YouVersion Logo
Search Icon

ആവർത്തനപുസ്തകം 29

29
1മോശെ എല്ലാ യിസ്രായേലിനെയും വിളിച്ചുകൂട്ടി പറഞ്ഞത് എന്തെന്നാൽ: യഹോവ മിസ്രയീംദേശത്തുവച്ച് നിങ്ങൾ കാൺകെ ഫറവോനോടും അവന്റെ സകല ഭൃത്യന്മാരോടും അവന്റെ സർവദേശത്തോടും ചെയ്തതൊക്കെയും നിങ്ങൾ കണ്ടുവല്ലോ; 2നിങ്ങൾ കണ്ണാലെ കണ്ട വലിയ പരീക്ഷകളും അടയാളങ്ങളും മഹാദ്ഭുതങ്ങളുംതന്നെ. 3എങ്കിലും തിരിച്ചറിയുന്ന ഹൃദയവും കാണുന്ന കണ്ണും കേൾക്കുന്ന ചെവിയും യഹോവ നിങ്ങൾക്ക് ഇന്നുവരെയും തന്നിട്ടില്ല. 4ഞാൻ നാല്പതു സംവത്സരം നിങ്ങളെ മരുഭൂമിയിൽ നടത്തി; നിങ്ങൾ ഉടുത്തിരുന്ന വസ്ത്രം ജീർണിച്ചിട്ടില്ല; കാലിലെ ചെരുപ്പ് പഴകിയിട്ടുമില്ല. 5യഹോവയായ ഞാൻ നിങ്ങളുടെ ദൈവം എന്ന് നിങ്ങൾ അറിയേണ്ടതിന് നിങ്ങൾ അപ്പം തിന്നിട്ടില്ല, വീഞ്ഞും മദ്യവും കുടിച്ചിട്ടുമില്ല. 6നിങ്ങൾ ഈ സ്ഥലത്തു വന്നപ്പോൾ ഹെശ്ബോൻരാജാവായ സീഹോനും ബാശാൻരാജാവായ ഓഗും നമ്മുടെ നേരേ യുദ്ധത്തിനു പുറപ്പെട്ടുവന്നു. 7എന്നാറെ നാം അവരെ തോല്പിച്ച്, അവരുടെ രാജ്യം പിടിച്ച് രൂബേന്യർക്കും ഗാദ്യർക്കും മനശ്ശെയുടെ പാതിഗോത്രത്തിനും അവകാശമായി കൊടുത്തു. 8ആകയാൽ നിങ്ങൾ ചെയ്യുന്നതൊക്കെയും സാധിക്കേണ്ടതിന് ഈ നിയമത്തിന്റെ വചനങ്ങളെ പ്രമാണിച്ച് നടപ്പിൻ. 9ഇന്ന് നിങ്ങളുടെ ഗോത്രത്തലവന്മാരും മൂപ്പന്മാരും പ്രമാണികളും യിസ്രായേൽപുരുഷന്മാരൊക്കെയും തന്നെ.
10നിങ്ങളുടെ കുഞ്ഞുങ്ങൾ, ഭാര്യമാർ, നിന്റെ പാളയത്തിൽ വിറകു കീറുകയും വെള്ളം കോരുകയും ചെയ്യുന്ന പരദേശി എന്നിങ്ങനെ 11എല്ലാവരും നിന്റെ ദൈവമായ യഹോവ നിന്നോട് അരുളിച്ചെയ്തതുപോലെയും അബ്രാഹാം, യിസ്ഹാക്, യാക്കോബ് എന്ന നിന്റെ പിതാക്കന്മാരോട് അവൻ സത്യം ചെയ്തതുപോലെയും ഇന്നു നിന്നെ തനിക്ക് ജനമാക്കേണ്ടതിനും താൻ നിനക്കു ദൈവമായിരിക്കേണ്ടതിനും 12നിന്റെ ദൈവമായ യഹോവ ഇന്നു നിന്നോടു ചെയ്യുന്ന നിയമത്തിലും സത്യബന്ധത്തിലും പ്രവേശിപ്പാൻ അവന്റെ സന്നിധിയിൽ നില്ക്കുന്നു. 13ഞാൻ ഈ നിയമവും സത്യബന്ധവും ചെയ്യുന്നത് നിങ്ങളോടു മാത്രമല്ല, 14ഇന്ന് നമ്മോടുകൂടെ നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ നില്ക്കുന്നവരോടും ഇന്ന് ഇവിടെ നമ്മോടുകൂടെ ഇല്ലാത്തവരോടും തന്നെ. 15നാം മിസ്രയീംദേശത്ത് എങ്ങനെ പാർത്തു എന്നും നിങ്ങൾ കടന്നുപോകുന്ന ജാതികളുടെ നടുവിൽക്കൂടി എങ്ങനെ കടന്നു എന്നും നിങ്ങൾ അറിയുന്നുവല്ലോ. 16അവരുടെ മ്ലേച്ഛതകളും അവരുടെ ഇടയിൽ മരവും കല്ലും വെള്ളിയും പൊന്നും കൊണ്ടുള്ള വിഗ്രഹങ്ങളും നിങ്ങൾ കണ്ടിട്ടുണ്ട്. 17ആ ജാതികളുടെ ദേവന്മാരെ ചെന്നു സേവിക്കേണ്ടതിന് ഇന്നു നമ്മുടെ ദൈവമായ യഹോവയെ വിട്ടുമാറുവാൻ മനസ്സുള്ള യാതൊരു പുരുഷനും സ്ത്രീയും യാതൊരു കുലവും ഗോത്രവും നിങ്ങളിൽ ഉണ്ടാകരുത്; നഞ്ചും കയ്പുമുള്ള ഫലം കായിക്കുന്ന യാതൊരു വേരും അരുത്. 18അങ്ങനെയുള്ളവൻ ഈ ശാപവചനങ്ങളെ കേൾക്കുമ്പോൾ: വരണ്ടതും നനവുള്ളതും ഒരുപോലെ നശിക്കേണ്ടതിന് ഞാൻ എന്റെ ഹൃദയത്തിന്റെ കാഠിന്യപ്രകാരം നടന്നാലും എനിക്കു സുഖം ഉണ്ടാകുമെന്നു പറഞ്ഞ് തന്റെ ഹൃദയത്തിൽ തന്നെത്താൻ അനുഗ്രഹിക്കും. 19അവനോടു ക്ഷമിപ്പാൻ യഹോവയ്ക്ക് മനസ്സുവരാതെ യഹോവയുടെ കോപവും തീക്ഷ്ണതയും ആ മനുഷ്യന്റെ നേരേ ജ്വലിക്കും; ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ശാപമൊക്കെയും അവന്റെമേൽ വരും; യഹോവ ആകാശത്തിൻകീഴിൽനിന്ന് അവന്റെ നാമം മായിച്ചുകളയും. 20ഈ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്ന നിയമത്തിലെ സകല ശാപങ്ങൾക്കും തക്കവണ്ണം യഹോവ യിസ്രായേലിന്റെ സകല ഗോത്രങ്ങളിൽനിന്നും അവനെ ദോഷത്തിനായി വേർതിരിക്കും. 21നിങ്ങളുടെ ശേഷം ഉണ്ടാകുന്ന തലമുറയായ നിങ്ങളുടെ മക്കളും ദൂരദേശത്തുനിന്നു വരുന്ന അന്യനും ദേശത്തിലെ ബാധകളും യഹോവ അവിടെ വരുത്തിയ രോഗങ്ങളും 22യഹോവ തന്റെ കോപത്തിലും ക്രോധത്തിലും സൊദോം, ഗൊമോറാ, അദ്മാ, സെബോയീം എന്നീ പട്ടണങ്ങളെ മറിച്ചുകളഞ്ഞതുപോലെ വിതയും വിളവും ഇല്ലാതെയും പുല്ലുപോലും മുളയ്ക്കാതെയും ഗന്ധകവും ഉപ്പും കത്തിയിരിക്കുന്ന ദേശമൊക്കെയും കാണുമ്പോൾ 23യഹോവ ഈ ദേശത്തോട് ഇങ്ങനെ ചെയ്തത് എന്ത്? ഈ മഹാക്രോധാഗ്നിയുടെ കാരണം എന്ത് എന്ന് സകല ജാതികളും ചോദിക്കും. 24അതിനുണ്ടാകുന്ന മറുപടി എന്തെന്നാൽ: അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ അവരെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചപ്പോൾ അവരോടു ചെയ്തിരുന്ന നിയമം അവർ ഉപേക്ഷിച്ചു; 25തങ്ങൾ അറികയോ തങ്ങൾക്കു നിയമിച്ചുകിട്ടുകയോ ചെയ്തിട്ടില്ലാത്ത അന്യദൈവങ്ങളെ അവർ ചെന്നു സേവിക്കയും നമസ്കരിക്കയും ചെയ്തു. 26അതുകൊണ്ട് ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ശാപമൊക്കെയും ഈ ദേശത്തിന്മേൽ വരുത്തുവാൻ തക്കവണ്ണം യഹോവയുടെ കോപം അതിന്റെ നേരേ ജ്വലിച്ചു. 27യഹോവ കോപത്തോടും ക്രോധത്തോടും വലിയ വെറുപ്പോടുംകൂടെ അവരെ അവരുടെ ദേശത്തുനിന്നു പറിച്ചുകളകയും ഇന്നുള്ളതുപോലെ അവരെ മറ്റൊരു ദേശത്തേക്കു തള്ളിവിടുകയും ചെയ്തു. 28മറഞ്ഞിരിക്കുന്ന കാര്യങ്ങൾ നമ്മുടെ ദൈവമായ യഹോവയ്ക്കുള്ളവയത്രേ; വെളിപ്പെട്ടിരിക്കുന്നവയോ നാം ഈ ന്യായപ്രമാണത്തിന്റെ സകല വചനങ്ങളും അനുസരിച്ചുനടക്കേണ്ടതിന് എന്നേക്കും നമുക്കും നമ്മുടെ മക്കൾക്കും ഉള്ളവയാകുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy