YouVersion Logo
Search Icon

MARKA 6

6
സ്വദേശത്ത് യേശു തിരസ്കൃതനാകുന്നു
(മത്താ. 13:53-58; ലൂക്കോ. 4:16-30)
1അനന്തരം യേശു അവിടംവിട്ട് സ്വദേശത്തേക്കു പോയി. 2ശിഷ്യന്മാർ അവിടുത്തെ അനുഗമിച്ചു. ശബത്തുനാളായപ്പോൾ അവിടുന്നു സുനഗോഗിൽ ചെന്നു പഠിപ്പിക്കുവാൻ തുടങ്ങി. അവിടുത്തെ ധർമോപദേശം കേട്ട് പലരും വിസ്മയിച്ചു. അവർ ഇങ്ങനെ ചോദിച്ചു: “ഈ മനുഷ്യന് ഈ ജ്ഞാനം എവിടെനിന്നു കിട്ടി? എന്തൊരു ജ്ഞാനമാണ് ഇയാൾക്കു ലഭിച്ചിരിക്കുന്നത്! ഇയാൾ എങ്ങനെയാണീ അദ്ഭുതപ്രവൃത്തികൾ ചെയ്യുന്നത്? ആ മരപ്പണിക്കാരനല്ലേ ഇയാൾ? 3മറിയമിന്റെ പുത്രനും യാക്കോബ്, യോസെ, യൂദാസ്, ശിമോൻ എന്നിവരുടെ സഹോദരനുമല്ലേ? ഈ മനുഷ്യന്റെ സഹോദരിമാരും നമ്മോടു കൂടിയുണ്ടല്ലോ” ഇങ്ങനെ പറഞ്ഞുകൊണ്ട് അവർ യേശുവിനെ അവഗണിച്ചുകളഞ്ഞു.
4യേശു അവരോടു പറഞ്ഞു: “ഒരു പ്രവാചകൻ തന്റെ സ്വന്തം നാട്ടിലും സ്വഭവനത്തിലും സ്വജനങ്ങളുടെ ഇടയിലും മാത്രമാണ് ബഹുമാനിക്കപ്പെടാതിരിക്കുന്നത്.”
5ഏതാനും ചില രോഗികളുടെമേൽ കൈകൾവച്ചു സുഖപ്പെടുത്തിയതല്ലാതെ അവിടെ മറ്റ് അദ്ഭുതപ്രവൃത്തികളൊന്നും ചെയ്യാൻ അവിടുത്തേക്ക് കഴിഞ്ഞില്ല. 6അവർക്കു വിശ്വാസമില്ലാത്തതിൽ അവിടുന്നു വിസ്മയിച്ചു.
പന്ത്രണ്ടു ശിഷ്യന്മാരെ നിയോഗിക്കുന്നു
(മത്താ. 10:5-15; ലൂക്കോ. 9:1-6)
അതിനുശേഷം യേശു ചുറ്റുമുള്ള ഗ്രാമങ്ങളിൽ സഞ്ചരിച്ചു ജനത്തെ പ്രബോധിപ്പിച്ചുകൊണ്ടിരുന്നു. 7പന്ത്രണ്ടു ശിഷ്യന്മാരെ അവിടുന്ന് അടുക്കൽ വിളിച്ച് ഈരണ്ടുപേരെ വീതം അയച്ചു. അവർക്കു ദുഷ്ടാത്മാക്കളുടെമേൽ അധികാരം നല്‌കി. 8“യാത്രയ്‍ക്ക് ഒരു വടിയല്ലാതെ ഭക്ഷണമോ, ഭാണ്ഡമോ, കീശയിൽ പണമോ എടുക്കരുത്; 9ചെരുപ്പു ധരിക്കാം; എന്നാൽ രണ്ടു വസ്ത്രം ആവശ്യമില്ല. 10നിങ്ങൾ ഏതെങ്കിലും ഒരു സ്ഥലത്ത് ഒരു വീട്ടിൽ ചെന്നാൽ ആ സ്ഥലം വിട്ടുപോകുന്നതുവരെ അവിടെത്തന്നെ പാർക്കുക; 11ആരെങ്കിലും നിങ്ങളെ സ്വീകരിക്കാതിരിക്കുകയോ, നിങ്ങൾ പറയുന്നതു ശ്രദ്ധിക്കാതിരിക്കുകയോ ചെയ്താൽ അവിടം വിട്ടു പൊയ്‍ക്കൊള്ളുക; നിങ്ങളുടെ പാദങ്ങളിലെ പൊടി തട്ടിക്കളയുകയും ചെയ്യുക; അത് അവർക്കെതിരെയുള്ള സാക്ഷ്യമായിരിക്കും” എന്ന് അവരെ അനുശാസിക്കുകയും ചെയ്തു.
12അങ്ങനെ അവർ പോയി, “അനുതപിച്ച് ദൈവത്തിങ്കലേക്കു തിരിയുക” എന്നു പ്രസംഗിച്ചു. 13അവർ അനേകം ഭൂതങ്ങളെ പുറത്താക്കുകയും തൈലലേപനം ചെയ്ത് ഒട്ടുവളരെ രോഗികളെ സുഖപ്പെടുത്തുകയും ചെയ്തു.
സ്നാപകയോഹന്നാന്റെ ശിരച്ഛേദം
(മത്താ. 14:1-12; ലൂക്കോ. 9:7-9)
14ഇങ്ങനെ യേശുവിന്റെ പേർ പ്രഖ്യാതമായി. ഹേരോദാരാജാവും അവിടുത്തെപ്പറ്റി കേട്ടു. “സ്നാപകയോഹന്നാൻ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർത്തെഴുന്നേറ്റിരിക്കുന്നു; അതുകൊണ്ടാണ് ഈ അദ്ഭുതശക്തികൾ അദ്ദേഹത്തിൽ വ്യാപരിക്കുന്നത്” എന്നു ചിലർ പറഞ്ഞു.
15എന്നാൽ അവിടുന്ന് ഏലിയാ ആണെന്നു മറ്റുചിലരും പുരാതനപ്രവാചകന്മാരിൽ ഒരുവനെപ്പോലെയുള്ള ഒരു പ്രവാചകനാണെന്നു വേറെ ചിലരും അഭിപ്രായപ്പെട്ടു.
16ഇതു കേട്ടപ്പോൾ “ഞാൻ ശിരച്ഛേദം ചെയ്ത യോഹന്നാൻ ഉത്ഥാനം ചെയ്യപ്പെട്ടിരിക്കുന്നു” എന്ന് ഹേരോദാ പറഞ്ഞു. 17-18ഈ ഹേരോദാ തന്റെ സഹോദരൻ ഫീലിപ്പോസിന്റെ ഭാര്യയായ ഹേരോദ്യയെ സ്വഭാര്യയാക്കിയിരുന്നു. “അങ്ങയുടെ സഹോദരഭാര്യയെ പരിഗ്രഹിക്കുന്നത് നിയമവിരുദ്ധമാണ്” എന്ന് യോഹന്നാൻ ഹേരോദായോടു പറഞ്ഞു. അതിന്റെ പേരിൽ ഹേരോദാ ഹേരോദ്യയുടെ ഇച്ഛാനുസരണം ആളയച്ചു യോഹന്നാനെ പിടിച്ചു ബന്ധിച്ച് കാരാഗൃഹത്തിലാക്കി.
19ഹേരോദ്യക്കു യോഹന്നാനോടുള്ള പകനിമിത്തം അദ്ദേഹത്തെ കൊല്ലുവാൻ അവൾ ഇച്ഛിച്ചു; പക്ഷേ സാധിച്ചില്ല. 20യോഹന്നാൻ നീതിനിഷ്ഠനും പരിശുദ്ധനുമാണെന്ന് അറിഞ്ഞിരുന്നതിനാൽ ഹേരോദാ അദ്ദേഹത്തെ ഭയപ്പെട്ടു. അതുകൊണ്ട് അദ്ദേഹത്തെ സുരക്ഷിതമായി സൂക്ഷിച്ചു. യോഹന്നാന്റെ വാക്കുകൾ കേട്ട് ഹേരോദാ സംഭ്രാന്തനായിത്തീർന്നെങ്കിലും അദ്ദേഹത്തിന്റെ പ്രഭാഷണം സന്തോഷപൂർവം കേട്ടുപോന്നു.
21അങ്ങനെയിരിക്കെ തന്റെ ഇംഗിതം നിറവേറ്റുന്നതിനു പറ്റിയ ഒരു സന്ദർഭം ഹേരോദ്യക്കു ലഭിച്ചു. ഹേരോദായുടെ പിറന്നാൾ ദിവസമായിരുന്നു അത്. അന്ന് ഉയർന്ന ഉദ്യോഗസ്ഥന്മാർക്കും സേനാനായകന്മാർക്കും ഗലീലയിലെ പൗരമുഖ്യന്മാർക്കും ഒരു വിരുന്നു നല്‌കി. 22#6:22 ചില കൈയെഴുത്തു പ്രതികളിൽ ‘ഹേരോദായുടെ പുത്രി’ എന്നാണ് എഴുതിയിരിക്കുന്നത്. ഹേരോദ്യയുടെ പുത്രി രാജസദസ്സിൽ ചെന്നു നൃത്തം ചെയ്ത് രാജാവിനെയും അതിഥികളെയും സന്തോഷിപ്പിച്ചു. “നീ ആഗ്രഹിക്കുന്നത് എന്തുതന്നെയും നമ്മോടു ചോദിച്ചുകൊള്ളുക; നാം അതു നിനക്കു നല്‌കുന്നതാണ്” എന്നു ഹേരോദാ രാജകുമാരിയോടു പറഞ്ഞു. 23“നീ ചോദിക്കുന്നതെന്തും രാജ്യത്തിന്റെ പകുതിതന്നെയും നാം തരും” എന്ന് അദ്ദേഹം പ്രതിജ്ഞചെയ്തു.
24രാജകുമാരി പോയി, താനെന്താണ് ആവശ്യപ്പെടേണ്ടതെന്ന് അമ്മയോടു ചോദിച്ചു.
“സ്നാപകയോഹന്നാന്റെ ശിരസ്സു തരാൻ പറയൂ” എന്ന് ഹേരോദ്യ പറഞ്ഞു.
25രാജകുമാരി ഉടനെ ഓടി രാജസന്നിധിയിലെത്തി, “സ്നാപകയോഹന്നാന്റെ ശിരസ്സ് ഒരു താലത്തിൽവച്ച് എനിക്കു തന്നാലും” എന്നു പറഞ്ഞു.
26ഇതു കേട്ടപ്പോൾ രാജാവ് അത്യന്തം ദുഃഖിതനായി. എങ്കിലും തന്റെ പ്രതിജ്ഞയെയും അവിടെ സന്നിഹിതരായിരുന്ന അതിഥികളെയും ഓർത്തപ്പോൾ രാജകുമാരിയുടെ ഇംഗിതം നിറവേറ്റാതിരിക്കാൻ അദ്ദേഹത്തിനു നിവൃത്തിയില്ലാതെയായി. 27ഉടനെ തന്നെ അകമ്പടി സേവിക്കുന്ന ഒരു പടയാളിയെ വിളിച്ച് സ്നാപകയോഹന്നാന്റെ ശിരസ്സു കൊണ്ടുവരുവാൻ രാജാവു കല്പിച്ചു. ആ പടയാളി ഉടനെപോയി കാരാഗൃഹത്തിൽവച്ച് ശിരച്ഛേദം ചെയ്ത് യോഹന്നാന്റെ തല ഒരു താലത്തിൽവച്ചു കൊണ്ടുവന്നു രാജകുമാരിക്കു കൊടുത്തു. 28രാജകുമാരി അതുകൊണ്ടുപോയി അവളുടെ അമ്മയെ ഏല്പിച്ചു. 29ഇതറിഞ്ഞ് യോഹന്നാന്റെ ശിഷ്യന്മാർ അദ്ദേഹത്തിന്റെ മൃതദേഹം ഏറ്റുവാങ്ങി ഒരു കല്ലറയിൽ സംസ്കരിച്ചു.
അയ്യായിരം പേർക്ക് ആഹാരം നല്‌കുന്നു
(മത്താ. 14:13-21; ലൂക്കോ. 9:10-17; യോഹ. 6:1-14)
30അപ്പോസ്തോലന്മാർ തിരിച്ചുവന്ന് തങ്ങൾ ചെയ്തതും പഠിപ്പിച്ചതും എല്ലാം യേശുവിനോടു പറഞ്ഞു. 31നിരവധിയാളുകൾ വരികയും പോകുകയും ചെയ്തുകൊണ്ടിരുന്നതിനാൽ യേശുവിനും ശിഷ്യന്മാർക്കും ഭക്ഷണം കഴിക്കുവാൻപോലും സമയം കിട്ടിയിരുന്നില്ല. അതുകൊണ്ട് യേശു അപ്പോസ്തോലന്മാരോട്: “നിങ്ങൾ വരിക, നമുക്ക് ഒരു വിജനസ്ഥലത്തുപോയി അല്പസമയം വിശ്രമിക്കാം” എന്നു പറഞ്ഞു. 32അവർ വഞ്ചിയിൽകയറി തനിച്ച് ഒരു ഏകാന്തസ്ഥലത്തേക്കു പോയി.
33അവർ പോകുന്നതു പലരും കാണുകയും അറിയുകയും ചെയ്തു. അങ്ങനെ എല്ലാ പട്ടണങ്ങളിൽനിന്നും ആളുകൾ കരമാർഗം ഓടി യേശുവും ശിഷ്യന്മാരും എത്തുന്നതിനുമുമ്പ് അവിടെ എത്തി. 34യേശു കരയ്‍ക്കിറങ്ങിയപ്പോൾ ഒരു വലിയ ജനസഞ്ചയത്തെ കണ്ടു. അവർ ഇടയനില്ലാത്ത ആടുകളെപ്പോലെ ആയിരുന്നതുകൊണ്ട് അവിടുത്തേക്ക് അവരോട് അനുകമ്പയുണ്ടായി. അവിടുന്നു പലകാര്യങ്ങൾ അവരെ പഠിപ്പിക്കുവാൻ തുടങ്ങി.
35നേരം വൈകിയപ്പോൾ ശിഷ്യന്മാർ യേശുവിന്റെ അടുക്കൽവന്നു പറഞ്ഞു: “ഇതൊരു വിജനസ്ഥലമാണല്ലോ; നേരവും നന്നേ വൈകിയിരിക്കുന്നു. 36കുടിപാർപ്പുള്ള സമീപസ്ഥലങ്ങളിലോ ഗ്രാമങ്ങളിലോ ചെന്ന് എന്തെങ്കിലും വാങ്ങി ഭക്ഷിക്കുവാൻ ജനങ്ങളെ പറഞ്ഞയച്ചാലും.”
37യേശു അവരോട്: “നിങ്ങൾത്തന്നെ അവർക്കു ഭക്ഷിക്കുവാൻ കൊടുക്കുക” എന്നു പറഞ്ഞു.
അപ്പോൾ അവർ: “ഞങ്ങൾ പോയി ഇരുനൂറു ദിനാറിന് അപ്പം വാങ്ങി ഇവർക്കു കൊടുക്കണമെന്നാണോ അങ്ങു പറയുന്നത്?” എന്ന് ചോദിച്ചു.
38“നിങ്ങളുടെ കൈവശം എത്ര അപ്പം ഉണ്ട്? പോയി നോക്കൂ” എന്ന് യേശു അവരോടു പറഞ്ഞു.
അവർ നോക്കിയശേഷം “അഞ്ചപ്പവും രണ്ടു മീനും ഉണ്ട്” എന്നറിയിച്ചു.
39ജനങ്ങളെ പച്ചപ്പുൽത്തറയിൽ പന്തിയായി ഇരുത്തുവാൻ യേശു അവരോടാജ്ഞാപിച്ചു. 40അവർ നൂറും അമ്പതുംപേർ വീതമുള്ള പന്തികളായി ഇരുന്നു. 41യേശു ആ അഞ്ചപ്പവും രണ്ടുമീനും എടുത്തു സ്വർഗത്തിലേക്കു നോക്കി വാഴ്ത്തി അപ്പം മുറിച്ചു ജനങ്ങൾക്കു വിളമ്പിക്കൊടുക്കുവാൻ ശിഷ്യന്മാരെ ഏല്പിച്ചു. ആ രണ്ടുമീനും അവർക്കു പങ്കിട്ടു കൊടുത്തു. 42എല്ലാവരും ഭക്ഷിച്ചു സംതൃപ്തരായി. 43ശേഷിച്ച അപ്പക്കഷണങ്ങളും മീൻ നുറുക്കുകളും അവർ പന്ത്രണ്ടു കുട്ട നിറച്ചെടുത്തു. 44അപ്പം തിന്നവരിൽ പുരുഷന്മാർതന്നെ അയ്യായിരം പേരുണ്ടായിരുന്നു.
വെള്ളത്തിന്മീതെ നടക്കുന്നു
(മത്താ. 14:22-33; യോഹ. 6:15-21)
45യേശു ജനത്തെ പിരിച്ചുവിടുന്നതിനിടയ്‍ക്ക്, ശിഷ്യന്മാർ മുൻകൂട്ടി വഞ്ചിയിൽ കയറി തടാകത്തിനക്കരെയുള്ള ബെത്‍സെയ്ദയിലേക്കു പോകുവാൻ ആജ്ഞാപിച്ചു. 46അവരെ പറഞ്ഞയച്ചശേഷം പ്രാർഥിക്കുന്നതിനായി അവിടുന്നു മലയിലേക്കു പോയി. 47സന്ധ്യ ആയപ്പോൾ വഞ്ചി തടാകത്തിന്റെ നടുവിലും യേശു ഏകനായി കരയിലുമായിരുന്നു. 48കാറ്റ് അവർക്കു പ്രതികൂലമായിരുന്നതുകൊണ്ട് അവർ തുഴഞ്ഞു കുഴയുന്നത് അവിടുന്നു കണ്ടു. രാത്രിയുടെ നാലാംയാമത്തിൽ അവിടുന്ന് ജലപ്പരപ്പിലൂടെ നടന്ന് അവരുടെ അടുക്കലെത്തി. അവിടുന്ന് അവരെ കടന്നുപോകുവാൻ ഭാവിച്ചു. 49യേശു വെള്ളത്തിന്മീതെ നടക്കുന്നതുകണ്ട് ഒരു ഭൂതമായിരിക്കുമെന്നു വിചാരിച്ച് അവർ നിലവിളിച്ചു. 50അവിടുത്തെ ആ നിലയിൽ കണ്ട് അവർ എല്ലാവരും വല്ലാതെ ഭയപ്പെട്ടു.
ഉടനെ അവിടുന്ന് അരുൾചെയ്തു: “ധൈര്യപ്പെടുക; ഇതു ഞാൻ തന്നെയാണ്; ഭയപ്പെടേണ്ടാ.” 51പിന്നീട് അവിടുന്ന് അവരോടു കൂടി വഞ്ചിയിൽ കയറി. കാറ്റ് ഉടനെ ശമിച്ചു. അവർ അദ്ഭുതംകൊണ്ടു സ്തംഭിച്ചുപോയി. 52എന്തെന്നാൽ അയ്യായിരം പേർക്ക് അപ്പം കൊടുത്തു സംതൃപ്തരാക്കിയതിന്റെ മർമം അവർ ഗ്രഹിച്ചിരുന്നില്ല; അവരുടെ മനസ്സിന് അത് ഉൾക്കൊള്ളാനുള്ള കഴിവും ഉണ്ടായിരുന്നില്ല.
ഗന്നേസരെത്തിലുള്ള രോഗികളെ സുഖപ്പെടുത്തുന്നു
(മത്താ. 14:34-36)
53അവർ അക്കരെ ഗന്നേസരെത്ത് എന്ന സ്ഥലത്തു കരയ്‍ക്കിറങ്ങി. 54അവർ വഞ്ചിയിൽ നിന്നിറങ്ങിയ ഉടനെ ജനങ്ങൾ യേശുവിനെ തിരിച്ചറിഞ്ഞു. 55അവർ സമീപപ്രദേശങ്ങളിലെല്ലാം ഓടിനടന്ന് രോഗികളെ കിടക്കയോടുകൂടി എടുത്തുകൊണ്ട് യേശു വന്നിട്ടുണ്ടെന്നു കേട്ട സ്ഥലങ്ങളിൽ ചെന്നുതുടങ്ങി. 56ഗ്രാമങ്ങളിലും പട്ടണങ്ങളിലും നാട്ടിൻപുറങ്ങളിലും എന്നല്ല, അവിടുന്നു ചെല്ലുന്നിടത്തെല്ലാം ജനങ്ങൾ രോഗികളെ വീഥികളിൽ കിടത്തുമായിരുന്നു. “അവിടുത്തെ വസ്ത്രത്തിന്റെ അഗ്രത്തിലെങ്കിലും സ്പർശിക്കുവാൻ അനുവദിക്കണേ” എന്ന് അവർ കേണപേക്ഷിച്ചു. അവിടുത്തെ സ്പർശിച്ചവരെല്ലാം സുഖംപ്രാപിക്കുകയും ചെയ്തു.

Currently Selected:

MARKA 6: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy