YouVersion Logo
Search Icon

1 രാജാക്കന്മാർ 6

6
1യിസ്രായേൽമക്കൾ മിസ്രയീംദേശത്തു നിന്നു പുറപ്പെട്ടതിന്റെ നാനൂറ്റിഎൺപതാം സംവത്സരത്തിൽ യിസ്രായേലിൽ ശലോമോന്റെ വാഴ്ചയുടെ നാലാം ആണ്ടിൽ രണ്ടാം മാസമായ സീവ്മാസത്തിൽ അവൻ യഹോവയുടെ ആലയം പണിവാൻ തുടങ്ങി. 2ശലോമോൻരാജാവ് യഹോവയ്ക്കു പണിത ആലയം അറുപതു മുഴം നീളവും ഇരുപതു മുഴം വീതിയും മുപ്പതു മുഴം ഉയരവും ഉള്ളതായിരുന്നു. 3ആലയമായ മന്ദിരത്തിന്റെ മുഖമണ്ഡപം ആലയവീതിക്ക് ഒത്തവണ്ണം ഇരുപതു മുഴം നീളവും ആലയത്തിന്റെ മുൻവശത്ത് പത്തു മുഴം വീതിയും ഉള്ളതായിരുന്നു. 4അവൻ ആലയത്തിന് ജാലം ഇണക്കിയ കിളിവാതിലുകളെയും ഉണ്ടാക്കി. 5മന്ദിരവും അന്തർമന്ദിരവും കൂടിയ ആലയത്തിന്റെ ചുവരിനോടു ചേർത്ത് ചുറ്റും തട്ടുതട്ടായി പുറവാരങ്ങളും പണിത് അവയിൽ ചുറ്റും അറകളും ഉണ്ടാക്കി. 6താഴത്തെ പുറവാരം അഞ്ചു മുഴവും നടുവിലത്തേത് ആറു മുഴവും മൂന്നാമത്തേത് ഏഴു മുഴവും വീതിയുള്ളതായിരുന്നു; തുലാങ്ങൾ ആലയഭിത്തികളിൽ അകത്തു ചെല്ലാതിരിപ്പാൻ അവൻ ആലയത്തിന്റെ ചുറ്റും പുറമേ ഗളം പണിതു. 7വെട്ടുകുഴിയിൽവച്ചുതന്നെ കുറവു തീർത്ത കല്ലുകൊണ്ട് ആലയം പണിതതിനാൽ അതു പണിയുന്ന സമയത്തു ചുറ്റിക, മഴു മുതലായ യാതൊരു ഇരുമ്പായുധത്തിന്റെയും ഒച്ച ആലയത്തിങ്കൽ കേൾപ്പാനില്ലായിരുന്നു. 8താഴത്തെ പുറവാരത്തിന്റെ വാതിൽ ആലയത്തിന്റെ വലത്തുഭാഗത്ത് ആയിരുന്നു; ചുഴൽകോവണിയിൽക്കൂടെ നടുവിലെ പുറവാരത്തിലേക്കും നടുവിലത്തേതിൽനിന്നു മൂന്നാമത്തെ പുറവാരത്തിലേക്കും കയറാം. അങ്ങനെ അവൻ ആലയം പണിതുതീർത്തു; 9ദേവദാരുത്തുലാങ്ങളും ദേവദാരുപ്പലകയും കൊണ്ട് ആലയത്തിനു മച്ചിട്ടു. 10ആലയത്തിന്റെ ചുറ്റുമുള്ള തട്ടുകൾ അയ്യഞ്ചുമുഴം ഉയരത്തിൽ അവൻ പണിതു ദേവദാരുത്തുലാങ്ങൾകൊണ്ട് ആലയത്തോട് ഇണച്ചു. 11ശലോമോന് യഹോവയുടെ അരുളപ്പാട് ഉണ്ടായതെന്തെന്നാൽ: 12നീ പണിയുന്ന ഈ ആലയം ഉണ്ടല്ലോ; നീ എന്റെ ചട്ടങ്ങളെ ആചരിച്ച് എന്റെ വിധികളെ അനുസരിച്ച് എന്റെ കല്പനകളൊക്കെയും പ്രമാണിച്ചുനടന്നാൽ ഞാൻ നിന്റെ അപ്പനായ ദാവീദിനോട് അരുളിച്ചെയ്ത വചനം നിന്നിൽ നിവർത്തിക്കും. 13ഞാൻ യിസ്രായേൽമക്കളുടെ മധ്യേ വസിക്കും; എന്റെ ജനമായ യിസ്രായേലിനെ ഉപേക്ഷിക്കയില്ല. 14അങ്ങനെ ശലോമോൻ ആലയം പണിതുതീർത്തു. 15അവൻ ആലയത്തിന്റെ ചുവർ, അകത്തെ വശം ദേവദാരുപ്പലകകൊണ്ട് പണിതു; ഇങ്ങനെ അവർ ആലയത്തിന്റെ നിലംമുതൽ മച്ചുവരെ അകത്തെ വശം മരംകൊണ്ടു നിറച്ചു; ആലയത്തിന്റെ നിലം സരളപ്പലകകൊണ്ടു തളമിട്ടു. 16ആലയത്തിന്റെ പിൻവശം ഇരുപതു മുഴം നീളത്തിൽ നിലംമുതൽ ഉത്തരംവരെ ദേവദാരുപ്പലകകൊണ്ട് പണിതു; ഇങ്ങനെയാകുന്നു അന്തർമന്ദിരമായ അതിവിശുദ്ധസ്ഥലത്തിന്റെ ഉൾവശം പണിതത്. 17അന്തർമന്ദിരത്തിന്റെ മുൻഭാഗത്തുള്ള മന്ദിരമായ ആലയത്തിന് നാല്പതു മുഴം നീളമുണ്ടായിരുന്നു. 18ആലയത്തിന്റെ അകത്തെ ചുവരിന്മേൽ ദേവദാരുകൊണ്ടുള്ള കുമിഴുകളും വിടർന്ന പുഷ്പങ്ങളും കൊത്തുപണിയായിരുന്നു; എല്ലാം ദേവദാരുകൊണ്ടായിരുന്നു; കല്ല് അശേഷം കാൺമാനുണ്ടായിരുന്നില്ല. 19ആലയത്തിന്റെ അകത്ത് യഹോവയുടെ നിയമപെട്ടകം വയ്ക്കേണ്ടതിന് അവൻ ഒരു അന്തർമന്ദിരം ചമച്ചു. 20അന്തർമന്ദിരത്തിന്റെ അകം ഇരുപതു മുഴം നീളവും ഇരുപതു മുഴം വീതിയും ഇരുപതു മുഴം ഉയരവും ഉള്ളതായിരുന്നു; അവൻ അത് തങ്കംകൊണ്ടു പൊതിഞ്ഞു; ദേവദാരുമരംകൊണ്ടുള്ള ധൂപപീഠവും പൊതിഞ്ഞു. 21ആലയത്തിന്റെ അകം ശലോമോൻ തങ്കംകൊണ്ടു പൊതിഞ്ഞു; അന്തർമന്ദിരത്തിന്റെ മുൻവശത്ത് വിലങ്ങത്തിൽ പൊൻചങ്ങല കൊളുത്തി അന്തർമന്ദിരം പൊന്നുകൊണ്ടു പൊതിഞ്ഞു. 22അങ്ങനെ അവൻ ആലയം ആസകലം പൊന്നുകൊണ്ടു പൊതിഞ്ഞു; അന്തർമന്ദിരത്തിനുള്ള പീഠവും മുഴുവനും പൊന്നുകൊണ്ടു പൊതിഞ്ഞു. 23അന്തർമന്ദിരത്തിൽ അവൻ ഒലിവുമരംകൊണ്ടു പത്തു മുഴം ഉയരമുള്ള രണ്ടു കെരൂബുകളെയും ഉണ്ടാക്കി. 24ഒരു കെരൂബിന്റെ ഒരു ചിറക് അഞ്ചു മുഴം, കെരൂബിന്റെ മറ്റേ ചിറക് അഞ്ചു മുഴം; ഇങ്ങനെ ഒരു ചിറകിന്റെ അറ്റംമുതൽ മറ്റേ ചിറകിന്റെ അറ്റംവരെ പത്തു മുഴം. 25മറ്റേ കെരൂബിനും പത്തു മുഴം; കെരൂബ് രണ്ടിനും അളവും ആകൃതിയും ഒന്നുതന്നെ. 26ഒരു കെരൂബിന്റെ ഉയരം പത്തു മുഴം; മറ്റേ കെരൂബിനും അങ്ങനെതന്നെ. 27അവൻ കെരൂബുകളെ അന്തരാലയത്തിന്റെ നടുവിൽ നിറുത്തി; കെരൂബുകളുടെ ചിറകു വിടർന്നിരുന്നു; ഒന്നിന്റെ ചിറക് ഒരു ചുവരോടും മറ്റേതിന്റെ ചിറക് മറ്റേ ചുവരോടും തൊട്ടിരുന്നു. ആലയത്തിന്റെ നടുവിൽ അവയുടെ ചിറക് ഒന്നോടൊന്നു തൊട്ടിരുന്നു. 28കെരൂബുകളെയും അവൻ പൊന്നുകൊണ്ടു പൊതിഞ്ഞു. 29അന്തരാലയവും ബഹിരാലയവുമായ ആലയത്തിന്റെ ചുവരുകളിലെല്ലാം ചുറ്റും കെരൂബ്, ഈന്തപ്പന, വിടർന്ന പുഷ്പം എന്നിവയുടെ രൂപം കൊത്തി ഉണ്ടാക്കി. 30അന്തരാലയവും ബഹിരാലയവുമായ ആലയത്തിന്റെ തളവും അവൻ പൊന്നുകൊണ്ടു പൊതിഞ്ഞു. 31അവൻ അന്തർമന്ദിരത്തിന്റെ വാതിലിന് ഒലിവുമരംകൊണ്ട് കതക് ഉണ്ടാക്കി; കുറുമ്പടിയും കട്ടിളക്കാലും ചുവരിന്റെ അഞ്ചിൽ ഒരു അംശമായിരുന്നു. 32ഒലിവുമരം കൊണ്ടുള്ള കതകു രണ്ടിലും കെരൂബ്, ഈന്തപ്പന, വിടർന്ന പുഷ്പം എന്നിവയുടെ രൂപങ്ങൾ കൊത്തി പൊന്നു പൊതിഞ്ഞു; കെരൂബുകളിലും ഈന്തപ്പനകളിലും പൊന്ന് പൊതിഞ്ഞു. 33അവ്വണ്ണംതന്നെ അവൻ മന്ദിരത്തിന്റെ വാതിലിനും ഒലിവുമരംകൊണ്ടു കട്ടിള ഉണ്ടാക്കി; അതു ചുവരിന്റെ നാലിൽ ഒരംശമായിരുന്നു. 34അതിന്റെ കതകു രണ്ടും സരളമരംകൊണ്ടായിരുന്നു. ഒരു കതകിനു രണ്ടു മടക്കുപാളിയും മറ്റേ കതകിനു രണ്ടു മടക്കുപാളിയും ഉണ്ടായിരുന്നു. 35അവൻ അവയിൽ കെരൂബ്, ഈന്തപ്പന, വിടർന്ന പുഷ്പം എന്നിവയുടെ രൂപങ്ങളെ കൊത്തി രൂപങ്ങളുടെമേൽ പൊന്നു പൊതിഞ്ഞു. 36അവൻ അകത്തെ പ്രാകാരം ചെത്തിയ കല്ലുകൊണ്ടു മൂന്നു വരിയും ദേവദാരുകൊണ്ട് ഒരു വരിയുമായിട്ടു പണിതു. 37നാലാം ആണ്ടു സീവ്മാസത്തിൽ യഹോവയുടെ ആലയത്തിന് അടിസ്ഥാനം ഇടുകയും 38പതിനൊന്നാം ആണ്ട് എട്ടാം മാസമായ ബൂൽമാസത്തിൽ ആലയം അതിന്റെ സകല ഭാഗങ്ങളുമായി അതിന്റെ മാതൃകപ്രകാരമൊക്കെയും പണിതു തീർക്കുകയും ചെയ്തു. അങ്ങനെ അവൻ ഏഴാണ്ടുകൊണ്ട് അതു പണിതുതീർത്തു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy