YouVersion Logo
Search Icon

പുറപ്പാട് 28

28
1നിന്റെ സഹോദരനായ അഹരോനെയും അവന്റെ പുത്രന്മാരെയും എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് യിസ്രായേൽമക്കളുടെ ഇടയിൽനിന്നു നിന്റെ അടുക്കൽ വരുത്തുക; അഹരോനെയും അഹരോന്റെ പുത്രന്മാരായ നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവരെയും തന്നെ. 2നിന്റെ സഹോദരനായ അഹരോനുവേണ്ടി മഹത്ത്വത്തിനും അലങ്കാരത്തിനുമായി വിശുദ്ധവസ്ത്രം ഉണ്ടാക്കേണം. 3അഹരോൻ എനിക്കു പുരോഹിതശുശ്രൂഷ ചെയ്‍വാൻ തക്കവണ്ണം അവനെ ശുദ്ധീകരിക്കേണ്ടതിന് അവനു വസ്ത്രം ഉണ്ടാക്കേണമെന്നു ഞാൻ ജ്ഞാനാത്മാവുകൊണ്ടു നിറച്ചിരിക്കുന്ന സകല ജ്ഞാനികളോടും നീ പറയേണം. 4അവർ ഉണ്ടാക്കേണ്ടുന്ന വസ്ത്രമോ: പതക്കം, ഏഫോദ്, നീളക്കുപ്പായം, ചിത്രത്തയ്യലുള്ള നിലയങ്കി, മുടി, നടുക്കെട്ട് എന്നിവതന്നെ. നിന്റെ സഹോദരനായ അഹരോൻ എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് അവർ അവനും അവന്റെ പുത്രന്മാർക്കും വിശുദ്ധവസ്ത്രം ഉണ്ടാക്കേണം. 5അതിന് പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവ എടുക്കേണം.
6പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ടു നെയ്ത്തുകാരന്റെ ചിത്രപ്പണിയായി ഏഫോദ് ഉണ്ടാക്കേണം. 7അതിന്റെ രണ്ട് അറ്റത്തോടു ചേർന്നതായി രണ്ടു ചുമൽക്കണ്ടം ഉണ്ടായിരിക്കേണം. അങ്ങനെ അതു തമ്മിൽ ഇണച്ചിരിക്കേണം. 8അതു കെട്ടിമുറുക്കുവാൻ അതിന്മേലുള്ളതായി ചിത്രപ്പണിയായ നടുക്കെട്ട് അതിൽനിന്നുതന്നെ അതിന്റെ പണിപോലെ പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് ആയിരിക്കേണം. 9അതു കൂടാതെ രണ്ടു ഗോമേദകക്കല്ല് എടുത്ത് അവയിൽ യിസ്രായേൽമക്കളുടെ പേർ കൊത്തേണം. 10അവരുടെ പേരുകളിൽ ആറ് ഒരു കല്ലിലും ശേഷമുള്ള ആറ് മറ്റേ കല്ലിലും അവരുടെ ജനനക്രമത്തിൽ ആയിരിക്കേണം. 11രത്നശില്പിയുടെ പണിയായി മുദ്രക്കൊത്തുപോലെ രണ്ടു കല്ലിലും യിസ്രായേൽമക്കളുടെ പേർ കൊത്തേണം; അവ പൊൻതടങ്ങളിൽ പതിക്കേണം; 12കല്ലു രണ്ടും ഏഫോദിന്റെ ചുമൽക്കണ്ടങ്ങളിന്മേൽ യിസ്രായേൽമക്കൾക്കുവേണ്ടി ഓർമക്കല്ലായി വയ്ക്കേണം; അഹരോൻ യഹോവയുടെ മുമ്പാകെ അവരുടെ പേർ ഓർമയ്ക്കായി തന്റെ രണ്ടു ചുമലിന്മേലും വഹിക്കേണം. 13പൊന്നുകൊണ്ട് തടങ്ങൾ ഉണ്ടാക്കേണം. 14തങ്കംകൊണ്ട് ചരടുപോലെ മുറിച്ചുകുത്തുപണിയായി രണ്ടു സരപ്പളിയും ഉണ്ടാക്കേണം; മുറിച്ചുകുത്തുപണിയായ സരപ്പളി തടങ്ങളിൽ ചേർക്കേണം. 15ന്യായവിധിപ്പതക്കം ചിത്രപ്പണിയായിട്ട് ഉണ്ടാക്കേണം; അത് ഏഫോദിന്റെ പണിക്കൊത്തതായി പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് ഉണ്ടാക്കേണം. 16അതു സമചതുരവും ഇരട്ടയും ഒരു ചാൺ നീളമുള്ളതും ഒരു ചാൺ വീതിയുള്ളതും ആയിരിക്കേണം. 17അതിൽ കൽപ്പതിപ്പായി നാലു നിര കല്ല് പതിക്കേണം; താമ്രമണി, പീതരത്നം, മരതകം എന്നിവ ഒന്നാമത്തെ നിര. 18രണ്ടാമത്തെ നിര: മാണിക്യം, നീലക്കല്ല്, വജ്രം. 19മൂന്നാമത്തെ നിര: പത്മരാഗം, വൈഡൂര്യം, സുഗന്ധിക്കല്ല്. 20നാലാമത്തെ നിര: പുഷ്പരാഗം, ഗോമേദകം, സൂര്യകാന്തം. അവ അതതു തടത്തിൽ പൊന്നിൽ പതിച്ചിരിക്കേണം. 21ഈ കല്ല് യിസ്രായേൽമക്കളുടെ പേരോടുകൂടെ അവരുടെ പേർപോലെ പന്ത്രണ്ടായിരിക്കേണം; പന്ത്രണ്ടു ഗോത്രങ്ങളിൽ ഓരോന്നിന്റെ പേർ അവയിൽ മുദ്രക്കൊത്തായി കൊത്തിയിരിക്കേണം. 22പതക്കത്തിനു ചരടുപോലെ മുറിച്ചുകുത്തുപണിയായി തങ്കംകൊണ്ടു സരപ്പളി ഉണ്ടാക്കേണം. 23പതക്കത്തിനു പൊന്നുകൊണ്ടു രണ്ടു വട്ടക്കണ്ണി ഉണ്ടാക്കി പതക്കത്തിന്റെ രണ്ടറ്റത്തും വട്ടക്കണ്ണി വയ്ക്കേണം. 24പൊന്നുകൊണ്ടു മുറിച്ചുകുത്തുപണിയായ സരപ്പളി രണ്ടും പതക്കത്തിന്റെ അറ്റങ്ങളിൽ ഉള്ള വട്ടക്കണ്ണി രണ്ടിലും കൊളുത്തേണം. 25മുറിച്ചുകുത്തുപണിയായ രണ്ടു സരപ്പളിയുടെ മറ്റേ അറ്റം രണ്ടും രണ്ടു തടത്തിൽ കൊളുത്തി ഏഫോദിന്റെ ചുമൽക്കണ്ടങ്ങളിൽ അതിന്റെ മുൻഭാഗത്തു വയ്ക്കേണം. 26പൊന്നുകൊണ്ടു രണ്ടു വട്ടക്കണ്ണി ഉണ്ടാക്കി പതക്കത്തിന്റെ മറ്റേ രണ്ടറ്റത്തും ഏഫോദിന്റെ കീഴറ്റത്തിനുനേരേ അതിന്റെ വിളുമ്പിൽ അകത്തായി വയ്ക്കേണം. 27പൊന്നുകൊണ്ടു വേറേ രണ്ടു വട്ടക്കണ്ണിയുണ്ടാക്കി, ഏഫോദിന്റെ മുൻഭാഗത്ത് അതിന്റെ രണ്ടു ചുമൽക്കണ്ടത്തിന്മേൽ താഴെ അതിന്റെ ഇണപ്പിനരികെ ഏഫോദിന്റെ നടുക്കെട്ടിനു മേലായി വയ്ക്കേണം. 28പതക്കം ഏഫോദിന്റെ നടുക്കെട്ടിനു മേലായിരിക്കേണ്ടതിനും ഏഫോദിൽ ആടാതിരിക്കേണ്ടതിനും അതിന്റെ വട്ടക്കണ്ണികളാൽ ഏഫോദിന്റെ വട്ടക്കണ്ണികളോടു നീലനാടകൊണ്ടു കെട്ടേണം. 29അങ്ങനെ അഹരോൻ വിശുദ്ധമന്ദിരത്തിൽ കടക്കുമ്പോൾ ന്യായവിധിപ്പതക്കത്തിൽ യിസ്രായേൽമക്കളുടെ പേർ എപ്പോഴും യഹോവയുടെ മുമ്പാകെ ഓർമയ്ക്കായിട്ടു തന്റെ ഹൃദയത്തിന്മേൽ വഹിക്കേണം. 30ന്യായവിധിപ്പതക്കത്തിനകത്ത് ഊറീമും തുമ്മീമും (വെളിപ്പാടും സത്യവും) വയ്ക്കേണം; അഹരോൻ യഹോവയുടെ സന്നിധാനത്തിങ്കൽ കടക്കുമ്പോൾ അവന്റെ ഹൃദയത്തിന്മേൽ ഇരിക്കേണം; അഹരോൻ യിസ്രായേൽമക്കൾക്കുള്ള ന്യായവിധി എപ്പോഴും യഹോവയുടെ മുമ്പാകെ തന്റെ ഹൃദയത്തിന്മേൽ വഹിക്കേണം.
31ഏഫോദിന്റെ അങ്കി മുഴുവനും നീലനൂൽകൊണ്ട് ഉണ്ടാക്കേണം. 32അതിന്റെ നടുവിൽ തല കടപ്പാൻ ഒരു ദ്വാരം വേണം; ദ്വാരത്തിനു നെയ്ത്തുപണിയായ ഒരു നാട ചുറ്റിലും വേണം; അതു കീറിപ്പോകാതിരിപ്പാൻ കവചത്തിന്റെ ദ്വാരം പോലെ അതിന് ഉണ്ടായിരിക്കേണം. 33നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ എന്നിവകൊണ്ട് ചുറ്റും അതിന്റെ വിളുമ്പിൽ മാതളപ്പഴങ്ങളും അവയുടെ ഇടയിൽ ചുറ്റും പൊന്നുകൊണ്ടു മണികളും ഉണ്ടാക്കേണം. 34അങ്കിയുടെ വിളുമ്പിൽ ചുറ്റും ഒരു പൊൻമണി, ഒരു മാതളപ്പഴം, ഒരു പൊൻമണി, ഒരു മാതളപ്പഴം ഇങ്ങനെ വേണം. 35ശുശ്രൂഷ ചെയ്കയിൽ അഹരോൻ അതു ധരിക്കേണം. യഹോവയുടെ മുമ്പാകെ വിശുദ്ധമന്ദിരത്തിൽ കടക്കുമ്പോഴും പുറത്തു വരുമ്പോഴും അവൻ മരിക്കാതിരിക്കേണ്ടതിന് അതിന്റെ ശബ്ദം കേൾക്കേണം.
36തങ്കംകൊണ്ട് ഒരു പട്ടം ഉണ്ടാക്കി അതിൽ “യഹോവയ്ക്കു വിശുദ്ധം” എന്നു മുദ്രക്കൊത്തായി കൊത്തേണം. 37അതു മുടിമേൽ ഇരിക്കേണ്ടതിനു നീലച്ചരടുകൊണ്ടു കെട്ടേണം; അതു മുടിയുടെ മുൻഭാഗത്ത് ഇരിക്കേണം. 38യിസ്രായേൽമക്കൾ തങ്ങളുടെ സകല വിശുദ്ധ വഴിപാടുകളിലും ശുദ്ധീകരിക്കുന്ന വിശുദ്ധവസ്തുക്കളുടെ കുറ്റം അഹരോൻ വഹിക്കേണ്ടതിന് അത് അഹരോന്റെ നെറ്റിയിൽ ഇരിക്കേണം; യഹോവയുടെ മുമ്പാകെ അവർക്കു പ്രസാദം ലഭിക്കേണ്ടതിന് അത് എപ്പോഴും അവന്റെ നെറ്റിയിൽ ഇരിക്കേണം. 39പഞ്ഞിനൂൽകൊണ്ട് ഉള്ളങ്കിയും വിചിത്രപ്പണിയായി നെയ്യേണം; പഞ്ഞിനൂൽകൊണ്ട് മുടിയും ഉണ്ടാക്കേണം; നടുക്കെട്ടും ചിത്രത്തയ്യൽപ്പണിയായിട്ട് ഉണ്ടാക്കേണം. 40അഹരോന്റെ പുത്രന്മാർക്കു മഹത്ത്വത്തിനും അലങ്കാരത്തിനുമായിട്ട് അങ്കി, നടുക്കെട്ട്, തലപ്പാവ് എന്നിവ ഉണ്ടാക്കേണം. 41അവ നിന്റെ സഹോദരനായ അഹരോനെയും അവന്റെ പുത്രന്മാരെയും ധരിപ്പിക്കേണം; അവർ എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് അവരെ അഭിഷേകവും കരപൂരണവും ചെയ്തു ശുദ്ധീകരിക്കേണം. 42അവരുടെ നഗ്നത മറപ്പാൻ അവർക്കു ചണനൂൽകൊണ്ട് കാൽച്ചട്ടയും ഉണ്ടാക്കേണം; അത് അര തുടങ്ങി തുടവരെ എത്തേണം. 43അഹരോനും അവന്റെ പുത്രന്മാരും വിശുദ്ധമന്ദിരത്തിൽ ശുശ്രൂഷ ചെയ്‍വാൻ സമാഗമനകൂടാരത്തിൽ കടക്കുമ്പോഴോ യാഗപീഠത്തിന്റെ അടുക്കൽ ചെല്ലുമ്പോഴോ കുറ്റം ചുമന്നു മരിക്കാതിരിക്കേണ്ടതിന് അവർ അതു ധരിക്കേണം. അവനും അവന്റെ സന്തതിക്കും അത് എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy