YouVersion Logo
Search Icon

NUMBERS 35

35
ലേവ്യർക്കു കൊടുത്ത പട്ടണങ്ങൾ
1യെരീഹോവിന് എതിർവശം യോർദ്ദാനു സമീപമുള്ള മോവാബുസമഭൂമിയിൽവച്ചു സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: 2“ലേവ്യർക്കു പാർക്കാൻ ഇസ്രായേൽജനത്തിന് അവകാശമായി ലഭിച്ച സ്ഥലത്തുതന്നെ പട്ടണങ്ങൾ കൊടുക്കാൻ അവരോടു പറയണം. പട്ടണങ്ങളോടു ചേർന്ന് അവയ്‍ക്ക് ചുറ്റുമുള്ള പുല്പുറങ്ങളും അവർക്കു കൊടുക്കണം. 3പട്ടണങ്ങളിൽ അവർ പാർക്കട്ടെ; പുല്പുറങ്ങൾ അവരുടെ ആടുമാടുകൾക്കും മറ്റു മൃഗങ്ങൾക്കുമുള്ളതായിരിക്കും. 4പുല്പുറത്തിനു പട്ടണത്തിന്റെ ഓരോ വശത്തുനിന്നും ആയിരം മുഴം വീതി ഉണ്ടായിരിക്കണം. 5പട്ടണത്തിനുചുറ്റും നാലു ദിക്കുകളിലേക്കും അളക്കണം. അതു പട്ടണങ്ങളോടു ചേർന്നുള്ള അവരുടെ പുല്പുറങ്ങളായിരിക്കും. 6നിങ്ങൾ ലേവ്യർക്കു കൊടുക്കുന്ന പട്ടണങ്ങളിൽ ആറെണ്ണം അഭയനഗരങ്ങളായിരിക്കണം. ഒരാൾ അബദ്ധവശാൽ ഒരാളെ കൊല ചെയ്യാൻ ഇടയായാൽ കൊലയാളിക്ക് ഓടി രക്ഷപെടുന്നതിനുള്ളതാണ് അഭയനഗരങ്ങൾ. 7ഇവ കൂടാതെ നാല്പത്തിരണ്ടു പട്ടണങ്ങൾകൂടി അവർക്കു കൊടുക്കണം. അങ്ങനെ ആകെ നാല്പത്തെട്ടു പട്ടണങ്ങൾ അവയുടെ പുല്പുറങ്ങളോടുകൂടി ലേവ്യർക്കുണ്ടായിരിക്കണം. 8ലേവ്യർക്കു കൊടുക്കുന്ന പട്ടണങ്ങളുടെ എണ്ണം ഓരോ ഗോത്രത്തിനു ലഭിക്കുന്ന സ്ഥലത്തിന്റെ അളവിന് ആനുപാതികമായിരിക്കണം; കൂടുതൽ അംഗസംഖ്യയുള്ള ഗോത്രങ്ങൾക്കു കൂടുതൽ പട്ടണങ്ങളും അംഗസംഖ്യ കുറഞ്ഞ ഗോത്രങ്ങൾക്കു കുറച്ചു പട്ടണങ്ങളുമാണു കൊടുക്കേണ്ടത്.”
അഭയനഗരങ്ങൾ
9സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: 10“ഇസ്രായേൽജനത്തോടു പറയുക, നിങ്ങൾ യോർദ്ദാൻ കടന്നു കനാൻദേശത്ത് എത്തുമ്പോൾ 11ഏതാനും പട്ടണങ്ങൾ അഭയനഗരങ്ങളായി വേർതിരിക്കണം. അബദ്ധവശാൽ ഒരാളെ കൊന്നുപോയാൽ കൊല ചെയ്തവൻ അവിടേക്കാണ് ഓടിപ്പോകേണ്ടത്. 12കൊലയാളി ജനസമൂഹത്തിന്റെ മുമ്പാകെ വിസ്തരിക്കപ്പെടുന്നതിനു മുമ്പു കൊല്ലപ്പെട്ടവനുവേണ്ടി പ്രതികാരം ചെയ്യാൻ ബാധ്യസ്ഥനായവന്റെ പിടിയിൽപ്പെടാതെ രക്ഷപെടുന്നതിനുവേണ്ടിയുള്ളതാണ് ഈ അഭയനഗരങ്ങൾ. 13നിങ്ങൾ കൊടുക്കുന്ന പട്ടണങ്ങളിൽ ആറെണ്ണം അഭയനഗരങ്ങളായിരിക്കണം. 14അഭയനഗരങ്ങളിൽ മൂന്നെണ്ണം യോർദ്ദാനക്കരെയും മൂന്നെണ്ണം കനാൻദേശത്തുമായിരിക്കണം. 15ഇസ്രായേല്യർക്കും പരദേശികൾക്കും പ്രവാസികൾക്കും ഈ പട്ടണങ്ങൾ അഭയനഗരങ്ങളായിരിക്കും; അവിചാരിതമായി കൊലചെയ്ത ഏതൊരുവനും ഇവയിൽ ഏതെങ്കിലും ഒരു പട്ടണത്തിൽ ഓടിയെത്തി രക്ഷപെടാം. 16ഒരാൾ ഇരുമ്പായുധംകൊണ്ടു മറ്റൊരുത്തനെ അടിക്കുകയും അടിയേറ്റവൻ മരിക്കുകയും ചെയ്താൽ അടിച്ചവൻ കൊലപാതകിയാകുന്നു; അവൻ വധിക്കപ്പെടണം. 17ഒരാൾ അവന്റെ കൈയിലുള്ള കല്ലുകൊണ്ട് മറ്റൊരുവനെ ഇടിക്കുകയും ഇടിയേറ്റവൻ മരിക്കുകയും ചെയ്താൽ ഇടിച്ചവൻ കൊലപാതകിയാകുന്നു; അവനെ വധിക്കണം. 18ഒരാൾ തന്റെ കൈയിലുള്ള മരംകൊണ്ടു നിർമ്മിച്ച ആയുധംകൊണ്ടു മറ്റൊരുവനെ അടിക്കുകയും അടിയേറ്റവൻ മരിക്കുകയും ചെയ്താൽ അയാൾ കൊലപാതകിയാകുന്നു; അവനെ വധിക്കണം. 19പ്രതികാരം ചെയ്യാൻ കടപ്പെട്ട ചാർച്ചക്കാരൻ കൊലപാതകിയെ കണ്ടാലുടൻ കൊന്നുകളയണം. 20ഒരുത്തൻ വിദ്വേഷം നിമിത്തം മറ്റൊരുവനെ കുത്തുകയോ പതിയിരുന്നു വല്ലതും അവന്റെ നേരേ എറിയുകയോ 21പൂർവവൈരാഗ്യം നിമിത്തം മുഷ്‍ടിചുരുട്ടി ഇടിക്കുകയോ ചെയ്തിട്ട് അവൻ മരിക്കാൻ ഇടയായാൽ കൊലയാളി വധിക്കപ്പെടണം. അവൻ കൊലപാതകിയാണ്; പ്രതികാരം ചെയ്യാൻ ബാധ്യസ്ഥനായ ചാർച്ചക്കാരൻ അവനെ കണ്ടാലുടൻ കൊന്നുകളയണം. 22എന്നാൽ ശത്രുത കൂടാതെ ഒരാൾ മറ്റൊരുത്തനെ കുത്തുകയോ, കരുതിക്കൂട്ടിയല്ലാതെ വല്ലതും അവന്റെ നേരേ എറിയുകയോ, 23വിരോധമൊന്നുമില്ലാതെയും മുറിവേല്പിക്കണമെന്ന ഉദ്ദേശ്യമില്ലാതെയും നേരിൽ കാണാതെയും കല്ല് എറിയുകയോ ചെയ്തതിന്റെ ഫലമായി അവൻ മരിച്ചാൽ, 24കൊലപാതകിക്കും പ്രതികാരം ചെയ്യാൻ ബാധ്യസ്ഥനായ ചാർച്ചക്കാരനും മധ്യേ ജനം ഈ അനുശാസനങ്ങളനുസരിച്ചു ന്യായം വിധിക്കണം. 25അങ്ങനെ പ്രതികാരം ചെയ്യാൻ കടപ്പെട്ട ചാർച്ചക്കാരന്റെ കൈയിൽനിന്നു കൊലപാതകിയെ ജനസമൂഹം രക്ഷിക്കണം. അവൻ ഓടിപ്പോയ അഭയനഗരത്തിലേക്കുതന്നെ അവനെ മടക്കി അയയ്‍ക്കണം; വിശുദ്ധതൈലംകൊണ്ട് അഭിഷിക്തനായ മഹാപുരോഹിതന്റെ മരണംവരെ അവൻ അവിടെത്തന്നെ പാർക്കട്ടെ. 26എന്നാൽ കൊലപാതകി അഭയംതേടിയ അഭയനഗരത്തിനു പുറത്തുവരികയും, 27പ്രതികാരം ചെയ്യാൻ കടപ്പെട്ടവൻ അവിടെവച്ച് അവനെ കൊല്ലുകയും ചെയ്താൽ താൻ ചെയ്ത പ്രതികാരത്തിന് അയാൾ കുറ്റക്കാരനായിരിക്കുകയില്ല. 28കാരണം മഹാപുരോഹിതന്റെ മരണംവരെ കൊലയാളി അഭയനഗരത്തിൽ പാർക്കേണ്ടതായിരുന്നു. അതിനുശേഷം തന്റെ അവകാശഭൂമിയിലേക്ക് അവനു തിരിച്ചുപോകാം. 29ഇവ നിങ്ങൾ പാർക്കുന്ന എല്ലാ ഇടങ്ങളിലും എല്ലാ തലമുറകളിലും അനുസരിക്കേണ്ട നിയമവും ചട്ടവുമാകുന്നു. 30കൊലപാതകിയെ സാക്ഷികളുടെ മൊഴി അനുസരിച്ചു മാത്രമേ വധശിക്ഷയ്‍ക്കു വിധിക്കാവൂ; ഒരു സാക്ഷിയുടെ മാത്രം മൊഴി അടിസ്ഥാനമാക്കി ആരെയും വധിച്ചുകൂടാ. 31വധശിക്ഷയ്‍ക്ക് അർഹനായ കൊലയാളിയുടെ ജീവനുവേണ്ടി മോചനദ്രവ്യം വാങ്ങരുത്. അവൻ വധിക്കപ്പെടുകതന്നെ വേണം. 32അഭയനഗരത്തിൽ രക്ഷ നേടിയവൻ മഹാപുരോഹിതന്റെ മരണത്തിനു മുമ്പു തന്റെ അവകാശഭൂമിയിൽ പാർക്കുന്നതിന് ഇടയാകത്തക്കവിധം അവന്റെ പക്കൽനിന്നു മോചനദ്രവ്യം വാങ്ങരുത്. 33നിങ്ങൾ പാർക്കുന്ന ദേശം അശുദ്ധമാകാതിരിക്കട്ടെ. രക്തച്ചൊരിച്ചിൽ ദേശത്തെ അശുദ്ധമാക്കും. ദേശത്തു ചൊരിഞ്ഞ രക്തത്തിനു രക്തം ചൊരിയിച്ചവന്റെ രക്തത്താലല്ലാതെ പ്രായശ്ചിത്തം ചെയ്യുക സാധ്യമല്ല. 34ഞാൻ വസിക്കുന്നതും നിങ്ങൾ പാർക്കുന്നതുമായ ദേശം നിങ്ങൾ അശുദ്ധമാക്കരുത്. സർവേശ്വരനായ ഞാൻ ഇസ്രായേൽജനത്തിന്റെ ഇടയിൽ ആവസിക്കുന്നുവല്ലോ.

Currently Selected:

NUMBERS 35: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy