YouVersion Logo
Search Icon

2 രാജാക്കന്മാർ 6

6
1പ്രവാചകശിഷ്യന്മാർ എലീശായോട്: ഞങ്ങൾ പാർക്കുന്ന ഈ സ്ഥലം ഞങ്ങൾക്കു തീരെ ഇടുക്കമായിരിക്കുന്നു എന്നു നീ കാണുന്നുവല്ലോ. 2ഞങ്ങൾ യോർദ്ദാനോളം ചെന്ന് അവിടെനിന്ന് ഓരോരുത്തൻ ഓരോ മരം കൊണ്ടുവന്നു ഞങ്ങൾക്കു പാർക്കേണ്ടതിന് ഒരു സ്ഥലം ഉണ്ടാക്കട്ടെ എന്നു ചോദിച്ചു. പോകുവിൻ എന്ന് അവൻ പറഞ്ഞു. 3അവരിൽ ഒരുത്തൻ: ദയ ചെയ്ത് അടിയങ്ങളോടുകൂടെ പോരേണമേ എന്ന് അപേക്ഷിച്ചതിനു പോരാം എന്ന് അവൻ പറഞ്ഞു. 4അങ്ങനെ അവൻ അവരോടുകൂടെ പോയി; അവർ യോർദ്ദാങ്കൽ എത്തി മരംമുറിച്ചു. 5എന്നാൽ ഒരുത്തൻ ഒരു മരം മുറിക്കുമ്പോൾ കോടാലി ഊരി വെള്ളത്തിൽ വീണു; അയ്യോ കഷ്ടം; യജമാനനേ, അതു വായ്പ വാങ്ങിയതായിരുന്നു എന്ന് അവൻ നിലവിളിച്ചു. 6അത് എവിടെ വീണു എന്നു ദൈവപുരുഷൻ ചോദിച്ചു; അവൻ ആ സ്ഥലം അവനെ കാണിച്ചു; അവൻ ഒരു കോൽ വെട്ടി അവിടെ എറിഞ്ഞു; 7ആ ഇരുമ്പു പൊങ്ങിവന്നു. അത് എടുത്തുകൊൾക എന്ന് അവൻ പറഞ്ഞു. അവൻ കൈ നീട്ടി അതെടുത്തു.
8അനന്തരം അരാംരാജാവിന് യിസ്രായേലിനോടു യുദ്ധം ഉണ്ടായി; ഇന്നിന്ന സ്ഥലത്തു പാളയം ഇറങ്ങേണം എന്നിങ്ങനെ അവൻ തന്റെ ഭൃത്യന്മാരുമായി ആലോചന കഴിച്ചു. 9എന്നാൽ ദൈവപുരുഷൻ യിസ്രായേൽരാജാവിനോട്: ഇന്ന സ്ഥലത്തുകൂടി കടക്കാതിരിപ്പാൻ സൂക്ഷിക്ക; അരാമ്യർ അവിടേക്ക് വരുന്നുണ്ട് എന്നു പറയിച്ചു. 10ദൈവപുരുഷൻ പറഞ്ഞും പ്രബോധിപ്പിച്ചും ഇരുന്നസ്ഥലത്തേക്കു യിസ്രായേൽരാജാവ് ആളയച്ചു; അങ്ങനെ അവൻ ഒരു പ്രാവശ്യമല്ല, രണ്ടു പ്രാവശ്യവുമല്ല തന്നെത്താൻ രക്ഷിച്ചത്. 11ഇതു ഹേതുവായി അരാംരാജാവിന്റെ മനസ്സ് ഏറ്റവും കലങ്ങി; അവൻ ഭൃത്യന്മാരെ വിളിച്ച് അവരോട്: നമ്മുടെ കൂട്ടത്തിൽ യിസ്രായേൽരാജാവിന്റെ പക്ഷക്കാരൻ ആരെന്നു നിങ്ങൾ പറഞ്ഞുതരികയില്ലയോ എന്നു ചോദിച്ചു. 12അവന്റെ ഭൃത്യന്മാരിൽ ഒരുത്തൻ: യജമാനനായ രാജാവേ, കാര്യം അങ്ങനെയല്ല; നീ ശയനഗൃഹത്തിൽ സംസാരിക്കുന്ന വാക്കുകൾ യിസ്രായേലിലെ പ്രവാചകനായ എലീശാ യിസ്രായേൽരാജാവിനെ അറിയിക്കുന്നു എന്നു പറഞ്ഞു. 13നിങ്ങൾ ചെന്ന് അവൻ എവിടെ ഇരിക്കുന്നു എന്നു നോക്കുവിൻ; ഞാൻ ആളയച്ച് അവനെ പിടിപ്പിക്കും എന്ന് അവൻ കല്പിച്ചു. അവൻ ദോഥാനിൽ ഉണ്ടെന്ന് അവന് അറിവുകിട്ടി. 14അവൻ അവിടേക്കു ശക്തിയുള്ള സൈന്യത്തെ കുതിരകളും രഥങ്ങളുമായി അയച്ചു; അവർ രാത്രിയിൽ ചെന്നു പട്ടണം വളഞ്ഞു. 15ദൈവപുരുഷന്റെ ബാല്യക്കാരൻ രാവിലെ എഴുന്നേറ്റു പുറത്തിറങ്ങിയപ്പോൾ ഒരു സൈന്യം കുതിരകളും രഥങ്ങളുമായി പട്ടണം വളഞ്ഞിരിക്കുന്നതു കണ്ടു; ബാല്യക്കാരൻ അവനോട്: അയ്യോ യജമാനനേ, നാം എന്തു ചെയ്യും എന്നു പറഞ്ഞു. 16അതിന് അവൻ: പേടിക്കേണ്ടാ; നമ്മോടുകൂടെയുള്ളവർ അവരോടുകൂടെയുള്ളവരെക്കാൾ അധികം എന്നു പറഞ്ഞു. 17പിന്നെ എലീശാ പ്രാർഥിച്ചു: യഹോവേ, ഇവൻ കാണത്തക്കവണ്ണം ഇവന്റെ കണ്ണു തുറക്കേണമേ എന്നു പറഞ്ഞു. യഹോവ ബാല്യക്കാരന്റെ കണ്ണു തുറന്നു; എലീശായുടെ ചുറ്റും അഗ്നിമയമായ കുതിരകളും രഥങ്ങളുംകൊണ്ടു മല നിറഞ്ഞിരിക്കുന്നത് അവൻ കണ്ടു. 18അവർ അവന്റെ അടുക്കൽ വന്നപ്പോൾ എലീശാ യഹോവയോടു പ്രാർഥിച്ചു: ഈ ജാതിയെ അന്ധത പിടിപ്പിക്കേണമേ എന്നു പറഞ്ഞു. എലീശായുടെ അപേക്ഷപ്രകാരം അവൻ അവരെ അന്ധത പിടിപ്പിച്ചു. 19എലീശാ അവരോട്: ഇതല്ല വഴി; പട്ടണവും ഇതല്ല; എന്റെ പിന്നാലെ വരുവിൻ; നിങ്ങൾ അന്വേഷിക്കുന്ന ആളുടെ അടുക്കൽ ഞാൻ നിങ്ങളെ കൊണ്ടുപോകാം എന്നു പറഞ്ഞു. അവൻ അവരെ ശമര്യയിലേക്കു കൂട്ടിക്കൊണ്ടുപോയി. 20ശമര്യയിൽ എത്തിയപ്പോൾ എലീശാ: യഹോവേ, കാണത്തക്കവണ്ണം ഇവരുടെ കണ്ണ് തുറക്കേണമേ എന്നു പറഞ്ഞു. യഹോവ അവരുടെ കണ്ണു തുറന്നു; അവർ നോക്കിയപ്പോൾ തങ്ങൾ ശമര്യയുടെ നടുവിൽ നില്ക്കുന്നതു കണ്ടു. 21യിസ്രായേൽരാജാവ് അവരെ കണ്ടിട്ട് എലീശായോട്: എന്റെ പിതാവേ, വെട്ടിക്കളയട്ടെ ഞാൻ ഇവരെ വെട്ടിക്കളയട്ടെ എന്നു ചോദിച്ചു. 22അതിന് അവൻ: വെട്ടിക്കളയരുത്; നിന്റെ വാൾകൊണ്ടും വില്ലുകൊണ്ടും പിടിച്ചവരെ നീ വെട്ടിക്കളയുമോ? ഇവർ തിന്നുകുടിച്ച് തങ്ങളുടെ യജമാനന്റെ അടുക്കൽ പോകേണ്ടതിന് അപ്പവും വെള്ളവും അവർക്കു കൊടുക്കുക എന്നു പറഞ്ഞു. 23അങ്ങനെ അവൻ അവർക്കു വലിയൊരു വിരുന്നൊരുക്കി; അവർ തിന്നുകുടിച്ചശേഷം അവൻ അവരെ വിട്ടയച്ചു; അവർ തങ്ങളുടെ യജമാനന്റെ അടുക്കൽപോയി. അരാമ്യപ്പടക്കൂട്ടങ്ങൾ യിസ്രായേൽദേശത്തേക്കു പിന്നെ വന്നില്ല.
24അതിന്റെശേഷം അരാംരാജാവായ ബെൻ-ഹദദ് തന്റെ സൈന്യത്തെയൊക്കെയും കൂട്ടി പുറപ്പെട്ടുചെന്ന് ശമര്യയെ വളഞ്ഞു. 25അവർ ശമര്യയെ വളഞ്ഞിരിക്കുമ്പോൾ അവിടെ മഹാക്ഷാമം ഉണ്ടായി; ഒരു കഴുതത്തലയ്ക്ക് എൺപതു വെള്ളിക്കാശും കാൽകബ് പ്രാക്കാഷ്ഠത്തിന് അഞ്ചു വെള്ളിക്കാശുംവരെ വിലകയറി. 26ഒരിക്കൽ യിസ്രായേൽരാജാവ് മതിലിന്മേൽ നടക്കുമ്പോൾ ഒരു സ്ത്രീ അവനോട്: യജമാനനായ രാജാവേ, രക്ഷിക്കേണമേ എന്നു നിലവിളിച്ചു. 27അതിന് അവൻ: യഹോവ നിന്നെ രക്ഷിക്കുന്നില്ലെങ്കിൽ ഞാൻ എവിടെനിന്നു തന്നു നിന്നെ രക്ഷിക്കേണ്ടൂ? കളപ്പുരയിൽനിന്നോ മുന്തിരിച്ചക്കിൽനിന്നോ എന്നു ചോദിച്ചു. 28രാജാവ് പിന്നെയും അവളോട്: നിന്റെ സങ്കടം എന്ത് എന്നു ചോദിച്ചതിന് അവൾ: ഈ സ്ത്രീ എന്നോട്: നിന്റെ മകനെ കൊണ്ടുവാ; ഇന്നു നമുക്ക് അവനെ തിന്നാം; നാളെ എന്റെ മകനെ തിന്നാം എന്നു പറഞ്ഞു. 29അങ്ങനെ ഞങ്ങൾ എന്റെ മകനെ പുഴുങ്ങിത്തിന്നു; പിറ്റന്നാൾ ഞാൻ അവളോട്: നിന്റെ മകനെ കൊണ്ടുവാ; നമുക്ക് അവനെയും തിന്നാം എന്നു പറഞ്ഞാറെ അവൾ തന്റെ മകനെ ഒളിപ്പിച്ചുകളഞ്ഞു എന്നു പറഞ്ഞു. 30സ്ത്രീയുടെ വാക്കു കേട്ടപ്പോൾ രാജാവ് വസ്ത്രം കീറി; അവൻ മതിലിന്മേൽ നടന്നുപോകയായിരുന്നു; ജനം അവനെ നോക്കിയപ്പോൾ അവൻ അകമേ ദേഹം പറ്റെ രട്ടുടുത്തിരിക്കുന്നതു കണ്ടു. 31ശാഫാത്തിന്റെ മകനായ എലീശായുടെ തല ഇന്ന് അവന്റെ ഉടലിന്മേൽ ഇരുന്നാൽ ദൈവം എന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടെ എന്ന് അവൻ പറഞ്ഞു. 32എലീശാ തന്റെ വീട്ടിൽ മൂപ്പന്മാരോടുകൂടെ ഇരിക്കുമ്പോൾ രാജാവ് ഒരാളെ തനിക്കു മുമ്പായി അയച്ചു; ദൂതൻ എലീശായുടെ അടുക്കൽ എത്തുന്നതിന് മുമ്പേ അവൻ മൂപ്പന്മാരോട്: എന്റെ തല എടുത്തുകളവാൻ ആ കൊലപാതകപുത്രൻ ആളയച്ചിരിക്കുന്നതു നിങ്ങൾ കണ്ടുവോ? നോക്കുവിൻ ദൂതൻ വരുമ്പോൾ നിങ്ങൾ വാതിൽ അടച്ചു വാതിൽക്കൽ അവനെ തടുത്തുകൊൾവിൻ; അവന്റെ യജമാനന്റെ കാലൊച്ച അവന്റെ പിമ്പിൽ കേൾക്കുന്നുണ്ടല്ലോ എന്നു പറഞ്ഞു. 33അവൻ അവരോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ദൂതൻ അവന്റെ അടുക്കൽ എത്തി; ഇതാ, ഈ അനർഥം യഹോവയാൽ വരുന്നു; ഞാൻ ഇനി യഹോവയെ കാത്തിരിക്കുന്നത് എന്തിന് എന്നു രാജാവ് പറഞ്ഞു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy