണ്ടതിനു നടുവനെ അനുകരിച്ചു തങ്ങളെത്തന്നെ ശുദ്ധീകരിച്ചു വെടിപ്പാക്കുകയും പന്നിയിറച്ചി, അറെപ്പ്, ചുണ്ടെലി എന്നിവയെ തിന്നുകയും ചെയ്യുന്നവർ ഒരുപോലെ മുടിഞ്ഞുപോകും എന്നു യഹോവയുടെ അരുളപ്പാട്. 18ഞാൻ അവരുടെ പ്രവൃത്തികളെയും വിചാരങ്ങളെയും അറിയുന്നു; ഞാൻ സകല ജാതികളെയും ഭാഷക്കാരെയും ഒന്നിച്ചു കൂട്ടുന്ന കാലം വരുന്നു; അവർ വന്ന് എന്റെ മഹത്ത്വം കാണും. 19ഞാൻ അവരുടെ ഇടയിൽ ഒരു അടയാളം പ്രവർത്തിക്കും; അവരിൽ രക്ഷിക്കപ്പെട്ട ചിലരെ ഞാൻ തർശ്ശീശ്, വില്ലാളികളായ പൂൽ, ലൂദ് എന്നിവരും തൂബാൽ, യാവാൻ എന്നിവരുമായ ജാതികളുടെ അടുക്കലേക്കും എന്റെ കീർത്തി കേൾക്കയും എന്റെ മഹത്ത്വം കാണുകയും ചെയ്തിട്ടില്ലാത്ത ദൂരദ്വീപുകളിലേക്കും അയയ്ക്കും; അവർ എന്റെ മഹത്ത്വത്തെ ജാതികളുടെ ഇടയിൽ പ്രസ്താവിക്കും; 20യിസ്രായേൽമക്കൾ യഹോവയുടെ ആലയത്തിലേക്കു വെടിപ്പുള്ള പാത്രങ്ങളിൽ വഴിപാടു കൊണ്ടുവരുന്നതുപോലെ അവർ സകല ജാതികളുടെയും ഇടയിൽനിന്നു നിങ്ങളുടെ സഹോദരന്മാരെയൊക്കെയും കുതിരപ്പുറത്തും രഥങ്ങളിലും പല്ലക്കുകളിലും കോവർകഴുതപ്പുറത്തും ഒട്ടകപ്പുറത്തും കയറ്റി എന്റെ വിശുദ്ധപർവതമായ യെരൂശലേമിലേക്കു യഹോവയ്ക്കു വഴിപാടായി കൊണ്ടുവരും എന്നു യഹോവ അരുളിച്ചെയ്യുന്നു. 21അവരിൽനിന്നും ചിലരെ ഞാൻ പുരോഹിതന്മാരായും ലേവ്യരായും എടുക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു. 22ഞാൻ ഉണ്ടാക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും എന്റെ മുമ്പാകെ നിലനില്ക്കുന്നതുപോലെ നിങ്ങളുടെ സന്തതിയും നിങ്ങളുടെ പേരും നിലനില്ക്കും എന്നു യഹോവയുടെ അരുളപ്പാട്. 23പിന്നെ അമാവാസിതോറും ശബ്ബത്തുതോറും സകല ജഡവും എന്റെ സന്നിധിയിൽ നമസ്കരിപ്പാൻ വരും എന്നു യഹോവ അരുളിച്ചെയ്യുന്നു. 24അവർ പുറപ്പെട്ടുചെന്ന്, എന്നോട് അതിക്രമം ചെയ്ത മനുഷ്യരുടെ ശവങ്ങളെ നോക്കും; അവരുടെ പുഴു ചാകയില്ല; അവരുടെ തീ കെട്ടുപോകയില്ല; അവർ സകല ജഡത്തിനും അറപ്പായിരിക്കും.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy