YouVersion Logo
Search Icon

MIKA 4

4
യെരൂശലേം-ദൈവനഗരം
1അവസാനനാളുകളിൽ സർവേശ്വരന്റെ മന്ദിരം സ്ഥാപിതമായിരിക്കുന്ന പർവതം തലയെടുപ്പോടെ മറ്റ് എല്ലാ പർവതങ്ങളെക്കാളും ഉയർന്നുനില്‌ക്കും. സർവജനതകളും അവിടേക്ക് ഒഴുകിച്ചെല്ലും. 2അനേകം ജനതകൾ പറയും: വരിക, നമുക്കു സർവേശ്വരന്റെ പർവതത്തിലേക്കു ചെല്ലാം, യാക്കോബിന്റെ ദൈവത്തിന്റെ ആലയത്തിലേക്കു പോകാം. അവിടുത്തെ പാതകളിൽ നടക്കാൻ തക്കവിധം അവിടുന്നു തന്റെ വഴികൾ നമുക്ക് ഉപദേശിക്കട്ടെ. പ്രബോധനം സീയോനിൽനിന്നും സർവേശ്വരന്റെ വചനം യെരൂശലേമിൽനിന്നുമാണല്ലോ വരുന്നത്. 3അനേകം ജനതകളുടെ ഇടയിൽ അവിടുന്നു ന്യായം വിധിക്കും. സുശക്തരായ വിദൂരസ്ഥജനതകൾക്ക് അവിടുന്ന് വിധികർത്താവായിരിക്കും. 4അവർ തങ്ങളുടെ വാൾ കൊഴുവായും കുന്തം അരിവാളായും അടിച്ചുപണിയും. ജനത ജനതയ്‍ക്കെതിരെ വാൾ ഉയർത്തുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കുകയും ഇല്ല. അവർ തങ്ങളുടെ മുന്തിരിച്ചെടിയുടെ കീഴിലും; അത്തിവൃക്ഷത്തിന്റെ കീഴിലും നിർഭയം വസിക്കും. സർവശക്തനായ സർവേശ്വരൻ ആണല്ലോ ഇങ്ങനെ അരുളിച്ചെയ്തിരിക്കുന്നത്. 5സകല ജനതകളും അവരവരുടെ ദേവനെ ആരാധിക്കുന്നു. നാമോ നമ്മുടെ ദൈവമായ സർവേശ്വരനെ എന്നെന്നും ഭക്തിയോടെ ആരാധിക്കും.
ഇസ്രായേൽ ഈജിപ്തിൽനിന്നു മടങ്ങിവരും
6സർവേശ്വരൻ അരുളിച്ചെയ്യുന്നു: “അന്നു മുടന്തരെയും പുറന്തള്ളപ്പെട്ടവരെയും ഞാൻ പീഡിപ്പിച്ചവരെയും ഒരുമിച്ചുകൂട്ടും. 7മുടന്തരെ ഞാൻ അവശേഷിപ്പിക്കുന്ന ജനതയാക്കും; ദൂരെ എറിഞ്ഞുകളയപ്പെട്ടവരെ പ്രബല ജനതയാക്കും; സർവേശ്വരൻ സീയോൻഗിരിയിൽ അവരുടെ രാജാവായി ഇന്നുമുതൽ എന്നേക്കും വാഴും.” 8ദൈവജനത്തിന്റെ ഗോപുരമേ, സീയോൻനിവാസികളുടെ ശൈലമേ, പണ്ടുണ്ടായിരുന്ന ആധിപത്യം-യെരൂശലേമിന്റെ രാജത്വം-നിനക്കു കൈവരും.
9ഇപ്പോൾ നീ എന്തിന് ഉറക്കെ കരയുന്നു? നിനക്കു രാജാവില്ലേ? നിന്റെ ഉപദേഷ്ടാവു നശിച്ചുപോയോ? ഈറ്റുനോവുള്ളവളെപ്പോലെ നീ എന്തിനു വേദനിക്കുന്നു? 10സീയോൻ നിവാസികളേ, ഈറ്റുനോവുള്ളവളെപ്പോലെ നിങ്ങൾ വേദനകൊണ്ടു പുളയുക; നിങ്ങൾക്കു നഗരം വിട്ടു വിജനപ്രദേശത്തു ചെന്നു പാർക്കേണ്ടിവരും. ബാബിലോണിലേക്കു പോകേണ്ടിവരും. അവിടെവച്ചു നിങ്ങൾ വിമോചിക്കപ്പെടും; അവിടെവച്ചു ശത്രുക്കളുടെ കൈയിൽനിന്നു സർവേശ്വരൻ നിങ്ങളെ വീണ്ടെടുക്കും.
11നിരവധി ജനതകൾ സീയോനെതിരെ ഇപ്പോൾ ഒരുമിച്ചുകൂടി പറയുന്നു: “അവൾ മലിനയായിത്തീരട്ടെ; അതുകണ്ട് നമുക്കു രസിക്കാം.” 12എന്നാൽ സർവേശ്വരന്റെ ഉദ്ദേശ്യങ്ങൾ അവർ അറിയുന്നില്ല; അവിടുത്തെ ആലോചനകൾ ഗ്രഹിക്കുന്നതുമില്ല; മെതിക്കളത്തിൽ കറ്റകൾ ശേഖരിക്കുന്നതുപോലെ അവിടുന്ന് അവരെ ഒരുമിച്ചുകൂട്ടിയിരിക്കുന്നു. 13സീയോൻനിവാസികളേ, എഴുന്നേറ്റു ശത്രുക്കളെ നശിപ്പിക്കുക; അനേകം ജനതകളെ തകർത്തു കളയുക. ഞാൻ നിങ്ങൾക്ക് ഇരുമ്പുകൊമ്പുകളും ഓടുകൊണ്ടുള്ള കുളമ്പുകളും നല്‌കും. ശത്രുക്കൾ അന്യായമായി സമ്പാദിച്ച മുതൽ നിങ്ങൾ സർവേശ്വരനു സമർപ്പിക്കും. അവരുടെ സമ്പത്ത് സർവഭൂമിയുടെയും സർവേശ്വരനു നിവേദിക്കുകയും ചെയ്യും.

Currently Selected:

MIKA 4: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy