YouVersion Logo
Search Icon

2 SAMUELA മുഖവുര

മുഖവുര
ദാവീദ്‍രാജാവിന്റെ ഭരണകാലത്തെ ഇസ്രായേൽ ചരിത്രമാണു 2 ശമൂവേലിലെ പ്രതിപാദ്യം. ദാവീദ് ഹെബ്രോനിൽവച്ചു പരസ്യമായി അഭിഷിക്തനാകുന്നു. തുടർന്ന് ഏഴര വർഷം അവിടെ ഭരിച്ചു (2 ശമൂ. 2:1-10). പിന്നീടു തലസ്ഥാനം യെരൂശലേമിലേക്കു മാറ്റി. ആകെ നാല്പതു വർഷം ദീർഘിച്ച അദ്ദേഹത്തിന്റെ ഭരണകാലം സംഭവബഹുലമായിരുന്നു. ശൗലിന്റെ മകൻ ഈശ്ബോശെത്തും സ്വന്തം മകൻ അബ്ശാലോമും ഭരണം തട്ടിയെടുക്കാൻ നടത്തിയ ശ്രമങ്ങൾ ദാവീദ് പരാജയപ്പെടുത്തി. ബാഹ്യശത്രുക്കളായിരുന്ന ഫെലിസ്ത്യർ, മോവാബ്യർ, അമാലേക്യർ, എദോമ്യർ തുടങ്ങിയവരെയെല്ലാം തോല്പിച്ച് അദ്ദേഹം രാജ്യത്തു സമാധാനം സ്ഥാപിച്ചു. ഇസ്രായേലിലെങ്ങും ഐശ്വര്യസമൃദ്ധിയുണ്ടായി.
ദൈവഭക്തനും നീതിനിഷ്ഠനുമായ രാജാവായിരുന്നെങ്കിലും പാപത്തിനടിമപ്പെട്ട സംഭവങ്ങളും അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായി. ഊരിയായുടെ ഭാര്യ ബത്ത്-ശേബയെ സ്വന്തമാക്കാൻ നടത്തിയ ഹീനമായ പ്രവൃത്തികൾ നാഥാൻപ്രവാചകന്റെ ശക്തമായ വിമർശനത്തിനിടയാക്കി. തെറ്റു മനസ്സിലാക്കിയ ദാവീദ് യഥാർഥമായി അനുതപിച്ചു ദൈവശിക്ഷ അംഗീകരിച്ചു. ദാവീദിനു ബത്ത്-ശേബയിൽ ജനിച്ച പുത്രനാണ് കിരീടാവകാശിയായിത്തീർന്ന ശലോമോൻ.
‘ദാവീദിന്റെ സിംഹാസനം എന്നേക്കും നിലനില്‌ക്കും’ എന്ന വാഗ്ദാനം നാഥാനിലൂടെ ദൈവം നല്‌കി. വരാനിരിക്കുന്ന രക്ഷകൻ ദാവീദിന്റെ പുത്രനായിരിക്കുമെന്ന വിശ്വാസത്തിന്റെ അടിസ്ഥാനം ഇതാണ്.
പ്രതിപാദ്യക്രമം
ദാവീദ് യെഹൂദയെ ഭരിക്കുന്നു 1:1-4:12
ദാവീദ് ഇസ്രായേൽ മുഴുവന്റെയും രാജാവ് 5:1-24:25
a) ആദ്യ വർഷങ്ങൾ 5:1-10:19
b) ദാവീദും ബത്ത്-ശേബയും 11:1-12:25
c) ഭീഷണിയും പ്രശ്നങ്ങളും 12:26-20:26
d) അവസാന നാളുകൾ 21:1-24:25

Highlight

Copy

Compare

Share

None

Want to have your highlights saved across all your devices? Sign up or sign in