YouVersion Logo
Search Icon

എസ്ഥേർ 3

3
1അനന്തരം അഹശ്വേരോശ്‍രാജാവ് ആഗാഗ്യനായ ഹമ്മെദാഥായുടെ മകൻ ഹാമാനു കയറ്റവും ഉന്നതപദവിയും കൊടുത്ത് അവന്റെ ഇരിപ്പിടം തന്നോടുകൂടെ ഇരിക്കുന്ന സകല പ്രഭുക്കന്മാരുടെയും ഇരിപ്പിടങ്ങൾക്കു മേലായി വച്ചു. 2രാജാവിന്റെ വാതിൽക്കലെ രാജഭൃത്യന്മാരൊക്കെയും ഹാമാനെ കുമ്പിട്ടു നമസ്കരിച്ചു; രാജാവ് അവനെ സംബന്ധിച്ച് അങ്ങനെ കല്പിച്ചിട്ടുണ്ടായിരുന്നു. എങ്കിലും മൊർദ്ദെഖായി അവനെ കുമ്പിട്ടില്ല, നമസ്കരിച്ചതുമില്ല. 3അപ്പോൾ രാജാവിന്റെ വാതിൽക്കലെ രാജഭൃത്യന്മാർ മൊർദ്ദെഖായിയോട്: നീ രാജകല്പന ലംഘിക്കുന്നത് എന്ത് എന്നു ചോദിച്ചു. 4അവർ ഇങ്ങനെ ദിവസംപ്രതി അവനോട് പറഞ്ഞിട്ടും അവൻ അവരുടെ വാക്കു കേൾക്കാതിരുന്നതിനാൽ മൊർദ്ദെഖായിയുടെ പെരുമാറ്റം നിലനില്ക്കുമോ എന്നു കാണേണ്ടതിന് അവർ അതു ഹാമാനോട് അറിയിച്ചു; താൻ യെഹൂദൻ എന്ന് അവൻ അവരോട് പറഞ്ഞിട്ടുണ്ടായിരുന്നു. 5മൊർദ്ദെഖായി തന്നെ കുമ്പിട്ടു നമസ്കരിക്കുന്നില്ലെന്നു കണ്ടിട്ട് ഹാമാൻ കോപംകൊണ്ടു നിറഞ്ഞു. 6എന്നാൽ മൊർദ്ദെഖായിയെ മാത്രം കൈയേറ്റം ചെയ്യുന്നത് അവനു പുച്ഛകാര്യമായി തോന്നി; മൊർദ്ദെഖായിയുടെ ജാതി ഇന്നതെന്ന് അവന് അറിവു കിട്ടിയിട്ടുണ്ടായിരുന്നു; അതുകൊണ്ട് അഹശ്വേരോശിന്റെ രാജ്യത്തെല്ലാടവും ഉള്ള മൊർദ്ദെഖായിയുടെ ജാതിക്കാരായ യെഹൂദന്മാരെയൊക്കെയും നശിപ്പിക്കേണ്ടതിന് ഹാമാൻ തരം അന്വേഷിച്ചു. 7അഹശ്വേരോശ്‍രാജാവിന്റെ പന്ത്രണ്ടാം ആണ്ടിൽ നീസാൻമാസമായ ഒന്നാം മാസത്തിൽ അവർ ആദാർ എന്ന പന്ത്രണ്ടാം മാസംവരെയുള്ള ഓരോ ദിവസത്തെയും ഓരോ മാസത്തെയും കുറിച്ച് ഹാമാന്റെ മുമ്പിൽവച്ച് പൂര് എന്ന ചീട്ടിട്ടു നോക്കി. 8പിന്നെ ഹാമാൻ അഹശ്വേരോശ് രാജാവിനോട്: നിന്റെ രാജ്യത്തിലെ സകല സംസ്ഥാനങ്ങളിലുമുള്ള ജാതികളുടെ ഇടയിൽ ഒരു ജാതി ചിന്നിച്ചിതറിക്കിടക്കുന്നു; അവരുടെ ന്യായപ്രമാണങ്ങൾ മറ്റുള്ള സകല ജാതികളുടേതിനോടും വ്യത്യാസപ്പെട്ടിരിക്കുന്നു; അവർ രാജാവിന്റെ പ്രമാണങ്ങളെ അനുസരിക്കുന്നതുമില്ല; അതുകൊണ്ട് അവരെ അങ്ങനെ വിടുന്നതു രാജാവിന് യോഗ്യമല്ല. 9രാജാവിനു സമ്മതമുണ്ടെങ്കിൽ അവരെ നശിപ്പിക്കേണ്ടതിനു സന്ദേശം എഴുതി അയയ്ക്കേണം; എന്നാൽ ഞാൻ കാര്യവിചാരകന്മാരുടെ കൈയിൽ പതിനായിരം താലന്ത് വെള്ളി രാജാവിന്റെ ഭണ്ഡാരത്തിലേക്കു കൊടുത്തയയ്ക്കാം എന്നു പറഞ്ഞു. 10അപ്പോൾ രാജാവ് തന്റെ മോതിരം കൈയിൽനിന്നും ഊരി ആഗാഗ്യനായ ഹമ്മെദാഥയുടെ മകനായി യെഹൂദന്മാരുടെ ശത്രുവായ ഹാമാന് കൊടുത്തു. 11രാജാവ് ഹാമാനോട്: ഞാൻ ആ വെള്ളിയെയും ആ ജാതിയെയും നിനക്കു ദാനം ചെയ്യുന്നു; ഇഷ്ടംപോലെ ചെയ്തുകൊൾക എന്നു പറഞ്ഞു. 12അങ്ങനെ ഒന്നാം മാസം പതിമൂന്നാം തീയതി രാജാവിന്റെ രായസക്കാരെ വിളിച്ചു; ഹാമാൻ കല്പിച്ചതുപോലെയൊക്കെയും അവർ രാജപ്രതിനിധികൾക്കും ഓരോ സംസ്ഥാനത്തിലെ ദേശാധിപതികൾക്കും അതതു ജനത്തിന്റെ പ്രഭുക്കന്മാർക്കും അതതു സംസ്ഥാനത്തിലേക്ക് അവിടത്തെ അക്ഷരത്തിലും അതതു ജനത്തിന് അവരുടെ ഭാഷയിലും എഴുതി; അഹശ്വേരോശ്‍രാജാവിന്റെ നാമത്തിൽ അതെഴുതി രാജമോതിരംകൊണ്ടു മുദ്ര ഇട്ടു. 13ആദാർമാസമായ പന്ത്രണ്ടാം മാസം പതിമൂന്നാം തീയതി തന്നേ സകല യെഹൂദന്മാരെയും ആബാലവൃദ്ധം കുഞ്ഞുങ്ങളെയും സ്ത്രീകളെയുംകൂടെ നശിപ്പിച്ച് കൊന്നുമുടിക്കയും അവരുടെ വസ്തുവക കൊള്ളയിടുകയും ചെയ്യേണമെന്ന് രാജാവിന്റെ സകല സംസ്ഥാനങ്ങളിലേക്കും അഞ്ചല്ക്കാർവശം എഴുത്ത് അയച്ചു. 14അന്നത്തേക്ക് ഒരുങ്ങിയിരിക്കേണമെന്നു സകല ജാതികൾക്കും പരസ്യം ചെയ്യേണ്ടതിന് കൊടുത്ത തീർപ്പിന്റെ പകർപ്പ് ഓരോ സംസ്ഥാനത്തിലും പ്രസിദ്ധമാക്കി. 15അഞ്ചല്ക്കാർ രാജകല്പന പ്രമാണിച്ച് ക്ഷണത്തിൽ പുറപ്പെട്ടുപോയി; ശൂശൻരാജധാനിയിലും ആ തീർപ്പ് പരസ്യം ചെയ്തു; രാജാവും ഹാമാനും കുടിപ്പാൻ ഇരുന്നു; ശൂശൻപട്ടണമോ കലങ്ങിപ്പോയി.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy