YouVersion Logo
Search Icon

സംഖ്യാപുസ്തകം 33

33
1മോശെയുടെയും അഹരോന്റെയും കൈക്കീഴിൽ ഗണംഗണമായി മിസ്രയീംദേശത്തുനിന്നും പുറപ്പെട്ട യിസ്രായേൽമക്കളുടെ പ്രയാണങ്ങൾ ആവിത്: 2മോശെ യഹോവയുടെ കല്പനപ്രകാരം അവരുടെ പ്രയാണക്രമത്തിൽ അവരുടെ താവളങ്ങൾ എഴുതിവച്ചു; താവളം താവളമായി അവർ ചെയ്ത പ്രയാണങ്ങൾ ആവിത്: 3ഒന്നാം മാസം പതിനഞ്ചാം തീയതി അവർ രമെസേസിൽനിന്നു പുറപ്പെട്ടു; പെസഹ കഴിഞ്ഞ പിറ്റന്നാൾ യിസ്രായേൽമക്കൾ എല്ലാ മിസ്രയീമ്യരും കാൺകെ യുദ്ധസന്നദ്ധരായി പുറപ്പെട്ടു. 4മിസ്രയീമ്യരോ, യഹോവ തങ്ങളുടെ ഇടയിൽ സംഹരിച്ച കടിഞ്ഞൂലുകളെ എല്ലാം കുഴിച്ചിടുകയായിരുന്നു; അവരുടെ ദേവന്മാരുടെമേലും യഹോവ ന്യായവിധി നടത്തിയിരുന്നു. 5യിസ്രായേൽമക്കൾ രമെസേസിൽനിന്നു പുറപ്പെട്ടു സുക്കോത്തിൽ പാളയമിറങ്ങി. 6സുക്കോത്തിൽനിന്ന് അവർ പുറപ്പെട്ടു മരുഭൂമിയുടെ അറ്റത്തുള്ള ഏഥാമിൽ പാളയമിറങ്ങി. 7ഏഥാമിൽനിന്നു പുറപ്പെട്ടു ബാൽ-സെഫോനെതിരേയുള്ള പീഹഹീരോത്തിനു തിരിഞ്ഞുവന്നു; അവർ മിഗ്ദോലിനു കിഴക്കു പാളയമിറങ്ങി. 8പീഹഹീരോത്തിനു കിഴക്കുനിന്നു പുറപ്പെട്ടു കടലിന്റെ നടുവിൽക്കൂടി മരുഭൂമിയിൽ കടന്ന് ഏഥാമരുഭൂമിയിൽ മൂന്നു ദിവസത്തെ വഴി നടന്നു മാറായിൽ പാളയമിറങ്ങി. 9മാറായിൽനിന്നു പുറപ്പെട്ട് ഏലീമിൽ എത്തി; ഏലീമിൽ പന്ത്രണ്ടു നീരുറവും എഴുപത് ഈത്തപ്പനയും ഉണ്ടായിരുന്നതുകൊണ്ട് അവർ അവിടെ പാളയം ഇറങ്ങി. 10ഏലീമിൽനിന്നു പുറപ്പെട്ടു ചെങ്കടലിനരികെ പാളയമിറങ്ങി. 11ചെങ്കടലിനരികെനിന്നു പുറപ്പെട്ടു സീൻമരുഭൂമിയിൽ പാളയമിറങ്ങി. 12സീൻമരുഭൂമിയിൽനിന്നു പുറപ്പെട്ടു ദൊഫ്ക്കയിൽ പാളയമിറങ്ങി. 13ദൊഫ്ക്കയിൽനിന്നു പുറപ്പെട്ട് ആലൂശിൽ പാളയമിറങ്ങി. 14ആലൂശിൽനിന്നു പുറപ്പെട്ടു രെഫീദീമിൽ പാളയമിറങ്ങി; അവിടെ ജനത്തിനു കുടിപ്പാൻ വെള്ളമില്ലായിരുന്നു. 15രെഫീദീമിൽനിന്നു പുറപ്പെട്ടു സീനായിമരുഭൂമിയിൽ പാളയമിറങ്ങി. 16സീനായിമരുഭൂമിയിൽനിന്നു പുറപ്പെട്ടു കിബ്രോത്ത്-ഹത്താവയിൽ പാളയമിറങ്ങി. 17കിബ്രോത്ത്-ഹത്താവയിൽനിന്നു പുറപ്പെട്ടു ഹസേരോത്തിൽ പാളയമിറങ്ങി. 18ഹസേരോത്തിൽനിന്നു പുറപ്പെട്ടു രിത്ത്മയിൽ പാളയമിറങ്ങി. 19രിത്ത്മയിൽനിന്നു പുറപ്പെട്ടു രിമ്മോൻ-പേരെസിൽ പാളയമിറങ്ങി. 20രിമ്മോൻ-പേരെസിൽനിന്നു പുറപ്പെട്ടു ലിബ്നയിൽ പാളയമിറങ്ങി. 21ലിബ്നയിൽനിന്നു പുറപ്പെട്ടു രിസ്സയിൽ പാളയമിറങ്ങി. 22രിസ്സയിൽനിന്നു പുറപ്പെട്ടു കെഹേലാഥയിൽ പാളയമിറങ്ങി. 23കെഹേലാഥയിൽനിന്നു പുറപ്പെട്ടു ശാഫേർമലയിൽ പാളയമിറങ്ങി. 24ശാഫേർമലയിൽനിന്നു പുറപ്പെട്ടു ഹരാദയിൽ പാളയമിറങ്ങി. 25ഹരാദയിൽനിന്നു പുറപ്പെട്ടു മക്ഹേലോത്തിൽ പാളയമിറങ്ങി. 26മക്ഹേലോത്തിൽനിന്നു പുറപ്പെട്ടു തഹത്തിൽ പാളയമിറങ്ങി. 27തഹത്തിൽനിന്നു പുറപ്പെട്ടു താരഹിൽ പാളയമിറങ്ങി. 28താരഹിൽനിന്നു പുറപ്പെട്ടു മിത്ത്ക്കയിൽ പാളയമിറങ്ങി. 29മിത്ത്ക്കയിൽനിന്നു പുറപ്പെട്ടു ഹശ്മോനയിൽ പാളയമിറങ്ങി. 30ഹശ്മോനയിൽനിന്നു പുറപ്പെട്ടു മോസേരോത്തിൽ പാളയമിറങ്ങി. 31മോസേരോത്തിൽനിന്നു പുറപ്പെട്ടു ബെനേയാക്കാനിൽ പാളയമിറങ്ങി. 32ബെനേയാക്കാനിൽനിന്നു പുറപ്പെട്ടു ഹോർ-ഹഗ്ഗിദ്ഗാദിൽ പാളയമിറങ്ങി. 33ഹോർ-ഹഗ്ഗിദ്ഗാദിൽനിന്നു പുറപ്പെട്ടു യൊത്ബാഥയിൽ പാളയമിറങ്ങി. 34യൊത്ബാഥയിൽനിന്നു പുറപ്പെട്ടു അബ്രോനയിൽ പാളയമിറങ്ങി. 35അബ്രോനയിൽനിന്നു പുറപ്പെട്ടു എസ്യോൻ-ഗേബെരിൽ പാളയമിറങ്ങി. 36എസ്യോൻ-ഗേബെരിൽനിന്നു പുറപ്പെട്ടു സീൻമരുഭൂമിയിൽ പാളയമിറങ്ങി. അതാകുന്നു കാദേശ്. 37അവർ കാദേശിൽനിന്നു പുറപ്പെട്ട് എദോംദേശത്തിന്റെ അതിരിങ്കൽ ഹോർപർവതത്തിങ്കൽ പാളയമിറങ്ങി. 38പുരോഹിതനായ അഹരോൻ യഹോവയുടെ കല്പനപ്രകാരം ഹോർപർവതത്തിൽ കയറി, യിസ്രായേൽമക്കൾ മിസ്രയീംദേശത്തുനിന്നു പോന്നതിന്റെ നാല്പതാം സംവത്സരം അഞ്ചാം മാസം ഒന്നാം തീയതി അവിടെവച്ചു മരിച്ചു. 39അഹരോൻ ഹോർപർവതത്തിൽവച്ചു മരിച്ചപ്പോൾ അവനു നൂറ്റിയിരുപത്തിമൂന്നു വയസ്സായിരുന്നു. 40എന്നാൽ കനാൻദേശത്തു തെക്കു പാർത്തിരുന്ന കനാന്യനായ അരാദ്‍രാജാവ് യിസ്രായേൽമക്കളുടെ വരവിനെക്കുറിച്ചു കേട്ടു. 41ഹോർപർവതത്തിങ്കൽനിന്ന് അവർ പുറപ്പെട്ടു സല്മോനയിൽ പാളയമിറങ്ങി. 42സല്മോനയിൽനിന്നു പുറപ്പെട്ടു പൂനോനിൽ പാളയമിറങ്ങി. 43പൂനോനിൽനിന്നു പുറപ്പെട്ടു ഓബോത്തിൽ പാളയമിറങ്ങി. 44ഓബോത്തിൽനിന്നു പുറപ്പെട്ടു മോവാബിന്റെ അതിരിങ്കൽ ഇയ്യെ-അബാരീമിൽ പാളയമിറങ്ങി. 45ഈയീമിൽനിന്നു പുറപ്പെട്ടു ദീബോൻഗാദിൽ പാളയമിറങ്ങി. 46ദീബോൻഗാദിൽനിന്നു പുറപ്പെട്ടു അല്മോദിബ്ലാഥയീമിൽ പാളയമിറങ്ങി. 47അല്മോദിബ്ലാഥയീമിൽനിന്നു പുറപ്പെട്ടു നെബോവിനു കിഴക്ക് അബാരീം പർവതത്തിങ്കൽ പാളയമിറങ്ങി. 48അബാരീം പർവതത്തിങ്കൽനിന്നു പുറപ്പെട്ടു യെരീഹോവിനെതിരേ യോർദ്ദാനരികെ മോവാബ്സമഭൂമിയിൽ പാളയമിറങ്ങി. 49യോർദ്ദാനരികെ മോവാബ്സമഭൂമിയിൽ ബേത്ത്-യെശീമോത്ത്മുതൽ ആബേൽ-ശിത്തീംവരെ പാളയമിറങ്ങി.
50യെരീഹോവിനെതിരേ യോർദ്ദാനരികെ മോവാബ്സമഭൂമിയിൽവച്ചു യഹോവ മോശെയോട് അരുളിച്ചെയ്തത്: 51നീ യിസ്രായേൽമക്കളോടു പറയേണ്ടുന്നതെന്തെന്നാൽ: നിങ്ങൾ യോർദ്ദാനക്കരെ കനാൻദേശത്തു കടന്നശേഷം 52ദേശത്തിലെ സകല നിവാസികളെയും നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ് അവരുടെ വിഗ്രഹങ്ങളെയും ബിംബങ്ങളെയും എല്ലാം തകർത്ത് അവരുടെ സകല പൂജാഗിരികളെയും നശിപ്പിച്ചുകളയേണം. 53നിങ്ങൾ ദേശം കൈവശമാക്കി അതിൽ കുടിപാർക്കേണം; നിങ്ങൾ കൈവശമാക്കേണ്ടതിനു ഞാൻ ആ ദേശം നിങ്ങൾക്കു തന്നിരിക്കുന്നു. 54നിങ്ങൾ കുടുംബംകുടുംബമായി ദേശം ചീട്ടിട്ട് അവകാശമാക്കേണം; ആളേറെയുള്ളവർക്ക് ഏറെയും കുറെയുള്ളവർക്ക് കുറെയും അവകാശം കൊടുക്കേണം; അവനവനു ചീട്ട് എവിടെ വീഴുന്നുവോ അവിടെ അവന്റെ അവകാശം ആയിരിക്കേണം; പിതൃഗോത്രം പിതൃഗോത്രമായി നിങ്ങൾക്ക് അവകാശം ലഭിക്കേണം. 55എന്നാൽ ദേശത്തെ നിവാസികളെ നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളയാതിരുന്നാൽ നിങ്ങൾ അവരിൽ ശേഷിപ്പിക്കുന്നവർ നിങ്ങളുടെ കണ്ണുകളിൽ മുള്ളുകളും പാർശ്വങ്ങളിൽ കണ്ടകങ്ങളുമായി നിങ്ങൾ പാർക്കുന്ന ദേശത്തു നിങ്ങളെ ഉപദ്രവിക്കും. 56അത്രയുമല്ല, ഞാൻ അവരോടു ചെയ്‍വാൻ നിരൂപിച്ചതുപോലെ നിങ്ങളോടു ചെയ്യും.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy