YouVersion Logo
Search Icon

സങ്കീ. 102

102
അരിഷ്ടന്‍റെ പ്രാർത്ഥന
അരിഷ്ടന്‍റെ പ്രാർത്ഥന; അവൻ ക്ഷീണിച്ച് യഹോവയുടെ മുൻപാകെ തന്‍റെ സങ്കടം പകരുമ്പോൾ സമർപ്പിച്ചത്.
1യഹോവേ, എന്‍റെ പ്രാർത്ഥന കേൾക്കേണമേ;
എന്‍റെ നിലവിളി തിരുസന്നിധിയിൽ വരുമാറാകട്ടെ.
2കഷ്ടദിവസത്തിൽ തിരുമുഖം എനിക്ക് മറയ്ക്കരുതേ;
അങ്ങേയുടെ ചെവി എങ്കലേക്ക് ചായിക്കേണമേ;
ഞാൻ വിളിക്കുന്ന നാളിൽ വേഗത്തിൽ എനിക്ക് ഉത്തരമരുളേണമേ.
3എന്‍റെ നാളുകൾ പുകപോലെ കഴിഞ്ഞുപോകുന്നു;
എന്‍റെ അസ്ഥികൾ തീക്കൊള്ളിപോലെ വെന്തിരിക്കുന്നു.
4എന്‍റെ ഹൃദയം അരിഞ്ഞ പുല്ലുപോലെ ഉണങ്ങിയിരിക്കുന്നു;
ഞാൻ ഭക്ഷണം കഴിക്കുവാൻ മറന്നുപോകുന്നു.
5എന്‍റെ ഞരക്കത്തിന്‍റെ ഒച്ചനിമിത്തം
എന്‍റെ അസ്ഥികൾ മാംസത്തോടു പറ്റുന്നു.
6ഞാൻ മരുഭൂമിയിലെ വേഴാമ്പൽ#102:6 വേഴാമ്പൽ കഴുകന്‍ അല്ലെങ്കില്‍ മൂങ്ങ പോലെ ആകുന്നു;
ശൂന്യസ്ഥലത്തെ മൂങ്ങാപോലെ തന്നെ.
7ഞാൻ ഉറക്കം ഇളച്ചിരിക്കുന്നു;
വീട്ടിന്മുകളിൽ തനിച്ചിരിക്കുന്ന കുരികിൽ പോലെ ആകുന്നു.
8എന്‍റെ ശത്രുക്കൾ ഇടവിടാതെ എന്നെ നിന്ദിക്കുന്നു;
എന്നോട് ചീറുന്നവർ എന്‍റെ പേര് ചൊല്ലി ശപിക്കുന്നു.
9ഞാൻ അപ്പം പോലെ ചാരം തിന്നുന്നു;
എന്‍റെ പാനീയത്തിൽ കണ്ണുനീർ കലക്കുന്നു;
10അങ്ങേയുടെ കോപവും ക്രോധവും ഹേതുവായി തന്നെ;
അങ്ങ് എന്നെ എടുത്ത് എറിഞ്ഞുകളഞ്ഞുവല്ലോ.
11എന്‍റെ ആയുസ്സിന്‍റെ ദിനങ്ങള്‍ ചാഞ്ഞുപോകുന്ന നിഴൽപോലെയാകുന്നു;
ഞാൻ പുല്ലുപോലെ ഉണങ്ങിപ്പോകുന്നു.
12യഹോവേ, അങ്ങ് എന്നേക്കുമുള്ളവൻ;
അങ്ങേയുടെ നാമം തലമുറതലമുറയായി നിലനില്ക്കുന്നു.
13അങ്ങ് എഴുന്നേറ്റ് സീയോനോട് കരുണ കാണിക്കും;
അവളോടു കൃപ കാണിക്കുവാനുള്ള കാലം,
അതേ, അതിനുള്ള സമയം വന്നിരിക്കുന്നു.
14അങ്ങേയുടെ ദാസന്മാർക്ക് അവളുടെ കല്ലുകളോടു താത്പര്യവും
അവളുടെ പൂഴിയോട് അലിവും തോന്നുന്നു.
15യഹോവ സീയോനെ പണിയുകയും
തന്‍റെ മഹത്വത്തിൽ പ്രത്യക്ഷനാകുകയും ചെയ്യും
16കർത്താവ് അഗതികളുടെ പ്രാർത്ഥന കടാക്ഷിക്കുകയും
അവരുടെ പ്രാർത്ഥന നിരസിക്കാതെയിരിക്കുകയും ചെയ്തതുകൊണ്ട്
17ജനതകൾ യഹോവയുടെ നാമത്തെയും
ഭൂമിയിലെ സകലരാജാക്കന്മാരും അങ്ങേയുടെ മഹത്വത്തെയും ഭയപ്പെടും.
18വരുവാനിരിക്കുന്ന തലമുറക്കു വേണ്ടി ഇത് എഴുതിവയ്ക്കും;
സൃഷ്ടിക്കപ്പെടുവാനുള്ള ജനം യഹോവയെ സ്തുതിക്കും.
19യഹോവ ഉയരത്തിൽ, വിശുദ്ധമന്ദിരത്തിൽനിന്നു താഴേയ്ക്കു നോക്കി;
സ്വർഗ്ഗത്തിൽനിന്ന് അവിടുന്ന് ഭൂമിയെ വീക്ഷിച്ചു,
20ബദ്ധന്മാരുടെ ഞരക്കം കേൾക്കുവാനും
മരണത്തിന് നിയമിക്കപ്പെട്ടവരെ വിടുവിക്കുവാനും
21സീയോനിൽ യഹോവയുടെ നാമത്തെയും
യെരൂശലേമിൽ അവിടുത്തെ സ്തുതിയെയും പ്രസ്താവിക്കേണ്ടതിനും
22യഹോവയെ സേവിക്കുവാൻ
ജനതകളും രാജ്യങ്ങളും കൂടിവന്നപ്പോൾ,
23ദൈവം ആയുസ്സിന്‍റെ മധ്യത്തില്‍ വച്ചു#102:23 ദൈവം ആയുസ്സിന്‍റെ മധ്യത്തില്‍ വച്ചു ദൈവം വഴിയിൽവച്ച് എന്‍റെ ബലം ക്ഷയിപ്പിച്ചു;
അവിടുന്ന് എന്‍റെ നാളുകൾ ചുരുക്കിയിരിക്കുന്നു.
24“എന്‍റെ ദൈവമേ, ആയുസ്സിന്‍റെ മദ്ധ്യത്തിൽ എന്നെ എടുത്തുകളയരുതേ” എന്നു ഞാൻ പറഞ്ഞു;
അങ്ങേയുടെ സംവത്സരങ്ങൾ തലമുറതലമുറയായി ഇരിക്കുന്നു.
25പൂർവ്വകാലത്ത് അങ്ങ് ഭൂമിക്ക് അടിസ്ഥാനമിട്ടു;
ആകാശം അങ്ങേയുടെ കൈകളുടെ പ്രവൃത്തി ആകുന്നു.
26അവ നശിക്കും അവിടുന്ന് നിലനില്ക്കും;
അവയെല്ലാം വസ്ത്രംപോലെ പഴകിപ്പോകും;
ഉടുപ്പുപോലെ അങ്ങ് അവയെ മാറ്റും;
അവ മാറിപ്പോകുകയും ചെയ്യും.
27അവിടുന്ന് അനന്യനാകുന്നു;
അങ്ങേയുടെ സംവത്സരങ്ങൾ അവസാനിക്കുകയുമില്ല.
28അങ്ങേയുടെ ദാസന്മാരുടെ മക്കൾ നിർഭയം വസിക്കും;
അവരുടെ സന്തതി അങ്ങേയുടെ സന്നിധിയിൽ നിലനില്ക്കും.

Currently Selected:

സങ്കീ. 102: IRVMAL

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in