പുറപ്പാട് 1:13-22
പുറപ്പാട് 1:13-22 MALOVBSI
മിസ്രയീമ്യർ യിസ്രായേൽമക്കളെക്കൊണ്ടു കഠിനവേല ചെയ്യിച്ചു. കളിമണ്ണും ഇഷ്ടകയും വയലിലെ സകലവിധ വേലയും സംബന്ധിച്ചുള്ള കഠിനപ്രവൃത്തിയാലും അവരെക്കൊണ്ടു കാഠിന്യത്തോടെ ചെയ്യിച്ച സകല പ്രയത്നത്താലും അവർ അവരുടെ ജീവനെ കയ്പ്പാക്കി. എന്നാൽ മിസ്രയീംരാജാവ് ശിപ്രാ എന്നും പൂവാ എന്നും പേരുള്ള എബ്രായസൂതികർമിണികളോട്: എബ്രായസ്ത്രീകളുടെ അടുക്കൽ നിങ്ങൾ സൂതികർമത്തിനു ചെന്നു പ്രസവശയ്യയിൽ അവരെ കാണുമ്പോൾ കുട്ടി ആണാകുന്നു എങ്കിൽ നിങ്ങൾ അതിനെ കൊല്ലേണം; പെണ്ണാകുന്നു എങ്കിൽ ജീവനോടിരിക്കട്ടെ എന്നു കല്പിച്ചു. സൂതികർമിണികളോ ദൈവത്തെ ഭയപ്പെട്ടു, മിസ്രയീംരാജാവ് തങ്ങളോടു കല്പിച്ചതുപോലെ ചെയ്യാതെ ആൺകുഞ്ഞുങ്ങളെ ജീവനോടെ രക്ഷിച്ചു. അപ്പോൾ മിസ്രയീംരാജാവ് സൂതികർമിണികളെ വരുത്തി; ഇതെന്തൊരു പ്രവൃത്തി? നിങ്ങൾ ആൺകുഞ്ഞുങ്ങളെ ജീവനോടെ രക്ഷിക്കുന്നത് എന്ത് എന്നു ചോദിച്ചു. സൂതികർമിണികൾ ഫറവോനോട്: എബ്രായസ്ത്രീകൾ മിസ്രയീമ്യസ്ത്രീകളെപ്പോലെ അല്ല; അവർ നല്ല തിറമുള്ളവർ; സൂതികർമിണികൾ അവരുടെ അടുക്കൽ എത്തും മുമ്പേ അവർ പ്രസവിച്ചുകഴിയും എന്നു പറഞ്ഞു. അതുകൊണ്ടു ദൈവം സൂതികർമിണികൾക്കു നന്മ ചെയ്തു; ജനം വർധിച്ച് ഏറ്റവും ബലപ്പെട്ടു. സൂതികർമിണികൾ ദൈവത്തെ ഭയപ്പെടുകകൊണ്ട് അവൻ അവർക്കു കുടുംബ വർധന നല്കി. പിന്നെ ഫറവോൻ തന്റെ സകല ജനത്തോടും: ജനിക്കുന്ന ഏത് ആൺകുട്ടിയെയും നദിയിൽ ഇട്ടുകളയേണമെന്നും ഏതു പെൺകുട്ടിയെയും ജീവനോടെ രക്ഷിക്കേണമെന്നും കല്പിച്ചു.