YouVersion Logo
Search Icon

2 ദിനവൃത്താന്തം 23

23
1ഏഴാം സംവത്സരത്തിൽ യെഹോയാദാ ധൈര്യപ്പെട്ട്, യെഹോരാമിന്റെ മകൻ അസര്യാവ്, യെഹോഹാനാന്റെ മകൻ യിശ്മായേൽ, ഓബേദിന്റെ മകൻ അസര്യാവ്, അദായാവിന്റെ മകൻ മയശേയാ, സിക്രിയുടെ മകൻ എലീശാഫാത്ത് എന്നീ ശതാധിപന്മാരോടു സഖ്യത ചെയ്തു. 2അവർ യെഹൂദായിൽ ചുറ്റി സഞ്ചരിച്ച് സകല യെഹൂദാനഗരങ്ങളിലുംനിന്നു ലേവ്യരെയും യിസ്രായേലിന്റെ പിതൃഭവനത്തലവന്മാരെയും കൂട്ടി യെരൂശലേമിൽ വന്നു. 3സർവസഭയും ദൈവാലയത്തിൽവച്ചു രാജാവിനോട് ഉടമ്പടി ചെയ്തു; അവൻ അവരോട് പറഞ്ഞത്: ദാവീദിന്റെ പുത്രന്മാരെക്കുറിച്ചു യഹോവ അരുളിച്ചെയ്തതുപോലെ രാജപുത്രൻ തന്നെ രാജാവാകേണം. 4നിങ്ങൾ ചെയ്യേണ്ടുന്ന കാര്യമാവിത്: പുരോഹിതന്മാരും ലേവ്യരുമായ നിങ്ങളിൽ ശബ്ബത്തിൽ തവണമാറി വരുന്ന മൂന്നിലൊരുഭാഗം വാതിൽക്കാവല്ക്കാരായിരിക്കേണം. 5മൂന്നിലൊരുഭാഗം രാജധാനിയിങ്കലും മൂന്നിലൊരുഭാഗം അടിസ്ഥാനവാതിൽക്കലും നില്ക്കേണം; ജനമെല്ലാം യഹോവയുടെ ആലയത്തിന്റെ പ്രാകാരങ്ങളിൽ ഉണ്ടായിരിക്കേണം. 6എങ്കിലും പുരോഹിതന്മാരും ലേവ്യരിൽവച്ചു ശുശ്രൂഷ ചെയ്യുന്നവരും അല്ലാതെ ആരും യഹോവയുടെ ആലയത്തിൽ കടക്കരുത്; അവർ വിശുദ്ധരാകകൊണ്ട് അവർക്ക് കടക്കാം; എന്നാൽ ജനമൊക്കെയും യഹോവയുടെ പ്രമാണം സൂക്ഷിക്കേണം. 7ലേവ്യരോ ഓരോരുത്തൻ താന്താന്റെ ആയുധം ധരിച്ചുകൊണ്ടു രാജാവിനു ചുറ്റും നില്ക്കേണം; മറ്റാരെങ്കിലും ആലയത്തിൽ കടന്നാൽ അവൻ മരണശിക്ഷ അനുഭവിക്കേണം; രാജാവ് അകത്തു വരുമ്പോഴും പുറത്തു പോകുമ്പോഴും നിങ്ങൾ അവനോടുകൂടെ ഉണ്ടായിരിക്കേണം. 8ലേവ്യരും എല്ലാ യെഹൂദായും യെഹോയാദാപുരോഹിതൻ കല്പിച്ചതുപോലെയൊക്കെയും ചെയ്തു; ഓരോരുത്തൻ താന്താന്റെ ആളുകളെ ശബ്ബത്തിൽ തവണ മാറിപ്പോകുന്നവരെയും ശബ്ബത്തിൽ തവണ മാറി വരുന്നവരെയും തന്നെ, കൂട്ടിക്കൊണ്ടുവന്നു; യെഹോയാദാപുരോഹിതൻ കൂറുകളെ വിട്ടയച്ചിരുന്നില്ല. 9യെഹോയാദാപുരോഹിതൻ ദാവീദ്‍രാജാവിന്റെ വകയായി ദൈവാലയത്തിൽ ഉണ്ടായിരുന്ന കുന്തങ്ങളും ചെറുപരിചകളും വൻപരിചകളും ശതാധിപന്മാർക്കു കൊടുത്തു. 10അവൻ സകല ജനത്തെയും താന്താന്റെ കൈയിൽ ആയുധവുമായി ആലയത്തിന്റെ വലത്തുവശംമുതൽ ആലയത്തിന്റെ ഇടത്തുവശംവരെ യാഗപീഠത്തിനും ആലയത്തിനും നേരേ രാജാവിന്റെ ചുറ്റും നിർത്തി; 11അവർ രാജകുമാരനെ പുറത്തു കൊണ്ടുവന്ന് കിരീടം ധരിപ്പിച്ചു സാക്ഷ്യപുസ്തകവും കൊടുത്ത് അവനെ രാജാവാക്കി. യെഹോയാദയും പുത്രന്മാരും അവനെ അഭിഷേകം കഴിച്ചു, രാജാവേ, ജയ ജയ എന്ന് ആർത്തുവിളിച്ചു.
12ജനം വരികയും രാജാവിനെ കീർത്തിക്കയും ചെയ്യുന്ന ഘോഷം അഥല്യാ കേട്ടിട്ടു യഹോവയുടെ ആലയത്തിൽ ജനത്തിന്റെ അടുക്കൽവന്നു. 13പ്രവേശനത്തിങ്കൽ രാജാവു തന്റെ തൂണിന്റെ അരികെ നില്ക്കുന്നതും രാജാവിന്റെ അടുക്കൽ പ്രഭുക്കന്മാരും കാഹളക്കാരും നില്ക്കുന്നതും ദേശത്തെ ജനമൊക്കെയും സന്തോഷിച്ചു കാഹളമൂതുന്നതും സംഗീതക്കാർ വാദ്യങ്ങളാൽ പാടുന്നതും സ്തോത്രഗാനം നയിക്കുന്നതും കണ്ടപ്പോൾ അഥല്യാ വസ്ത്രം കീറി: ദ്രോഹം, ദ്രോഹം! എന്നു പറഞ്ഞു. 14യെഹോയാദാപുരോഹിതൻ പടനായകന്മാരായ ശതാധിപന്മാരെ പുറത്തുവരുത്തി അവരോട്: അവളെ അണികളിൽക്കൂടി പുറത്തുകൊണ്ടുപോകുവിൻ; ആരെങ്കിലും അവളെ അനുഗമിച്ചാൽ അവൻ വാളാൽ മരിക്കേണം എന്നു കല്പിച്ചു. അവളെ യഹോവയുടെ ആലയത്തിൽവച്ചു കൊല്ലരുത് എന്നു പുരോഹിതൻ കല്പിച്ചിരുന്നു. 15അങ്ങനെ അവർ അവൾക്ക് വഴി ഉണ്ടാക്കിക്കൊടുത്തു; അവൾ രാജധാനിക്കു സമീപത്തു കുതിരവാതിലിന്റെ പ്രവേശനത്തിങ്കൽ എത്തിയപ്പോൾ അവിടെവച്ച് അവർ അവളെ കൊന്നുകളഞ്ഞു.
16അനന്തരം യെഹോയാദാ തങ്ങൾ യഹോവയുടെ ജനം ആയിരിക്കും എന്നു താനും സർവജനവും രാജാവും തമ്മിൽ ഒരു നിയമം ചെയ്തു. 17പിന്നെ ജനമൊക്കെയും ബാലിന്റെ ക്ഷേത്രത്തിലേക്കു ചെന്ന് അത് ഇടിച്ച് അവന്റെ ബലിപീഠങ്ങളെയും വിഗ്രഹങ്ങളെയും തകർത്തുകളഞ്ഞു; ബാലിന്റെ പുരോഹിതനായ മത്ഥാനെ ബലിപീഠങ്ങളുടെ മുമ്പിൽവച്ച് കൊന്നുകളഞ്ഞു. 18ദാവീദ് കല്പിച്ചതുപോലെ സന്തോഷത്തോടും സംഗീതത്തോടുംകൂടെ മോശെയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്ന പ്രകാരം യഹോവയുടെ ഹോമയാഗങ്ങളെ അർപ്പിക്കേണ്ടതിന് യെഹോയാദാ യഹോവയുടെ ആലയത്തിനു ദാവീദ് വിഭാഗിച്ചുകൊടുത്തിരുന്ന ലേവ്യരുടെയും പുരോഹിതന്മാരുടെയും കീഴിൽ യഹോവയുടെ ആലയത്തിൽ ഉദ്യോഗങ്ങളെ നിയമിച്ചു. 19വല്ല പ്രകാരത്തിലും അശുദ്ധനായ ഒരുത്തനും അകത്തു കടക്കാതെ ഇരിക്കേണ്ടതിന് അവൻ യഹോവയുടെ ആലയത്തിന്റെ വാതിൽക്കൽ കാവല്ക്കാരെ നിയമിച്ചു. 20അവൻ ശതാധിപന്മാരെയും പ്രഭുക്കന്മാരെയും ജനത്തിന്റെ പ്രമാണികളെയും ദേശത്തിലെ സകല ജനത്തെയും കൂട്ടി രാജാവിനെ യഹോവയുടെ ആലയത്തിൽനിന്ന് ഇറക്കി മേലത്തെ പടിവാതിൽ വഴിയായി രാജധാനിയിലേക്കു കൊണ്ടുവന്നു രാജാസനത്തിൽ ഇരുത്തി. 21ദേശത്തിലെ സകല ജനവും സന്തോഷിച്ചു; നഗരം സ്വസ്ഥമായിരുന്നു; അഥല്യായെ അവർ വാൾകൊണ്ടു കൊന്നുകളഞ്ഞു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy