YouVersion Logo
Search Icon

ISAIA 43

43
ഇസ്രായേലിനു വിടുതൽ
1യാക്കോബേ, നിനക്കു ജന്മം നല്‌കിയവനും ഇസ്രായേലേ, നിനക്കു രൂപം നല്‌കിയവനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “നീ ഭയപ്പെടേണ്ടാ, നിന്നെ ഞാൻ വീണ്ടെടുത്തിരിക്കുന്നു. നീ എൻറേതാണ്. ഞാൻ നിന്നെ പേരു ചൊല്ലി വിളിച്ചിരിക്കുന്നു. 2സമുദ്രത്തിലൂടെ കടക്കുമ്പോൾ ഞാൻ നിന്റെകൂടെ ഉണ്ടായിരിക്കും. നദികൾ കടക്കുമ്പോൾ അവ നിന്നെ മൂടിക്കളയുകയില്ല. അഗ്നിയിൽകൂടി കടക്കുമ്പോൾ നിനക്കു പൊള്ളലേൽക്കുകയില്ല. അഗ്നിജ്വാലകൾ നിന്നെ ദഹിപ്പിക്കുകയും ഇല്ല. 3ഞാനാണ് നിന്റെ സർവേശ്വരൻ. ഇസ്രായേലിന്റെ പരിശുദ്ധനും നിന്റെ രക്ഷകനും ഞാൻ തന്നെ. നിന്റെ മോചനമൂല്യമായി ഈജിപ്തിനെ നല്‌കും; നിനക്കു പകരമായി എത്യോപ്യയെയും ശേബയെയും കൊടുക്കും. 4നീ എനിക്കു വിലപ്പെട്ടവൻ, ബഹുമാന്യൻ, എന്റെ സ്നേഹഭാജനം; അതിനാൽ നിനക്കു പകരം മനുഷ്യരെയും നിന്റെ ജീവനു പകരം ജനതകളെയും ഞാൻ നല്‌കുന്നു. 5ഭയപ്പെടേണ്ടാ; ഞാൻ നിന്റെ കൂടെയുണ്ട്. നിന്റെ സന്തതിയെ കിഴക്കുനിന്നു ഞാൻ കൊണ്ടുവരും. പടിഞ്ഞാറുനിന്ന് അവരെ വരുത്തി ഒരുമിച്ചുകൂട്ടും. 6ഞാൻ വടക്കിനോട് അവരെ വിട്ടയ്‍ക്കുക എന്നും തെക്കിനോട് അവരെ തടഞ്ഞു വയ്‍ക്കരുത് എന്നും ആജ്ഞാപിക്കും. ദൂരത്തുനിന്ന് എന്റെ പുത്രന്മാരെയും ഭൂമിയുടെ അതിർത്തികളിൽനിന്ന് പുത്രിമാരെയും കൊണ്ടുവരിക. 7എന്റെ മഹത്ത്വത്തിനായി ഞാൻ സൃഷ്‍ടിച്ചു രൂപം നല്‌കിയവരും എന്റെ നാമത്തിൽ വിളിക്കപ്പെടുന്നവരുമായ എല്ലാവരെയും കൊണ്ടുവരിക.”
ഇസ്രായേൽ സർവേശ്വരന്റെ സാക്ഷി
8സർവേശ്വരൻ അരുളിച്ചെയ്യുന്നു: “കണ്ണുണ്ടായിട്ടും കാണാത്തവരും ചെവിയുണ്ടായിട്ടും കേൾക്കാത്തവരുമായ ജനത്തെ കൊണ്ടുവരിക; എല്ലാ രാജ്യക്കാരും ഒത്തുചേരട്ടെ! 9എല്ലാ ജനതകളും സമ്മേളിക്കട്ടെ! അവരിൽ ആര് ഇതു പ്രവചിക്കും? കഴിഞ്ഞ കാര്യങ്ങളെപ്പറ്റി ആരാണു മുൻകൂട്ടി പ്രഖ്യാപിക്കുക? അവർ തങ്ങൾ പറയുന്നതു ശരിയെന്നു സമർഥിക്കാൻ സാക്ഷികളെ കൊണ്ടുവരട്ടെ. കേട്ടിട്ട് ഇതു സത്യംതന്നെ എന്നു സാക്ഷികൾ പറയട്ടെ.” 10സർവേശ്വരൻ അരുളിച്ചെയ്യുന്നു: “നിങ്ങളാണ് എന്റെ സാക്ഷികൾ. എന്നെ അറിയുകയും വിശ്വസിക്കുകയും മനസ്സിലാക്കുകയും ചെയ്യാൻ ഞാൻ തിരഞ്ഞെടുത്ത എന്റെ ദാസൻ; എനിക്കു മുമ്പ് ഒരു ദൈവവും ഉണ്ടായിട്ടില്ല. എനിക്കു ശേഷം ഉണ്ടാകുകയുമില്ല.” 11“ഞാൻ, ഞാനാകുന്നു സർവേശ്വരൻ. ഞാനല്ലാതെ വേറൊരു രക്ഷകനില്ല. 12നിങ്ങളുടെ ഇടയിലുള്ള അന്യദേവന്മാരല്ല ഞാനാണു പ്രസ്താവിക്കുകയും രക്ഷിക്കുകയും അറിയിക്കുകയും ചെയ്തത്. അതിനു നിങ്ങളാണെന്റെ സാക്ഷികൾ. 13ഞാൻ ദൈവമാകുന്നു. ഇനിയും അങ്ങനെ ആയിരിക്കുകയും ചെയ്യും. എന്റെ പിടിയിൽനിന്നു വിടുവിക്കാൻ ആർക്കും സാധ്യമല്ല. എന്റെ പ്രവൃത്തിയെ തടയാൻ ആർക്കും കഴിയുകയില്ല.
ബാബിലോണിൽനിന്നും വിടുതൽ
14ഇസ്രായേലിന്റെ പരിശുദ്ധനും രക്ഷകനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഞാൻ നിങ്ങൾക്കുവേണ്ടി ബാബിലോണിലേക്ക് ഒരു സൈന്യത്തെ അയച്ച് അവിടത്തെ നഗരഗോപുരങ്ങൾ തകർക്കും. അവരുടെ ജയഘോഷം വിലാപമായി മാറും. 15ഞാൻ നിങ്ങളുടെ സർവേശ്വരനാകുന്നു; നിങ്ങളുടെ പരിശുദ്ധനായ ദൈവം. ഇസ്രായേലേ, ഞാൻ നിന്നെ സൃഷ്‍ടിച്ചു. 16ഞാനാണ് നിന്റെ രാജാവ്. കടലിൽ പെരുവഴിയും പെരുവെള്ളത്തിൽ പാതയും ഒരുക്കി 17രഥങ്ങളെയും കുതിരകളെയും യോദ്ധാക്കളെയും വിനാശത്തിലേക്കു നയിച്ച സർവേശ്വരൻ അരുളിച്ചെയ്യുന്നു: “എഴുന്നേല്‌ക്കാനാവാതെ അവർ വീണുപോയി; പടുതിരിപോലെ അവർ കെട്ടുപോയി. 18കഴിഞ്ഞ കാര്യങ്ങൾ നിങ്ങൾ ഓർക്കുകയോ പരിഗണിക്കുകയോ വേണ്ടാ. 19ഇതാ, ഞാൻ ഒരു പുതിയ കാര്യം ചെയ്യുന്നു; അതു നാമ്പിടുന്നതു നിങ്ങൾ കാണുന്നില്ലേ? ഞാൻ വിജനപ്രദേശത്ത് ഒരു പാതയും മരുഭൂമിയിൽ നദികളും ഉണ്ടാക്കും. 20-21എന്നെ പ്രകീർത്തിക്കാൻ ഞാൻ ജന്മം നല്‌കിയ എന്റെ തിരഞ്ഞെടുക്കപ്പെട്ട ജനങ്ങൾക്കു കുടിക്കാൻ വിജനപ്രദേശത്തു നീരുറവയും മരുഭൂമിയിൽ നദികളും ഒരുക്കിയതുകൊണ്ടു വന്യമൃഗങ്ങളും കുറുനരികളും ഒട്ടകപ്പക്ഷിയും എന്നെ ബഹുമാനിക്കും.”
ഇസ്രായേലിന്റെ പാപം
22“എങ്കിലും യാക്കോബേ, നീ എന്നെ വിളിച്ചപേക്ഷിച്ചില്ല. ഇസ്രായേലേ, നീ എന്നോടു വിരക്തി കാട്ടി. 23ഹോമയാഗത്തിന് ആടുകളെ നീ എന്റെ അടുക്കൽ കൊണ്ടുവന്നിട്ടില്ല. നിന്റെ യാഗങ്ങൾകൊണ്ടു നീ എന്നെ ആരാധിച്ചിട്ടുമില്ല. യാഗാർപ്പണത്തിനു വേണ്ടിയോ ധൂപാർച്ചനയ്‍ക്കു വേണ്ടിയോ ഞാൻ നിന്നെ ബുദ്ധിമുട്ടിച്ചിട്ടില്ല. 24നീ എനിക്കുവേണ്ടി പണം മുടക്കി സുഗന്ധദ്രവ്യങ്ങൾ വാങ്ങിയിട്ടില്ല. യാഗമൃഗങ്ങളുടെ മേദസ്സുകൊണ്ടു നീ എന്നെ തൃപ്തിപ്പെടുത്തിയിട്ടുമില്ല. എന്നാൽ നിന്റെ പാപം കൊണ്ടും നിന്റെ അകൃത്യങ്ങൾ കൊണ്ടും നീ എന്നെ ബുദ്ധിമുട്ടിച്ചിരിക്കുന്നു.
25ഞാൻ, ഞാനാകുന്നു. എനിക്കുവേണ്ടി നിന്റെ അതിക്രമങ്ങളെ ഞാൻ തുടച്ചുനീക്കുന്നു. നിന്റെ പാപങ്ങൾ ഞാൻ ഓർക്കുകയില്ല. 26നീ കഴിഞ്ഞതെല്ലാം എന്നെ ഓർമിപ്പിക്കുക. കാര്യങ്ങൾ നമുക്ക് ഒരുമിച്ചു പരിശോധിക്കാം. നിന്നെ നീതീകരിക്കുന്ന ന്യായങ്ങൾ ഉന്നയിക്കുക. 27നിന്റെ ആദ്യപിതാവ് പാപം ചെയ്തു. നിന്റെ മധ്യസ്ഥന്മാർ എന്നോട് അതിക്രമം കാട്ടി. നിന്റെ അധികാരികൾ എന്റെ വിശുദ്ധമന്ദിരം മലിനമാക്കി. 28അതുകൊണ്ടു യാക്കോബിനെ ഉന്മൂലനാശത്തിനും ഇസ്രായേലിനെ നിന്ദയ്‍ക്കും ഞാൻ ഏല്പിച്ചുകൊടുത്തു.

Currently Selected:

ISAIA 43: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy