YouVersion Logo
Search Icon

ഇയ്യോബ് 38

38
1അനന്തരം യഹോവ ചുഴലിക്കാറ്റിൽ നിന്നു ഇയ്യോബിനോടു ഉത്തരം അരുളിച്ചെയ്തതെന്തെന്നാൽ:
2അറിവില്ലാത്ത വാക്കുകളാൽ
ആലോചനയെ ഇരുളാക്കുന്നോരിവനാർ?
3നീ പുരുഷനെപ്പോലെ അര മുറുക്കികൊൾക;
ഞാൻ നിന്നോടു ചോദിക്കും; എന്നോടു ഉത്തരം പറക.
4ഞാൻ ഭൂമിക്കു അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു?
നിനക്കു വിവേകമുണ്ടെങ്കിൽ പ്രസ്താവിക്ക.
5അതിന്റെ അളവു നിയമിച്ചവൻ ആർ? നീ അറിയുന്നുവോ?
അല്ല, അതിന്നു അളവുനൂൽ പിടിച്ചവനാർ?
6പ്രഭാതനക്ഷത്രങ്ങൾ ഒന്നിച്ചു ഘോഷിച്ചുല്ലസിക്കയും
ദൈവപുത്രന്മാരെല്ലാം സന്തോഷിച്ചാർക്കുകയും ചെയ്തപ്പോൾ
7അതിന്റെ അടിസ്ഥാനം ഏതിന്മേൽ ഉറപ്പിച്ചു?
അല്ല, അതിന്റെ മൂലക്കല്ലിട്ടവൻ ആർ?
8 # യിരെമ്യാവു 5:22 ഗർഭത്തിൽനിന്നു എന്നപോലെ സമുദ്രം ചാടിപ്പുറപ്പെട്ടപ്പോൾ
അതിനെ കതകുകളാൽ അടെച്ചവൻ ആർ?
9അന്നു ഞാൻ മേഘത്തെ അതിന്നു ഉടുപ്പും
കൂരിരുളിനെ അതിന്നു ചുറ്റാടയും ആക്കി;
10ഞാൻ അതിന്നു അതിർ നിയമിച്ചു
കതകും ഓടാമ്പലും വെച്ചു.
11ഇത്രത്തോളം നിനക്കുവരാം; ഇതു കടക്കരുതു;
ഇവിടെ നിന്റെ തിരമാലകളുടെ ഗർവ്വം നിലെക്കും എന്നു കല്പിച്ചു.
12ഭൂമിയുടെ അറ്റങ്ങളെ പിടിക്കേണ്ടതിന്നും
ദുഷ്ടന്മാരെ അതിൽനിന്നു കുടഞ്ഞുകളയേണ്ടതിന്നും
13നിന്റെ ജീവകാലത്തൊരിക്കലെങ്കിലും നീ പ്രഭാതത്തിന്നു കല്പന കൊടുക്കയും
അരുണോദയത്തിന്നു സ്ഥലം ആദേശിക്കയും ചെയ്തിട്ടുണ്ടോ?
14അതു മുദ്രെക്കു കീഴിലെ അരക്കുപോലെ മാറുന്നു;
വസ്ത്രംപോലെ ആസകലം വിളങ്ങിനില്ക്കുന്നു.
15ദുഷ്ടന്മാർക്കു വെളിച്ചം മുടങ്ങിപ്പോകുന്നു;
ഓങ്ങിയ ഭുജവും ഒടിഞ്ഞുപോകുന്നു.
16നീ സമുദ്രത്തിന്റെ ഉറവുകളോളം ചെന്നിട്ടുണ്ടോ?
ആഴിയുടെ ആഴത്തിൽ സഞ്ചരിച്ചിട്ടുണ്ടോ?
17മരണത്തിന്റെ വാതിലുകൾ നിനക്കു വെളിപ്പെട്ടിട്ടുണ്ടോ?
അന്ധതമസ്സിന്റെ വാതിലുകളെ നീ കണ്ടിട്ടുണ്ടോ?
18ഭൂമിയുടെ വിശാലത നീ ഗ്രഹിച്ചിട്ടുണ്ടോ?
ഇതൊക്കെയും അറിയുന്നുവെങ്കിൽ പ്രസ്താവിക്ക.
19വെളിച്ചം വസിക്കുന്ന സ്ഥലത്തേക്കുള്ള വഴി ഏതു?
ഇരുളിന്റെ പാർപ്പിടവും എവിടെ?
20നിനക്കു അവയെ അവയുടെ അതിരോളം കൊണ്ടുപോകാമോ?
അവയുടെ വീട്ടിലേക്കുള്ള പാത അറിയാമോ?
21നീ അന്നേ ജനിച്ചിരുന്നുവല്ലോ;
നിനക്കു ആയുസ്സു ഒട്ടും കുറവല്ലല്ലോ;
നീ അതു അറിയാതിരിക്കുമോ?
22നീ ഹിമത്തിന്റെ ഭണ്ഡാരത്തോളം ചെന്നിട്ടുണ്ടോ?
കന്മഴയുടെ ഭണ്ഡാരം നീ കണ്ടിട്ടുണ്ടോ?
23ഞാൻ അവയെ കഷ്ടകാലത്തേക്കും
പോരും പടയുമുള്ള നാളിലേക്കും സംഗ്രഹിച്ചുവെച്ചിരിക്കുന്നു.
24വെളിച്ചം പിരിഞ്ഞുപോകുന്നതും
കിഴക്കൻ കാറ്റു ഭൂമിമേൽ വ്യാപിക്കുന്നതും ആയ വഴി ഏതു?
25നിർജ്ജനദേശത്തും ആൾ പാർപ്പില്ലാത്ത മരുഭൂമിയിലും
മഴ പെയ്യിക്കേണ്ടതിന്നും 26തരിശും ശൂന്യവുമായ നിലത്തിന്റെ ദാഹം തീർക്കേണ്ടതിന്നും
ഇളമ്പുല്ലു മുളെപ്പിക്കേണ്ടതിന്നും 27ജലപ്രവാഹത്തിന്നു ചാലും
ഇടിമിന്നലിന്നു പാതയും വെട്ടിക്കൊടുത്തതാർ?
28മഴെക്കു അപ്പനുണ്ടോ?
അല്ല, മഞ്ഞുതുള്ളികളെ ജനിപ്പിച്ചതാർ?
29ആരുടെ ഗർഭത്തിൽനിന്നു ഹിമം പുറപ്പെടുന്നു?
ആകാശത്തിലെ നീഹാരത്തെ ആർ പ്രസവിക്കുന്നു?
30വെള്ളം കല്ലുപോലെ ഉറെച്ചുപോകുന്നു.
ആഴിയുടെ മുഖം കട്ടിയായിത്തീരുന്നു.
31 # ഇയ്യോബ് 9:9; ആമോസ് 5:8 കാർത്തികയുടെ ചങ്ങല നിനക്കു ബന്ധിക്കാമോ?
മകയിരത്തിന്റെ ബന്ധനങ്ങൾ അഴിക്കാമോ?
32നിനക്കു രാശിചക്രത്തെ അതിന്റെ കാലത്തു പുറപ്പെടുവിക്കാമോ?
സപ്തർഷികളെയും മക്കളെയും നിനക്കു നടത്താമോ?
33ആകാശത്തിലെ നിയമങ്ങളെ നീ അറിയുന്നുവോ?
അതിന്നു ഭൂമിമേലുള്ള സ്വാധീനത നിർണ്ണയിക്കാമോ?
34ജലപ്രവാഹം നിന്നെ മൂടേണ്ടതിന്നു
നിനക്കു മേഘങ്ങളോളം ശബ്ദം ഉയർത്താമോ?
35അടിയങ്ങൾ വിടകൊള്ളുന്നു എന്നു നിന്നോടു പറഞ്ഞു
പുറപ്പെടുവാന്തക്കവണ്ണം നിനക്കു മിന്നലുകളെ പറഞ്ഞയക്കാമോ?
36അന്തരംഗത്തിൽ ജ്ഞാനത്തെ വെച്ചവനാർ?
മനസ്സിന്നു വിവേകം കൊടുത്തവൻ ആർ?
37ഉരുക്കിവാർത്തതുപോലെ പൊടി തമ്മിൽ
കൂടുമ്പോഴും മൺകട്ട ഒന്നോടൊന്നു പറ്റിപ്പോകുമ്പോഴും
38ജ്ഞാനത്താൽ മേഘങ്ങളെ എണ്ണുന്നതാർ?
ആകാശത്തിലെ തുരുത്തികളെ ചരിക്കുന്നതാർ?
39സിംഹങ്ങൾ ഗുഹകളിൽ പതുങ്ങിക്കിടക്കുമ്പോഴും
അവ മുറ്റുകാട്ടിൽ പതിയിരിക്കുമ്പോഴും
40നീ സിംഹിക്കു ഇര വേട്ടയാടിക്കൊടുക്കുമോ?
ബാലസിംഹങ്ങളുടെ വിശപ്പടക്കുമോ?
41കാക്കക്കുഞ്ഞുങ്ങൾ ഇരകിട്ടാതെ
ഉഴന്നു ദൈവത്തോടു നിലവിളിക്കുമ്പോൾ
അതിന്നു തീൻ എത്തിച്ചു കൊടുക്കുന്നതാർ?

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in