YouVersion Logo
Search Icon

1 ശമൂവേൽ 15

15
1അനന്തരം ശമൂവേൽ ശൗലിനോട് പറഞ്ഞതെന്തെന്നാൽ: യഹോവ നിന്നെ തന്റെ ജനമായ യിസ്രായേലിനു രാജാവായിട്ട് അഭിഷേകം ചെയ്‍വാൻ എന്നെ നിയോഗിച്ചുവല്ലോ; അതുകൊണ്ട് ഇപ്പോൾ യഹോവയുടെ വചനങ്ങളെ കേട്ടുകൊൾക. 2സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ മിസ്രയീമിൽനിന്നു പുറപ്പെട്ടുവരുമ്പോൾ വഴിയിൽവച്ച് അമാലേക് അവരെ ആക്രമിച്ച് അവരോടു ചെയ്തതിനെ ഞാൻ കുറിച്ചുവച്ചിരിക്കുന്നു. 3ആകയാൽ നീ ചെന്ന് അമാലേക്യരെ തോല്പിച്ച് അവർക്കുള്ളതൊക്കെയും നിർമ്മൂലമാക്കിക്കളക; അവരോടു കനിവു തോന്നരുത്; പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും മുലകുടിക്കുന്നവരെയും കാള, ആട്, ഒട്ടകം, കഴുത എന്നിവയെയും സംഹരിച്ചുകളക.
4എന്നാറെ ശൗൽ ജനത്തെ ഒന്നിച്ചു കൂട്ടി തെലായീമിൽവച്ച് അവരെ എണ്ണി; യെഹൂദാഗോത്രക്കാരായ പതിനായിരം പേർ ഒഴികെ രണ്ടു ലക്ഷം കാലാൾ ഉണ്ടായിരുന്നു. 5പിന്നെ ശൗൽ അമാലേക്യരുടെ പ്രധാന നഗരംവരെ ചെന്ന് തോട്ടിനരികെ പതിയിരിപ്പാക്കി. 6എന്നാൽ ശൗൽ കേന്യരോട്: ഞാൻ നിങ്ങളെ അമാലേക്യരോടുകൂടെ നശിപ്പിക്കാതിരിക്കേണ്ടതിന് അവരുടെ ഇടയിൽനിന്നു പുറപ്പെട്ടുപോകുവിൻ; യിസ്രായേൽമക്കൾ മിസ്രയീമിൽനിന്നു പുറപ്പെട്ടുവന്നപ്പോൾ നിങ്ങൾ അവർക്കു ദയചെയ്തുവല്ലോ എന്നു പറഞ്ഞു. അങ്ങനെ കേന്യർ അമാലേക്യരുടെ ഇടയിൽനിന്നു പുറപ്പെട്ടുപോയി. 7പിന്നെ ശൗൽ ഹവീലാമുതൽ മിസ്രയീമിനു കിഴക്കുള്ള ശൂർവരെ അമാലേക്യരെ സംഹരിച്ചു. 8അമാലേക്യരുടെ രാജാവായ ആഗാഗിനെ ജീവനോടെ പിടിച്ചു, ജനങ്ങളെയൊക്കെയും വാളിന്റെ വായ്ത്തലയാൽ നിർമ്മൂലമാക്കി. 9എന്നാൽ ശൗലും ജനവും ആഗാഗിനെയും ആട്, മാട്, തടിച്ച മൃഗം എന്നിവയിൽ മേത്തരമായവയെയും കുഞ്ഞാടുകളെയും ഉത്തമമായവയെയൊക്കെയും നിർമ്മൂലമാക്കുവാൻ മനസ്സില്ലാതെ ജീവനോടെ സൂക്ഷിച്ചു; ഹീനവും നിസ്സാരവുമായവയെയൊക്കെയും അവർ നിർമ്മൂലമാക്കിക്കളഞ്ഞു.
10അപ്പോൾ യഹോവയുടെ അരുളപ്പാട് ശമൂവേലിനുണ്ടായത് എന്തെന്നാൽ: 11ഞാൻ ശൗലിനെ രാജാവായി വാഴിച്ചതിനാൽ എനിക്കു മനസ്താപമായിരിക്കുന്നു; അവൻ എന്നെ വിട്ടുമാറിയിരിക്കുന്നു; എന്റെ കല്പനകളെ നിവർത്തിച്ചതുമില്ല. ഇതിങ്കൽ ശമൂവേലിന് വ്യസനമായി; അവൻ രാത്രി മുഴുവനും യഹോവയോടു നിലവിളിച്ചു. 12ശമൂവേൽ ശൗലിനെ എതിരേല്പാൻ അതികാലത്ത് എഴുന്നേറ്റപ്പോൾ ശൗൽ കർമ്മേലിൽ എത്തിയെന്നും ഒരു ജ്ഞാപകസ്തംഭം നാട്ടി ഘോഷയാത്ര കഴിച്ചു തിരിഞ്ഞ് ഗില്ഗാലിലേക്കു പോയി എന്നും ശമൂവേലിന് അറിവുകിട്ടി. 13പിന്നെ ശമൂവേൽ ശൗലിന്റെ അടുക്കൽ എത്തിയപ്പോൾ ശൗൽ അവനോട്: യഹോവയാൽ നീ അനുഗ്രഹിക്കപ്പെട്ടവൻ; ഞാൻ യഹോവയുടെ കല്പന നിവർത്തിച്ചിരിക്കുന്നു എന്നു പറഞ്ഞു. 14അതിനു ശമൂവേൽ: എന്റെ ചെവിയിൽ എത്തുന്ന ആടുകളുടെ ഈ കരച്ചലും ഞാൻ കേൾക്കുന്ന കാളകളുടെ മുക്കുറയും എന്ത് എന്നു ചോദിച്ചു. 15അവയെ അമാലേക്യരുടെ പക്കൽനിന്ന് അവർ കൊണ്ടുവന്നതാകുന്നു; ജനം ആടുകളിലും കാളകളിലും മേത്തരമായവയെ നിന്റെ ദൈവമായ യഹോവയ്ക്കു യാഗം കഴിപ്പാൻ ജീവനോടെ സൂക്ഷിച്ചു; ശേഷമുള്ളവയെ ഞങ്ങൾ നിർമ്മൂലമാക്കിക്കളഞ്ഞു എന്നു ശൗൽ പറഞ്ഞു. 16ശമൂവേൽ ശൗലിനോട്: നില്ക്ക; യഹോവ ഈ കഴിഞ്ഞ രാത്രി എന്നോട് അരുളിച്ചെയ്തത് ഞാൻ നിന്നെ അറിയിക്കും എന്നു പറഞ്ഞു. അവൻ അവനോട്: പറഞ്ഞാലും എന്നു പറഞ്ഞു. 17അപ്പോൾ ശമൂവേൽ പറഞ്ഞത്: നിന്റെ സ്വന്തകാഴ്ചയിൽ നീ ചെറിയവനായിരുന്നിട്ടും യഹോവ നിന്നെ യിസ്രായേൽഗോത്രങ്ങൾക്കു തലവനാക്കുകയും യിസ്രായേലിന്റെ രാജാവായി നിന്നെ അഭിഷേകം കഴിക്കയും ചെയ്തില്ലയോ? 18പിന്നെ യഹോവ നിന്നെ ഒരു വഴിക്ക് അയച്ചു: നീ ചെന്ന് അമാലേക്യരായ പാപികളെ നിർമ്മൂലമാക്കുകയും അവർ നശിക്കുംവരെ അവരോടു പൊരുതുകയും ചെയ്ക എന്നു കല്പിച്ചു. 19അങ്ങനെയിരിക്കെ നീ യഹോവയുടെ കല്പന അനുസരിക്കാതെ കൊള്ളയ്ക്കു ചാടി യഹോവയ്ക്ക് അനിഷ്ടമായതു ചെയ്തതെന്ത്? 20ശൗൽ ശമൂവേലിനോട്: ഞാൻ യഹോവയുടെ കല്പന അനുസരിച്ച് യഹോവ എന്നെ അയച്ച വഴിക്കു പോയി അമാലേക്യരാജാവായ ആഗാഗിനെ കൊണ്ടുവന്ന് അമാലേക്യരെ നിർമ്മൂലമാക്കിക്കളഞ്ഞു. 21എന്നാൽ ജനം ശപഥാർപ്പിതവസ്തുക്കളിൽ വിശേഷമായ ആടുമാടുകളെ കൊള്ളയിൽനിന്ന് എടുത്ത് ഗില്ഗാലിൽ നിന്റെ ദൈവമായ യഹോവയ്ക്കു യാഗം കഴിപ്പാൻ കൊണ്ടുവന്നിരിക്കുന്നു എന്നു പറഞ്ഞു. 22ശമൂവേൽ പറഞ്ഞത്: യഹോവയുടെ കല്പന അനുസരിക്കുന്നതുപോലെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും യഹോവയ്ക്കു പ്രസാദമാകുമോ? ഇതാ, അനുസരിക്കുന്നതു യാഗത്തെക്കാളും ശ്രദ്ധിക്കുന്നതു മുട്ടാടുകളുടെ മേദസ്സിനെക്കാളും നല്ലത്. 23മത്സരം ആഭിചാരദോഷംപോലെയും ശാഠ്യം മിഥ്യാപൂജയും വിഗ്രഹാരാധനയും പോലെയും ആകുന്നു; നീ യഹോവയുടെ വചനത്തെ തള്ളിക്കളഞ്ഞതുകൊണ്ട് അവൻ നിന്നെയും രാജസ്ഥാനത്തിൽനിന്നു തള്ളിക്കളഞ്ഞിരിക്കുന്നു. 24ശൗൽ ശമൂവേലിനോട്: ഞാൻ ജനത്തെ ഭയപ്പെട്ട് അവരുടെ വാക്ക് അനുസരിച്ചതിനാൽ യഹോവയുടെ കല്പനയും നിന്റെ വാക്കും ലംഘിച്ചു പാപം ചെയ്തിരിക്കുന്നു. 25എങ്കിലും എന്റെ പാപം ക്ഷമിച്ച് ഞാൻ യഹോവയെ നമസ്കരിക്കേണ്ടതിന് എന്നോടുകൂടെ പോരേണമേ എന്നു പറഞ്ഞു. 26ശമൂവേൽ ശൗലിനോട്: ഞാൻ പോരുകയില്ല; നീ യഹോവയുടെ വചനത്തെ തള്ളിക്കളഞ്ഞതുകൊണ്ടു യഹോവ നിന്നെയും യിസ്രായേലിലെ രാജസ്ഥാനത്തുനിന്നു തള്ളിക്കളഞ്ഞിരിക്കുന്നു. 27പിന്നെ ശമൂവേൽ പോകുവാൻ തിരിഞ്ഞപ്പോൾ അവൻ അവന്റെ നിലയങ്കിയുടെ വിളുമ്പു പിടിച്ചു വലിച്ചു; അതു കീറിപ്പോയി. 28ശമൂവേൽ അവനോട്: യഹോവ ഇന്നു യിസ്രായേലിന്റെ രാജത്വം നിങ്കൽനിന്നു കീറി നിന്നെക്കാൾ ഉത്തമനായ നിന്റെ കൂട്ടുകാരനു കൊടുത്തിരിക്കുന്നു. 29യിസ്രായേലിന്റെ മഹത്ത്വമായവൻ ഭോഷ്കു പറകയില്ല, അനുതപിക്കയുമില്ല; അനുതപിപ്പാൻ അവൻ മനുഷ്യനല്ല എന്നു പറഞ്ഞു. 30അപ്പോൾ അവൻ: ഞാൻ പാപം ചെയ്തിരിക്കുന്നു; എങ്കിലും ജനത്തിന്റെ മൂപ്പന്മാരുടെയും യിസ്രായേലിന്റെയും മുമ്പാകെ ഇപ്പോൾ എന്നെ മാനിച്ചു, ഞാൻ നിന്റെ ദൈവമായ യഹോവയെ നമസ്കരിക്കേണ്ടതിന് എന്നോടുകൂടെ പോരേണമേ എന്ന് അപേക്ഷിച്ചു. 31അങ്ങനെ ശമൂവേൽ ശൗലിന്റെ പിന്നാലെ ചെന്നു; ശൗൽ യഹോവയെ നമസ്കരിച്ചു.
32അനന്തരം ശമൂവേൽ: അമാലേക്യരാജാവായ ആഗാഗിനെ ഇവിടെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു കല്പിച്ചു. ആഗാഗ് സന്തോഷഭാവത്തോടെ അവന്റെ അടുക്കൽ വന്നു: മരണഭീതി നീങ്ങിപ്പോയി എന്ന് ആഗാഗ് പറഞ്ഞു. 33നിന്റെ വാൾ സ്ത്രീകളെ മക്കളില്ലാത്തവരാക്കിയതുപോലെ നിന്റെ അമ്മയും സ്ത്രീകളുടെ ഇടയിൽ മക്കളില്ലാത്തവളാകും എന്നു ശമൂവേൽ പറഞ്ഞു, ഗില്ഗാലിൽവച്ച് യഹോവയുടെ സന്നിധിയിൽ ആഗാഗിനെ തുണ്ടംതുണ്ടമായി വെട്ടിക്കളഞ്ഞു.
34പിന്നെ ശമൂവേൽ രാമായിലേക്കു പോയി; ശൗലും ശൗലിന്റെ ഗിബെയയിൽ അരമനയിലേക്കു പോയി. 35ശമൂവേൽ ജീവപര്യന്തം ശൗലിനെ പിന്നെ കണ്ടില്ല; എങ്കിലും ശമൂവേൽ ശൗലിനെക്കുറിച്ചു ദുഃഖിച്ചു; യഹോവയും താൻ ശൗലിനെ യിസ്രായേലിനു രാജാവാക്കിയതുകൊണ്ട് അനുതപിച്ചു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy