YouVersion Logo
Search Icon

LUKA 11:29-54

LUKA 11:29-54 MALCLBSI

കൂടുതൽ ജനം വന്നുചേർന്നപ്പോൾ അവിടുന്ന് ഇപ്രകാരം പറഞ്ഞു: “ഇന്നത്തെ തലമുറ ദുഷ്ടത നിറഞ്ഞതാണ്; അവർ അടയാളം അന്വേഷിക്കുന്നു; യോനായുടെ അടയാളമല്ലാതെ മറ്റൊന്നും അവർക്കു ലഭിക്കുകയില്ല. യോനാ നിനെവേക്കാർക്ക് അടയാളമായിരുന്നതുപോലെ മനുഷ്യപുത്രൻ ഈ തലമുറയ്‍ക്ക് അടയാളമായിരിക്കും. ന്യായവിധിനാളിൽ ദക്ഷിണദേശത്തിലെ രാജ്ഞി ഈ തലമുറയോടൊപ്പം ഉയിർത്തെഴുന്നേറ്റ് അവരെ കുറ്റവാളികളെന്നു വിധിക്കും. ശേബാരാജ്ഞി ശലോമോന്റെ ജ്ഞാനവചസ്സുകൾ കേൾക്കുവാൻ ഭൂമിയുടെ ഒരു കോണിൽനിന്നു വന്നുവല്ലോ. ഇതാ, ഇവിടെ ശലോമോനെക്കാൾ വലിയവൻ. ന്യായവിധിനാളിൽ ഈ തലമുറയോടൊപ്പം നിനെവേയിലെ ജനങ്ങൾ ഉയിർത്തെഴുന്നേറ്റ് ഈ തലമുറക്കാരെ കുറ്റവാളികളെന്നു വിധിക്കും. നിനെവേക്കാർ യോനായുടെ പ്രഭാഷണം കേട്ട് അനുതപിച്ചുവല്ലോ; ഇതാ, ഇവിടെ യോനായെക്കാൾ വലിയവൻ. “വിളക്കു കത്തിച്ച് ആരും നിലവറയിലോ പറയുടെ കീഴിലോ വയ്‍ക്കാറില്ല. അകത്തു വരുന്നവർക്കു വെളിച്ചം കാണേണ്ടതിന് അതു വിളക്കുതണ്ടിന്മേലത്രേ വയ്‍ക്കുന്നത്. നിങ്ങളുടെ കണ്ണ് ശരീരത്തിന്റെ വിളക്കാകുന്നു. കണ്ണിനു പൂർണമായ കാഴ്ചയുള്ളപ്പോൾ ശരീരം മുഴുവൻ പ്രകാശപൂർണമായിരിക്കും. എന്നാൽ കണ്ണിന് വൈകല്യമുണ്ടെങ്കിൽ ശരീരം ആസകലം ഇരുട്ടായിരിക്കും. അതിനാൽ നിന്നിലുള്ള പ്രകാശം അന്ധകാരമായിത്തീരാതിരിക്കുവാൻ ശ്രദ്ധിച്ചുകൊള്ളുക. ഒരിടത്തും ഇരുൾ ഇല്ലാതെ നിങ്ങളുടെ ശരീരം ആപാദചൂഡം പ്രകാശപൂരിതമായിരുന്നാൽ, ഒരു ദീപം അതിന്റെ ശോഭയാൽ നിങ്ങൾക്കു വെളിച്ചം നല്‌കുന്നതുപോലെ നിങ്ങളുടെ ശരീരം മുഴുവൻ പ്രകാശമാനമായിരിക്കും.” യേശു പ്രബോധിപ്പിച്ചുകൊണ്ടിരുന്നപ്പോൾ ഒരു പരീശൻ വന്ന് തന്നോടുകൂടി ഭക്ഷണം കഴിക്കുവാൻ അവിടുത്തെ ക്ഷണിച്ചു. യേശു ആ പരീശന്റെ ഭവനത്തിലെത്തി. കൈകാലുകൾ കഴുകാതെ അവിടുന്ന് ഭക്ഷണം കഴിക്കാനിരുന്നത് ആ പരീശനെ അദ്ഭുതപ്പെടുത്തി. എന്നാൽ കർത്താവ് അയാളോടു പറഞ്ഞു: “പരീശന്മാരായ നിങ്ങൾ കിണ്ടികിണ്ണങ്ങളുടെ പുറം ശുദ്ധമാക്കുന്നു. നിങ്ങളുടെ ഉള്ളിലാകട്ടെ അപഹരണാസക്തിയും ദുഷ്ടതയും നിറഞ്ഞിരിക്കുന്നു. ഭോഷന്മാരേ, പുറം നിർമിച്ചവൻ തന്നെയല്ലേ അകവും നിർമിച്ചത്? നിങ്ങളുടെ പാത്രങ്ങളിലുള്ളതു ദാനം ചെയ്യുക; അപ്പോൾ നിങ്ങൾക്കുള്ളതെല്ലാം ശുദ്ധമായിരിക്കും. “പരീശന്മാരേ, നിങ്ങൾക്കു ഹാ കഷ്ടം! നിങ്ങൾ എല്ലാവകകളുടെയും ദശാംശം കൊടുക്കുന്നു; കർപ്പൂരതുളസി, പുതിന, ചീര മുതലായ ചെറു സസ്യങ്ങളുടേതുപോലും; പക്ഷേ, നീതിയും ദൈവസ്നേഹവും അവഗണിക്കുന്നു. ഇവയെ അവഗണിക്കാതെ നിങ്ങൾ മറ്റുള്ളതെല്ലാം ചെയ്യേണ്ടതായിരുന്നു. “പരീശന്മാരേ, നിങ്ങൾക്കു ഹാ കഷ്ടം! സുനഗോഗുകളിൽ പ്രമുഖസ്ഥാനവും അങ്ങാടിയിൽ വന്ദനവും ലഭിക്കുവാൻ നിങ്ങൾ അഭിലഷിക്കുന്നു. നിങ്ങൾക്ക് ഹാ കഷ്ടം! എവിടെയെന്നു തിരിച്ചറിയാൻ കഴിയാത്ത ശവക്കുഴിപോലെയത്രേ നിങ്ങൾ. മനുഷ്യർ അറിയാതെ അതിന്മീതെ നടക്കുന്നുവല്ലോ.” അപ്പോൾ നിയമപണ്ഡിതന്മാരിലൊരാൾ: “ഗുരോ, ഇങ്ങനെ പറഞ്ഞ് അങ്ങു ഞങ്ങളെക്കൂടി അപമാനിക്കുകയാണല്ലോ” എന്നു യേശുവിനോടു പറഞ്ഞു. അവിടുന്നു പ്രതിവചിച്ചു: “നിയമപണ്ഡിതന്മാരേ, നിങ്ങൾക്കു ഹാ കഷ്ടം! ദുർവഹമായ ഭാരങ്ങൾ നിങ്ങൾ മനുഷ്യരുടെമേൽ കെട്ടിവയ്‍ക്കുന്നു. നിങ്ങളാണെങ്കിൽ ഒരു വിരൽകൊണ്ടുപോലും ഒന്നു താങ്ങിക്കൊടുക്കുന്നുമില്ല. നിങ്ങൾക്കു ഹാ കഷ്ടം! നിങ്ങളുടെ പൂർവപിതാക്കന്മാർ വധിച്ച പ്രവാചകന്മാരുടെ ശവകുടീരങ്ങൾ നിങ്ങൾ പണിയുന്നു. അങ്ങനെ നിങ്ങളുടെ പിതാക്കന്മാരുടെ പ്രവൃത്തികൾക്കു നിങ്ങൾ സാക്ഷികളാകുന്നു; അവരുടെ പ്രവൃത്തികളെ നിങ്ങൾ അനുകൂലിക്കുകയും ചെയ്യുന്നു. അവർ അവരെ വധിച്ചു; നിങ്ങൾ അവർക്കു ശവകുടീരം നിർമിക്കുന്നു. അതുകൊണ്ടു ദൈവത്തിന്റെ ജ്ഞാനം ഇങ്ങനെ പറഞ്ഞിരിക്കുന്നു: ‘ഞാൻ പ്രവാചകന്മാരെയും അപ്പോസ്തോലന്മാരെയും അവരുടെ അടുക്കലേക്ക് അയയ്‍ക്കും. അവരിൽ ചിലരെ അവർ സംഹരിക്കുകയും ചിലരെ പീഡിപ്പിക്കുകയും ചെയ്യും.’ അങ്ങനെ ഹാബേലിന്റെ രക്തംമുതൽ യാഗപീഠത്തിനും വിശുദ്ധസ്ഥലത്തിനും ഇടയ്‍ക്കുവച്ചു കൊല്ലപ്പെട്ട സഖറിയായുടെ രക്തംവരെ, ലോകാരംഭംമുതൽ ചൊരിയപ്പെട്ടിട്ടുള്ള രക്തത്തിന് ഈ തലമുറ ഉത്തരവാദികളായിരിക്കും. അതേ, ഈ തലമുറയോട് അതിനു പകരം ചോദിക്കുമെന്നു ഞാൻ നിങ്ങളോടു പറയുന്നു. “നിയമപണ്ഡിതന്മാരേ, നിങ്ങൾക്കു ഹാ കഷ്ടം! ജ്ഞാനഭണ്ഡാരപ്പുരയുടെ താക്കോൽ നിങ്ങൾ കൈവശമാക്കിയിരിക്കുന്നു. നിങ്ങൾതന്നെ അതിൽ പ്രവേശിച്ചില്ല; പ്രവേശിക്കുവാൻ വരുന്നവരെ തടയുകയും ചെയ്യുന്നു.” യേശു അവിടെനിന്നു പോകുമ്പോൾ മതപണ്ഡിതന്മാരും പരീശന്മാരും യേശുവിനെ നിശിതമായി വിമർശിക്കുവാൻ തുടങ്ങി. യേശുവിനെ വാക്കിൽ കുടുക്കി പിടിക്കുവാൻ തക്കം നോക്കിക്കൊണ്ട് അവർ അവിടുത്തോടു പലകാര്യങ്ങളെക്കുറിച്ചും ചോദിച്ചു.

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy