YouVersion Logo
Search Icon

THUFINGTE 7

7
1മകനേ, എന്റെ വാക്കുകൾ അനുസരിക്കുക;
എന്റെ കല്പനകൾ സംഗ്രഹിക്കുക.
2എന്റെ കല്പനകൾ പാലിച്ചാൽ നീ ജീവിക്കും
കണ്ണിലെ കൃഷ്ണമണി എന്നപോലെ എന്റെ പ്രബോധനം കാത്തുസൂക്ഷിക്കുക.
3അതു നിന്റെ വിരലിന്മേൽ അണിയുക;
ഹൃദയഫലകത്തിൽ കൊത്തിവയ്‍ക്കുക.
4ജ്ഞാനത്തോടു ‘നീ എന്റെ സഹോദരി’ എന്നു പറയുക,
വിവേകത്തെ ‘ആത്മസുഹൃത്ത്’ എന്നു വിളിക്കുക.
5ദുർവൃത്തരിൽനിന്നും മധുരഭാഷിണിയായ
അഭിസാരികയിൽനിന്നും അതു നിന്നെ കാക്കും.
6ഞാൻ എന്റെ വീടിന്റെ ജനലഴികളിലൂടെ താഴേക്ക് നോക്കിയപ്പോൾ,
7യുവജനങ്ങളുടെ മധ്യേ അവിവേകികളുടെ ഇടയിൽ ഭോഷനായ ഒരുവനെ ഞാൻ കണ്ടു
8-9സന്ധ്യ മയങ്ങിയപ്പോൾ അവളുടെ വീടിന്റെ സമീപമുള്ള മൂല കടന്ന്
അവളുടെ വീട്ടിലേക്കുള്ള വഴിയിലൂടെ അവൻ നടക്കുകയായിരുന്നു;
ക്രമേണ അരണ്ടവെളിച്ചം മാറി അന്ധകാരം ഭൂമിയെ മൂടി.
10അപ്പോൾ അതാ, ഒരു സ്‍ത്രീ അവനെ എതിരേറ്റ്
അവൾ വേശ്യയെപ്പോലെ അണിഞ്ഞൊരുങ്ങി
മനസ്സിൽ കുടിലചിന്തയുമായി നില്‌ക്കുകയായിരുന്നു.
11അവൾ മോഹപരവശയും തൻറേടിയും ആണ്.
അവൾ വീട്ടിൽ അടങ്ങിയിരിക്കാറില്ല.
12ഒരിക്കൽ തെരുവീഥിയിൽ എങ്കിൽ പിന്നീട് അവൾ ചന്തയിൽ ആയിരിക്കും;
ഓരോ കോണിലും അവൾ കാത്തുനില്‌ക്കുന്നു.
13അവൾ അവനെ പുണരുന്നു, ചുംബിക്കുന്നു;
അവൾ നിർലജ്ജം അവനോടു പറയുന്നു:
14“എനിക്കു യാഗങ്ങൾ അർപ്പിക്കാൻ ഉണ്ടായിരുന്നു
ഇന്നു ഞാൻ എന്റെ നേർച്ചകൾ നിറവേറ്റി.
15അതുകൊണ്ട് ഇപ്പോൾ താങ്കളെ എതിരേല്‌ക്കാൻ ഞാൻ വന്നിരിക്കുന്നു.
താങ്കളെ കാണാൻ ഞാൻ അതിയായി മോഹിച്ചു പുറപ്പെട്ടതാണ്.
ഇപ്പോൾ ഇതാ, കണ്ടെത്തിയിരിക്കുന്നു.
16വർണശബളമായ വിരിപ്പുകൾ വിരിച്ച് ഞാൻ കിടക്ക ഒരുക്കിയിരിക്കുന്നു.
17മൂരും അകിലും ലവംഗവുംകൊണ്ട് ഞാൻ മെത്ത സുഗന്ധപൂർണമാക്കിയിരിക്കുന്നു.
18വരിക, നേരം പുലരുന്നതുവരെ നമുക്കു പ്രേമത്തോടെ രമിക്കാം;
പ്രേമനിർവൃതിയിൽ മതിയാകുവോളം മുഴുകാം.
19ഭർത്താവു വീട്ടിലില്ല;
ദൂരയാത്ര പോയിരിക്കുന്നു;
20പണസ്സഞ്ചിയും കൈയിലെടുത്തിട്ടുണ്ട്;
പൗർണമി ദിവസമേ അദ്ദേഹം മടങ്ങിവരൂ.”
21ഇങ്ങനെ ചക്കരവാക്കുകൾകൊണ്ട് അവൾ അവനെ വശീകരിക്കുന്നു.
മധുരോക്തികൾകൊണ്ട് അവനെ പ്രേരിപ്പിക്കുന്നു.
22-23കശാപ്പുകാരന്റെ പിന്നാലെ ചെല്ലുന്ന കാളയെപ്പോലെ
അമ്പു ചങ്കിൽ തറയ്‍ക്കുമെന്നറിയാതെ കെണിയിലേക്കു പായുന്ന മാനിനെപ്പോലെ
പെട്ടെന്നു ജീവഹാനി വരുമെന്നോർക്കാതെ വലയിലേക്കു പറന്നടുക്കുന്ന പക്ഷിയെപ്പോലെ
അവൻ അവളെ അനുഗമിക്കുന്നു.
24അതുകൊണ്ട് മക്കളേ, എന്റെ വാക്കു ശ്രദ്ധിക്കുക;
ഞാൻ പറയുന്ന വചനം കേൾക്കുക.
25അവളുടെ സ്വാധീനത്തിൽ നീ അകപ്പെടരുത്;
അവളുടെ പാതയിലേക്കു വഴിതെറ്റി പോകയുമരുത്.
26അനേകം ആളുകളുടെ വിനാശത്തിനും
അസംഖ്യം ആളുകളുടെ മരണത്തിനും അവൾ കാരണക്കാരിയായിട്ടുണ്ട്.
27പാതാളത്തിലേക്കുള്ള വഴിയാണ് അവളുടെ വീട്;
അതു മരണത്തിന്റെ അറകളിലേക്ക് ഇറങ്ങിച്ചെല്ലുന്നു.

Currently Selected:

THUFINGTE 7: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy