YouVersion Logo
Search Icon

യെശയ്യാവ് 38

38
1ആ കാലത്തു ഹിസ്കീയാവിനു മരിക്കത്തക്ക രോഗം പിടിച്ചു; ആമോസിന്റെ മകനായ യെശയ്യാപ്രവാചകൻ അവന്റെ അടുക്കൽ വന്ന് അവനോട്: നിന്റെ ഗൃഹകാര്യം ക്രമത്തിലാക്കുക; നീ മരിച്ചുപോകും; സൗഖ്യമാകയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു. 2അപ്പോൾ ഹിസ്കീയാവ് മുഖം ചുവരിന്റെനേരേ തിരിച്ചു യഹോവയോടു പ്രാർഥിച്ചു: 3അയ്യോ, യഹോവേ, ഞാൻ വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടുംകൂടെ തിരുമുമ്പിൽ നടന്നു നിനക്കു പ്രസാദമായുള്ളതു ചെയ്തിരിക്കുന്നു എന്ന് ഓർക്കേണമേ എന്നു പറഞ്ഞു; ഹിസ്കീയാവ് ഏറ്റവും കരഞ്ഞു. 4എന്നാൽ യെശയ്യാവിനു യഹോവയുടെ അരുളപ്പാട് ഉണ്ടായതെന്തെന്നാൽ: 5നീ ചെന്നു ഹിസ്കീയാവോടു പറയേണ്ടത്: നിന്റെ പിതാവായ ദാവീദിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്റെ പ്രാർഥന കേട്ടു നിന്റെ കണ്ണുനീർ കണ്ടിരിക്കുന്നു. ഞാൻ നിന്റെ ആയുസ്സിനോടു പതിനഞ്ചു സംവത്സരം കൂട്ടും. 6ഞാൻ നിന്നെയും ഈ നഗരത്തെയും അശ്ശൂർരാജാവിന്റെ കൈയിൽനിന്നു വിടുവിക്കും; ഈ നഗരത്തെ ഞാൻ കാത്തുരക്ഷിക്കും. 7യഹോവ, താൻ അരുളിച്ചെയ്ത ഈ കാര്യം നിവർത്തിക്കും എന്നുള്ളതിനു യഹോവയുടെ പക്കൽനിന്നു ഇതു നിനക്ക് ഒരു അടയാളം ആകും. 8ആഹാസിന്റെ ഘടികാരത്തിൽ സൂര്യഗതി അനുസരിച്ച് ഇറങ്ങിപ്പോയിരിക്കുന്ന നിഴലിനെ ഞാൻ പത്തുപടി പിന്നോക്കം തിരിയുമാറാക്കും; അങ്ങനെ സൂര്യൻ ഘടികാരത്തിൽ ഇറങ്ങിപ്പോയിരുന്ന പത്തുപടി തിരിഞ്ഞുപോന്നു. 9യെഹൂദാരാജാവായ ഹിസ്കീയാവിനു രോഗം പിടിച്ചിട്ട് അതുമാറി സുഖമായശേഷം അവൻ എഴുതിയ എഴുത്ത്:
10എന്റെ ആയുസ്സിൻ മധ്യാഹ്നത്തിൽ ഞാൻ
പാതാളവാതിലകം പൂകേണ്ടിവരുന്നു;
എന്റെ ആണ്ടുകളുടെ ശേഷിപ്പും എനിക്കില്ലാതെ പോയി എന്നു ഞാൻ പറഞ്ഞു.
11ഞാൻ യഹോവയെ, ജീവനുള്ളവരുടെ
ദേശത്തുവച്ചു യഹോവയെ കാണുകയില്ല;
ഞാൻ ഭൂവാസികളുടെ ഇടയിൽവച്ച് ഇനി മനുഷ്യനെ കാണുകയില്ല എന്നു ഞാൻ പറഞ്ഞു.
12എന്റെ പാർപ്പിടം നീങ്ങി ഒരു
ഇടയക്കൂടാരംപോലെ എന്നെ വിട്ടുപോയിരിക്കുന്നു;
നെയ്ത്തുകാരൻ തുണി ചുരുട്ടുംപോലെ ഞാൻ എന്റെ ജീവനെ ചുരുട്ടിവയ്ക്കുന്നു;
അവൻ എന്നെ പാവിൽനിന്ന് അറുത്തുകളയുന്നു;
ഒരു രാപ്പകൽ കഴിയുംമുമ്പേ നീ എനിക്ക് അന്തം വരുത്തുന്നു.
13ഉഷസ്സുവരെ ഞാൻ എന്നെത്തന്നെ അടക്കിക്കൊണ്ടിരുന്നു;
അവനോ സിംഹംപോലെ എന്റെ അസ്ഥികളെ എല്ലാം തകർത്തുകളയുന്നു;
ഒരു രാപ്പകൽ കഴിയുംമുമ്പേ നീ എനിക്ക് അന്തം വരുത്തുന്നു.
14മീവൽപക്ഷിയോ കൊക്കോ എന്നപോലെ ഞാൻ ചിലച്ചു;
ഞാൻ പ്രാവുപോലെ കുറുകി
എന്റെ കണ്ണ് ഉയരത്തിലേക്കു നോക്കി ക്ഷീണിച്ചിരിക്കുന്നു;
യഹോവേ ഞാൻ ഞെരുങ്ങിയിരിക്കുന്നു;
നീ എനിക്ക് ഇടനില്ക്കേണമേ.
15ഞാൻ എന്തു പറയേണ്ടൂ?
അവൻ എന്നോട് അരുളിച്ചെയ്തു, അവൻ തന്നെ നിവർത്തിച്ചും ഇരിക്കുന്നു;
എന്റെ മനോവ്യസനം ഹേതുവായി ഞാൻ എന്റെ കാലമൊക്കെയും സാവധാനത്തോടെ നടക്കും.
16കർത്താവേ, അതിനാൽ മനുഷ്യർ ജീവിക്കുന്നു;
എന്റെ ജീവനും കേവലം അതിലത്രേ;
അങ്ങനെ നീ എന്നെ സൗഖ്യമാക്കി എന്റെ ജീവനെ രക്ഷിക്കും.
17സമാധാനത്തിനായി എനിക്ക് അത്യന്തം കയ്പായതു ഭവിച്ചു;
എങ്കിലും നീ എന്റെ സകല പാപങ്ങളെയും
നിന്റെ പിറകിൽ എറിഞ്ഞുകളഞ്ഞതുകൊണ്ട്
എന്റെ പ്രാണനെ നാശക്കുഴിയിൽ നിന്നു സ്നേഹത്തോടെ രക്ഷിച്ചിരിക്കുന്നു.
18പാതാളം നിന്നെ സ്തുതിക്കുന്നില്ല;
മരണം നിന്നെ വാഴ്ത്തുന്നില്ല;
കുഴിയിൽ ഇറങ്ങുന്നവർ നിന്റെ
വിശ്വസ്തതയെ പ്രത്യാശിക്കുന്നതുമില്ല.
19ഞാൻ ഇന്നു ചെയ്യുന്നതുപോലെ
ജീവനുള്ളവൻ, ജീവനുള്ളവൻ മാത്രം നിന്നെ സ്തുതിക്കും;
അപ്പൻ മക്കളോടു നിന്റെ വിശ്വസ്തതയെ അറിയിക്കും.
20യഹോവ എന്നെ രക്ഷിപ്പാൻ ഒരുങ്ങിയിരിക്കുന്നു;
അതുകൊണ്ട് ഞങ്ങൾ ജീവപര്യന്തം യഹോവയുടെ ആലയത്തിൽ
തന്ത്രിനാദത്തോടെ എന്റെ ഗീതങ്ങളെ പാടും.
21എന്നാൽ അവനു സൗഖ്യം വരേണ്ടതിന് അത്തിപ്പഴക്കട്ട കൊണ്ടുവന്നു പരുവിന്മേൽ പുരട്ടുവാൻ യെശയ്യാവു പറഞ്ഞിരുന്നു. 22ഞാൻ യഹോവയുടെ ആലയത്തിൽ കയറിച്ചെല്ലും എന്നതിന് അടയാളം എന്ത് എന്നു ഹിസ്കീയാവു ചോദിച്ചിരുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy