അക്കാലത്തു ഗലീല ഭരിച്ചിരുന്ന ഹേരോദാ യേശുവിന്റെ കീർത്തിയെപ്പറ്റി കേട്ടിട്ട്, തന്റെ സേവകന്മാരോടു പറഞ്ഞു: “ഇതു സ്നാപകയോഹന്നാൻ തന്നെയാണ്; അദ്ദേഹം മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർത്തെഴുന്നേറ്റിരിക്കുന്നു; അതുകൊണ്ടാണ് അദ്ദേഹത്തിന് ഈ അദ്ഭുതസിദ്ധികളെല്ലാം ഉള്ളത്.” തന്റെ സഹോദരൻ ഫീലിപ്പോസിന്റെ ഭാര്യ ഹേരോദ്യ നിമിത്തം ഹേരോദാ യോഹന്നാനെ ബന്ധനസ്ഥനാക്കി കാരാഗൃഹത്തിലടച്ചിരുന്നു. ഹേരോദ്യയെ ഭാര്യയായി വച്ചുകൊണ്ടിരുന്നതു ന്യായമല്ല എന്നു യോഹന്നാൻ പറഞ്ഞതുകൊണ്ടാണ് അങ്ങനെ ചെയ്തത്. യോഹന്നാനെ വധിക്കണമെന്ന് ഉദ്ദേശിച്ചിരുന്നെങ്കിലും ഹേരോദാരാജാവ് ജനങ്ങളെ ഭയപ്പെട്ടു; യോഹന്നാൻ ഒരു പ്രവാചകനാണെന്ന് അവർ കരുതിയിരുന്നു. ഹേരോദായുടെ ജന്മദിനം കൊണ്ടാടിയപ്പോൾ ഹേരോദ്യയുടെ പുത്രി രാജസദസ്സിൽ ചെന്നു നൃത്തം ചെയ്തു ഹേരോദായെ സന്തോഷിപ്പിച്ചു. “നീ എന്തുതന്നെ ചോദിച്ചാലും നാം അതു തീർച്ചയായും നിനക്കു തരാം” എന്നു രാജാവ് അവളോടു ശപഥം ചെയ്തു. അവളാകട്ടെ അമ്മയുടെ പ്രേരണയനുസരിച്ച് “സ്നാപകയോഹന്നാന്റെ ശിരസ്സ് ഒരു താലത്തിൽവച്ച് എനിക്കു തരണം” എന്ന് ആവശ്യപ്പെട്ടു. രാജാവു ദുഃഖിതനായി. എങ്കിലും തന്റെ ശപഥത്തെയും അതിഥികളെയും ഓർത്ത് അപ്രകാരം ചെയ്തുകൊടുക്കുവാൻ രാജാവു കല്പിച്ചു. അങ്ങനെ കാരാഗൃഹത്തിൽവച്ച് യോഹന്നാനെ ശിരച്ഛേദം ചെയ്യിച്ചു. എന്നിട്ട്, തല ഒരു താലത്തിൽവച്ച് ആ പെൺകുട്ടിക്കു കൊടുത്തു. അവൾ അതു കൊണ്ടുപോയി അമ്മയ്‍ക്കു കൊടുക്കുകയും ചെയ്തു. യോഹന്നാന്റെ ശിഷ്യന്മാർ ചെന്ന് മൃതദ്ദേഹം അടക്കം ചെയ്തശേഷം വിവരം യേശുവിനെ അറിയിച്ചു. യേശു അതു കേട്ടപ്പോൾ ഒരു വഞ്ചിയിൽ കയറി അവിടംവിട്ട് തനിച്ച് ഒരു വിജനസ്ഥലത്തേക്കു പോയി. ജനങ്ങൾ ഇതറിഞ്ഞു പട്ടണങ്ങളിൽനിന്നു കാൽനടയായി അവിടുത്തെ പിന്തുടർന്നു. യേശു അവിടെ ചെന്നിറങ്ങിയപ്പോൾ ഒരു വലിയ ജനസമൂഹത്തെ കണ്ടു. അവിടുത്തേക്ക് അവരിൽ അനുകമ്പ തോന്നി. അവരുടെ കൂടെയുണ്ടായിരുന്ന രോഗികൾക്ക് അവിടുന്ന് സൗഖ്യം നല്‌കി.
Share
Read MATHAIA 14
Save verses, read offline, watch teaching clips, and more!
YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy
Home
Bible
Plans
Videos