YouVersion Logo
Search Icon

SAM 16:1-11

SAM 16:1-11 MALCLBSI

ദൈവമേ, ഞാൻ അങ്ങയെ അഭയം പ്രാപിക്കുന്നു. എന്നെ കാത്തുകൊള്ളണമേ. അവിടുന്നാണ് എന്റെ കർത്താവ്, ഞാൻ അനുഭവിക്കുന്ന എല്ലാ നന്മകളും അവിടുന്ന് നല്‌കിയവയാണ് എന്നു ഞാൻ സർവേശ്വരനോടു പറയും. സർവേശ്വരന്റെ വിശുദ്ധജനം എത്ര ശ്രേഷ്ഠന്മാർ! അവർ എനിക്ക് ഏറ്റവും ആദരണീയരാണ്. അന്യദേവന്മാരെ അനുഗമിക്കുന്നവർ, തങ്ങളുടെ ദുരിതം വർധിപ്പിക്കുന്നു. ആ ദേവന്മാർക്ക് ഞാൻ രക്തപാനീയ ബലികൾ അർപ്പിക്കുകയില്ല. ഞാൻ അവരുടെ നാമം വിളിച്ചപേക്ഷിക്കുകയുമില്ല. സർവേശ്വരനാണ് എന്റെ സർവസ്വവും; അവിടുന്നാണ് എന്റെ സമസ്ത ആവശ്യങ്ങളും നിറവേറ്റുന്നത്. എന്റെ ഭാവി അവിടുത്തെ കരങ്ങളിലാണ്. അഭികാമ്യമായ ഭാഗം എനിക്ക് അളന്നുകിട്ടി, വിശിഷ്ടമായ ഓഹരി എനിക്കു നല്‌കപ്പെട്ടു. എനിക്ക് ബുദ്ധി ഉപദേശിച്ചു തരുന്ന സർവേശ്വരനെ ഞാൻ വാഴ്ത്തും. രാത്രിയിലും എന്റെ അന്തരംഗം എന്നെ ഉപദേശിക്കുന്നു. സർവേശ്വരൻ എപ്പോഴും എന്റെ കൺമുമ്പിലുണ്ട്. അവിടുന്ന് എന്റെ വലത്തുഭാഗത്തുള്ളതു കൊണ്ട് ഞാൻ കുലുങ്ങുകയില്ല. അതുകൊണ്ട് എന്റെ ഹൃദയം ആഹ്ലാദിക്കുന്നു. എന്റെ അന്തരംഗം ആനന്ദിക്കുന്നു. ഞാൻ സുരക്ഷിതനായിരിക്കുന്നു. അവിടുന്ന് എന്നെ പാതാളത്തിൽ തള്ളുകയില്ല. അവിടുത്തെ ഭക്തനെ മരണഗർത്തത്തിലേക്ക് അയയ്‍ക്കുകയില്ല. ജീവന്റെ മാർഗം അവിടുന്ന് എനിക്ക് കാണിച്ചുതരുന്നു. അവിടുത്തെ സന്നിധിയിൽ ആനന്ദത്തിന്റെ പരിപൂർണതയും അവിടുത്തെ വലത്തുഭാഗത്തു ശാശ്വതമായ സന്തോഷവും ഉണ്ട്.

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy