YouVersion Logo
Search Icon

MATHAIA 23

23
മതപണ്ഡിതന്മാരെയും പരീശന്മാരെയും ഭർത്സിക്കുന്നു
(മർക്കോ. 12:38-39; ലൂക്കോ. 11:43-46; 20:45-46)
1അനന്തരം യേശു ജനസമൂഹത്തോടും തന്റെ ശിഷ്യന്മാരോടും ഇങ്ങനെ പറഞ്ഞു: 2പരീശന്മാരും മതപണ്ഡിതന്മാരും മോശയുടെ പിൻഗാമികളായി അദ്ദേഹത്തിന്റെ ധർമപീഠത്തിലിരുന്നു പഠിപ്പിക്കുന്നവരാണല്ലോ. 3അതുകൊണ്ട് നിങ്ങൾ അവർ പറയുന്നതെല്ലാം ശ്രദ്ധിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുക. എന്നാൽ അവരുടെ പ്രവൃത്തികളെ നിങ്ങൾ അനുകരിക്കരുത്. 4അവർ പറയുന്ന കാര്യങ്ങൾ പ്രവർത്തിക്കുന്നില്ലല്ലോ. അവർ ഭാരമേറിയതും ദുർവഹവുമായ ചുമടുകൾ മനുഷ്യരുടെ ചുമലിൽ കെട്ടിവയ്‍ക്കുന്നു. എന്നാൽ ഒരു ചെറുവിരൽകൊണ്ടുപോലും ഒന്നു താങ്ങിക്കൊടുക്കുവാൻ അവർക്കു മനസ്സില്ല. 5അവരുടെ പ്രവൃത്തികളെല്ലാം മറ്റുള്ളവരുടെ ശ്രദ്ധയെ ആകർഷിക്കുന്നതിനുവേണ്ടിയുള്ളതാണ്. നോക്കൂ, വേദമന്ത്രങ്ങൾ എഴുതിയ അവരുടെ നെറ്റിപ്പട്ടകൾക്കു വീതിയും 6പുറങ്കുപ്പായത്തിന്റെ തൊങ്ങലുകൾക്കു നീളവും കൂട്ടുന്നതു കണ്ടില്ലേ? അവർ സദ്യക്കിരിക്കുമ്പോൾ മാന്യസ്ഥാനവും സുനഗോഗുകളിൽ പ്രധാന ഇരിപ്പിടവും 7ചന്തസ്ഥലത്തുവച്ച് അഭിവാദനവും മറ്റുള്ളവരിൽനിന്ന് റബ്ബീ എന്ന അഭിസംബോധനയും ഇഷ്ടപ്പെടുന്നു. 8എന്നാൽ നിങ്ങൾ റബ്ബീ എന്നു വിളിക്കപ്പെടുവാൻ ആഗ്രഹിക്കരുത്; ഒരുവൻ മാത്രമാണല്ലോ നിങ്ങളുടെ ഗുരു; നിങ്ങളെല്ലാവരും സഹോദരന്മാരത്രേ. 9ഭൂമിയിൽ ആരെയും നിങ്ങൾ പിതാവെന്നു വിളിക്കരുത്; സ്വർഗസ്ഥനായ ഒരു പിതാവുമാത്രമേ നിങ്ങൾക്കുള്ളൂ. 10നേതാവ് എന്ന പേരും നിങ്ങൾ സ്വീകരിക്കരുത്. ഒരുവൻ മാത്രമാണ് നിങ്ങളുടെ നേതാവ് -’ക്രിസ്തു’ തന്നെ. 11നിങ്ങളിൽ ഏറ്റവും ശ്രേഷ്ഠൻ നിങ്ങളുടെ സേവകൻ ആയിരിക്കണം. 12തന്നെത്താൻ ഉയർത്തുന്നവൻ താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ ഉയർത്തപ്പെടും.
കപടഭക്തിയെ കുറ്റപ്പെടുത്തുന്നു
(മർക്കോ. 12:40; ലൂക്കോ. 11:39-42, 44, 52; 20:47)
13“കപടഭക്തരായ മതപണ്ഡിതന്മാരേ, പരീശന്മാരേ, നിങ്ങൾക്ക് ഹാ കഷ്ടം! നിങ്ങൾ സ്വർഗരാജ്യത്തിന്റെ വാതിൽ മനുഷ്യരുടെ നേരേ അടച്ചുകളയുന്നു. നിങ്ങളാകട്ടെ, അതിൽ പ്രവേശിക്കുന്നുമില്ല, പ്രവേശിക്കുവാൻ വരുന്നവരെ ഒട്ടു കടത്തിവിടുകയുമില്ല. 14#23:14 ഈ വാക്യം ചില കൈയെഴുത്തു പ്രതികളിൽ മാത്രം കാണുന്നു. മതപണ്ഡിതന്മാരേ, പരീശന്മാരേ! കപടഭക്തരായ നിങ്ങൾക്ക് ഹാ കഷ്ടം! നിങ്ങൾ നീണ്ട പ്രാർഥനകൾ ഉരുവിടുകയും വിധവകളെ ചൂഷണം ചെയ്ത് അവരുടെ വീടുകൾ അപഹരിക്കുകയും ചെയ്യുന്നു. അതുകൊണ്ടു നിങ്ങൾക്കുള്ള ശിക്ഷാവിധി അതികഠിനമായിരിക്കും.
15“മതപണ്ഡിതന്മാരേ, പരീശന്മാരേ, കപടഭക്തരായ നിങ്ങൾക്കു ഹാ കഷ്ടം! ഒരുവനെ നിങ്ങളുടെ മതത്തിൽ ചേർക്കുവാൻ നിങ്ങൾ കടലും കരയും ചുറ്റി സഞ്ചരിക്കുന്നു. മതത്തിൽ ചേർന്നു കഴിഞ്ഞാൽ അയാളെ നിങ്ങളുടേതിന്റെ ഇരട്ടി നരകശിക്ഷയ്‍ക്കു പാത്രമാക്കുന്നു. 16അന്ധരായ വഴികാട്ടികളേ! നിങ്ങൾക്കു ഹാ കഷ്ടം! ഒരുവൻ ദേവാലയത്തെ ചൊല്ലി സത്യംചെയ്താൽ അതു സാരമില്ലെന്നും പ്രത്യുത, അതിലുള്ള സ്വർണത്തെച്ചൊല്ലി സത്യംചെയ്താൽ അതു നിറവേറ്റുവാൻ നിങ്ങൾ ബാധ്യസ്ഥരാണന്നുമല്ലേ നിങ്ങൾ പറയുന്നത്? 17അന്ധന്മാരേ! മൂഢന്മാരേ! ഏതാണ് കൂടുതൽ പ്രാധാന്യമർഹിക്കുന്നത്? സ്വർണമോ, സ്വർണത്തെ വിശുദ്ധീകരിക്കുന്ന ദേവാലയമോ? 18ഒരുവൻ യാഗപീഠത്തെച്ചൊല്ലി സത്യംചെയ്താൽ സാരമില്ലെന്നും യാഗപീഠത്തിൽ അർപ്പിക്കുന്ന വഴിപാടിനെച്ചൊല്ലി സത്യംചെയ്താൽ അതു നിറവേറ്റുവാൻ അവനു ബാധ്യതയുണ്ടെന്നും നിങ്ങൾ പഠിപ്പിക്കുന്നു. 19നിങ്ങൾ എത്രകണ്ട് അന്ധന്മാരാകുന്നു! ഏതാണു കൂടുതൽ പ്രാധാന്യം അർഹിക്കുന്നത്? വഴിപാടോ, വഴിപാടിനെ വിശുദ്ധീകരിക്കുന്ന യാഗപീഠമോ? 20യാഗപീഠത്തെച്ചൊല്ലി സത്യംചെയ്യുന്നവൻ അതിനെയും അതിന്മേലുള്ള സകലത്തെയുംചൊല്ലി സത്യംചെയ്യുന്നു.
21“ഒരുവൻ ദേവാലയത്തെച്ചൊല്ലി സത്യംചെയ്യുന്നെങ്കിൽ അതിനെയും അതിൽ വസിക്കുന്ന ദൈവത്തെയുംചൊല്ലി സത്യം ചെയ്യുന്നു. 22സ്വർഗത്തെച്ചൊല്ലി സത്യംചെയ്യുന്നവൻ ദൈവത്തിന്റെ സിംഹാസനത്തെയും അതിൽ ഉപവിഷ്ടനായിരിക്കുന്ന ദൈവത്തെയും ചൊല്ലിയത്രേ സത്യംചെയ്യുന്നത്.
23“മതപണ്ഡിതന്മാരേ! പരീശന്മാരേ! കപടഭക്തരായ നിങ്ങൾക്ക് ഹാ കഷ്ടം! നിങ്ങൾ കർപ്പൂരം, തുളസി, ചതകുപ്പ, ജീരകം മുതലായവയുടെപോലും പത്തിലൊന്നു ദൈവത്തിന് അർപ്പിക്കുന്നു. എന്നാൽ യഥാർഥത്തിൽ ധർമശാസ്ത്രോപദേശങ്ങളിൽ പ്രാധാന്യമർഹിക്കുന്ന നീതി, കരുണ, വിശ്വസ്തത എന്നിവ അവഗണിക്കുന്നു. 24മറ്റുള്ളവ ത്യജിക്കാതെ ഇവയും നിങ്ങൾ അനുഷ്ഠിക്കേണ്ടതാണ്. അന്ധരായ വഴികാട്ടികളേ, നിങ്ങൾ കൊതുകിനെ അരിച്ചെടുക്കുകയും ഒട്ടകത്തെ വിഴുങ്ങുകയും ചെയ്യുന്നു.
25“മതപണ്ഡിതന്മാരേ, പരീശന്മാരേ, കപടഭക്തരായ നിങ്ങൾക്ക് ഹാ കഷ്ടം! നിങ്ങൾ പാത്രങ്ങളുടെ പുറം തേച്ചുവെടിപ്പാക്കുന്നു. അതേസമയം അകം അക്രമവും സ്വാർഥതയുംകൊണ്ട് ആർജിച്ച വസ്തുക്കൾ നിറഞ്ഞിരിക്കുന്നു. 26അന്ധനായ പരീശാ, ആദ്യം പാത്രത്തിന്റെ അകം വെടിപ്പാക്കുക. അപ്പോൾ പുറവും വെടിപ്പായിക്കൊള്ളും.
27“മതപണ്ഡിതന്മാരേ, പരീശന്മാരേ, കപടഭക്തരായ നിങ്ങൾക്ക് ഹാ കഷ്ടം! വെള്ള പൂശിയ ശവക്കല്ലറയ്‍ക്കു തുല്യരാണു നിങ്ങൾ. പുറമേ ഭംഗിയുള്ളതായി ആ കല്ലറകൾ കാണപ്പെടുന്നു. എന്നാൽ അകം മരിച്ചവരുടെ അസ്ഥികളും ജീർണിക്കുന്ന വസ്തുക്കളും നിറഞ്ഞിരിക്കുന്നു. 28അതുപോലെ നിങ്ങളും പുറമേ മറ്റുള്ളവരുടെ ദൃഷ്‍ടിയിൽ നീതിമാന്മാരായി കാണപ്പെടുന്നു; എന്നാൽ അകത്ത് കാപട്യവും അധർമങ്ങളും നിറഞ്ഞിരിക്കുന്നു.
അവർക്കുള്ള ശിക്ഷ
(ലൂക്കോ. 11:47-51)
29“മതപണ്ഡിതന്മാരേ, പരീശന്മാരേ, കപടഭക്തരായ നിങ്ങൾക്ക് ഹാ കഷ്ടം! നിങ്ങൾ പ്രവാചകന്മാരുടെ ശവകുടീരങ്ങൾ നിർമിക്കുന്നു; സജ്ജനങ്ങളുടെ സ്മാരകങ്ങൾ അലങ്കരിക്കുന്നു. 30‘പൂർവികരുടെ കാലത്ത് ഞങ്ങൾ ജീവിച്ചിരുന്നെങ്കിൽ അവർ ചെയ്തതുപോലെ ചെയ്യുകയോ പ്രവാചകന്മാരെ വധിക്കുന്നതിൽ പങ്കാളികളാകുകയോ ചെയ്യുകയില്ലായിരുന്നു’ എന്നു നിങ്ങൾ പറയുന്നു. 31അതുകൊണ്ട് പ്രവാചകന്മാരെ വധിച്ചവരുടെ സന്താനങ്ങൾ ആണ് നിങ്ങൾ എന്ന് യഥാർഥത്തിൽ സമ്മതിക്കുകയാണു ചെയ്യുന്നത്. 32നിങ്ങളുടെ പൂർവികർ തുടങ്ങിവച്ചതു പൂർത്തിയാക്കിക്കൊള്ളുക. 33സർപ്പങ്ങളേ! സർപ്പസന്തതികളേ! നരകശിക്ഷയിൽനിന്ന് നിങ്ങൾ എങ്ങനെ ഓടി രക്ഷപെടും? 34അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നു: പ്രവാചകന്മാരെയും ജ്ഞാനികളെയും മതഗുരുക്കന്മാരെയും നിങ്ങളുടെ അടുക്കലേക്ക് അയയ്‍ക്കും; ചിലരെ നിങ്ങൾ വധിക്കുകയും ക്രൂശിക്കുകയും ചെയ്യും; മറ്റുചിലരെ സുനഗോഗുകളിൽവച്ചു ചാട്ടവാറുകൊണ്ട് അടിക്കുകയും പട്ടണംതോറും വേട്ടയാടുകയും ചെയ്യും. 35അതുകൊണ്ടു നീതിമാനായ ഹാബേൽതൊട്ട് സഖറിയാവരെയുള്ള എല്ലാ നിരപരാധികളുടെയും ശിക്ഷാവിധി നിങ്ങളുടെമേൽ നിപതിക്കും. ബെരഖ്യായുടെ പുത്രനായ ഈ സഖറിയായെ ആണല്ലോ വിശുദ്ധസ്ഥലത്തിനും യാഗപീഠത്തിനും മധ്യേവച്ചു നിങ്ങൾ വധിച്ചത്. 36ഞാൻ നിങ്ങളോടു പറയുന്നു: ഈ മഹാപാതകങ്ങളുടെയെല്ലാം ശിക്ഷ ഇന്നത്തെ തലമുറയുടെമേൽ നിശ്ചയമായും വരും.
യെരൂശലേമിനെക്കുറിച്ച്
(ലൂക്കോ. 13:34-35)
37“യെരൂശലേമേ, യെരൂശലേമേ! പ്രവാചകന്മാരെ നീ വധിക്കുകയും നിന്റെ അടുക്കലേക്ക് അയയ്‍ക്കപ്പെട്ട സന്ദേശവാഹകരെ നീ കല്ലെറിയുകയും ചെയ്തു. കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻകീഴിൽ ചേർക്കുന്നതുപോലെ നിന്റെ ജനത്തെ എന്റെ കരവലയത്തിൽ ചേർക്കുവാൻ ഞാൻ എത്ര തവണ ആഗ്രഹിച്ചു! നിങ്ങൾക്ക് അതിനു മനസ്സുവന്നില്ല. 38നിങ്ങളുടെ ആലയം ശൂന്യമായിത്തീരും! 39‘കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ’ എന്നു നിങ്ങൾ പറയുന്നതുവരെ ഇനി നിങ്ങൾ എന്നെ കാണുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.”

Currently Selected:

MATHAIA 23: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy