YouVersion Logo
Search Icon

NUMBERS 17

17
അഹരോന്റെ വടി
1സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: 2“ഒരു ഗോത്രത്തിന്റെ നേതാവിൽനിന്ന് ഓരോ വടി വീതം എല്ലാ ഗോത്രത്തിൽനിന്നുമായി പന്ത്രണ്ടു വടി നിന്നെ ഏല്പിക്കാൻ ജനത്തോടു പറയുക. ഓരോ നേതാവിന്റെയും പേര് അവനവന്റെ വടിയിൽ എഴുതണം. 3ലേവിഗോത്രത്തിന്റെ വടിയിൽ അഹരോന്റെ പേരാണു കൊത്തിവയ്‍ക്കേണ്ടത്. 4തിരുസാന്നിധ്യകൂടാരത്തിൽ, ഞാൻ നിങ്ങൾക്കു ദർശനം നല്‌കുന്ന ഉടമ്പടിപ്പെട്ടകത്തിന്റെ മുമ്പിൽ അവ വയ്‍ക്കണം. 5ഞാൻ തിരഞ്ഞെടുക്കുന്ന ആളിന്റെ വടി തളിർക്കും; അങ്ങനെ നിങ്ങൾക്ക് എതിരെയുള്ള ഇസ്രായേൽജനത്തിന്റെ പിറുപിറുപ്പ് ഞാൻ അവസാനിപ്പിക്കും.” 6മോശ ഇസ്രായേൽജനതയോടു സംസാരിച്ചു. ഒരു ഗോത്രത്തിന് ഒരു വടി വീതം പന്ത്രണ്ടു വടികൾ ഗോത്രനേതാക്കന്മാർ മോശയെ ഏല്പിച്ചു; അഹരോന്റെ വടിയും അക്കൂട്ടത്തിലുണ്ടായിരുന്നു. 7വടികളെല്ലാം മോശ തിരുസാന്നിധ്യകൂടാരത്തിൽ സർവേശ്വരന്റെ മുമ്പിൽ വച്ചു. 8അടുത്ത ദിവസം മോശ തിരുസാന്നിധ്യകൂടാരത്തിൽ പ്രവേശിച്ചപ്പോൾ ലേവിഗോത്രത്തിനുവേണ്ടി വച്ച അഹരോന്റെ വടി മുളപൊട്ടി തളിർത്തു പുഷ്പിച്ചു ബദാം കായ്കളുമായി കാണപ്പെട്ടു. 9മോശ വടികളെല്ലാം സർവേശ്വരസന്നിധിയിൽനിന്ന് എടുത്ത് ഇസ്രായേൽജനത്തിന്റെ അടുക്കൽ കൊണ്ടുവന്നു; ഗോത്രനേതാക്കന്മാർ തങ്ങളുടെ വടികൾ നോക്കി എടുത്തു. 10സർവേശ്വരൻ മോശയോടു കല്പിച്ചു: “അഹരോന്റെ വടി ഉടമ്പടിപ്പെട്ടകത്തിന്റെ മുമ്പാകെ തിരികെ വയ്‍ക്കുക; അതു മത്സരികൾക്ക് അടയാളമായിരിക്കട്ടെ. എനിക്കെതിരായ അവരുടെ പിറുപിറുപ്പ് അങ്ങനെ അവസാനിക്കുകയും അവർ മരിക്കാതിരിക്കുകയും ചെയ്യുമല്ലോ.” 11സർവേശ്വരൻ കല്പിച്ചതുപോലെ മോശ ചെയ്തു. 12ഇസ്രായേൽജനം മോശയോടു പറഞ്ഞു: “ഇതാ ഞങ്ങളെല്ലാം മരിക്കുന്നു; ഞങ്ങൾ ഒന്നൊഴിയാതെ നശിക്കുന്നു. 13സർവേശ്വരന്റെ തിരുസാന്നിധ്യകൂടാരത്തെ സമീപിക്കുന്ന ഏവനും മരിക്കുന്നു. ഞങ്ങളെല്ലാവരും നശിക്കണമോ?”

Currently Selected:

NUMBERS 17: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy