YouVersion Logo
Search Icon

EXODUS 8

8
തവളകൾ
1അതിനുശേഷം സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു. “നീ ചെന്നു ഫറവോയോടു പറയുക സർവേശ്വരൻ ഇപ്രകാരം കല്പിക്കുന്നു: എന്നെ ആരാധിക്കുന്നതിന് എന്റെ ജനത്തെ വിട്ടയയ്‍ക്കുക. 2അതിനു വിസമ്മതിച്ചാൽ നിന്റെ രാജ്യം ഞാൻ തവളകളെക്കൊണ്ട് നിറയ്‍ക്കും. 3നൈൽനദിയിൽ തവളകൾ പെരുകും; അവിടെനിന്ന് അവ നിന്റെ ഭവനത്തിലും കിടക്കറയിലും കിടക്കയിലും നിന്റെ ഉദ്യോഗസ്ഥന്മാരുടെയും ജനങ്ങളുടെയും വീടുകളിലും നിങ്ങളുടെ അടുപ്പുകളിലും മാവു കുഴയ്‍ക്കുന്ന പാത്രങ്ങളിലും ഇരച്ചുകയറും. 4നിന്റെയും നിന്റെ ജനങ്ങളുടെയും നിന്റെ സകല ജോലിക്കാരുടെയുംമേൽ അവ ചാടിക്കയറും.” 5സർവേശ്വരൻ മോശയോടു കല്പിച്ചു: “തവളകൾ ഈജിപ്തിലെങ്ങും നിറയേണ്ടതിനു ദേശത്തെ തോടുകൾക്കും നദികൾക്കും കുളങ്ങൾക്കും മീതെ നിന്റെ വടി നീട്ടാൻ അഹരോനോടു പറയുക.” 6അങ്ങനെ അഹരോൻ ഈജിപ്തിലെ ജലാശയങ്ങളുടെമേൽ കൈ നീട്ടി; തവളകളെക്കൊണ്ടു ദേശം മുഴുവൻ നിറഞ്ഞു. 7എന്നാൽ മാന്ത്രികശക്തികൊണ്ട് മന്ത്രവാദികളും അങ്ങനെ പ്രവർത്തിച്ചു. 8ഫറവോ മോശയെയും അഹരോനെയും വിളിച്ചുവരുത്തി പറഞ്ഞു: “എന്റെയടുത്തുനിന്നും ജനങ്ങളിൽനിന്നും തവളകൾ നീങ്ങിപ്പോകാൻ സർവേശ്വരനോട് അപേക്ഷിക്കുക; സർവേശ്വരന് യാഗമർപ്പിക്കാൻ ഞാൻ ജനങ്ങളെ വിട്ടയയ്‍ക്കാം.” 9മോശ ഫറവോയോടു പറഞ്ഞു: “തവളകൾ അങ്ങയുടെ അടുത്തുനിന്നും അങ്ങയുടെ ഭവനങ്ങളിൽനിന്നും മാറി നൈൽനദിയിൽ മാത്രം ശേഷിക്കാൻ അങ്ങേക്കും ഉദ്യോഗസ്ഥന്മാർക്കും ജനങ്ങൾക്കുംവേണ്ടി എപ്പോൾ പ്രാർഥിക്കണമെന്നു നിശ്ചയിച്ചാലും.” 10“നാളെത്തന്നെ” അയാൾ പ്രതിവചിച്ചു. ഞങ്ങളുടെ സർവേശ്വരനായ ദൈവത്തെപ്പോലെ മറ്റാരുമില്ലെന്ന് അങ്ങ് മനസ്സിലാക്കുന്നതിനായി അങ്ങു പറഞ്ഞതുപോലെ ചെയ്യാം” എന്നു മോശ പറഞ്ഞു. 11തവളകൾ അങ്ങയുടെ അടുക്കൽനിന്നും അങ്ങയുടെ ഭവനങ്ങളിൽനിന്നും ഉദ്യോഗസ്ഥന്മാരുടെയും ജനങ്ങളുടെയും ഇടയിൽനിന്നും നൈൽനദിയിലേക്കു മാറിക്കൊള്ളും. 12മോശെയും അഹരോനും രാജസന്നിധിയിൽനിന്നു പോയി; ഫറവോയോടു സമ്മതിച്ചിരുന്നതുപോലെ ബാധ നീക്കിക്കൊടുക്കാൻ സർവേശ്വരനോടു മോശ പ്രാർഥിച്ചു. 13മോശ അപേക്ഷിച്ചതുപോലെ അവിടുന്നു പ്രവർത്തിച്ചു; ഭവനങ്ങളിലും പരിസരങ്ങളിലും നിലങ്ങളിലും ഉണ്ടായിരുന്ന തവളകളെല്ലാം ചത്തൊടുങ്ങി. 14ജനങ്ങൾ അവയെ കൂമ്പാരമായി കൂട്ടി; 15ദേശത്തെങ്ങും ദുർഗന്ധം പരന്നു; ബാധ നീങ്ങിയെന്നു ബോധ്യമായപ്പോൾ സർവേശ്വരൻ അരുളിച്ചെയ്തതുപോലെ ഫറവോ തന്റെ ഹൃദയം വീണ്ടും കഠിനമാക്കി. അയാൾ അവർ പറഞ്ഞതു കേട്ടില്ല.
ചെള്ള്
16സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “വടികൊണ്ടു നിലത്തെ പൂഴിയിൽ അടിക്കാൻ അഹരോനോടു പറയുക. അതു ചെള്ളുകളായി ഈജിപ്തിലെങ്ങും പരക്കും.” അഹരോൻ വടികൊണ്ടു നിലത്തടിച്ചു. 17മനുഷ്യരുടെയും മൃഗങ്ങളുടെയുംമേൽ ചെള്ളുണ്ടായി; ഈജിപ്തിലുള്ള പൂഴി മുഴുവൻ ചെള്ളുകളായി രൂപാന്തരപ്പെട്ടു. 18ചെള്ളുകളെ വരുത്താൻ മന്ത്രവാദികൾ ശ്രമിച്ചെങ്കിലും അവരുടെ മാന്ത്രികശക്തിക്ക് അതിനു കഴിഞ്ഞില്ല. ചെള്ളുകൾ മനുഷ്യരുടെയും മൃഗങ്ങളുടെയുംമേൽ വ്യാപിച്ചു. 19അപ്പോൾ മന്ത്രവാദികൾ ഫറവോയോടു പറഞ്ഞു: “ഇതു ദൈവത്തിന്റെ പ്രവൃത്തിതന്നെയാണ്” എന്നാൽ സർവേശ്വരൻ പറഞ്ഞതുപോലെ ഫറവോ കഠിനഹൃദയനായി. അയാൾ അവരുടെ വാക്കു ശ്രദ്ധിച്ചില്ല.
ഈച്ചകൾ
20സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “നീ അതിരാവിലെ എഴുന്നേറ്റു ഫറവോ നദിയിലേക്കു പോകുമ്പോൾ വഴിയിൽ കാത്തുനിന്ന് അയാളോടു പറയുക: ‘എന്നെ ആരാധിക്കുന്നതിന് എന്റെ ജനത്തെ വിട്ടയയ്‍ക്കാൻ സർവേശ്വരൻ കല്പിക്കുന്നു. 21അതിനു വിസമ്മതിച്ചാൽ നിന്റെയും നിന്റെ ഉദ്യോഗസ്ഥന്മാരുടെയും ജനങ്ങളുടെയുംമേൽ ഈച്ചകളെ ഞാൻ പറ്റമായി അയയ്‍ക്കും. നിന്റെ ഭവനങ്ങളിലും ഈജിപ്തിലെ ജനങ്ങളുടെ പാർപ്പിടങ്ങളിലും ദേശത്തും അവ നിറയും. 22എന്നാൽ അന്നാളിൽ എന്റെ ജനം പാർക്കുന്ന ഗോശെൻദേശത്തെ ഈച്ചബാധയുണ്ടാകാതെ ഞാൻ വേർതിരിക്കും; അങ്ങനെ ഭൂമിയിൽ ഞാൻ സർവേശ്വരനെന്നു നീ അറിയും. 23നിന്റെയും എന്റെയും ജനത്തെ തമ്മിൽ ഞാൻ വേർതിരിക്കും. നാളെ ഈ അടയാളം സംഭവിക്കും. 24സർവേശ്വരൻ അങ്ങനെതന്നെ പ്രവർത്തിച്ചു. രാജകൊട്ടാരത്തിലും ഉദ്യോഗസ്ഥന്മാരുടെ ഭവനങ്ങളിലും ഈജിപ്തിൽ എല്ലായിടത്തും ഈച്ചകൾ പറ്റമായി വന്നു നിറഞ്ഞു. ഈച്ചബാധയാൽ ദേശം വലഞ്ഞു. 25അപ്പോൾ ഫറവോ മോശയെയും അഹരോനെയും വിളിപ്പിച്ചു പറഞ്ഞു: “നിങ്ങൾ ഈ രാജ്യത്തെവിടെയെങ്കിലും പോയി നിങ്ങളുടെ ദൈവത്തിനു യാഗമർപ്പിച്ചുകൊള്ളുവിൻ.” 26മോശ പ്രതിവചിച്ചു: “അതു ശരിയല്ല; ഈജിപ്തുകാർക്കു നിഷിദ്ധമായവയും ഞങ്ങളുടെ ദൈവമായ സർവേശ്വരൻ അർപ്പിക്കേണ്ടിവരും; അങ്ങനെ അവർ മ്ലേച്ഛമെന്നു കരുതുന്നത് അവരുടെ കൺമുമ്പിൽ വച്ച് അർപ്പിക്കുമ്പോൾ അവർ ഞങ്ങളെ കല്ലെറിയുകയില്ലേ? 27സർവേശ്വരന്റെ കല്പനയനുസരിച്ച് മരുഭൂമിയിൽ മൂന്നു ദിവസത്തെ വഴി ദൂരം പോയി, ഞങ്ങൾക്ക് ഞങ്ങളുടെ ദൈവമായ സർവേശ്വരന് യാഗം അർപ്പിക്കണം.” 28ഫറവോ പറഞ്ഞു: “മരുഭൂമിയിൽ പോയി നിങ്ങളുടെ ദൈവമായ സർവേശ്വരനു യാഗം കഴിക്കാൻ ഞാൻ നിങ്ങളെ വിട്ടയയ്‍ക്കാം; എന്നാൽ വളരെ ദൂരം പോകരുത്; എനിക്കുവേണ്ടി നിങ്ങൾ പ്രാർഥിക്കുകയും വേണം.” 29അപ്പോൾ മോശ പറഞ്ഞു: “അങ്ങയുടെ സന്നിധിയിൽനിന്നു ഞാൻ പോകുന്നു; അങ്ങേക്കുവേണ്ടി ഞാൻ അവിടുത്തോടു പ്രാർഥിക്കാം. ഈച്ചകൾ നാളെത്തന്നെ, അങ്ങയെയും ഉദ്യോഗസ്ഥന്മാരെയും ജനങ്ങളെയും വിട്ടുപോകും. എന്നാൽ സർവേശ്വരനു വഴിപാടർപ്പിക്കാൻ ജനങ്ങളെ അയയ്‍ക്കാതെ അങ്ങ് ഇനിയും വഞ്ചന കാട്ടരുത്.” 30മോശ ഫറവോയുടെ അടുക്കൽനിന്നു പോയി, സർവേശ്വരനോടു പ്രാർഥിച്ചു. മോശ അപേക്ഷിച്ചതുപോലെ അവിടുന്നു പ്രവർത്തിച്ചു; 31രാജാവിന്റെയും ഭൃത്യന്മാരുടെയും ജനങ്ങളുടെയും ഇടയിൽനിന്ന് ഈച്ചകളെ നിശ്ശേഷം നീക്കിക്കളഞ്ഞു. 32എന്നാൽ ഫറവോയുടെ ഹൃദയം വീണ്ടും കഠിനപ്പെട്ടു; അയാൾ ജനത്തെ വിട്ടയച്ചില്ല.

Currently Selected:

EXODUS 8: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy