അതുവരെ യേശു ഗ്രാമത്തിൽ പ്രവേശിക്കാതെ മാർത്ത അദ്ദേഹത്തെ എതിരേറ്റ സ്ഥലത്തുതന്നെ നില്‌ക്കുകയായിരുന്നു. മറിയം തിടുക്കത്തിൽ എഴുന്നേറ്റു പോകുന്നത് അവളെ സാന്ത്വനപ്പെടുത്തിക്കൊണ്ടു വീട്ടിൽ ഇരുന്ന യെഹൂദന്മാർ കണ്ടു. അവൾ ശവക്കല്ലറയ്‍ക്കടുത്തു ചെന്നു വിലപിക്കുവാൻ പോകുകയായിരിക്കുമെന്നു വിചാരിച്ച് അവർ അവളുടെ പിന്നാലെ ചെന്നു. യേശു നിന്നിരുന്ന സ്ഥലത്ത് മറിയം എത്തി. അവിടുത്തെ കണ്ടപ്പോൾ മറിയം അവിടുത്തെ കാല്‌ക്കൽ വീണു, “കർത്താവേ, അങ്ങ് ഇവിടെയുണ്ടായിരുന്നെങ്കിൽ എന്റെ സഹോദരൻ മരിക്കുകയില്ലായിരുന്നു” എന്നു പറഞ്ഞു. അവളും കൂടെയുണ്ടായിരുന്ന യെഹൂദന്മാരും കരയുന്നതു കണ്ടപ്പോൾ ദുഃഖംകൊണ്ട് യേശുവിന്റെ അന്തരംഗം നൊന്തുകലങ്ങി. അവിടുന്ന് അവരോട് ചോദിച്ചു: “അവനെ എവിടെയാണു സംസ്കരിച്ചത്?” അവർ മറുപടിയായി, “കർത്താവേ, വന്നു കണ്ടാലും” എന്നു പറഞ്ഞു. യേശു കണ്ണുനീർ ചൊരിഞ്ഞു. അപ്പോൾ യെഹൂദന്മാർ പറഞ്ഞു: “നോക്കൂ, അദ്ദേഹം അയാളെ എത്രയധികം സ്നേഹിച്ചിരുന്നു!” എന്നാൽ ചിലർ ചോദിച്ചു: “അന്ധനു കാഴ്ചനല്‌കിയ ഇദ്ദേഹത്തിന് ഈ മനുഷ്യന്റെ മരണം ഒഴിവാക്കാൻ കഴിയുമായിരുന്നില്ലേ?” യേശു വീണ്ടും ദുഃഖാർത്തനായി ലാസറിന്റെ കല്ലറയ്‍ക്കു സമീപമെത്തി. അതൊരു ഗുഹ ആയിരുന്നു. അതിന്റെ വാതില്‌ക്കൽ ഒരു കല്ലും വച്ചിരുന്നു. “ആ കല്ലെടുത്തു മാറ്റുക” എന്ന് യേശു ആജ്ഞാപിച്ചു. മരിച്ചുപോയ ലാസറിന്റെ സഹോദരി മാർത്ത പറഞ്ഞു: “കർത്താവേ, മരിച്ചിട്ട് നാലു ദിവസമായല്ലോ; ഇപ്പോൾ ദുർഗന്ധം ഉണ്ടായിരിക്കും.” യേശു അവളോട്, “നീ വിശ്വസിക്കുന്നു എങ്കിൽ ദൈവത്തിന്റെ മഹത്ത്വം കാണുമെന്നു ഞാൻ പറഞ്ഞില്ലേ?” എന്നു ചോദിച്ചു. അവർ ഗുഹാദ്വാരത്തിൽനിന്നു കല്ലു നീക്കി. യേശു കണ്ണുകൾ ഉയർത്തി ഇപ്രകാരം പ്രാർഥിച്ചു: “പിതാവേ, എന്റെ പ്രാർഥന അങ്ങു കേട്ടതുകൊണ്ട് ഞാൻ അങ്ങേക്കു സ്തോത്രം ചെയ്യുന്നു. അങ്ങ് എപ്പോഴും എന്റെ പ്രാർഥന കേൾക്കുന്നു എന്നു ഞാൻ അറിയുന്നു; എന്നാൽ അങ്ങ് എന്നെ അയച്ചിരിക്കുന്നു എന്ന് എന്റെ ചുറ്റും നില്‌ക്കുന്ന ജനങ്ങൾ വിശ്വസിക്കുന്നതിനുവേണ്ടിയത്രേ ഞാനിതു പറയുന്നത്. ഇങ്ങനെ പറഞ്ഞശേഷം അവിടുന്ന് “ലാസറേ, പുറത്തുവരിക” എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. ഉടനെ മരിച്ചവൻ പുറത്തുവന്നു. അയാളുടെ കൈകാലുകൾ തുണികൊണ്ടു ചുറ്റപ്പെട്ടിരുന്നു; മുഖം ഒരു തുവാലകൊണ്ടു മൂടിയുമിരുന്നു. യേശു അവരോട് “അവന്റെ കെട്ടുകൾ അഴിക്കുക; അവൻ പൊയ്‍ക്കൊള്ളട്ടെ” എന്നു കല്പിച്ചു. മാർത്തയെയും മറിയമിനെയും സന്ദർശിക്കുവാൻ വന്ന യെഹൂദന്മാരിൽ പലരും യേശു ചെയ്ത ഈ അദ്ഭുതം കണ്ട് തന്നിൽ വിശ്വസിച്ചു. എന്നാൽ അവരിൽ ചിലർ യേശു ചെയ്തത് പരീശന്മാരോടു പോയി അറിയിച്ചു. പുരോഹിതമുഖ്യന്മാരും പരീശന്മാരും സന്നദ്രിംസമിതി വിളിച്ചുകൂട്ടി: “നാം എന്താണു ചെയ്യുക! ഈ മനുഷ്യൻ ഒട്ടുവളരെ അടയാളപ്രവൃത്തികൾ ചെയ്യുന്നുവല്ലോ. ഇങ്ങനെ മുന്നോട്ടു പോകാൻ അനുവദിച്ചാൽ എല്ലാവരും ഇയാളിൽ വിശ്വസിക്കും; റോമൻ അധികാരികൾ വന്ന് നമ്മുടെ നാടിനെയും ജനതയെയും നശിപ്പിക്കുകയും ചെയ്യും” എന്നു പറഞ്ഞു. അവിടെ കൂടിയിരുന്നവരിൽ ഒരാൾ ആ വർഷത്തെ മഹാപുരോഹിതനായ കയ്യഫാസ് ആയിരുന്നു. അദ്ദേഹം അവരോട് “നിങ്ങൾക്ക് ഒന്നുംതന്നെ അറിഞ്ഞുകൂടാ; ഒരു ജനത മുഴുവൻ നശിക്കാതിരിക്കുന്നതിന് അവർക്കു പകരം ഒരുവൻ മരിക്കുന്നത് യുക്തമെന്നു നിങ്ങൾ മനസ്സിലാക്കുന്നില്ലേ?” എന്നു ചോദിച്ചു. ഇത് അദ്ദേഹം സ്വമേധയാ പറഞ്ഞതല്ല; പ്രത്യുത, യെഹൂദ ജനതയ്‍ക്കുവേണ്ടി മാത്രമല്ല, ചിന്നിച്ചിതറപ്പെട്ട ദൈവമക്കളെ എല്ലാവരെയും ഒരുമിച്ച് കൂട്ടിച്ചേർക്കുന്നതിനുവേണ്ടി യേശു മരിക്കണമെന്നുള്ളത്, ആ വർഷത്തെ മഹാപുരോഹിതൻ എന്ന നിലയ്‍ക്ക്, അദ്ദേഹം ഒരു പ്രവാചകനായി പറയുകയാണു ചെയ്തത്. അന്നുമുതൽ യേശുവിനെ വധിക്കുന്നതിനെപ്പറ്റി അവർ ആലോചിച്ചുകൊണ്ടിരുന്നു. അതുകൊണ്ട് പിന്നീട് യേശു പരസ്യമായി യെഹൂദന്മാരുടെ ഇടയിൽ സഞ്ചരിക്കാതെ വിജനപ്രദേശത്തിനടുത്തുള്ള എഫ്രയീം എന്ന പട്ടണത്തിലേക്കു പോയി ശിഷ്യന്മാരോടുകൂടി അവിടെ പാർത്തു. യെഹൂദന്മാരുടെ പെസഹാപെരുന്നാൾ സമീപിച്ചിരുന്നു. അതിനുമുമ്പ് തങ്ങളുടെ ശുദ്ധീകരണകർമം നടത്തുന്നതിനുവേണ്ടി നാട്ടിൻപുറങ്ങളിൽനിന്നു ധാരാളം ആളുകൾ പെസഹായ്‍ക്കു മുമ്പുതന്നെ യെരൂശലേമിലെത്തി. അവർ യേശുവിനെ അന്വേഷിച്ചു കൊണ്ടിരുന്നു. “നിങ്ങൾക്ക് എന്തു തോന്നുന്നു? അയാൾ പെരുന്നാളിനു വരികയില്ലേ?” എന്ന് ദേവാലയത്തിൽവച്ച് അവർ അന്യോന്യം ചോദിച്ചു. യേശു എവിടെയെങ്കിലും ഉള്ളതായി ആരെങ്കിലും അറിഞ്ഞാൽ അവിടുത്തെ പിടിക്കുന്നതിനുവേണ്ടി വിവരം തങ്ങളെ അറിയിക്കണമെന്ന് പുരോഹിതമുഖ്യന്മാരും പരീശന്മാരും ഉത്തരവു പുറപ്പെടുവിച്ചിരുന്നു.
Read JOHANA 11
Share
Compare All Versions: JOHANA 11:30-57
Save verses, read offline, watch teaching clips, and more!
YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy
Home
Bible
Plans
Videos