YouVersion Logo
Search Icon

JOSUA 3

3
യോർദ്ദാൻനദി കടക്കുന്നു
1യോശുവ അതിരാവിലെ എഴുന്നേറ്റ് ഇസ്രായേൽജനത്തോടൊത്ത് ശിത്തീമിൽനിന്നു പുറപ്പെട്ടു യോർദ്ദാൻനദിയുടെ തീരത്ത് എത്തി. അവർ മറുകര കടക്കുന്നതിനു മുൻപ് അവിടെ പാളയമടിച്ചു. 2മൂന്നു ദിവസം കഴിഞ്ഞപ്പോൾ നേതാക്കന്മാർ പാളയത്തിൽ കടന്നുചെന്നു ജനത്തോടു പറഞ്ഞു: 3“നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ ഉടമ്പടിപ്പെട്ടകം വഹിച്ചുകൊണ്ട് പുരോഹിതന്മാർ പുറപ്പെടുന്നതു കാണുമ്പോൾ നിങ്ങൾ പാളയം വിട്ട് അവരെ അനുഗമിക്കുക; 4അവർ നിങ്ങൾക്കു മാർഗദർശികളായിരിക്കും. നിങ്ങൾ ആ വഴിയിൽക്കൂടി ഇതിനുമുൻപ് പോയിട്ടില്ലല്ലോ; എന്നാൽ പെട്ടകത്തിൽനിന്ന് ഏകദേശം രണ്ടായിരം മുഴം അകന്നേ നടക്കാവൂ; അതിനെ സമീപിക്കരുത്.” 5പിന്നീട് യോശുവ ജനത്തോടു പറഞ്ഞു: “നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിൻ; സർവേശ്വരൻ നാളെ നിങ്ങളുടെ ഇടയിൽ ഒരു അദ്ഭുതം പ്രവർത്തിക്കും.” 6യോശുവ പുരോഹിതന്മാരോടു പറഞ്ഞു: “ഉടമ്പടിപ്പെട്ടകം എടുത്ത് ജനത്തിന്റെ മുമ്പേ നടക്കുക.” അദ്ദേഹം പറഞ്ഞതുപോലെ അവർ ചെയ്തു. 7സർവേശ്വരൻ യോശുവയോട് അരുളിച്ചെയ്തു: “ഇന്നുമുതൽ ഞാൻ നിന്നെ ജനത്തിന്റെ ദൃഷ്‍ടിയിൽ വലിയവനാക്കും. ഞാൻ മോശയുടെ കൂടെ ഉണ്ടായിരുന്നതുപോലെ നിന്റെ കൂടെയും ഉണ്ട് എന്ന് ഇസ്രായേൽജനം അറിയട്ടെ. 8ഉടമ്പടിപ്പെട്ടകം വഹിക്കുന്ന പുരോഹിതന്മാർ നദീതീരത്ത് എത്തുമ്പോൾ നദിയിൽ ഇറങ്ങി നില്‌ക്കാൻ അവരോട് കല്പിക്കണം.”
9യോശുവ ഇസ്രായേൽജനത്തോടു പറഞ്ഞു: “നിങ്ങൾ അടുത്തുവന്നു നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ വചനം കേൾക്കുവിൻ. 10നിങ്ങളുടെ മുമ്പിൽനിന്നു കനാന്യർ, ഹിത്യർ, ഹിവ്യർ, പെരിസ്യർ, ഗിർഗ്ഗശ്യർ, അമോര്യർ, യെബൂസ്യർ എന്നിവരെ ഓടിച്ചുകളയുമ്പോൾ ജീവിക്കുന്ന ദൈവം നിങ്ങളുടെ ഇടയിലുണ്ടെന്നു നിങ്ങൾ അറിയും. 11സർവലോകത്തിന്റെയും നാഥനായ സർവേശ്വരന്റെ ഉടമ്പടിപ്പെട്ടകം നിങ്ങൾക്കുമുമ്പേ യോർദ്ദാനിലേക്കു പോകും. 12ഓരോ ഗോത്രത്തിൽനിന്നും ഒരാളെവീതം പന്ത്രണ്ടു പേരെ ഇസ്രായേൽ ഗോത്രങ്ങളിൽനിന്നു തിരഞ്ഞെടുക്കുക. 13സർവഭൂമിയുടെയും നാഥനായ സർവേശ്വരന്റെ പെട്ടകം ചുമക്കുന്ന പുരോഹിതന്മാരുടെ ഉള്ളങ്കാൽ യോർദ്ദാനിലെ വെള്ളത്തിൽ പതിക്കുമ്പോൾതന്നെ ഒഴുക്കു നിലയ്‍ക്കുകയും ഒഴുകിവരുന്ന ജലം ചിറപോലെ കെട്ടിനില്‌ക്കുകയും ചെയ്യും.” 14യോർദ്ദാൻനദി കടക്കുന്നതിനു ജനം കൂടാരങ്ങളിൽനിന്നു പുറപ്പെട്ടപ്പോൾ ഉടമ്പടിപ്പെട്ടകം ചുമക്കുന്ന പുരോഹിതന്മാർ അവർക്കു മുമ്പേ നടന്നു. 15കൊയ്ത്തുകാലമത്രയും യോർദ്ദാന്റെ തീരമെല്ലാം കരകവിഞ്ഞൊഴുകുമായിരുന്നു. പെട്ടകം വഹിച്ചിരുന്ന പുരോഹിതന്മാരുടെ പാദങ്ങൾ കരകവിഞ്ഞ നദീജലത്തിൽ മുങ്ങിയപ്പോൾ ജലപ്രവാഹം നിലച്ചു; 16അങ്ങനെ അതിവിദൂരത്തിൽ സാരെഥാനു സമീപമുള്ള ആദാംനഗരത്തിനരികിൽവരെ ജലനിരപ്പ് ഉയർന്നു. അരാബായിലെ കടലിലേക്ക്-ചാവ് കടലിലേക്ക് ഒഴുകിയിരുന്ന ജലം വാർന്നുപോയി. ജനം യെരീഹോവിനെ ലക്ഷ്യമാക്കി മറുകര കടന്നു. 17ഇസ്രായേൽജനമെല്ലാം വരണ്ടനിലത്തുകൂടി നടന്നു മറുകര എത്തുവോളം സർവേശ്വരന്റെ ഉടമ്പടിപ്പെട്ടകം വഹിച്ചിരുന്ന പുരോഹിതന്മാർ യോർദ്ദാന്റെ മധ്യത്തിൽ ഉണങ്ങിയ നിലത്തുതന്നെ നിന്നു.

Currently Selected:

JOSUA 3: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy