YouVersion Logo
Search Icon

THUFINGTE 15

15
1സൗമ്യമായ മറുപടി രോഷത്തെ ശമിപ്പിക്കും;
പരുഷവാക്കോ കോപത്തെ ജ്വലിപ്പിക്കും;
2ജ്ഞാനിയുടെ വാക്കുകൾ വിജ്ഞാനം വിതറുന്നു;
മൂഢന്മാരോ ഭോഷത്തം വിളമ്പുന്നു.
3സർവേശ്വരൻ എല്ലാം കാണുന്നു;
ദുഷ്ടരെയും ശിഷ്ടരെയും അവിടുന്നു നോക്കിക്കൊണ്ടിരിക്കുന്നു.
4സൗമ്യതയുള്ള വാക്ക് ജീവവൃക്ഷം,
വക്രതയുള്ള വാക്ക് ഹൃദയം തകർക്കുന്നു.
5മൂഢൻ പിതാവിന്റെ പ്രബോധനം നിരസിക്കുന്നു;
ശാസനം ആദരിക്കുന്നവൻ വിവേകിയായിത്തീരും.
6നീതിമാന്റെ ഗൃഹത്തിൽ ധാരാളം നിക്ഷേപമുണ്ട്;
ദുഷ്ടന്റെ സമ്പാദ്യത്തിന്മേൽ അനർഥം നിപതിക്കും.
7ജ്ഞാനിയുടെ വചസ്സുകൾ വിജ്ഞാനം വിതറുന്നു;
ദുഷ്ടന്മാരുടെ മനസ്സോ നേരുള്ളതല്ല.
8ദുഷ്ടന്മാരുടെ യാഗം സർവേശ്വരൻ വെറുക്കുന്നു;
സത്യസന്ധരുടെ പ്രാർഥനയിൽ അവിടുന്നു പ്രസാദിക്കുന്നു.
9ദുഷ്ടന്മാരുടെ മാർഗം സർവേശ്വരൻ ദ്വേഷിക്കുന്നു;
എന്നാൽ നീതിനിഷ്ഠനെ അവിടുന്നു സ്നേഹിക്കുന്നു.
10നേർവഴി വിട്ടു നടക്കുന്നവനു കഠിനശിക്ഷ ലഭിക്കും;
ശാസന വെറുക്കുന്നവൻ മരിക്കും.
11പാതാളവും നരകഗർത്തവും സർവേശ്വരന്റെ മുമ്പിൽ തുറന്നുകിടക്കുന്നു;
എങ്കിൽ മനുഷ്യഹൃദയം അവിടുന്ന് എത്ര വ്യക്തമായി കാണും.
12പരിഹാസി ശാസനം ഇഷ്ടപ്പെടുന്നില്ല;
അവൻ ജ്ഞാനിയെ സമീപിക്കുന്നതുമില്ല.
13സന്തുഷ്ടഹൃദയം മുഖം പ്രസന്നമാക്കുന്നു;
ഹൃദയവ്യഥ ഉന്മേഷം കെടുത്തുന്നു.
14വിവേകി വിജ്ഞാനം തേടുന്നു.
മൂഢൻ ഭോഷത്തംകൊണ്ടു തൃപ്തിയടയുന്നു.
15പീഡിതന് ജീവിതം ക്ലേശപൂർണമാണ്;
എന്നാൽ സന്തുഷ്ടഹൃദയനു നിത്യവും ഉത്സവമാണ്.
16അനർഥങ്ങളോടുകൂടിയ ഏറിയ സമ്പത്തിനെക്കാൾ മെച്ചം
ദൈവഭക്തിയോടുകൂടിയ അല്പംകൊണ്ടു കഴിയുന്നതാണ്.
17വിദ്വേഷത്തോടുകൂടിയ മാംസഭോജ്യത്തെക്കാൾ
സ്നേഹത്തോടുകൂടിയ സസ്യഭോജനമത്രേ ശ്രേഷ്ഠം.
18കോപശീലൻ കലഹം ഇളക്കിവിടുന്നു;
ക്ഷമാശീലൻ അതു ശമിപ്പിക്കുന്നു.
19അലസന്റെ മാർഗം മുൾച്ചെടികൾകൊണ്ടു നിറഞ്ഞത്;
നീതിമാന്റെ മാർഗമോ നിരപ്പുള്ള രാജപാത;
20ജ്ഞാനമുള്ള മകൻ പിതാവിനെ സന്തോഷിപ്പിക്കും;
മൂഢനാകട്ടെ മാതാവിനെ നിന്ദിക്കുന്നു.
21ഭോഷത്തം ബുദ്ധിഹീനന് ആഹ്ലാദമാകുന്നു;
വിവേകി നേർവഴിയിൽ നടക്കുന്നു.
22സദുപദേശം ഇല്ലെങ്കിൽ പദ്ധതികൾ പാളിപ്പോകും;
ഉപദേഷ്ടാക്കളുടെ ബഹുത്വത്താൽ അവ വിജയിക്കും.
23ഉചിതമായ മറുപടി നല്‌കുക സന്തോഷകരമത്രേ,
അവസരോചിതമായ വാക്ക് എത്ര നല്ലത്.
24ജ്ഞാനിയുടെ പാത ഉയർന്ന് ജീവനിലേക്കു നയിക്കുന്നു;
അവൻ താഴെയുള്ള പാതാളത്തെ ഒഴിഞ്ഞുപോകുന്നു.
25അഹങ്കാരിയുടെ ഭവനം സർവേശ്വരൻ പൊളിച്ചുകളയും,
വിധവയുടെ അതിരുകൾ അവിടുന്നു സംരക്ഷിക്കുന്നു.
26ദുർജനങ്ങളുടെ വിചാരങ്ങൾ സർവേശ്വരൻ വെറുക്കുന്നു;
സജ്ജനത്തിന്റെ വാക്കുകൾ അവിടുത്തേക്കു പ്രസാദകരം.
27അന്യായലാഭം ഇച്ഛിക്കുന്നവൻ സ്വന്തഭവനത്തിനു ദ്രോഹം വരുത്തും;
കൈക്കൂലി വെറുക്കുന്നവൻ ജീവിച്ചിരിക്കും.
28നീതിമാൻ ആലോചിച്ച് ഉചിതമായ ഉത്തരം നല്‌കുന്നു
ദുഷ്ടന്മാരോ ദുഷ്ടത പ്രവർത്തിക്കുന്നു.
29സർവേശ്വരൻ ദുർജനത്തിൽനിന്ന് അകന്നിരിക്കുന്നു;
നീതിമാന്റെ പ്രാർഥന അവിടുന്നു കേൾക്കുന്നു.
30കണ്ണിന്റെ പ്രകാശം ഹൃദയത്തെ ആനന്ദിപ്പിക്കുന്നു;
സദ്‍വാർത്ത അസ്ഥികൾക്ക് ഉന്മേഷം പകരുന്നു;
31ജീവദായകമായ ശാസന കേൾക്കുന്നവൻ
ജ്ഞാനികളുടെ ഇടയിൽ വസിക്കും.
32പ്രബോധനം അവഗണിക്കുന്നവൻ തന്നെത്തന്നെ അവഗണിക്കുന്നു.
ശാസന കേൾക്കുന്നവനോ വിവേകം നേടുന്നു.
33ദൈവഭക്തി ജ്ഞാനലബ്ധിക്കുള്ള ശിക്ഷണമാകുന്നു.
വിനയം ബഹുമതിയുടെ മുന്നോടിയാകുന്നു.

Currently Selected:

THUFINGTE 15: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy