YouVersion Logo
Search Icon

2 രാജാക്കന്മാർ 10

10
1ആഹാബിനു ശമര്യയിൽ എഴുപത് പുത്രന്മാർ ഉണ്ടായിരുന്നു. യേഹൂ യിസ്രായേൽപ്രഭുക്കന്മാർക്കും മൂപ്പന്മാർക്കും ആഹാബിന്റെ പുത്രപാലകന്മാർക്കും ശമര്യയിലേക്ക് എഴുത്തുകളെ എഴുതി അയച്ചത് എന്തെന്നാൽ: 2നിങ്ങളുടെ യജമാനന്റെ പുത്രന്മാരും രഥങ്ങളും കുതിരകളും ഉറപ്പുള്ള പട്ടണവും ആയുധങ്ങളും നിങ്ങളുടെ കൈവശം ഉണ്ടല്ലോ. 3ആകയാൽ ഈ എഴുത്തു നിങ്ങളുടെ അടുക്കൽ എത്തിയ ഉടനെ നിങ്ങളുടെ യജമാനന്റെ പുത്രന്മാരിൽ ഉത്തമനും യോഗ്യനുമായവനെ നോക്കിയെടുത്ത് അവന്റെ അപ്പന്റെ സിംഹാസനത്തിൽ ഇരുത്തി നിങ്ങളുടെ യജമാനന്റെ ഗൃഹത്തിനുവേണ്ടി യുദ്ധം ചെയ്‍വിൻ. 4അവരോ ഏറ്റവും ഭയപ്പെട്ടു: രണ്ടു രാജാക്കന്മാർക്ക് അവനോടു എതിർത്തു നില്പാൻ കഴിഞ്ഞില്ലല്ലോ; പിന്നെ നാം എങ്ങനെ നില്ക്കും എന്നു പറഞ്ഞു. 5ആകയാൽ രാജധാനിവിചാരകനും നഗരാധിപതിയും മൂപ്പന്മാരും പുത്രപാലകന്മാരും യേഹൂവിന്റെ അടുക്കൽ ആളയച്ചു: ഞങ്ങൾ നിന്റെ ദാസന്മാർ; ഞങ്ങളോടു കല്പിക്കുന്നതൊക്കെയും ഞങ്ങൾ ചെയ്യാം; ഞങ്ങൾ ഒരുത്തനെയും രാജാവാക്കുന്നില്ല; നിന്റെ ഇഷ്ടംപോലെ ചെയ്തുകൊൾക എന്നു പറയിച്ചു. അവൻ രണ്ടാമതും എഴുത്തെഴുതിയത്: നിങ്ങൾ എന്റെ പക്ഷം ചേർന്ന് എന്റെ കല്പന കേൾക്കുമെങ്കിൽ നിങ്ങളുടെ യജമാനന്റെ പുത്രന്മാരുടെ തല നാളെ ഈ നേരത്തു യിസ്രെയേലിൽ എന്റെ അടുക്കൽ കൊണ്ടുവരുവിൻ. 6എന്നാൽ രാജകുമാരന്മാർ എഴുപതു പേരും തങ്ങളെ വളർത്തുന്ന നഗരപ്രധാനികളോടുകൂടെ ആയിരുന്നു. 7ഈ എഴുത്ത് അവരുടെ അടുക്കൽ എത്തിയപ്പോൾ അവർ രാജകുമാരന്മാരെ എഴുപത് പേരെയും പിടിച്ചു കൊന്ന് അവരുടെ തല കുട്ടയിൽ ആക്കി യിസ്രെയേലിൽ അവന്റെ അടുക്കൽ കൊടുത്തയച്ചു. 8ഒരു ദൂതൻ വന്ന് അവനോട്: അവർ രാജകുമാരന്മാരുടെ തല കൊണ്ടുവന്നിരിക്കുന്നു എന്ന് അറിയിച്ചു. അവയെ പടിപ്പുരവാതിൽക്കൽ രണ്ടു കൂമ്പാരമായി കൂട്ടി രാവിലെവരെ വച്ചേക്കുവിൻ എന്ന് അവൻ കല്പിച്ചു. 9പിറ്റന്നാൾ രാവിലെ അവൻ പുറത്ത് ചെന്നുനിന്നു സർവജനത്തോടും പറഞ്ഞതെന്തെന്നാൽ: നിങ്ങൾ നീതിമാന്മാർ; ഞാനോ എന്റെ യജമാനനു വിരോധമായി കൂട്ടുകെട്ടുണ്ടാക്കി അവനെ കൊന്നുകളഞ്ഞു; എന്നാൽ ഇവരെയൊക്കെയും കൊന്നത് ആർ? 10ആകയാൽ യഹോവ ആഹാബ്ഗൃഹത്തെക്കുറിച്ച് അരുളിച്ചെയ്ത യഹോവയുടെ വചനങ്ങളിൽ ഒന്നും നിഷ്ഫലമാകയില്ല എന്ന് അറിഞ്ഞുകൊൾവിൻ; യഹോവ തന്റെ ദാസനായ ഏലീയാവ് മുഖാന്തരം അരുളിച്ചെയ്തതു നിവർത്തിച്ചിരിക്കുന്നുവല്ലോ. 11അങ്ങനെ യേഹൂ യിസ്രെയേലിൽ ആഹാബ്ഗൃഹത്തിൽ ശേഷിച്ചവരെയൊക്കെയും അവന്റെ സകല മഹത്തുക്കളെയും ബന്ധുക്കളെയും പുരോഹിതന്മാരെയും ആരും ശേഷിക്കാതവണ്ണം സംഹരിച്ചുകളഞ്ഞു. 12പിന്നെ അവൻ പുറപ്പെട്ടു ശമര്യയിൽ ചെന്നു വഴിയിൽ ഇടയന്മാർ രോമം കത്രിക്കുന്ന വീട്ടിനരികെ എത്തിയപ്പോൾ 13യേഹൂ യെഹൂദാരാജാവായ അഹസ്യാവിന്റെ സഹോദരന്മാരെ കണ്ടിട്ട്: നിങ്ങൾ ആർ എന്നു ചോദിച്ചു. ഞങ്ങൾ അഹസ്യാവിന്റെ സഹോദരന്മാർ; രാജാവിന്റെ മക്കളെയും രാജ്ഞിയുടെ മക്കളെയും അഭിവന്ദനം ചെയ്‍വാൻ പോകയാകുന്നു എന്ന് അവർ പറഞ്ഞു. 14അപ്പോൾ അവൻ: അവരെ ജീവനോടെ പിടിപ്പിൻ എന്നു കല്പിച്ചു; അവർ അവരെ ജീവനോടെ പിടിച്ചു; അവരെ നാല്പത്തിരണ്ടു പേരെയും രോമം കത്രിക്കുന്ന വീട്ടിന്റെ കളത്തിങ്കൽ വച്ചു കൊന്നു; അവരിൽ ഒരുത്തനെയും ശേഷിപ്പിച്ചില്ല.
15അവൻ അവിടെനിന്നു പുറപ്പെട്ടപ്പോൾ തന്നെ എതിരേല്പാൻ വരുന്ന രേഖാബിന്റെ മകനായ യോനാദാബിനെ കണ്ടു വന്ദനം ചെയ്ത് അവനോട്: എന്റെ ഹൃദയം നിന്റെ ഹൃദയത്തോടു ചേർന്നിരിക്കുന്നതുപോലെ നിന്റെ ഹൃദയം പരമാർഥമായിരിക്കുന്നുവോ എന്നു ചോദിച്ചു. അതിനു യോനാദാബ് അതേ എന്നു പറഞ്ഞു. അങ്ങനെ എങ്കിൽ കൈ തരിക. അവൻ കൈ കൊടുത്തു; അവൻ അവനെ തന്റെ രഥത്തിൽ കയറ്റി. 16നീ എന്നോടുകൂടെ വന്ന് യഹോവയെക്കുറിച്ച് എനിക്കുള്ള ശുഷ്കാന്തി കാൺക എന്ന് അവൻ പറഞ്ഞു; അങ്ങനെ അവനെ രഥത്തിൽ കയറ്റി അവർ ഓടിച്ചുപോയി. 17ശമര്യയിൽ എത്തിയപ്പോൾ അവൻ ശമര്യയിൽ ആഹാബിനു ശേഷിച്ചവരെയൊക്കെയും യഹോവ ഏലീയാവോട് അരുളിച്ചെയ്ത വചനപ്രകാരം ഒട്ടൊഴിയാതെ സംഹരിച്ചുകളഞ്ഞു. 18പിന്നെ യേഹൂ സകല ജനത്തെയും കൂട്ടി അവരോട്: ആഹാബ് ബാലിനെ അല്പമേ സേവിച്ചുള്ളൂ; യേഹൂവോ അവനെ അധികം സേവിക്കും. 19ആകയാൽ ബാലിന്റെ സകല പ്രവാചകന്മാരെയും സകല പൂജകന്മാരെയും സകല പുരോഹിതന്മാരെയും എന്റെ അടുക്കൽ വരുത്തുവിൻ; ഒരുത്തനും വരാതിരിക്കരുത്; ഞാൻ ബാലിന് ഒരു മഹായാഗം കഴിപ്പാൻ പോകുന്നു; വരാത്തവർ ആരും ജീവനോടിരിക്കയില്ല എന്നു കല്പിച്ചു; എന്നാൽ ബാലിന്റെ പൂജകന്മാരെ നശിപ്പിക്കത്തക്കവണ്ണം യേഹൂ ഈ ഉപായം പ്രയോഗിച്ചു. 20ബാലിന് ഒരു വിശുദ്ധസഭായോഗം ഘോഷിപ്പിൻ എന്നു യേഹൂ കല്പിച്ചു. അവർ അങ്ങനെ ഘോഷിച്ചു. 21യേഹൂ യിസ്രായേൽദേശത്ത് എല്ലാടവും ആളയച്ചതുകൊണ്ടു ബാലിന്റെ സകല പൂജകന്മാരും വന്നു; ഒരുത്തനും വരാതിരുന്നില്ല; അവർ ബാലിന്റെ ക്ഷേത്രത്തിൽ കൂടി; ബാൽക്ഷേത്രം ഒരു അറ്റംമുതൽ മറ്റേ അറ്റംവരെ തിങ്ങിനിറഞ്ഞു. 22അവൻ വസ്ത്രവിചാരകനോട്: ബാലിന്റെ സകല പൂജകന്മാർക്കും വസ്ത്രം കൊണ്ടുവന്നു കൊടുക്ക എന്നു കല്പിച്ചു. അവൻ വസ്ത്രം കൊണ്ടുവന്ന് കൊടുത്തു. 23പിന്നെ യേഹൂവും രേഖാബിന്റെ മകനായ യോനാദാബും ബാലിന്റെ ക്ഷേത്രത്തിൽ കടന്നു ബാലിന്റെ പൂജകന്മാരോട്: ബാലിന്റെ പൂജകന്മാർ മാത്രമല്ലാതെ യഹോവയുടെ പൂജകന്മാർ ആരും ഇവിടെ നിങ്ങളോടുകൂടെ ഇല്ലാതിരിക്കേണ്ടതിനു തിരഞ്ഞുനോക്കുവിൻ എന്നു കല്പിച്ചു. 24അവർ ഹനനയാഗങ്ങളും ഹോമയാഗങ്ങളും കഴിപ്പാൻ അകത്തു ചെന്നശേഷം യേഹൂ പുറത്ത് എൺപത് പേരെ നിർത്തി: ഞാൻ നിങ്ങളുടെ കൈയിൽ ഏല്പിക്കുന്ന ആളുകളിൽ ഒരുത്തൻ ചാടിപ്പോയാൽ അവന്റെ ജീവനു പകരം അവനെ വിട്ടയച്ചവന്റെ ജീവൻ ആയിരിക്കും എന്നു കല്പിച്ചു. 25ഹോമയാഗം കഴിച്ചുതീർന്നപ്പോൾ യേഹൂ അകമ്പടികളോടും പടനായകന്മാരോടും: അകത്തു കടന്ന് അവരെ കൊല്ലുവിൻ; ഒരുത്തനും പുറത്ത് പോകരുത് എന്നു കല്പിച്ചു. അങ്ങനെ അവർ വാളിന്റെ വായ്ത്തലയാൽ അവരെ കൊന്നു; അകമ്പടികളും പടനായകന്മാരും അവരെ പുറത്ത് എറിഞ്ഞുകളഞ്ഞു; ബാൽക്ഷേത്രത്തിന്റെ നഗരത്തിൽ ചെന്ന് 26ബാൽക്ഷേത്രത്തിലെ സ്തംഭവിഗ്രഹങ്ങളെ പുറത്തുകൊണ്ടുവന്നു ചുട്ടുകളഞ്ഞു. 27അവർ ബാൽസ്തംഭത്തെ തകർത്തു ബാൽക്ഷേത്രത്തെ ഇടിച്ച് അതിനെ മറപ്പുരയാക്കിത്തീർത്തു; അത് ഇന്നുവരെ അങ്ങനെതന്നെ ഇരിക്കുന്നു. 28ഇങ്ങനെ യേഹൂ ബാലിനെ യിസ്രായേലിൽനിന്നു നശിപ്പിച്ചുകളഞ്ഞു. 29എങ്കിലും ബേഥേലിലും ദാനിലും ഉണ്ടായിരുന്ന പൊൻകാളക്കുട്ടികളെക്കൊണ്ട് യിസ്രായേലിനെ പാപം ചെയ്യുമാറാക്കിയ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ യേഹൂ വിട്ടുമാറിയില്ല. 30യഹോവ യേഹൂവിനോട്: എനിക്ക് ഇഷ്ടമുള്ളതു നീ നല്ലവണ്ണം അനുഷ്ഠിച്ചതുകൊണ്ടും എന്റെ ഹിതപ്രകാരമൊക്കെയും ആഹാബ്ഗൃഹത്തോടു ചെയ്തതുകൊണ്ടും നിന്റെ പുത്രന്മാർ യിസ്രായേലിന്റെ രാജാസനത്തിൽ നാലാം തലമുറവരെ ഇരിക്കും എന്ന് അരുളിച്ചെയ്തു. 31എങ്കിലും യേഹൂ യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ന്യായപ്രമാണപ്രകാരം പൂർണമനസ്സോടെ നടക്കുന്നതിനു ജാഗ്രത കാണിച്ചില്ല; യിസ്രായേലിനെകൊണ്ടു പാപം ചെയ്യിച്ച യൊരോബെയാമിന്റെ പാപങ്ങളെ അവൻ വിട്ടുമാറിയതുമില്ല.
32ആ കാലത്ത് യഹോവ യിസ്രായേലിനെ കുറച്ചുകളവാൻ തുടങ്ങി; ഹസായേൽ യിസ്രായേലിന്റെ അതിരുകളിലൊക്കെയും അവരെ തോല്പിച്ചു. 33അവൻ യോർദ്ദാനു കിഴക്കു ഗാദ്യർ, രൂബേന്യർ, മനശ്ശേയർ എന്നിവരുടെ ദേശമായ ഗിലെയാദ് മുഴുവനും ജയിച്ചടക്കി അർന്നോൻതോട്ടിനരികെയുള്ള അരോവേർമുതൽ ഗിലെയാദും ബാശാനുംതന്നെ. 34യേഹൂവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും അവന്റെ സകല പരാക്രമപ്രവൃത്തികളും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. 35യേഹൂ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ ശമര്യയിൽ അടക്കംചെയ്തു. അവന്റെ മകനായ യെഹോവാഹാസ് അവനു പകരം രാജാവായി. 36യേഹൂ ശമര്യയിൽ യിസ്രായേലിനെ വാണ കാലം ഇരുപത്തെട്ടു സംവത്സരം ആയിരുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy