YouVersion Logo
Search Icon

2 LALTE 1

1
ഏലിയായും അഹസ്യാരാജാവും
1ആഹാബിന്റെ മരണശേഷം മോവാബ് ഇസ്രായേലിനു നേരെ കലാപം തുടങ്ങി. 2ശമര്യയിൽ വച്ച് മാളികമുറിയുടെ ജാലകത്തിലൂടെ വീണ് അഹസ്യാരാജാവ് കിടപ്പിലായി. താൻ രക്ഷപെടുമോ എന്നറിയാൻ എക്രോനിലെ ദേവനായ ബാൽ-സെബൂബിന്റെ അടുക്കൽ അയാൾ ദൂതന്മാരെ അയച്ചു. 3അപ്പോൾ സർവേശ്വരന്റെ ദൂതൻ തിശ്ബ്യനായ ഏലിയായോടു കല്പിച്ചു: “ഇസ്രായേലിൽ ദൈവം ഇല്ലാഞ്ഞിട്ടാണോ എക്രോനിലെ ദേവനായ ബാൽ-സെബൂബിന്റെ അരുളപ്പാട് ചോദിക്കുന്നത്” 4എന്നു ശമര്യാരാജാവിന്റെ ദൂതന്മാരുടെ അടുക്കൽ ചെന്നു ചോദിക്കണം. “രോഗക്കിടക്കയിൽനിന്നു നീ ഇനി എഴുന്നേല്‌ക്കുകയില്ല; നീ തീർച്ചയായും മരിക്കും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.” അവിടുന്നു കല്പിച്ചതുപോലെ ഏലിയാ ചെയ്തു. 5ദൂതന്മാർ മടങ്ങി എത്തിയപ്പോൾ രാജാവ് ചോദിച്ചു: “എന്തുകൊണ്ട് നിങ്ങൾ ഇത്രവേഗം മടങ്ങിവന്നു?” 6അവർ പറഞ്ഞു: “ഞങ്ങൾ വഴിയിൽവച്ച് ഒരാളെ കണ്ടുമുട്ടി; രാജാവിനോട് ഇങ്ങനെ പറയുക എന്നയാൾ പറഞ്ഞു. ‘ഇസ്രായേലിൽ ദൈവം ഇല്ലാഞ്ഞിട്ടാണോ അങ്ങ് എക്രോനിലെ ദേവനായ ബാൽ-സെബൂബിന്റെ അടുക്കൽ അരുളപ്പാട് ചോദിക്കാൻ ആളുകളെ അയച്ചത്?’ അതുകൊണ്ട് ഈ രോഗക്കിടക്കയിൽനിന്ന് അങ്ങ് എഴുന്നേല്‌ക്കുകയില്ല; അങ്ങ് നിശ്ചയമായും മരിക്കും.” 7രാജാവ് അവരോടു ചോദിച്ചു: “നിങ്ങളെ ഈ കാര്യം അറിയിച്ച മനുഷ്യൻ എങ്ങനെയുള്ളവനായിരുന്നു?” 8അവർ പറഞ്ഞു: “അയാൾ രോമവസ്ത്രവും അരയ്‍ക്കു തോൽവാറും ധരിച്ചിരുന്നു.” “അത് തിശ്ബ്യനായ ഏലിയാ തന്നെ” എന്നു രാജാവു പറഞ്ഞു. 9രാജാവ് ഒരു പടനായകനെ അയാളുടെ അമ്പതു പടയാളികളോടുകൂടെ ഏലിയായുടെ അടുക്കലേക്ക് അയച്ചു. അവർ ചെന്നപ്പോൾ ഏലിയാ മലമുകളിൽ ഇരിക്കുകയായിരുന്നു. പടനായകൻ ഏലിയായോടു പറഞ്ഞു: “ദൈവപുരുഷാ, ഇറങ്ങിവരിക എന്നു രാജാവു കല്പിക്കുന്നു.” 10ഏലിയാ പ്രതിവചിച്ചു: “ഞാൻ ദൈവപുരുഷനാണെങ്കിൽ ആകാശത്തുനിന്ന് അഗ്നിയിറങ്ങി നിന്നെയും നിന്റെ കൂടെയുള്ള അമ്പതു പേരെയും ദഹിപ്പിച്ചു കളയട്ടെ.” തൽക്ഷണം അഗ്നിയിറങ്ങി പടനായകനെയും അവനോടൊപ്പം ഉണ്ടായിരുന്നവരെയും ദഹിപ്പിച്ചുകളഞ്ഞു. 11വീണ്ടും രാജാവ് അമ്പതു പേരെ മറ്റൊരു പടനായകനോടൊപ്പം ഏലിയായുടെ അടുക്കലേക്ക് അയച്ചു; അയാളും ഏലിയായോട്: “ദൈവപുരുഷാ, വേഗം ഇറങ്ങിവരാൻ രാജാവ് കല്പിക്കുന്നു” എന്നു പറഞ്ഞു. 12ഏലിയാ പ്രതിവചിച്ചു: “ഞാൻ ദൈവപുരുഷനാണെങ്കിൽ ആകാശത്തുനിന്ന് അഗ്നിയിറങ്ങി നിന്നെയും കൂടെയുള്ള അമ്പതുപേരെയും ദഹിപ്പിച്ചുകളയട്ടെ.” ഉടനെ അഗ്നിയിറങ്ങി പടനായകനെയും കൂടെയുള്ളവരെയും ദഹിപ്പിച്ചു. 13രാജാവ് മൂന്നാമതും മറ്റൊരു പടനായകനെ അമ്പതു പേരോടുകൂടി അയച്ചു. അയാൾ ഏലിയായുടെ മുമ്പിൽ മുട്ടുകുത്തി അപേക്ഷിച്ചു: “ദൈവപുരുഷാ, എന്റെയും അങ്ങയുടെ ദാസന്മാരായ ഈ അമ്പതു പേരുടെയും ജീവനെ അങ്ങ് വിലയുള്ളതായി കാണണമേ. 14എനിക്കുമുമ്പേ വന്ന രണ്ടു സൈന്യാധിപന്മാരെയും കൂടെയുണ്ടായിരുന്നവരെയും ആകാശത്തുനിന്ന് അഗ്നിയിറങ്ങി ദഹിപ്പിച്ചുകളഞ്ഞു. എന്നാൽ എന്റെ ജീവനെ അങ്ങ് വിലയുള്ളതായി ഗണിക്കണമേ. 15അപ്പോൾ സർവേശ്വരന്റെ ദൂതൻ ഏലിയായോടു പറഞ്ഞു: “ഇറങ്ങി അവന്റെ കൂടെ ചെല്ലുക; നീ അവനെ ഭയപ്പെടേണ്ടാ.” ഏലിയാ അയാളുടെ കൂടെ രാജാവിന്റെ അടുക്കൽ ചെന്നു. 16ഏലിയാ രാജാവിനോടു പറഞ്ഞു: “സർവേശ്വരൻ അരുളിച്ചെയ്യുന്നു: എക്രോനിലെ ദേവനായ ബാൽ-സെബൂബിന്റെ അടുക്കൽ നീ ദൂതന്മാരെ അയച്ചത് എന്ത്? അരുളപ്പാടു ചോദിക്കാൻ ഇസ്രായേലിൽ ദൈവം ഇല്ലാഞ്ഞിട്ടായിരുന്നോ? അതുകൊണ്ട് നീ രോഗക്കിടക്കയിൽനിന്ന് എഴുന്നേല്‌ക്കുകയില്ല; നീ നിശ്ചയമായും മരിക്കും.” 17ഏലിയായിലൂടെ സർവേശ്വരൻ അരുളിച്ചെയ്തതുപോലെ അഹസ്യാ മരിച്ചു; അഹസ്യായ്‍ക്ക് പുത്രന്മാരില്ലാതിരുന്നതുകൊണ്ട് അദ്ദേഹത്തിന്റെ സഹോദരൻ യെഹോരാം രാജാവായി. യെഹൂദാരാജാവും യെഹോശാഫാത്തിന്റെ പുത്രനുമായ യെഹോരാമിന്റെ രണ്ടാം ഭരണവർഷത്തിലാണ് അദ്ദേഹം ഭരണം ആരംഭിച്ചത്. 18അഹസ്യായുടെ മറ്റു പ്രവർത്തനങ്ങൾ ഇസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

Currently Selected:

2 LALTE 1: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy