YouVersion Logo
Search Icon

EXODUS 7

7
1സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “ഞാൻ നിന്നെ ഫറവോയ്‍ക്ക് ദൈവത്തെപ്പോലെ ആക്കിയിരിക്കുന്നു; നിന്റെ സഹോദരനായ അഹരോൻ നിനക്കു പ്രവാചകനുമായിരിക്കും. 2ഞാൻ കല്പിച്ചതെല്ലാം നീ അഹരോനോടു പറയണം; ഇസ്രായേൽജനത്തെ വിട്ടയയ്‍ക്കാൻ അഹരോൻ ഫറവോയോടു പറയും. 3ഈജിപ്തിൽ ഞാൻ വളരെ അദ്ഭുതങ്ങളും അടയാളങ്ങളും കാണിക്കും. എന്നാലും ഞാൻ ഫറവോയുടെ ഹൃദയം കഠിനമാക്കും. 4ഫറവോ നിങ്ങളെ കൂട്ടാക്കുകയില്ല; ഞാൻ ഈജിപ്തിനെ കഠിനമായി ശിക്ഷിച്ച് എന്റെ ജനമായ ഇസ്രായേലിനെ കൂട്ടത്തോടെ മോചിപ്പിക്കും. 5ഞാൻ എന്റെ കരം ഈജിപ്തിനെതിരെ ഉയർത്തി അവരുടെ ഇടയിൽനിന്ന് എന്റെ ജനമായ ഇസ്രായേലിനെ മോചിപ്പിക്കുമ്പോൾ ഞാനാണു സർവേശ്വരൻ എന്ന് ഈജിപ്തുകാർ അറിയും.” 6സർവേശ്വരൻ കല്പിച്ചതുപോലെ മോശയും അഹരോനും പ്രവർത്തിച്ചു. 7ഫറവോയോടു സംസാരിക്കുന്ന കാലത്തു മോശയ്‍ക്ക് എൺപതും അഹരോന് എൺപത്തിമൂന്നും വയസ്സായിരുന്നു.
അഹരോന്റെ വടി
8സർവേശ്വരൻ മോശയോടും അഹരോനോടും അരുളിച്ചെയ്തു: 9“ഒരു അടയാളം കാണിക്കുക എന്നു ഫറവോ നിങ്ങളോടാവശ്യപ്പെട്ടാൽ കൈയിലുള്ള വടി ഫറവോയുടെ മുമ്പിലിടാൻ അഹരോനോടു പറയണം; അതു സർപ്പമായിത്തീരും.” 10മോശയും അഹരോനും ഫറവോയുടെ സന്നിധിയിലെത്തി അവിടുന്നു കല്പിച്ചതുപോലെ ചെയ്തു; ഫറവോയുടെയും ഉദ്യോഗസ്ഥന്മാരുടെയും മുമ്പിൽ അഹരോൻ വടി നിലത്തിട്ടപ്പോൾ അതു സർപ്പമായിത്തീർന്നു. 11അപ്പോൾ ഫറവോ ഈജിപ്തിലെ വിദ്വാന്മാരെയും മന്ത്രവാദികളെയും വരുത്തി; അവരും ജാലവിദ്യയാൽ അതുപോലെ പ്രവർത്തിച്ചു. 12അവരും തങ്ങളുടെ വടി നിലത്തിട്ടു; അവയും സർപ്പമായി മാറി. എന്നാൽ അഹരോന്റെ വടി മറ്റു വടികളെയെല്ലാം വിഴുങ്ങിക്കളഞ്ഞു. 13സർവേശ്വരൻ അരുളിച്ചെയ്തതുപോലെ ഫറവോയുടെ ഹൃദയം കഠിനമായി. അയാൾ അവരെ ശ്രദ്ധിച്ചുമില്ല.
ബാധകൾ
ജലം രക്തമായി മാറുന്നു
14സർവേശ്വരൻ മോശയോടു പറഞ്ഞു: “ജനത്തെ വിട്ടയയ്‍ക്കാൻ സമ്മതിക്കാതെ ഫറവോ കഠിനഹൃദയനായിരിക്കുകയാണ്. 15ഫറവോ രാവിലെ നദിയിലേക്കു പോകുമ്പോൾ അവന്റെ അടുക്കൽ ചെല്ലണം; നീ നദീതീരത്തുതന്നെ കാത്തുനില്‌ക്കണം; സർപ്പമായിത്തീർന്ന വടിയും എടുത്തുകൊള്ളണം. 16അവനോടു നീ ഇപ്രകാരം പറയണം: ‘മരുഭൂമിയിൽ എന്നെ ആരാധിക്കാൻ എന്റെ ജനത്തെ വിട്ടയയ്‍ക്കുക’ എന്ന് അങ്ങയോടു പറയാൻ എബ്രായരുടെ ദൈവമായ സർവേശ്വരൻ എന്നെ അയച്ചിരിക്കുന്നു. ഇതുവരെയും അങ്ങ് അതു ശ്രദ്ധിച്ചില്ല;” 17അവിടുന്നു കല്പിക്കുന്നു: “ഞാൻ സർവേശ്വരനാകുന്നു എന്നു നീ ഇതിനാൽ അറിയും; ഞാൻ ഈ വടികൊണ്ട് നൈൽനദിയിലെ ജലത്തിന്മേൽ അടിക്കും; അതു രക്തമായി മാറും. 18നദിയിലെ മത്സ്യങ്ങൾ ചത്തുപോകും. ജലം മലീമസമാകും. ഈജിപ്തുകാർക്ക് അതു കുടിക്കാൻ കഴിയുകയില്ല. 19സർവേശ്വരൻ മോശെയോടു പറഞ്ഞു: “ഈജിപ്തിലെ അരുവികൾ, നദികൾ, കുളങ്ങൾ, ജലസംഭരണികൾ തുടങ്ങി എല്ലാ ജലാശയങ്ങൾക്കും മീതെ നിന്റെ വടി നീട്ടുക എന്ന് അഹരോനോടു പറയുക; അവ രക്തമായി മാറും; അങ്ങനെ ഈജിപ്തിലെല്ലായിടത്തും മരപ്പാത്രങ്ങളിലും കല്പാത്രങ്ങളിലും കോരിവച്ചിരിക്കുന്ന വെള്ളംപോലും രക്തമായിമാറും.” 20സർവേശ്വരൻ കല്പിച്ചതുപോലെ മോശയും അഹരോനും പ്രവർത്തിച്ചു; അഹരോൻ ഫറവോയുടെയും ഉദ്യോഗസ്ഥന്മാരുടെയും മുമ്പിൽവച്ചുതന്നെ വടി ഉയർത്തി നൈൽനദിയിലെ ജലത്തിന്മേൽ അടിച്ചു; അതിലെ വെള്ളം മുഴുവൻ രക്തമായി മാറി. 21നദിയിലെ മത്സ്യങ്ങൾ ചത്തു; അതിലെ വെള്ളം ഈജിപ്തുകാർക്കു കുടിക്കാനാവാത്തവിധം മലീമസമായി. ഈജിപ്തിൽ എല്ലായിടത്തും വെള്ളം രക്തമായിത്തീർന്നു; 22ഈജിപ്തിലെ മന്ത്രവാദികളും തങ്ങളുടെ മാന്ത്രികശക്തികൊണ്ട് വെള്ളം രക്തമാക്കി. എങ്കിലും ഫറവോ തന്റെ നിലപാടിൽ ഉറച്ചുനിന്നു. അവരുടെ വാക്കു ശ്രദ്ധിച്ചുമില്ല. 23ഫറവോ തന്റെ കൊട്ടാരത്തിലേക്കു മടങ്ങി; സംഭവിച്ചതൊന്നും കൂട്ടാക്കിയില്ല. 24നദീജലം പാനയോഗ്യമല്ലാതിരുന്നതിനാൽ ഈജിപ്തുകാർ ദാഹജലത്തിനുവേണ്ടി നൈൽനദിക്കു ചുറ്റും കുഴികൾ കുഴിച്ചു.
സർവേശ്വരൻ ജലത്തിൽ അടിച്ചിട്ട് ഏഴു ദിവസം കഴിഞ്ഞു.

Currently Selected:

EXODUS 7: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy