YouVersion Logo
Search Icon

SAM 139

139
എല്ലാം അറിയുന്ന ദൈവം
ഗായകസംഘനേതാവിന്; ദാവീദിന്റെ സങ്കീർത്തനം
1സർവേശ്വരാ, അങ്ങ് എന്നെ പരിശോധിച്ച് അറിഞ്ഞിരിക്കുന്നു,
2എന്റെ വ്യാപാരങ്ങളെല്ലാം അവിടുന്ന് അറിയുന്നു.
എന്റെ നിരൂപണങ്ങൾ ദൂരത്തുനിന്ന് അവിടുന്നു ഗ്രഹിക്കുന്നു.
3എന്റെ നടപ്പും കിടപ്പും അവിടുന്നു പരിശോധിച്ചറിയുന്നു.
എന്റെ സകല വഴിയും അവിടുന്നു നന്നായി അറിയുന്നു.
4ഒരു വാക്ക് എന്റെ നാവിലെത്തുന്നതിനു മുമ്പു തന്നെ,
സർവേശ്വരാ, അവിടുന്ന് അത് അറിയുന്നു.
5മുമ്പിലും പിമ്പിലും അവിടുന്ന് എനിക്കു കാവലായുണ്ട്.
അവിടുത്തെ കരം എന്റെ മേലുണ്ട്.
6ഈ അറിവ് എനിക്ക് അത്യദ്ഭുതമാകുന്നു.
എനിക്ക് അപ്രാപ്യമാംവിധം അത് ഉന്നതമായിരിക്കുന്നു.
7അങ്ങയെ ഒളിച്ചു ഞാൻ എവിടെ പോകും?
തിരുസന്നിധിവിട്ടു ഞാൻ എവിടേക്ക് ഓടും?
8ഞാൻ സ്വർഗത്തിൽ കയറിയാൽ അങ്ങ് അവിടെയുണ്ട്.
പാതാളത്തിൽ കിടക്ക വിരിച്ചാൽ അങ്ങ് അവിടെയുണ്ട്.
9ചിറകു ധരിച്ചു ഞാൻ കിഴക്കേ അതിർത്തിയോളം പറന്നാലും,
പടിഞ്ഞാറു സമുദ്രത്തിന്റെ അതിർത്തിയിൽ പോയി പാർത്താലും,
10അവിടെയും അങ്ങയുടെ കരങ്ങൾ എന്നെ നയിക്കും,
അവിടുത്തെ വലങ്കൈ എന്നെ സംരക്ഷിക്കും.
11“അന്ധകാരം എന്നെ മൂടട്ടെ,
എന്റെ ചുറ്റുമുള്ള പ്രകാശം ഇരുട്ടായിത്തീരട്ടെ” എന്നു ഞാൻ പറഞ്ഞാൽ,
12കൂരിരുട്ടുപോലും അങ്ങേക്ക് ഇരുണ്ടതായിരിക്കുകയില്ല.
രാത്രി പകൽപോലെ പ്രകാശിക്കും.
ഇരുളും വെളിച്ചവും അങ്ങേക്ക് ഒരുപോലെയാണല്ലോ.
13അവിടുന്നാണ് എന്റെ അന്തരേന്ദ്രിയങ്ങൾ സൃഷ്‍ടിച്ചത്,
അമ്മയുടെ ഉദരത്തിൽ എന്നെ മെനഞ്ഞത് അവിടുന്നാണ്.
14ഞാൻ അങ്ങയെ പ്രകീർത്തിക്കുന്നു.
അവിടുന്ന് എന്നെ അദ്ഭുതകരമായി സൃഷ്‍ടിച്ചു.
അവിടുത്തെ സൃഷ്‍ടികൾ എത്ര വിസ്മയനീയം!
അവിടുന്ന് എന്നെ നന്നായി അറിയുന്നു.
15ഞാൻ നിഗൂഢതയിൽ ഉരുവാക്കപ്പെടുകയും,
ഭൂമിയുടെ അധോഭാഗങ്ങളിൽവച്ചു
സൂക്ഷ്മതയോടെ സൃഷ്‍ടിക്കപ്പെടുകയും ചെയ്തപ്പോൾ,
എന്റെ രൂപം അങ്ങേക്കു മറഞ്ഞിരുന്നില്ല.
16ഞാൻ പിണ്ഡാകാരമായിരുന്നപ്പോൾ അവിടുന്ന് എന്നെ ദർശിച്ചു.
എന്റെ ആയുസ്സിന്റെ നാളുകൾ ഞാൻ ഉരുവാകുന്നതിനു മുമ്പുതന്നെ,
അങ്ങ് അവിടുത്തെ പുസ്തകത്തിൽ രേഖപ്പെടുത്തിയിരുന്നു.
17ദൈവമേ, അങ്ങയുടെ വിചാരങ്ങൾ എത്ര അഗാധം.
അവ എത്രയോ വിശാലം!
18അവ മണൽത്തരികളെക്കാൾ എത്രയോ അധികം?
എനിക്കവ എണ്ണിത്തീർക്കാൻ കഴിയുകയില്ല.
ഞാൻ ഉണരുമ്പോഴും അങ്ങയുടെകൂടെ ആയിരിക്കും.
19ദൈവമേ, അങ്ങു ദുഷ്ടരെ നിഗ്രഹിച്ചിരുന്നെങ്കിൽ!
കൊലപാതകികൾ എന്നെ വിട്ടുപോയിരുന്നെങ്കിൽ!
20അവർ അങ്ങേക്കെതിരെ ദുഷ്ടതയോടെ സംസാരിക്കുന്നു.
തിരുനാമത്തെ അവർ ദുഷിക്കുന്നു.
21അങ്ങയെ ദ്വേഷിക്കുന്നവരെ ഞാൻ ദ്വേഷിക്കേണ്ടതല്ലയോ?
അങ്ങയെ ധിക്കരിക്കുന്നവരെ ഞാൻ വെറുക്കേണ്ടതല്ലയോ?
22ഞാൻ അവരെ പൂർണമായി വെറുക്കുന്നു,
ഞാൻ അവരെ എന്റെ ശത്രുക്കളായി ഗണിക്കുന്നു.
23ദൈവമേ, എന്നെ പരിശോധിച്ച് എന്റെ ഹൃദയത്തെ അറിയണമേ.
എന്നെ പരീക്ഷിച്ച് എന്റെ വിചാരങ്ങൾ ഗ്രഹിക്കണമേ.
24ദുർമാർഗത്തിലാണോ ഞാൻ ചരിക്കുന്നത് എന്നു നോക്കണമേ.
ശാശ്വതമാർഗത്തിലൂടെ എന്നെ നയിക്കണമേ.

Currently Selected:

SAM 139: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy