YouVersion Logo
Search Icon

LEVITICUS 10

10
നാദാബും അബീഹൂവും
1അഹരോന്റെ പുത്രന്മാരായ നാദാബും അബീഹൂവും തങ്ങളുടെ ധൂപകലശങ്ങൾ എടുത്ത് അതിൽ തീക്കനൽ ഇട്ടു മീതെ കുന്തുരുക്കം തൂകി സർവേശ്വരനു സമർപ്പിച്ചു. അതു കല്പനപ്രകാരമുള്ളതല്ലായിരുന്നതിനാൽ അശുദ്ധമായിരുന്നു. 2സർവേശ്വരന്റെ സന്നിധിയിൽനിന്നു തീ പുറപ്പെട്ട് അവരെ ദഹിപ്പിച്ചു. അങ്ങനെ അവർ തിരുസന്നിധിയിൽവച്ചു മരിച്ചു. 3അപ്പോൾ മോശ അഹരോനോടു പറഞ്ഞു: “സർവേശ്വരൻ കല്പിച്ചത് ഇതാണ്: എന്നെ സമീപിക്കുന്നവരെ ഞാൻ വിശുദ്ധനാണെന്നു ബോധ്യപ്പെടുത്തും. സകല ജനങ്ങളുടെയും മുമ്പിൽ എന്റെ തേജസ്സ് വെളിപ്പെടുത്തും.” അഹരോൻ നിശ്ശബ്ദത പാലിച്ചു. 4അഹരോന്റെ പിതൃസഹോദരനായ ഉസ്സീയേലിന്റെ പുത്രന്മാരായ മീശായേലിനെയും എൽസാഫാനെയും വിളിച്ചു മോശ പറഞ്ഞു: “വിശുദ്ധകൂടാരത്തിന്റെ മുമ്പിൽനിന്ന് നിങ്ങളുടെ സഹോദരന്മാരുടെ ശരീരം എടുത്തു പാളയത്തിനു പുറത്തു കൊണ്ടുപോകുക.” 5അവർ മോശ കല്പിച്ചതുപോലെ ചെന്നു മൃതശരീരങ്ങൾ അങ്കികളോടുകൂടി എടുത്തു പുറത്തുകൊണ്ടുപോയി. 6മോശ അഹരോനോടും പുത്രന്മാരായ എലെയാസാർ, ഈഥാമാർ എന്നിവരോടും പറഞ്ഞു: “നിങ്ങൾ തലമുടി കോതാതെ വൃത്തികേടായി ഇടുകയോ, വസ്ത്രം വലിച്ചു കീറുകയോ അരുത്. അങ്ങനെ ചെയ്താൽ നിങ്ങൾ മരിക്കും; സർവേശ്വരന്റെ കോപം സമൂഹം മുഴുവന്റെയുംമേൽ നിപതിക്കും. അവിടുന്നു ജ്വലിപ്പിച്ച ഈ അഗ്നി നിമിത്തം നിങ്ങളുടെ സഹോദരരായ ഇസ്രായേൽജനമൊക്കെയും വിലപിക്കട്ടെ. 7നിങ്ങൾ തിരുസാന്നിധ്യകൂടാരത്തിന്റെ പുറത്തു പോകരുത്; അങ്ങനെ ചെയ്താൽ നിങ്ങൾ മരിക്കും. സർവേശ്വരന്റെ അഭിഷേകതൈലം നിങ്ങളുടെമേൽ പകർന്നിരിക്കുന്നുവല്ലോ.” മോശ പറഞ്ഞത് അവർ അനുസരിച്ചു.
പുരോഹിതന്മാർ അനുഷ്ഠിക്കേണ്ട ചട്ടങ്ങൾ
8സർവേശ്വരൻ അഹരോനോട് അരുളിച്ചെയ്തു: 9“വീഞ്ഞോ, മദ്യമോ കുടിച്ചുകൊണ്ടു നീയും നിന്റെ പുത്രന്മാരും തിരുസാന്നിധ്യകൂടാരത്തിൽ പ്രവേശിക്കരുത്. പ്രവേശിച്ചാൽ നിങ്ങൾ മരിക്കും. ഇതു തലമുറയായി നിങ്ങൾ പാലിക്കേണ്ട നിയമമാണ്. 10വിശുദ്ധവസ്തുക്കളും സാധാരണ വസ്തുക്കളും നിർമ്മലവും മലിനവും നിങ്ങൾ വിവേചിക്കണം. 11സർവേശ്വരൻ മോശ മുഖാന്തരം കല്പിച്ച പ്രമാണങ്ങൾ ഇസ്രായേൽജനത്തെ നിങ്ങൾ പഠിപ്പിക്കണം.
12മോശ അഹരോനോടും അവന്റെ ശേഷിച്ച രണ്ടു മക്കളായ എലെയാസാർ, ഈഥാമാർ എന്നിവരോടും പറഞ്ഞു: “സർവേശ്വരന് അർപ്പിച്ച ധാന്യയാഗത്തിൽ ദഹിപ്പിക്കാതെ ശേഷിച്ചതു പുളിപ്പു കലർത്താതെ യാഗപീഠത്തിന്റെ അടുത്തുവച്ചു ഭക്ഷിക്കണം. അത് അതിവിശുദ്ധമാകുന്നു. 13വിശുദ്ധസ്ഥലത്തുവച്ചുതന്നെ അതു ഭക്ഷിക്കണം. അതു ഹോമയാഗമായി സർവേശ്വരന് അർപ്പിച്ചവയിൽനിന്നു നിനക്കും നിന്റെ മക്കൾക്കും ഉള്ള ഓഹരിയാകുന്നു. ഇതാണ് എനിക്കു ലഭിച്ച കല്പന. 14നീരാജനമായി അർപ്പിച്ച നെഞ്ചും തുടയും വൃത്തിയുള്ള ഏതെങ്കിലും സ്ഥലത്തുവച്ചു നീയും പുത്രീപുത്രന്മാരും ഭക്ഷിച്ചുകൊള്ളുക. ഇസ്രായേൽജനം അർപ്പിക്കുന്ന സമാധാനയാഗത്തിൽ നിനക്കും മക്കൾക്കും അവകാശപ്പെട്ട ഓഹരിയാണ് അത്. 15ഹോമയാഗത്തിനുള്ള മേദസ്സു കൊണ്ടുവരുമ്പോൾ അർപ്പിക്കാനുള്ള തുടയും നീരാജനം ചെയ്യാനുള്ള നെഞ്ചും കൊണ്ടുവരണം. ഇവ സർവേശ്വരൻ കല്പിച്ചതുപോലെ നിനക്കും നിന്റെ മക്കൾക്കും എന്നേക്കും ലഭിക്കുന്ന ഓഹരിയാണ്.
16പാപപരിഹാരയാഗത്തിനുള്ള കോലാട് എവിടെ എന്നു മോശ അന്വേഷിച്ചു. അതു ദഹിപ്പിച്ചു കഴിഞ്ഞു എന്ന് അറിഞ്ഞപ്പോൾ അദ്ദേഹം അഹരോന്റെ ശേഷിച്ചിരുന്ന മക്കളായ എലെയാസാരിനോടും ഈഥാമാരിനോടും കോപിച്ചു. 17മോശ ചോദിച്ചു: “എന്തുകൊണ്ടു നിങ്ങൾ അതു വിശുദ്ധസ്ഥലത്തുവച്ചു ഭക്ഷിച്ചില്ല? അത് അതിവിശുദ്ധവും സമൂഹത്തിന്റെ പാപം വഹിക്കാനും സർവേശ്വരന്റെ സന്നിധിയിൽ അവർക്കുവേണ്ടി പ്രായശ്ചിത്തം അനുഷ്ഠിക്കാനുംവേണ്ടി നിങ്ങൾക്കു തന്നിരുന്നതാണല്ലോ. 18നിങ്ങൾ അതിന്റെ രക്തം വിശുദ്ധമന്ദിരത്തിനകത്തു കൊണ്ടുവന്നില്ല. ഞാൻ കല്പിച്ചിരുന്നതുപോലെ നിങ്ങൾ തീർച്ചയായും അതു വിശുദ്ധമന്ദിരത്തിൽവച്ചു ഭക്ഷിക്കേണ്ടതായിരുന്നു.” 19അഹരോൻ മോശയോടു പറഞ്ഞു: “ഇതാ അവർ പാപപരിഹാരയാഗവും ഹോമയാഗവും സർവേശ്വരന് അർപ്പിച്ചിരിക്കുന്നു. എന്നിട്ടും എനിക്ക് ഇങ്ങനെ സംഭവിച്ചല്ലോ. പാപപരിഹാരയാഗവസ്തു ഞാൻ ഇന്നു ഭക്ഷിച്ചിരുന്നെങ്കിൽ അതു സർവേശ്വരനു പ്രസാദകരമാകുമായിരുന്നോ? 20ഇതു കേട്ടപ്പോൾ മോശ സന്തുഷ്ടനായി.

Currently Selected:

LEVITICUS 10: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy