YouVersion Logo
Search Icon

SAM 27

27
ദൈവത്തിലുള്ള ആശ്രയം
ദാവീദിന്റെ ഒരു സങ്കീർത്തനം
1സർവേശ്വരൻ എന്റെ പ്രകാശവും എന്റെ രക്ഷയും ആകുന്നു.
ഞാൻ ആരെ ഭയപ്പെടണം?
അവിടുന്ന് എന്റെ ആധാരം;
ഞാൻ ആരെ പേടിക്കണം?
2ദുഷ്കർമികളായ ശത്രുക്കൾ എന്നെ
വിഴുങ്ങാൻ ഭാവിക്കുമ്പോൾ ഇടറിവീഴും.
3ഒരു സൈന്യം എനിക്കെതിരെ
പാളയമടിച്ചാലും ഞാൻ ഭയപ്പെടുകയില്ല;
എനിക്കെതിരെ യുദ്ധം പൊട്ടിപ്പുറപ്പെട്ടാലും
ഞാൻ നിർഭയനായിരിക്കും.
4സർവേശ്വരനോടു ഞാൻ ഒരു കാര്യം അപേക്ഷിച്ചു;
അതു മാത്രമാണ് എന്റെ ഹൃദയാഭിലാഷം.
അങ്ങയുടെ മനോഹരത്വം ദർശിച്ചും അവിടുത്തെ ഹിതം അറിഞ്ഞും
തിരുമന്ദിരത്തിൽ നിത്യം പാർക്കാൻ, അടിയനെ അനുവദിച്ചാലും.
5അനർഥകാലത്ത് അവിടുന്നെന്നെ കൂടാരത്തിൽ ഒളിപ്പിക്കും;
തിരുമന്ദിരത്തിൽ എന്നെ സൂക്ഷിക്കും;
എന്നെ ഉയർന്ന പാറയിൽ നിർഭയനായി നിർത്തും.
6എന്നെ വലയംചെയ്തിരിക്കുന്ന ശത്രുക്കളുടെമേൽ ഞാൻ വിജയം നേടും;
ജയഘോഷത്തോടെ ഞാൻ അവിടുത്തെ ആലയത്തിൽ യാഗങ്ങൾ അർപ്പിക്കും;
ഞാൻ സർവേശ്വരനു കീർത്തനം ആലപിക്കും.
7സർവേശ്വരാ, ഞാൻ വിളിക്കുമ്പോൾ കേൾക്കണമേ;
എന്നോടു കനിവുണ്ടായി ഉത്തരമരുളണമേ.
8‘എങ്കലേക്കു തിരിയുക’ എന്ന അവിടുത്തെ കല്പന, എന്നോടുള്ളതെന്ന് എന്റെ ഹൃദയം പറഞ്ഞു;
പരമനാഥാ, ഞാൻ അവിടുത്തെ തിരുമുഖം അന്വേഷിക്കുന്നു.
9അവിടുത്തെ മുഖം എന്നിൽനിന്നു മറയ്‍ക്കരുതേ;
രോഷം പൂണ്ട് ഈ ദാസനെ തള്ളിക്കളയരുതേ;
അവിടുന്നാണല്ലോ എനിക്കു തുണ;
എന്റെ രക്ഷകനായ ദൈവമേ,
എന്നെ ഉപേക്ഷിക്കരുതേ; എന്നെ തള്ളിക്കളയരുതേ.
10അപ്പനും അമ്മയും എന്നെ കൈവിട്ടാലും
അവിടുന്ന് എന്നെ കൈവിടുകയില്ല.
11പരമനാഥാ, അവിടുത്തെ വഴി എനിക്കുപദേശിച്ചു തരണമേ;
നേർവഴിയിലൂടെ എന്നെ നയിക്കണമേ.
എനിക്കു ശത്രുക്കൾ വളരെയാണല്ലോ.
12എന്റെ വൈരികളുടെ അഭീഷ്ടത്തിന് എന്നെ വിട്ടുകൊടുക്കരുതേ,
കള്ളസ്സാക്ഷികൾ എനിക്കെതിരെ ഉയർന്നിരിക്കുന്നു,
അവർ ഭീഷണി വമിക്കുന്നു.
13സർവേശ്വരൻ എത്ര നല്ലവനെന്ന്
എന്റെ ആയുസ്സിൽതന്നെ ഞാൻ അനുഭവിച്ചറിയും.
14സർവേശ്വരനിൽ പ്രത്യാശവച്ച് ധൈര്യമായിരിക്കുക;
അതേ, സർവേശ്വരനിൽതന്നെ പ്രത്യാശവയ്‍ക്കുക.

Currently Selected:

SAM 27: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy