YouVersion Logo
Search Icon

ആവർത്തനപുസ്തകം 25

25
1മനുഷ്യർക്കു തമ്മിൽ വ്യവഹാരം ഉണ്ടായിട്ട് അവർ ന്യായാസനത്തിങ്കൽ വരികയും അവരുടെ കാര്യം വിസ്തരിക്കയും ചെയ്യുമ്പോൾ നീതിമാനെ നീതീകരിക്കയും കുറ്റക്കാരനെ കുറ്റം വിധിക്കയും വേണം. 2കുറ്റക്കാരൻ അടിക്കു യോഗ്യനാകുന്നു എങ്കിൽ ന്യായാധിപൻ അവനെ നിലത്തു കിടത്തി അവന്റെ കുറ്റത്തിനു തക്കവണ്ണം എണ്ണി അടിപ്പിക്കേണം. 3നാല്പത് അടി അടിപ്പിക്കാം; അതിൽ കവിയരുത്; കവിഞ്ഞ് അടിപ്പിച്ചാൽ സഹോദരൻ നിന്റെ കണ്ണിനു നിന്ദിതനായിത്തീർന്നേക്കാം.
4കാള മെതിക്കുമ്പോൾ അതിനു മുഖക്കൊട്ട കെട്ടരുത്.
5സഹോദരന്മാർ ഒന്നിച്ചു പാർക്കുമ്പോൾ അവരിൽ ഒരുത്തൻ മകനില്ലാതെ മരിച്ചുപോയാൽ മരിച്ചവന്റെ ഭാര്യ പുറത്തുള്ള ഒരുത്തന് ആകരുത്; ഭർത്താവിന്റെ സഹോദരൻ അവളുടെ അടുക്കൽ ചെന്ന് അവളെ ഭാര്യയായി പരിഗ്രഹിച്ച് അവളോടു ദേവരധർമം നിവർത്തിക്കേണം. 6മരിച്ചുപോയ സഹോദരന്റെ പേർ യിസ്രായേലിൽ മാഞ്ഞുപോകാതിരിക്കേണ്ടതിന് അവൾ പ്രസവിക്കുന്ന ആദ്യജാതനെ അവന്റെ പേർക്കു കണക്കു കൂട്ടേണം. 7സഹോദരന്റെ ഭാര്യയെ പരിഗ്രഹിപ്പാൻ അവനു മനസ്സില്ലെങ്കിൽ അവൾ പട്ടണവാതിൽക്കൽ മൂപ്പന്മാരുടെ അടുക്കൽ ചെന്ന്: എന്റെ ദേവരനു തന്റെ സഹോദരന്റെ പേർ യിസ്രായേലിൽ നിലനിർത്തുവാൻ ഇഷ്ടമില്ല; എന്നോടു ദേവരധർമം നിവർത്തിപ്പാൻ അവനു മനസ്സില്ല എന്നു പറയേണം. 8അപ്പോൾ അവന്റെ പട്ടണത്തിലെ മൂപ്പന്മാർ അവനെ വിളിപ്പിച്ച് അവനോടു സംസാരിക്കേണം; എന്നാൽ: ഇവളെ പരിഗ്രഹിപ്പാൻ എനിക്കു മനസ്സില്ല എന്ന് അവൻ ഖണ്ഡിച്ചുപറഞ്ഞാൽ 9അവന്റെ സഹോദരന്റെ ഭാര്യ മൂപ്പന്മാർ കാൺകെ അവന്റെ അടുക്കൽ ചെന്ന് അവന്റെ കാലിൽനിന്ന് ചെരിപ്പ് അഴിച്ച് അവന്റെ മുഖത്തു തുപ്പി: സഹോദരന്റെ വീടു പണിയാത്ത പുരുഷനോട് ഇങ്ങനെ ചെയ്യുമെന്നു പ്രത്യുത്തരം പറയേണം. 10ചെരിപ്പഴിഞ്ഞവന്റെ കുടുംബം എന്ന് യിസ്രായേലിൽ അവന്റെ കുടുംബത്തിനു പേർ പറയും.
11പുരുഷന്മാർ തമ്മിൽ അടിപിടികൂടുമ്പോൾ ഒരുത്തന്റെ ഭാര്യ ഭർത്താവിനെ അടിക്കുന്നവന്റെ കൈയിൽനിന്നു വിടുവിക്കേണ്ടതിന് അടുത്തുചെന്ന് കൈ നീട്ടി അവന്റെ ഗുപ്താംഗം പിടിച്ചാൽ 12അവളുടെ കൈ വെട്ടിക്കളയേണം; അവളോടു കനിവു തോന്നരുത്.
13നിന്റെ സഞ്ചിയിൽ തൂക്കം ഏറിയതും കുറഞ്ഞതുമായ രണ്ടുതരം പടി ഉണ്ടാകരുത്. 14നിന്റെ വീട്ടിൽ മുറുക്കവും ഇളപ്പവുമായ രണ്ടുതരം പറയും ഉണ്ടാകരുത്. 15നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് നീ ദീർഘായുസ്സോടിരിക്കേണ്ടതിന് നിന്റെ പടി ഒത്തതും ന്യായമായതുമായിരിക്കേണം; അങ്ങനെതന്നെ നിന്റെ പറയും ഒത്തതും ന്യായമായതുമായിരിക്കേണം. 16ഈ വകയിൽ അന്യായം ചെയ്യുന്നവനൊക്കെയും നിന്റെ ദൈവമായ യഹോവയ്ക്ക് വെറുപ്പ് ആകുന്നു.
17നിങ്ങൾ മിസ്രയീമിൽനിന്ന് പുറപ്പെട്ടു വരുമ്പോൾ വഴിയിൽവച്ച് അമാലേക് നിന്നോടു ചെയ്തത്, 18അവൻ ദൈവത്തെ ഭയപ്പെടാതെ വഴിയിൽ നിന്റെ നേരേ വന്ന് നീ ക്ഷീണിച്ചും തളർന്നും ഇരിക്കുമ്പോൾ നിന്റെ പിമ്പിൽ പിന്നണിയിലുള്ള ബലഹീനരെയൊക്കെയും സംഹരിച്ച കാര്യം തന്നെ ഓർത്തുകൊൾക. 19ആകയാൽ നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി അടക്കുവാൻ തരുന്ന ദേശത്ത് ചുറ്റുമുള്ള നിന്റെ സകല ശത്രുക്കളെയും നിന്റെ ദൈവമായ യഹോവ നീക്കി നിനക്കു സ്വസ്ഥത തന്നിരിക്കുമ്പോൾ നീ അമാലേക്കിന്റെ ഓർമയെ ആകാശത്തിൻ കീഴിൽനിന്നു മായിച്ചുകളയേണം; ഇതു മറന്നുപോകരുത്.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy