YouVersion Logo
Search Icon

EXODUS 18

18
യിത്രോ മോശയെ സന്ദർശിക്കുന്നു
1ദൈവം മോശയ്‍ക്കും തന്റെ ജനമായ ഇസ്രായേലിനുംവേണ്ടി പ്രവർത്തിച്ച കാര്യങ്ങളും അവരെ ഈജിപ്തിൽനിന്നു മോചിപ്പിച്ച വൃത്താന്തവും മിദ്യാനിലെ പുരോഹിതനും മോശയുടെ ഭാര്യാപിതാവുമായ യിത്രോ അറിഞ്ഞു. 2മോശ തന്റെ ഭാര്യ സിപ്പോറായെയും രണ്ടു പുത്രന്മാരെയും യിത്രോയുടെ അടുക്കൽ വിട്ടിട്ടുപോന്നിരുന്നതിനാൽ അവരെയും കൂട്ടിക്കൊണ്ട് യിത്രോ മോശയുടെ അടുക്കലേക്കു പുറപ്പെട്ടു. 3‘വിദേശത്തു പാർത്തുവരികയാണ്’ എന്നു പറഞ്ഞ് ഒരു പുത്രന് ഗേർശോൻ എന്നും 4‘എന്റെ പിതാവിന്റെ ദൈവം എനിക്കു സഹായി ആയിരുന്നു; ഫറവോയുടെ വാളിൽനിന്ന് എന്നെ രക്ഷിച്ചു’ എന്നുപറഞ്ഞ് മറ്റേ പുത്രന് എലീയേസർ എന്നുമാണ് മോശ പേരിട്ടത്. 5മരുഭൂമിയിൽ ദൈവത്തിന്റെ വിശുദ്ധപർവതത്തിന്റെയടുത്തു പാളയമടിച്ചിരുന്ന മോശയുടെ അടുക്കൽ അദ്ദേഹത്തിന്റെ ഭാര്യയെയും പുത്രന്മാരെയും കൂട്ടിക്കൊണ്ട് യിത്രോ വന്നു. 6“അങ്ങയുടെ ഭാര്യയെയും മക്കളെയും കൂട്ടി ഭാര്യാപിതാവായ യിത്രോ വന്നിരിക്കുന്നു” എന്ന് ഒരാൾ മോശയെ അറിയിച്ചു. 7മോശ പുറത്തുവന്ന് അദ്ദേഹത്തെ സ്വാഗതം ചെയ്ത് വണങ്ങി ചുംബിച്ചു; കുശലപ്രശ്നങ്ങൾക്കു ശേഷം അവർ കൂടാരത്തിനുള്ളിലേക്കു പോയി. 8സർവേശ്വരൻ ഇസ്രായേല്യർക്കുവേണ്ടി ഫറവോയോടും ഈജിപ്തുകാരോടും ചെയ്ത പ്രവൃത്തികളും വഴിയിൽ വച്ചുണ്ടായ കഠിന പരീക്ഷകളും അവിടുന്ന് അവരെ വിടുവിച്ചതും മോശ ഭാര്യാപിതാവിനു വിവരിച്ചുകൊടുത്തു. 9ഈജിപ്തുകാരിൽനിന്ന് ഇസ്രായേൽജനങ്ങളെ മോചിപ്പിക്കാൻ സർവേശ്വരൻ ചെയ്ത നന്മകളെപ്പറ്റി കേട്ടപ്പോൾ യിത്രോ സന്തോഷിച്ചു; 10അദ്ദേഹം പറഞ്ഞു: “ഫറവോയുടെയും ഈജിപ്തുകാരുടെയും പിടിയിൽനിന്ന് നിങ്ങളെ വിടുവിച്ച സർവേശ്വരൻ വാഴ്ത്തപ്പെട്ടവൻ; 11സകല ദേവന്മാരെക്കാൾ അവിടുന്നു വലിയവൻ എന്നു ഞാൻ ഇപ്പോൾ അറിയുന്നു; ഈജിപ്തുകാർ ഇസ്രായേല്യരോടു ധിക്കാരപൂർവം പെരുമാറിയപ്പോൾ അവിടുന്ന് അവരെ ഈജിപ്തുകാരുടെ കൈയിൽനിന്നു മോചിപ്പിച്ചുവല്ലോ.” 12മോശയുടെ ഭാര്യാപിതാവായ യിത്രോ ദൈവത്തിനു ഹോമയാഗവും മറ്റു യാഗങ്ങളും അർപ്പിച്ചു; അഹരോനും ഇസ്രായേല്യപ്രമുഖരും യിത്രോയോടൊപ്പം ദൈവസന്നിധിയിൽ ഭക്ഷണം കഴിച്ചു.
ന്യായപാലകരെ നിയമിക്കുന്നു
13പിറ്റന്നാൾ ജനങ്ങളുടെ തർക്കങ്ങൾ കേട്ട് വിധിപറയാൻ മോശ ഇരുന്നു. പ്രഭാതംമുതൽ പ്രദോഷംവരെ ജനം അദ്ദേഹത്തിന്റെ ചുറ്റും കൂടിനിന്നു. 14മോശ ചെയ്യുന്നതെല്ലാം കണ്ടിട്ട് ഭാര്യാപിതാവ് ചോദിച്ചു: “ജനത്തിനുവേണ്ടി നീ ഇങ്ങനെ ചെയ്യുന്നതെന്ത്? അന്തിയോളം ചുറ്റും നില്‌ക്കുന്ന ജനത്തിനു ന്യായപാലനം ചെയ്യാൻ നീ ഒരാൾ മതിയാകുമോ?” 15മോശ അദ്ദേഹത്തോടു പറഞ്ഞു: “ദൈവഹിതം അറിയാൻ ജനം എന്നെ സമീപിക്കുന്നു. 16തർക്കങ്ങൾ ഉണ്ടാകുമ്പോഴും അവർ എന്റെ അടുത്തു വരുന്നു; ഞാൻ പരാതികൾക്കു തീർപ്പു കല്പിക്കുന്നു. കൂടാതെ ദൈവകല്പനകളും പ്രമാണങ്ങളും അവരെ അറിയിക്കുകയും ചെയ്യുന്നു. 17യിത്രോ മോശയോടു പറഞ്ഞു: “നീ ചെയ്യുന്നതു ശരിയല്ല. 18നീയും നിന്നെ സമീപിക്കുന്ന ജനവും ക്ഷീണിച്ചുപോകും; ഒറ്റയ്‍ക്കു ചെയ്തുതീർക്കാൻ കഴിയാത്തവിധം ഭാരിച്ചതാണ് ഈ ജോലി. 19എന്റെ വാക്ക് ശ്രദ്ധിക്കുക; ഞാൻ ഒരു ഉപദേശം നല്‌കാം; ദൈവം നിന്റെ കൂടെ ഉണ്ടായിരിക്കട്ടെ; ദൈവസന്നിധിയിൽ ജനത്തിന്റെ പ്രശ്നങ്ങൾ കൊണ്ടുവരുന്ന അവരുടെ പ്രതിപുരുഷനായിരിക്കണം നീ. 20ദൈവത്തിന്റെ വിധികളും നിയമങ്ങളും നീ അവരെ പഠിപ്പിക്കണം; അവർ നടക്കേണ്ട വഴികളും ചെയ്യേണ്ട കാര്യങ്ങളും അവരെ മനസ്സിലാക്കണം. 21ദൈവഭയമുള്ളവരും സത്യസന്ധരും കൈക്കൂലി വാങ്ങാത്തവരും കഴിവുറ്റവരുമായ ആളുകളെ തിരഞ്ഞെടുത്ത് ആയിരവും നൂറും അമ്പതും പത്തും വീതമുള്ള ഗണങ്ങൾക്ക് അധിപതികളായി നിയമിക്കണം. 22എല്ലായ്പോഴും അവർ ജനങ്ങൾക്ക് ന്യായപാലനം ചെയ്യട്ടെ; വലിയ പ്രശ്നങ്ങളെല്ലാം അവർ നിന്റെ അടുക്കൽ കൊണ്ടുവരട്ടെ; ചെറിയതൊക്കെയും അവർതന്നെ തീർക്കട്ടെ; ഇങ്ങനെ അവർ സഹായിക്കുമ്പോൾ നിന്റെ ഭാരം ലഘുവായിത്തീരും; 23ദൈവകല്പന എന്നു കരുതി നീ ഇങ്ങനെ ചെയ്താൽ നിനക്ക് ഇത് അനായാസമാകും; ഈ ജനത്തിന് സമാധാനത്തോടെ വീട്ടിലേക്കു പോകുകയും ചെയ്യാം.” 24യിത്രോയുടെ ഉപദേശം മോശ സ്വീകരിച്ചു; അദ്ദേഹം പറഞ്ഞതെല്ലാം നടപ്പാക്കി. 25ഇസ്രായേൽജനത്തിന്റെ ഇടയിൽനിന്നു കഴിവുള്ളവരെ തിരഞ്ഞെടുത്ത് അവരെ ആയിരവും നൂറും അമ്പതും പത്തും പേർ വീതമുള്ള ഗണങ്ങൾക്ക് അധിപന്മാരായി നിയമിച്ചു. 26അവർ എല്ലായ്പോഴും ജനങ്ങൾക്കു ന്യായപാലനം ചെയ്തു. പ്രയാസമുള്ള പ്രശ്നങ്ങൾ മോശയുടെ അടുക്കൽ കൊണ്ടുവരും; ചെറിയ പ്രശ്നങ്ങൾ അവർതന്നെ തീരുമാനിക്കും. 27പിന്നീട് മോശ ഭാര്യാപിതാവിനെ യാത്രയാക്കി; അദ്ദേഹം സ്വദേശത്തേക്കു മടങ്ങിപ്പോയി.

Currently Selected:

EXODUS 18: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy