ആ ദിവസങ്ങളിൽ ഏറ്റവും വലിയ പുരുഷാരം ഉണ്ടായിരിക്കെ അവർക്കു ഭക്ഷിപ്പാൻ ഒന്നും ഇല്ലായ്കകൊണ്ടു യേശു ശിഷ്യന്മാരെ അടുക്കൽ വിളിച്ച് അവരോട്: ഈ പുരുഷാരം ഇപ്പോൾ മൂന്നു നാളായി എന്നോടുകൂടെ പാർക്കുന്നു; അവർക്കു ഭക്ഷിപ്പാൻ ഒന്നും ഇല്ലായ്കകൊണ്ട് എനിക്ക് അവരോട് അലിവു തോന്നുന്നു; ഞാൻ അവരെ പട്ടിണിയായി വീട്ടിലേക്ക് അയച്ചാൽ അവർ വഴിയിൽവച്ചു തളർന്നുപോകും; അവരിൽ ചിലർ ദൂരത്തുനിന്നു വന്നവരല്ലോ എന്നു പറഞ്ഞു. അതിന് അവന്റെ ശിഷ്യന്മാർ: ഇവർക്ക് ഇവിടെ മരുഭൂമിയിൽ അപ്പം കൊടുത്തു തൃപ്തിവരുത്തുവാൻ എങ്ങനെ കഴിയും എന്ന് ഉത്തരം പറഞ്ഞു. അവൻ അവരോട്: നിങ്ങളുടെ പക്കൽ എത്ര അപ്പം ഉണ്ട് എന്നു ചോദിച്ചു. ഏഴ് എന്ന് അവർ പറഞ്ഞു. അവൻ പുരുഷാരത്തോടു നിലത്ത് ഇരിപ്പാൻ കല്പിച്ചു.; പിന്നെ ആ ഏഴപ്പം എടുത്തു സ്തോത്രം ചെയ്തു നുറുക്കി, ശിഷ്യന്മാരുടെ പക്കൽ വിളമ്പുവാൻ കൊടുത്തു; അവർ പുരുഷാരത്തിനു വിളമ്പി. ചെറിയ മീനും കുറെ ഉണ്ടായിരുന്നു; അതും അവൻ അനുഗ്രഹിച്ചിട്ട്, വിളമ്പുവാൻ പറഞ്ഞു. അവർ തിന്നു തൃപ്തരായി; ശേഷിച്ച കഷണങ്ങൾ ഏഴു വട്ടി നിറച്ചെടുത്തു. അവർ ഏകദേശം നാലായിരം പേർ ആയിരുന്നു. അവൻ അവരെ പറഞ്ഞയച്ച ഉടനെ ശിഷ്യന്മാരോടുകൂടെ പടകു കയറി ദല്മനൂഥ അംശങ്ങളിൽ എത്തി. അനന്തരം പരീശന്മാർ വന്ന് അവനെ പരീക്ഷിച്ചുകൊണ്ട് ആകാശത്തുനിന്ന് ഒരു അടയാളം അന്വേഷിച്ച് അവനുമായി തർക്കിച്ചുതുടങ്ങി. അവൻ ആത്മാവിൽ ഞരങ്ങി: ഈ തലമുറ അടയാളം അന്വേഷിക്കുന്നതെന്ത്? ഈ തലമുറയ്ക്ക് അടയാളം ലഭിക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. അവരെ വിട്ടു പിന്നെയും പടകു കയറി അക്കരയ്ക്കു കടന്നു. അവർ അപ്പം കൊണ്ടുപോരുവാൻ മറന്നു പോയിരുന്നു; പടകിൽ അവരുടെ പക്കൽ ഒരു അപ്പം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവൻ അവരോട്: നോക്കുവിൻ, പരീശന്മാരുടെ പുളിച്ച മാവും, ഹെരോദാവിന്റെ പുളിച്ച മാവും സൂക്ഷിച്ചുകൊൾവിൻ എന്നു കല്പിച്ചു. നമുക്ക് അപ്പം ഇല്ലായ്കയാൽ എന്ന് അവർ തമ്മിൽ തമ്മിൽ പറഞ്ഞു. അതു യേശു അറിഞ്ഞ് അവരോട് പറഞ്ഞത്: അപ്പം ഇല്ലായ്കയാൽ നിങ്ങൾ തമ്മിൽ പറയുന്നത് എന്ത്? ഇപ്പോഴും തിരിച്ചറിയുന്നില്ലയോ? ഗ്രഹിക്കുന്നില്ലയോ? നിങ്ങളുടെ ഹൃദയം കടുത്തിരിക്കുന്നുവോ? കണ്ണ് ഉണ്ടായിട്ടും കാണുന്നില്ലയോ? ചെവി ഉണ്ടായിട്ടും കേൾക്കുന്നില്ലയോ? ഓർക്കുന്നതുമില്ലയോ? അയ്യായിരം പേർക്കു ഞാൻ അഞ്ചപ്പം നുറുക്കിയപ്പോൾ കഷണങ്ങൾ എത്ര കുട്ട നിറച്ചെടുത്തു? പന്ത്രണ്ട് എന്ന് അവർ അവനോടു പറഞ്ഞു. നാലായിരം പേർക്ക് ഏഴു നുറുക്കിയപ്പോൾ കഷണങ്ങൾ എത്ര വട്ടി നിറച്ചെടുത്തു? ഏഴ് എന്ന് അവർ അവനോടു പറഞ്ഞു. പിന്നെ അവൻ അവരോട്: ഇപ്പോഴും നിങ്ങൾ ഗ്രഹിക്കുന്നില്ലയോ എന്നു പറഞ്ഞു.
Share
Read മർക്കൊസ് 8
Save verses, read offline, watch teaching clips, and more!
YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy
Home
Bible
Plans
Videos