YouVersion Logo
Search Icon

MARKA 8:22-38

MARKA 8:22-38 MALCLBSI

പിന്നീട് അവർ ബെത്‍സെയ്ദയിലെത്തി. കാഴ്ചയില്ലാത്ത ഒരുവനെ ചിലർ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു. “അയാളെ ഒന്നു തൊടണേ” എന്ന് അവർ അപേക്ഷിച്ചു. അവിടുന്ന് ആ അന്ധനെ കൈക്കുപിടിച്ച് ഗ്രാമത്തിനു പുറത്തു കൊണ്ടുപോയി അയാളുടെ കണ്ണിൽ സ്വന്തം ഉമിനീരു പുരട്ടുകയും കൈകൾ അയാളുടെമേൽ വയ്‍ക്കുകയും ചെയ്തു. “വല്ലതും കാണുന്നുണ്ടോ?” എന്ന് യേശു ആ മനുഷ്യനോടു ചോദിച്ചു. അയാൾ മുഖം ഉയർത്തിനോക്കിക്കൊണ്ടു പറഞ്ഞു: “എനിക്കു മനുഷ്യരെ കാണാം; എന്നാൽ അവർ മരങ്ങൾപോലെയിരിക്കുന്നു; അവർ നടക്കുന്നതായി ഞാൻ കാണുന്നു.” അയാളുടെ കണ്ണുകളുടെമേൽ വീണ്ടും യേശു തന്റെ കരങ്ങൾവച്ചു; അയാൾ മിഴിച്ചു നോക്കി. അപ്പോൾ എല്ലാം വ്യക്തമായി കാണത്തക്കവിധം ആ അന്ധൻ സുഖം പ്രാപിച്ചു. ഗ്രാമത്തിൽ പ്രവേശിക്കുകപോലും ചെയ്യരുതെന്നു പറഞ്ഞിട്ട് യേശു അയാളെ വീട്ടിലേക്കു പറഞ്ഞയച്ചു. അനന്തരം യേശു ശിഷ്യന്മാരോടുകൂടി കൈസര്യഫിലിപ്പിക്കു ചുറ്റുമുള്ള ഗ്രാമങ്ങളിലേക്കുപോയി. വഴിയിൽവച്ച് അവിടുന്ന് ശിഷ്യന്മാരോട്: “ഞാൻ ആരാണെന്നാണ് ആളുകൾ പറയുന്നത്?” എന്നു ചോദിച്ചു. “ചിലർ സ്നാപകയോഹന്നാൻ എന്നും, മറ്റു ചിലർ ഏലിയാ എന്നും, വേറെ ചിലർ പ്രവാചകന്മാരിൽ ഒരുവനെന്നും പറയുന്നു” എന്ന് അവർ ഉത്തരം പറഞ്ഞു. അപ്പോൾ, “ആകട്ടെ, ഞാൻ ആരാണെന്നാണു നിങ്ങൾ പറയുന്നത്?” എന്ന് യേശു ചോദിച്ചു. അതിനു പത്രോസ്, “അങ്ങു ക്രിസ്തു ആകുന്നു” എന്നുത്തരം പറഞ്ഞു. തന്നെപ്പറ്റി ആരോടും പറയരുതെന്ന് അവിടുന്നു കർശനമായി അവരോട് ആജ്ഞാപിച്ചു. മനുഷ്യപുത്രനായ തനിക്കു വളരെയധികം കഷ്ടതകൾ സഹിക്കേണ്ടിവരുമെന്നും ജനപ്രമാണിമാരും മുഖ്യപുരോഹിതന്മാരും മതപണ്ഡിതന്മാരും തന്നെ പരിത്യജിക്കുമെന്നും താൻ വധിക്കപ്പെടുമെന്നും മൂന്നാം ദിവസം ഉയിർത്തെഴുന്നേല്‌ക്കുമെന്നും യേശു അവരെ പറഞ്ഞു ധരിപ്പിക്കുവാൻ തുടങ്ങി. ഇക്കാര്യങ്ങൾ അവിടുന്ന് അവരോടു തുറന്നു പറഞ്ഞു. അപ്പോൾ പത്രോസ് യേശുവിനെ അല്പം മാറ്റി നിറുത്തി അവിടുത്തെ തന്റെ പ്രതിഷേധം അറിയിച്ചു. അവിടുന്നു തിരിഞ്ഞു ശിഷ്യന്മാരെ കണ്ടിട്ട്, “സാത്താനേ, എന്റെ മുമ്പിൽനിന്നു പോകൂ; നിന്റെ ചിന്താഗതി ദൈവത്തിൻറേതല്ല മനുഷ്യരുടേതത്രേ” എന്നു പറഞ്ഞു പത്രോസിനെ ശാസിച്ചു. അനന്തരം യേശു ജനക്കൂട്ടത്തെയും ശിഷ്യന്മാരെയും അടുക്കൽ വിളിച്ച് ഇപ്രകാരം പ്രസ്താവിച്ചു: “എന്നെ അനുഗമിക്കുവാൻ ആരെങ്കിലും ഇച്ഛിക്കുന്നെങ്കിൽ അവൻ തന്നെത്തന്നെ ത്യജിച്ചു തന്റെ കുരിശു വഹിച്ചുകൊണ്ട് എന്നെ അനുഗമിക്കട്ടെ. ആരെങ്കിലും തന്റെ ജീവനെ രക്ഷിക്കുവാൻ ഇച്ഛിക്കുന്നുവെങ്കിൽ അവൻ അതു നഷ്ടപ്പെടുത്തും; എന്നാൽ എനിക്കുവേണ്ടിയും സുവിശേഷത്തിനുവേണ്ടിയും തന്റെ ജീവനെ നഷ്ടപ്പെടുത്തുന്നവൻ അതിനെ രക്ഷിക്കും. ഒരുവൻ സർവലോകവും നേടിയാലും തന്റെ ജീവൻ നഷ്ടപ്പെടുത്തിയാൽ അവന് എന്താണു പ്രയോജനം? തന്റെ ജീവൻ തിരിച്ചുകിട്ടുന്നതിനുവേണ്ടി ഒരുവന് എന്തു പകരം കൊടുക്കുവാൻ കഴിയും? വഴി പിഴച്ചതും പാപം നിറഞ്ഞതുമായ ഈ തലമുറയിൽ ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ചു ലജ്ജിച്ചാൽ, തന്റെ പിതാവിന്റെ തേജസ്സിൽ വിശുദ്ധമാലാഖമാരോടുകൂടി വരുമ്പോൾ മനുഷ്യപുത്രൻ അവനെക്കുറിച്ചും ലജ്ജിക്കും.”

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy