YouVersion Logo
Search Icon

യെഹെസ്കേൽ 42

42
1അനന്തരം അവൻ എന്നെ വടക്കോട്ടുള്ള വഴിയായി പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടുപോയി; മുറ്റത്തിനു നേരേയും വടക്കോട്ടുള്ള കെട്ടിടത്തിനെതിരേയും ഉണ്ടായിരുന്ന മണ്ഡപത്തിലേക്ക് എന്നെ കൊണ്ടുചെന്നു. 2അതിന്റെ മുൻഭാഗത്തിനു നൂറു മുഴം നീളവും വടക്കോട്ടു വാതിലും ഉണ്ടായിരുന്നു; വീതി അമ്പതു മുഴം. 3അകത്തെ പ്രാകാരത്തിനുള്ള ഇരുപതു മുഴത്തിനെതിരേയും പുറത്തെ പ്രാകാരത്തിനുള്ള കല്ത്തളത്തിനെതിരേയും മൂന്നു നിലയായി നടപ്പുരയ്ക്കു നേരേ നടപ്പുര ഉണ്ടായിരുന്നു. 4മണ്ഡപങ്ങളുടെ മുമ്പിൽ അകത്തോട്ടു പത്തു മുഴം വീതിയും നൂറു മുഴം നീളവുമുള്ളൊരു നടപ്പുര ഉണ്ടായിരുന്നു. അവയുടെ വാതിലുകൾ വടക്കോട്ടായിരുന്നു. 5കെട്ടിടത്തിന്റെ താഴത്തെ മണ്ഡപങ്ങളിൽനിന്നും നടുവിലത്തേവയിൽനിന്നും എടുത്തതിനെക്കാൾ അധികം സ്ഥലം മുകളിലത്തെ മണ്ഡപങ്ങളിൽ നിന്നു നടപ്പുരകൾക്ക് എടുത്തുപോയിരുന്നതുകൊണ്ട് അവ നീളം കുറഞ്ഞവ ആയിരുന്നു. 6അവ മൂന്നു നിലയായിരുന്നു; എന്നാൽ അവയ്ക്കു പ്രാകാരങ്ങളുടെ തൂണുകൾപോലെ തൂണുകൾ ഇല്ലായ്കകൊണ്ടു താഴത്തേതിനെക്കാളും നടുവിലത്തേതിനെക്കാളും മേലത്തേതിന്റെ നിലം ചുരുങ്ങിയിരുന്നു. 7പുറമെ മണ്ഡപങ്ങളുടെ നീളത്തിൽ പുറത്തെ പ്രാകാരത്തിന്റെ നേരേ മണ്ഡപങ്ങളുടെ മുൻവശത്തെ മതിലിന്റെ നീളം അമ്പതു മുഴം ആയിരുന്നു. 8പുറത്തെ പ്രാകാരത്തിലേക്കു ദർശനമുള്ള മണ്ഡപങ്ങളുടെ നീളം അമ്പതു മുഴമായിരുന്നു; എന്നാൽ മന്ദിരത്തിനെതിരേയുള്ള നീളം നൂറു മുഴമായിരുന്നു. 9പുറത്തെ പ്രാകാരത്തിൽനിന്ന് ഇവയിലേക്കു കടന്നാൽ കിഴക്കോട്ട് ഈ മണ്ഡപങ്ങൾക്കു താഴെ ഒരു പ്രവേശനം ഉണ്ടായിരുന്നു. 10കിഴക്കോട്ടുള്ള പ്രാകാരത്തിന്റെ മതിലിന്റെ തലയ്ക്കൽ മുറ്റത്തിനെതിരായും കെട്ടിടത്തിനെതിരായും മണ്ഡപങ്ങൾ ഉണ്ടായിരുന്നു. 11അവയുടെ മുമ്പിലുള്ള വഴി വടക്കോട്ടുള്ള മണ്ഡപങ്ങളുടെ അളവുപോലെ ആയിരുന്നു; അവയുടെ നീളത്തിനൊത്ത നീളവും വീതിക്കൊത്ത വീതിയും ഉണ്ടായിരുന്നു; അവയുടെ എല്ലാ പുറപ്പാടുകളും വിധാനങ്ങളും അവയുടെ പ്രവേശനങ്ങളും ഒരുപോലെ തന്നെ. 12തെക്കോട്ടുള്ള മണ്ഡപങ്ങളുടെ പ്രവേശനങ്ങൾപോലെ ഒരു പ്രവേശനം വഴിയുടെ തലയ്ക്കൽ ഉണ്ടായിരുന്നു; അവയിലേക്കു കടന്നാൽ കിഴക്കോട്ടുള്ള മതിലിനു നേരേ മുമ്പിലുള്ള വഴിയുടെ തലയ്ക്കൽ തന്നെ. 13പിന്നെ അവൻ എന്നോടു കല്പിച്ചത്: മുറ്റത്തിന്റെ മുമ്പിലുള്ള വടക്കേ മണ്ഡപങ്ങളും തെക്കേ മണ്ഡപങ്ങളും യഹോവയോട് അടുത്തുചെല്ലുന്ന പുരോഹിതന്മാർ അതിവിശുദ്ധവസ്തുക്കളെ തിന്നുവാനുള്ള വിശുദ്ധമണ്ഡപങ്ങളാകുന്നു; അവിടെ അവർ അതിവിശുദ്ധവസ്തുക്കളും ഭോജനയാഗവും പാപയാഗവും അകൃത്യയാഗവും വയ്ക്കേണം; ആ സ്ഥലം വിശുദ്ധമല്ലോ. 14പുരോഹിതന്മാർ വിശുദ്ധമന്ദിരത്തിൽനിന്നു പുറത്തെ പ്രാകാരത്തിലേക്കു ചെല്ലാതെ വേണം അതിൽ പ്രവേശിപ്പാൻ; ശുശ്രൂഷയ്ക്കുള്ള തങ്ങളുടെ വസ്ത്രം അവർ അവിടെ വച്ചേക്കേണം; അവ വിശുദ്ധമല്ലോ; വേറേ വസ്ത്രം ധരിച്ചിട്ടേ അവർ ജനത്തിനുള്ള സ്ഥലത്തു ചെല്ലാവൂ. 15അവൻ അകത്തെ ആലയം അളന്നു തീർന്നശേഷം, കിഴക്കോട്ടു ദർശനമുള്ള വാതിൽക്കൽക്കൂടി എന്നെ കൊണ്ടുചെന്ന് അവിടം ചുറ്റും അളന്നു. 16അവൻ കിഴക്കുഭാഗം ദണ്ഡുകൊണ്ട് അളന്നു; ആകെ അഞ്ഞൂറു മുഴം. 17അവൻ വടക്കുഭാഗം ദണ്ഡുകൊണ്ട് അളന്നു; ആകെ അഞ്ഞൂറു മുഴം. 18അവൻ തെക്കുഭാഗം ദണ്ഡുകൊണ്ട് അളന്നു; ആകെ അഞ്ഞൂറു മുഴം. 19അവൻ പടിഞ്ഞാറോട്ടു തിരിഞ്ഞു ദണ്ഡുകൊണ്ട് അളന്നു; അഞ്ഞൂറു മുഴം. 20ഇങ്ങനെ അവൻ നാലുപുറവും അളന്നു; വിശുദ്ധമായതും സാമാന്യമായതും തമ്മിൽ വേർതിരിപ്പാൻ തക്കവണ്ണം അഞ്ഞൂറു മുഴം നീളത്തിലും അഞ്ഞൂറു മുഴം വീതിയിലും ഒരു മതിൽ അതിനു ചുറ്റും ഉണ്ടായിരുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy