YouVersion Logo
Search Icon

SAM 5

5
സംരക്ഷണത്തിനായുള്ള പ്രാർഥന
ഗായകസംഘനേതാവിന്; വേണുനാദത്തോടെ, ദാവീദിന്റെ ഒരു സങ്കീർത്തനം
1സർവേശ്വരാ, എന്റെ പ്രാർഥന കേൾക്കണമേ,
എന്റെ നെടുവീർപ്പുകൾ ശ്രദ്ധിക്കണമേ.
2എന്റെ രാജാവായ ദൈവമേ, എന്റെ നിലവിളി കേൾക്കണമേ.
അങ്ങയോടാണല്ലോ ഞാൻ യാചിക്കുന്നത്.
3നാഥാ, പ്രഭാതത്തിൽ അവിടുന്ന് എന്റെ സ്വരം കേൾക്കുന്നു.
അങ്ങേക്കുവേണ്ടി പ്രഭാതബലി ഒരുക്കി ഞാൻ കാത്തിരിക്കുന്നു.
4അവിടുന്നു ദുഷ്ടതയിൽ പ്രസാദിക്കുന്ന ദൈവമല്ല.
തിന്മയ്‍ക്ക് അങ്ങയോടൊത്തു വസിക്കാൻ കഴികയില്ല.
5അഹങ്കാരികൾ തിരുസന്നിധിയിൽ നില്‌ക്കയില്ല.
ദുഷ്ടന്മാരോട് അങ്ങേക്കു വെറുപ്പാണ്.
6വ്യാജം പറയുന്നവരെ അവിടുന്നു നശിപ്പിക്കുന്നു.
രക്തദാഹികളെയും വഞ്ചകരെയും അവിടുന്നു ദ്വേഷിക്കുന്നു.
7അവിടുത്തെ സുസ്ഥിരസ്നേഹത്തിന്റെ സമൃദ്ധിയിൽ
ഞാൻ അവിടുത്തെ ആലയത്തിൽ പ്രവേശിക്കും.
അവിടുത്തെ മന്ദിരത്തിൽ ഭക്തിയോടെ ആരാധിക്കും.
8സർവേശ്വരാ, എന്റെ ശത്രുക്കൾ നിരവധിയാണല്ലോ,
എന്നെ നീതിയുടെ പാതയിൽ നയിക്കണമേ.
അവിടുത്തെ നേർവഴി എനിക്കു കാണിച്ചുതരണമേ.
9അവരുടെ അധരത്തിൽ സത്യത്തിനു സ്ഥാനമില്ല.
അവരുടെ അന്തരംഗം നാശകൂപം അവരുടെ തൊണ്ട തുറന്ന ശവക്കുഴി.
അവരുടെ നാവിൽ മുഖസ്തുതി കളിയാടുന്നു.
10ദൈവമേ, അവരുടെ കുറ്റങ്ങൾക്കു ശിക്ഷ നല്‌കണമേ,
സ്വന്തം ഉപായങ്ങളിൽത്തന്നെ അവർ വീഴട്ടെ.
അവരുടെ അകൃത്യങ്ങളുടെ ആധിക്യത്താൽ അവരെ തുരത്തണമേ.
അങ്ങയെ അവർ ധിക്കരിച്ചിരിക്കുന്നുവല്ലോ.
11അങ്ങയിൽ അഭയംതേടുന്നവർ ആനന്ദിക്കട്ടെ.
അവർ ആനന്ദഗീതം ആലപിക്കട്ടെ.
അവിടുന്ന് അവരെ കാത്തുകൊള്ളണമേ,
അങ്ങയെ സ്നേഹിച്ചവർ സന്തോഷിക്കട്ടെ.
12പരമനാഥാ, നീതിമാന്മാരെ അവിടുന്ന് അനുഗ്രഹിക്കുന്നു.
പരിചകൊണ്ടെന്നപോലെ തിരുസ്നേഹത്താൽ അവിടുന്ന് അവരെ സംരക്ഷിക്കും.

Currently Selected:

SAM 5: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy