YouVersion Logo
Search Icon

ആവർത്തനപുസ്തകം 5

5
1മോശെ എല്ലാ യിസ്രായേലിനോടും വിളിച്ചുപറഞ്ഞത് എന്തെന്നാൽ: യിസ്രായേലേ, ഞാൻ ഇന്നു നിങ്ങളെ കേൾപ്പിക്കുന്ന ചട്ടങ്ങളും വിധികളും കേൾപ്പിൻ; അവയെ പഠിക്കയും പ്രമാണിച്ചനുസരിക്കയും ചെയ്‍വിൻ. 2നമ്മുടെ ദൈവമായ യഹോവ ഹോറേബിൽവച്ചു നമ്മോടൊരു നിയമം ചെയ്തുവല്ലോ. 3ഈ നിയമം യഹോവ നമ്മുടെ പിതാക്കന്മാരോടല്ല, നമ്മോട്, ഇന്ന് ഇവിടെ ജീവനോടിരിക്കുന്ന നമ്മോടൊക്കെയും തന്നെ ചെയ്തത്. 4യഹോവ പർവതത്തിൽ തീയുടെ നടുവിൽനിന്നു നിങ്ങളോട് അഭിമുഖമായി അരുളിച്ചെയ്തു. 5തീ ഹേതുവായി നിങ്ങൾ ഭയപ്പെട്ടു പർവതത്തിൽ കയറാഞ്ഞതുകൊണ്ടു യഹോവയുടെ വചനം നിങ്ങളോട് അറിയിക്കേണ്ടതിനു ഞാൻ അക്കാലത്തു യഹോവയ്ക്കും നിങ്ങൾക്കും മധ്യേ നിന്നു. അവൻ കല്പിച്ചത് എന്തെന്നാൽ:
6അടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു.
7ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്ക് ഉണ്ടാകരുത്.
8വിഗ്രഹം ഉണ്ടാക്കരുത്; മീതെ സ്വർഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെയും പ്രതിമ അരുത്. 9അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുത്; നിന്റെ ദൈവമായ യഹോവ എന്ന ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകയ്ക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെമേൽ സന്ദർശിക്കയും 10എന്നെ സ്നേഹിച്ച് എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്ക് ആയിരം തലമുറവരെ ദയ കാണിക്കയും ചെയ്യുന്നു.
11നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുത്; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല.
12നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചതുപോലെ ശബ്ബത്തുനാൾ ശുദ്ധീകരിച്ച് ആചരിക്ക. 13ആറു ദിവസം അധ്വാനിച്ചു നിന്റെ വേലയൊക്കെയും ചെയ്ക. 14ഏഴാം ദിവസമോ നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്താകുന്നു; അന്ന് നീയും നിന്റെ മകനും മകളും നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്റെ കാളയും കഴുതയും നിനക്കുള്ള യാതൊരു നാല്ക്കാലിയും നിന്റെ പടിവാതിലുകൾക്കകത്തുള്ള അന്യനും ഒരു വേലയും ചെയ്യരുത്; നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്നെപ്പോലെ സ്വസ്ഥമായിരിക്കേണ്ടതിനുതന്നെ. 15നീ മിസ്രയീംദേശത്ത് അടിമയായിരുന്നു എന്നും അവിടെനിന്നു നിന്റെ ദൈവമായ യഹോവ നിന്നെ ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും പുറപ്പെടുവിച്ചു എന്നും ഓർക്ക; അതുകൊണ്ടു ശബ്ബത്തുനാൾ ആചരിപ്പാൻ നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചു.
16നിനക്കു ദീർഘായുസ്സ് ഉണ്ടാകുവാനും നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് നിനക്കു നന്നായിരിപ്പാനും നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചതുപോലെ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക.
17കൊല ചെയ്യരുത്.
18വ്യഭിചാരം ചെയ്യരുത്.
19മോഷ്‍ടിക്കരുത്.
20കൂട്ടുകാരന്റെ നേരേ കള്ളസ്സാക്ഷ്യം പറയരുത്.
21കൂട്ടുകാരന്റെ ഭാര്യയെ മോഹിക്കരുത്; കൂട്ടുകാരന്റെ ഭവനത്തെയും നിലത്തെയും അവന്റെ വേലക്കാരനെയും വേലക്കാരത്തിയെയും അവന്റെ കാളയെയും കഴുതയെയും കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുത്.
22ഈ വചനങ്ങൾ യഹോവ പർവതത്തിൽ തീ, മേഘം, അന്ധകാരം എന്നിവയുടെ നടുവിൽനിന്നു നിങ്ങളുടെ സർവസഭയോടും അത്യുച്ചത്തിൽ അരുളിച്ചെയ്തു; ഇതിനപ്പുറം ഒന്നും കല്പിച്ചില്ല; അവ രണ്ടു കല്പലകയിൽ എഴുതി എന്റെ പക്കൽ തന്നു. 23എന്നാൽ പർവതം തീ കാളിക്കത്തിക്കൊണ്ടിരിക്കയിൽ അന്ധകാരത്തിന്റെ നടുവിൽനിന്നുള്ള ശബ്ദം കേട്ടപ്പോൾ നിങ്ങൾ നിങ്ങളുടെ സകല ഗോത്രത്തലവന്മാരും മൂപ്പന്മാരുമായി എന്റെ അടുക്കൽ വന്നു പറഞ്ഞത്: 24ഞങ്ങളുടെ ദൈവമായ യഹോവ തന്റെ തേജസ്സും മഹത്ത്വവും ഞങ്ങളെ കാണിച്ചിരിക്കുന്നുവല്ലോ; തീയുടെ നടുവിൽനിന്ന് അവന്റെ ശബ്ദം ഞങ്ങൾ കേട്ടിരിക്കുന്നു; ദൈവം മനുഷ്യരോടു സംസാരിച്ചിട്ടും അവർ ജീവനോടിരിക്കുമെന്നു ഞങ്ങൾ ഇന്നു കണ്ടുമിരിക്കുന്നു. 25ആകയാൽ ഞങ്ങൾ എന്തിനു മരിക്കുന്നു? ഈ മഹത്തായ തീക്കു ഞങ്ങൾ ഇരയായിത്തീരും; ഞങ്ങളുടെ ദൈവമായ യഹോവയുടെ ശബ്ദം ഇനിയും കേട്ടാൽ ഞങ്ങൾ മരിച്ചുപോകും. 26ഞങ്ങളെപ്പോലെ യാതൊരു ജഡമെങ്കിലും തീയുടെ നടുവിൽനിന്നു സംസാരിക്കുന്ന ജീവനുള്ള ദൈവത്തിന്റെ ശബ്ദം കേട്ടിട്ടു ജീവനോടെ ഇരുന്നിട്ടുണ്ടോ? 27നീ അടുത്തുചെന്നു നമ്മുടെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നതൊക്കെയും കേൾക്ക; നമ്മുടെ ദൈവമായ യഹോവ നിന്നോട് അരുളിച്ചെയ്യുന്നതൊക്കെയും ഞങ്ങളോട് പറക: ഞങ്ങൾ കേട്ട് അനുസരിച്ചുകൊള്ളാം. 28നിങ്ങൾ എന്നോടു സംസാരിച്ച വാക്കുകൾ യഹോവ കേട്ട് എന്നോടു കല്പിച്ചത്: ഈ ജനം നിന്നോടു പറഞ്ഞ വാക്ക് ഞാൻ കേട്ടു; അവർ പറഞ്ഞതൊക്കെയും നല്ലത്. 29അവർക്കും അവരുടെ മക്കൾക്കും എന്നേക്കും നന്നായിരിപ്പാൻ അവർ എന്നെ ഭയപ്പെടേണ്ടതിനും എന്റെ കല്പനകളൊക്കെയും പ്രമാണിക്കേണ്ടതിനും ഇങ്ങനെയുള്ള ഹൃദയം അവർക്ക് എപ്പോഴും ഉണ്ടായിരുന്നുവെങ്കിൽ എത്ര നന്ന്. 30നിങ്ങളുടെ കൂടാരങ്ങളിലേക്കു മടങ്ങിപ്പോകുവിൻ എന്ന് അവരോടു ചെന്നു പറക. 31നീയോ ഇവിടെ എന്റെ അടുക്കൽ നില്ക്ക; ഞാൻ അവർക്ക് അവകാശമായി കൊടുക്കുന്ന ദേശത്ത് അവർ അനുസരിച്ചു നടപ്പാൻ നീ അവരെ ഉപദേശിക്കേണ്ടുന്ന സകല കല്പനകളും ചട്ടങ്ങളും വിധികളും ഞാൻ നിന്നോടു കല്പിക്കും. 32ആകയാൽ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കല്പിച്ചതുപോലെ ചെയ്‍വാൻ ജാഗ്രതയായിരിപ്പിൻ; ഇടത്തോട്ടെങ്കിലും വലത്തോട്ടെങ്കിലും മാറരുത്. 33നിങ്ങൾ ജീവിച്ചിരിക്കേണ്ടതിനും നിങ്ങൾക്കു നന്നായിരിക്കേണ്ടതിനും നിങ്ങൾ കൈവശമാക്കുന്ന ദേശത്തു ദീർഘായുസ്സോടിരിക്കേണ്ടതിനും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കല്പിച്ചിട്ടുള്ള എല്ലാ വഴിയിലും നടന്നുകൊൾവിൻ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy