YouVersion Logo
Search Icon

ISAIA 44

44
സർവേശ്വരൻ മാത്രം ദൈവം
1എന്റെ ദാസനായ യാക്കോബേ, ഞാൻ തിരഞ്ഞെടുത്ത ഇസ്രായേലേ, കേൾക്കുക; 2നിന്നെ സൃഷ്‍ടിക്കുകയും അമ്മയുടെ ഗർഭപാത്രത്തിൽവച്ചു നിനക്കു രൂപം നല്‌കുകയും നിനക്കു തുണയരുളുകയും ചെയ്ത സർവേശ്വരൻ അരുളിച്ചെയ്യുന്നു: “എന്റെ ദാസനായ യാക്കോബേ, ഞാൻ തിരഞ്ഞെടുത്ത #44:2 യശൂരൂനേ = എന്റെ പ്രീതിപാത്രമേ.യശൂരൂനേ, ഭയപ്പെടേണ്ടാ. 3ഞാൻ വരണ്ട ഭൂമിയിൽ ജലവും ഉണങ്ങിയ നിലത്ത് അരുവികളും ഒഴുക്കും. നിന്റെ സന്തതികളുടെമേൽ എന്റെ ആത്മാവിനെയും നിന്റെ മക്കളുടെമേൽ എന്റെ അനുഗ്രഹങ്ങളും ചൊരിയും. 4ഈർപ്പമുള്ള നിലങ്ങളിൽ പുല്ലുപോലെയും അരുവിക്കരയിൽ ഞാങ്ങണപോലെയും അവർ വളരും. താൻ സർവേശ്വരനുള്ളവൻ എന്ന് ഒരുവൻ പറയും. മറ്റൊരുവൻ യാക്കോബ് എന്ന പേരു സ്വീകരിക്കും. 5വേറൊരുവൻ ‘സർവേശ്വരനുള്ളവൻ’ എന്നു തന്റെ കൈയിൽ മുദ്രണം ചെയ്യും; ഇസ്രായേൽ എന്ന അപരനാമം സ്വീകരിക്കും.
6ഇസ്രായേലിന്റെ രാജാവും രക്ഷകനും സർവശക്തനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഞാൻ ആദ്യനും അന്ത്യനും ആകുന്നു. ഞാനല്ലാതെ വേറൊരു ദൈവമില്ല. 7എനിക്കു സമനായി ആരുണ്ട്? ഇനി സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ എന്തെല്ലാമെന്ന് അവർ എന്റെ മുമ്പാകെ പ്രഖ്യാപിക്കട്ടെ.
8പരിഭ്രമിക്കേണ്ടാ; ഭയപ്പെടേണ്ടാ. പണ്ടുതന്നെ ഞാൻ ഇതെല്ലാം മുൻകൂട്ടി അറിയിച്ചിട്ടില്ലേ? അതിനു നിങ്ങൾ സാക്ഷികൾ. ഞാനല്ലാതെ വേറൊരു ദൈവമുണ്ടോ? ഇല്ല! മറ്റൊരു അഭയസ്ഥാനമുള്ളതായി ഞാനറിയുന്നുമില്ല.”
വിഗ്രഹാരാധനയ്‍ക്കെതിരെ
9വിഗ്രഹങ്ങൾ ഉണ്ടാക്കുന്നവർ അന്തസ്സാരശൂന്യർ. അവർ ഏതിൽ സന്തോഷം കണ്ടെത്തുന്നുവോ അതു നിഷ്പ്രയോജനം. അവയെ ആരാധിക്കുന്നവർ അന്ധരും അജ്ഞരും ആണ്. 10അവർ ലജ്ജിതരാകും. പ്രയോജനരഹിതനായ ഒരു ദേവനെ മെനയുകയോ വിഗ്രഹം വാർക്കുകയോ ചെയ്യുന്നതാരാണ്? 11അവർ ലജ്ജിതരാകും. വിഗ്രഹം നിർമിക്കുന്ന ശില്പികൾ വെറും മനുഷ്യർമാത്രം. അവർ ഒരുമിച്ചു വരട്ടെ. അവർ ഭയവിഹ്വലരും ലജ്ജിതരും ആകും.
12ഇരുമ്പുപണിക്കാരൻ തീക്കനലിന്മേൽ വച്ചു പഴുപ്പിച്ച് അടിച്ച് അതിനു രൂപം നല്‌കുന്നു. കരുത്തുറ്റ കരംകൊണ്ട് അതു നിർമിക്കുന്നു. എന്നാൽ അയാൾ വിശന്നു വിവശനാകുന്നു. വെള്ളം കുടിക്കാതെ തളർന്നുപോകുന്നു. 13മരപ്പണിക്കാരൻ തടി തോതു പിടിച്ചളന്നു മട്ടംവച്ചു വരച്ച് ഉളികൊണ്ടു മനോഹരമായ ഒരാൾരൂപമുണ്ടാക്കി, ആലയത്തിൽ പ്രതിഷ്ഠിക്കത്തക്കവിധം സൗന്ദര്യത്തികവോടെ തയ്യാറാക്കുന്നു. അവൻ ദേവദാരു വെട്ടിയിടുന്നു. 14അല്ലെങ്കിൽ കരുവേലകമോ സരളമരമോ മുൻകൂട്ടി കണ്ടുപിടിച്ചു കാട്ടിൽ വളരാൻ അനുവദിക്കുകയോ ദേവദാരു നട്ടുപിടിപ്പിച്ചു വളരാൻ കാത്തിരിക്കുകയോ ചെയ്യുന്നു. 15മരത്തിന്റെ ഒരു ഭാഗം വിറകിനായും മറ്റൊരു ഭാഗം വിഗ്രഹനിർമിതിക്കായും ഉപയോഗിക്കുന്നു. വിറകു കത്തിച്ചു കുളിരകറ്റും; ആഹാരം പാകപ്പെടുത്തും. ആ തടികൊണ്ടുതന്നെ നിർമിക്കുന്ന വിഗ്രഹത്തിന്റെ മുമ്പിൽ മുട്ടുകുത്തി വന്ദിക്കുകയും ചെയ്യുന്നു. 16തടിയുടെ പകുതി ഭാഗം കത്തിച്ച് അതിന്മേൽ മാംസം വേവിച്ചെടുത്തു തിന്നു തൃപ്തനാകുന്നു. തീകാഞ്ഞുകൊണ്ട് അവൻ പറയും: “ഹാ, നല്ല ചൂട്, തീക്ക് എന്തൊരു ഭംഗി.” 17ശേഷിച്ച തടികൊണ്ട് ദേവവിഗ്രഹം നിർമിച്ച് മുമ്പിൽ വീണ് അതിനെ ആരാധിക്കുന്നു. “എന്നെ രക്ഷിക്കണമേ, അവിടുന്ന് എന്റെ ദൈവം” എന്നു പറഞ്ഞ് ആ വിഗ്രഹത്തോടു പ്രാർഥിക്കുന്നു. 18അവർ ഒന്നും അറിയുന്നില്ല. കാണാൻ കഴിയാത്തവിധം അവരുടെ കണ്ണും, ഗ്രഹിക്കാൻ കഴിയാത്തവിധം അവരുടെ മനസ്സും അവിടുന്ന് അടച്ചിരിക്കുന്നു. 19“തടിയുടെ കുറെഭാഗം കത്തിച്ചു കനലിന്മേൽ അപ്പം ചുട്ടും മാംസം പൊരിച്ചും ഞാൻ തിന്നു. ശേഷിച്ച ഭാഗംകൊണ്ടു മ്ലേച്ഛമായ വിഗ്രഹം നിർമിക്കുകയോ? ഒരു തടിക്കഷണത്തിനു മുമ്പിൽ ഞാൻ വീണു വണങ്ങുകയോ? ഇങ്ങനെ ചിന്തിക്കാനോ വിവേചിക്കാനോ ആരും തുനിയുന്നില്ല. 20അയാൾ ചാരം ഭക്ഷിക്കുന്നു. വഞ്ചിതമായ മനസ്സ് അയാളെ വഴിതെറ്റിക്കുന്നു. അയാൾക്കു സ്വയം വിമോചിതനാകാനോ, വലത്തുകൈയിൽ ഇരിക്കുന്നതു വ്യാജമാണെന്നു പറയാനോ കഴിയുന്നില്ല.
സ്രഷ്ടാവും രക്ഷകനും
21യാക്കോബേ, നീ ഇത് ഓർമിക്കുക; ഇസ്രായേലേ, നീ ഇതു മറക്കാതിരിക്കുക. നീ എന്റെ ദാസനാണല്ലോ. നിനക്കു ഞാൻ ജന്മം നല്‌കി. ഇസ്രായേലേ, ഞാൻ നിന്നെ മറക്കുകയില്ല. 22നിന്റെ അതിക്രമങ്ങളെ ഞാൻ കാർമേഘത്തെ എന്നപോലെയും നിന്റെ പാപങ്ങളെ മൂടൽമഞ്ഞെന്നപോലെയും ഞാൻ തുടച്ചു നീക്കി. എന്റെ അടുക്കലേക്കു തിരിച്ചുവരിക. ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നുവല്ലോ. 23ആകാശമേ, സ്തുതിഗീതം പൊഴിക്കുക. സർവേശ്വരൻ ഇതു ചെയ്തിരിക്കുന്നുവല്ലോ. ഭൂമിയുടെ ആഴങ്ങളേ, ആർപ്പുവിളിക്കുക. പർവതങ്ങളേ, വനങ്ങളേ, വന്യവൃക്ഷങ്ങളേ, ആർത്തുപാടുവിൻ!
24സർവേശ്വരൻ യാക്കോബിനെ വീണ്ടെടുത്തിരിക്കുന്നുവല്ലോ. ഇസ്രായേലിൽ അവിടുത്തെ മഹത്ത്വം പ്രകീർത്തിക്കപ്പെടും. അമ്മയുടെ ഗർഭത്തിൽ നിനക്കു രൂപം നല്‌കിയ അവിടുന്ന് അരുളിച്ചെയ്യുന്നു: “എല്ലാറ്റിനെയും സൃഷ്‍ടിച്ച സർവേശ്വരനാണു ഞാൻ. ഞാൻ തനിയെയാണ് ആകാശത്തെ നിവർത്തിയത്. ഭൂമിക്കു രൂപം നല്‌കിയതും ഞാൻ തന്നെ. അപ്പോൾ എന്റെ കൂടെ ആരെങ്കിലും ഉണ്ടായിരുന്നോ? 25വ്യാജലക്ഷണം പറയുന്നവരുടെ ശകുനങ്ങളെ ഞാൻ വ്യർഥമാക്കി. പ്രശ്നം വയ്‍ക്കുന്നവരെ വിഡ്ഢികളാക്കുകയും ചെയ്തു. ഞാൻ ജ്ഞാനികളെ പിന്തിരിപ്പിക്കുന്നു. അവരുടെ ജ്ഞാനത്തെ വിഡ്ഢിത്തമാക്കിത്തീർക്കുന്നു. 26ഞാൻ എന്റെ ദാസന്റെ വാക്കുകൾ സ്ഥിരീകരിക്കുന്നു. എന്റെ ദൂതന്മാരുടെ ഉപദേശങ്ങൾ നടപ്പാക്കുന്നു. യെരൂശലേമിൽ കുടിപാർപ്പുണ്ടാകുമെന്നും യെഹൂദ്യയിലെ നഗരങ്ങൾ വീണ്ടും നിർമിക്കപ്പെടുമെന്നും അവയുടെ അവശിഷ്ടങ്ങൾ പുനരുദ്ധരിക്കപ്പെടുമെന്നും പറയുന്നതു ഞാനാണ്. 27കടലിനോടു വറ്റിപ്പോകുക; നിന്റെ നദികളെ ഞാൻ ഉണക്കിക്കളയും എന്നു പറയുന്നതും ഞാൻതന്നെ. 28സൈറസിനെക്കുറിച്ച് അവിടുന്നു പറഞ്ഞു: “ഞാൻ നിയോഗിച്ച ഇടയനാണവൻ; എന്റെ ഉദ്ദേശ്യം അവൻ നിവർത്തിക്കും.” യെരൂശലേമിനെക്കുറിച്ച്, “നീ വീണ്ടും നിർമിക്കപ്പെടുമെന്നും” ദേവാലയത്തെക്കുറിച്ച്, “നിന്റെ അടിസ്ഥാനം വീണ്ടും ഉറപ്പിക്കപ്പെടുമെന്നും” അവിടുന്ന് അരുളിച്ചെയ്യുന്നു.

Currently Selected:

ISAIA 44: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy