YouVersion Logo
Search Icon

1 LALTE 17

17
ഏലിയായും വരൾച്ചയും
1ഗിലെയാദിലെ തിശ്ബിദേശക്കാരനായ ഏലിയാപ്രവാചകൻ ആഹാബ്‍രാജാവിനോടു പറഞ്ഞു: “ഞാൻ ആരാധിക്കുന്ന ഇസ്രായേലിന്റെ ദൈവമായ സർവേശ്വരന്റെ നാമത്തിൽ പറയുന്നു; ഞാൻ പറഞ്ഞല്ലാതെ ഈ വർഷത്തിൽ മഞ്ഞോ മഴയോ പെയ്യുകയില്ല.”
2സർവേശ്വരൻ ഏലിയായോടു കല്പിച്ചു: 3“നീ ഇവിടെനിന്നു കിഴക്കോട്ടു പോയി യോർദ്ദാനു കിഴക്കുള്ള കെരീത്ത് അരുവിക്ക് സമീപം ഒളിച്ചിരിക്കുക. 4അരുവിയിൽനിന്നു നിനക്കു വെള്ളം കുടിക്കാം; നിനക്കു ഭക്ഷണം നല്‌കാൻ ഞാൻ കാക്കകളോടു കല്പിച്ചിട്ടുണ്ട്.” 5സർവേശ്വരൻ കല്പിച്ചതുപോലെ ഏലിയാ പോയി യോർദ്ദാനു കിഴക്കു കെരീത്ത് അരുവിക്കു സമീപം പാർത്തു. 6എല്ലാ ദിവസവും കാക്കകൾ രാവിലെയും വൈകിട്ടും പ്രവാചകന് അപ്പവും ഇറച്ചിയും കൊണ്ടുവന്നു കൊടുത്തു; അരുവിയിൽനിന്ന് അദ്ദേഹം വെള്ളവും കുടിച്ചു; 7എന്നാൽ മഴ പെയ്യായ്കകൊണ്ടു കുറെ ദിവസം കഴിഞ്ഞപ്പോൾ അരുവി വറ്റിപ്പോയി.
ഏലിയാ സാരെഫാത്തിൽ
8സർവേശ്വരൻ ഏലിയായോട് അരുളിച്ചെയ്തു: 9“നീ സീദോനു സമീപമുള്ള സാരെഫാത്തിൽ ചെന്ന് അവിടെ പാർക്കുക; അവിടെ നിനക്കു ഭക്ഷണം നല്‌കാൻ ഞാൻ ഒരു വിധവയോടു കല്പിച്ചിട്ടുണ്ട്; 10അതനുസരിച്ച് ഏലിയാ സാരെഫാത്തിലേക്കു പോയി; പട്ടണവാതില്‌ക്കൽ എത്തിയപ്പോൾ അവിടെ ഒരു സ്‍ത്രീ വിറകു ശേഖരിക്കുന്നതു കണ്ടു; അദ്ദേഹം അടുത്തു ചെന്ന് അവളോടു പറഞ്ഞു: “എനിക്കു കുടിക്കാൻ കുറച്ചു വെള്ളം തന്നാലും.” 11അവൾ വെള്ളം കൊണ്ടുവരാൻ പോയപ്പോൾ അദ്ദേഹം പറഞ്ഞു “കുറേ അപ്പംകൂടി കൊണ്ടുവരണമേ.” 12അപ്പോൾ വിധവ പറഞ്ഞു: “അങ്ങയുടെ ദൈവമായ സർവേശ്വരന്റെ നാമത്തിൽ ഞാൻ പറയുന്നു: എന്റെ പക്കൽ അപ്പമൊന്നുമില്ലല്ലോ; ആകെയുള്ളതു കലത്തിൽ ഒരു പിടി മാവും ഭരണിയിൽ അല്പം എണ്ണയും മാത്രമാണ്. ഞാൻ രണ്ടു ചുള്ളി വിറകു പെറുക്കുകയാണ്; ഇതു കൊണ്ടുപോയി അപ്പമുണ്ടാക്കി ഞാനും എന്റെ മകനും ഭക്ഷിക്കും; പിന്നെ ഞങ്ങൾ പട്ടിണികിടന്നു മരിക്കുകയേ ഉള്ളൂ.” 13ഏലിയാ വിധവയോടു പറഞ്ഞു: “ധൈര്യമായിരിക്കൂ, നീ പോയി പറഞ്ഞതുപോലെ ചെയ്യുക; എന്നാൽ ആദ്യം ഒരു ചെറിയ അപ്പമുണ്ടാക്കി എനിക്കു തരണം; പിന്നെ നിനക്കും നിന്റെ മകനുംവേണ്ടി ഉണ്ടാക്കിക്കൊള്ളുക. 14സർവേശ്വരൻ ഭൂമിയിൽ മഴ പെയ്യിക്കുന്നതുവരെ നിന്റെ കലത്തിലെ മാവും ഭരണിയിലെ എണ്ണയും തീർന്നുപോകുകയില്ല എന്ന് ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ കല്പിക്കുന്നു: 15ഏലിയാ പറഞ്ഞതുപോലെ അവൾ ചെയ്തു; അങ്ങനെ ആ വിധവയും കുടുംബവും പ്രവാചകനും വളരെനാൾ ഭക്ഷണം കഴിച്ചു. 16സർവേശ്വരൻ ഏലിയായിലൂടെ അരുളിച്ചെയ്തതുപോലെ കലത്തിലെ മാവു തീരുകയോ ഭരണിയിലെ എണ്ണ കുറയുകയോ ചെയ്തില്ല.
17ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ വിധവയുടെ പുത്രൻ രോഗിയായി; രോഗം മൂർച്ഛിച്ച് ശ്വാസം നിലച്ചു. 18ഉടനെ അവൾ ഏലിയായോടു പറഞ്ഞു: “ദൈവപുരുഷാ, അങ്ങ് എന്നോട് ഇങ്ങനെ ചെയ്തത് എന്ത്? എന്റെ പാപങ്ങൾ ഓർമിപ്പിക്കാനും എന്റെ മകനെ കൊല്ലാനുമായിരുന്നുവോ അങ്ങ് എന്റെ അടുക്കൽ വന്നത്.” 19ഏലിയാ പറഞ്ഞു: “നിന്റെ മകനെ ഇങ്ങു തരിക.” പ്രവാചകൻ കുട്ടിയെ അവളുടെ മടിയിൽനിന്ന് എടുത്തു മാളികമുറിയിൽ അദ്ദേഹം പാർത്തിരുന്ന മുറിയിൽ കൊണ്ടുപോയി കട്ടിലിൽ കിടത്തി. 20പ്രവാചകൻ സർവേശ്വരനോടു പ്രാർഥിച്ചു: “എന്റെ ദൈവമായ സർവേശ്വരാ, എനിക്കു പാർക്കാൻ ഇടംതന്ന ഈ വിധവയുടെ മകന്റെ ജീവനെ എടുത്ത് അവിടുന്ന് ഇവൾക്ക് അനർഥം വരുത്തുകയാണോ?” 21പിന്നീട് അദ്ദേഹം ബാലന്റെമേൽ മൂന്നു പ്രാവശ്യം കമിഴ്ന്നുകിടന്ന് ഇങ്ങനെ പ്രാർഥിച്ചു. എന്റെ ദൈവമായ സർവേശ്വരാ, ഈ കുട്ടിയുടെ ജീവൻ മടക്കിവരുത്തണമേ.” 22സർവേശ്വരൻ ഏലിയായുടെ പ്രാർഥന കേട്ടു; കുട്ടിക്കു പ്രാണൻ തിരിച്ചുകിട്ടി; അവൻ ജീവിച്ചു. 23ഏലിയാ കുട്ടിയെ മാളികമുറിയിൽനിന്നു താഴെ കൊണ്ടുവന്ന് അമ്മയുടെ കൈയിൽ ഏല്പിച്ചു പറഞ്ഞു: “ഇതാ, നിന്റെ മകൻ ജീവിച്ചിരിക്കുന്നു.” 24അവൾ ഏലിയായോടു പറഞ്ഞു: “അങ്ങു ദൈവപുരുഷൻ തന്നെ; അങ്ങയിലൂടെ സർവേശ്വരൻ സംസാരിക്കുന്നുവെന്ന് ഞാൻ നിശ്ചയമായി അറിയുന്നു.”

Currently Selected:

1 LALTE 17: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy