YouVersion Logo
Search Icon

JOSUA 6

6
യെരീഹോവിന്റെ പതനം
1ഇസ്രായേൽജനം പ്രവേശിക്കാതിരിക്കത്തക്കവിധം യെരീഹോവിന്റെ വാതിൽ അടച്ചു ഭദ്രമാക്കിയിരുന്നു. ഉള്ളിൽ കയറാനോ പുറത്തു പോകാനോ ആർക്കും സാധ്യമായിരുന്നില്ല. 2സർവേശ്വരൻ യോശുവയോടു പറഞ്ഞു: “യെരീഹോപട്ടണത്തെ അതിന്റെ രാജാവിനോടും യുദ്ധവീരന്മാരോടും കൂടി ഞാൻ നിന്നെ ഏല്പിച്ചിരിക്കുന്നു. 3നിങ്ങളുടെ യോദ്ധാക്കൾ ദിവസം ഒരു പ്രാവശ്യം വീതം ആറു ദിവസം പട്ടണത്തെ പ്രദക്ഷിണം ചെയ്യണം. 4ആട്ടിൻകൊമ്പുകൊണ്ടുള്ള കാഹളം കൈയിൽ ഏന്തിയ ഏഴു പുരോഹിതന്മാർ ഉടമ്പടിപ്പെട്ടകത്തിന്റെ മുമ്പേ നടക്കണം. ഏഴാം ദിവസം കാഹളം ഊതുന്ന പുരോഹിതന്മാരോടൊപ്പം ഏഴു പ്രാവശ്യം നിങ്ങൾ പട്ടണത്തെ പ്രദക്ഷിണം ചെയ്യണം. 5അവർ കാഹളം നീട്ടി ഊതുന്നതു കേൾക്കുമ്പോൾ ജനമെല്ലാം ഉച്ചത്തിൽ ആർപ്പിടണം. അപ്പോൾ പട്ടണമതിൽ തകർന്നുവീഴും; തുടർന്നു സൈന്യം പട്ടണത്തിൽ പ്രവേശിക്കണം.” 6നൂനിന്റെ പുത്രനായ യോശുവ പുരോഹിതന്മാരെ വിളിച്ചു പറഞ്ഞു: “ഉടമ്പടിപ്പെട്ടകം എടുക്കുവിൻ; ആട്ടിൻകൊമ്പുകൊണ്ടുള്ള കാഹളങ്ങൾ കൈയിൽ ഏന്തി ഏഴു പുരോഹിതന്മാർ സർവേശ്വരന്റെ പെട്ടകത്തിനു മുമ്പിൽ നില്‌ക്കട്ടെ.” 7അതിനുശേഷം ജനത്തോടു പറഞ്ഞു: “മുന്നോട്ടു നീങ്ങുവിൻ; നിങ്ങൾ പട്ടണത്തെ പ്രദക്ഷിണം ചെയ്യുക; ആയുധധാരികൾ പെട്ടകത്തിനുമുമ്പേ നടക്കട്ടെ.” 8യോശുവ ജനത്തോടു കല്പിച്ചതുപോലെ കാഹളങ്ങൾ കൈയിൽ എടുത്തിരുന്ന ഏഴു പുരോഹിതന്മാർ അവിടുത്തെ പെട്ടകത്തിന്റെ മുമ്പിൽ കാഹളം ഊതിക്കൊണ്ടു നടന്നു. സർവേശ്വരന്റെ ഉടമ്പടിപ്പെട്ടകം അവർക്കു പിന്നാലെ ഉണ്ടായിരുന്നു. 9ആയുധധാരികളിൽ ചിലർ കാഹളം ഊതുന്ന പുരോഹിതന്മാരുടെ മുമ്പിലും ശേഷമുള്ളവർ പെട്ടകത്തിനു പിമ്പിലും നടന്നു. ഈ സമയമെല്ലാം കാഹളധ്വനി മുഴങ്ങിക്കൊണ്ടിരുന്നു. 10യോശുവ ജനത്തോടു പറഞ്ഞു: “ആർപ്പിടുവാൻ ഞാൻ നിങ്ങളോടു കല്പിക്കുന്ന ദിവസംവരെ നിങ്ങൾ ആർപ്പിടുകയോ ഒച്ചയുണ്ടാക്കുകയോ ഒരു വാക്കെങ്കിലും ഉച്ചരിക്കുകയോ ചെയ്യരുത്.” 11യോശുവ കല്പിച്ചതുപോലെ സർവേശ്വരന്റെ പെട്ടകമെടുത്ത് അവർ ഒരു തവണ പട്ടണത്തെ പ്രദക്ഷിണം ചെയ്തു; അതിനുശേഷം അവർ പാളയത്തിൽ തിരിച്ചുവന്ന് അവിടെ രാത്രി കഴിച്ചു.
12യോശുവ അടുത്ത ദിവസം രാവിലെ എഴുന്നേറ്റു. പുരോഹിതന്മാർ സർവേശ്വരന്റെ പെട്ടകം എടുത്തു. 13ആട്ടിൻകൊമ്പുകൊണ്ടുള്ള കാഹളം ഊതിക്കൊണ്ട് ഏഴു പുരോഹിതന്മാർ പെട്ടകത്തിനു മുമ്പേ നടന്നു. ആയുധധാരികളിൽ ചിലർ പെട്ടകത്തിനു മുമ്പിലും ശേഷമുള്ളവർ പിമ്പിലുമായി നടന്നു. അവർ മുമ്പോട്ടു നടക്കുമ്പോൾ കാഹളശബ്ദം മുഴങ്ങിക്കൊണ്ടിരുന്നു. 14രണ്ടാം ദിവസവും അവർ പട്ടണത്തെ പ്രദക്ഷിണം ചെയ്തതിനുശേഷം പാളയത്തിലേക്കു മടങ്ങി. ആറു ദിവസം അവർ ഇങ്ങനെ ചെയ്തു. 15ഏഴാം ദിവസവും പ്രഭാതത്തിൽതന്നെ എഴുന്നേറ്റു മുമ്പു ചെയ്തതുപോലെ പട്ടണത്തെ പ്രദക്ഷിണം ചെയ്യാൻ ആരംഭിച്ചു; അന്ന് ഏഴു തവണ പട്ടണത്തെ പ്രദക്ഷിണം ചെയ്തു. 16ഏഴാം പ്രാവശ്യം പുരോഹിതന്മാർ കാഹളം ഊതിയപ്പോൾ, “ആർപ്പു വിളിക്കുവിൻ, സർവേശ്വരൻ ഈ പട്ടണം നിങ്ങൾക്കു നല്‌കിയിരിക്കുന്നു” എന്നു യോശുവ ജനത്തോടു പറഞ്ഞു. 17സർവേശ്വരനുള്ള ഒരു വഴിപാട് എന്നവിധം പട്ടണവും അതിലുള്ള സർവസ്വവും നശിപ്പിക്കണം. എന്നാൽ വേശ്യയായ രാഹാബ് നമ്മുടെ ദൂതന്മാരെ ഒളിപ്പിച്ചതുകൊണ്ട് അവളും കുടുംബാംഗങ്ങളും ജീവനോടെയിരിക്കട്ടെ. 18എന്നാൽ നശിപ്പിക്കാൻ സമർപ്പിക്കപ്പെട്ടവയിൽനിന്നും യാതൊന്നും നിങ്ങൾ എടുക്കരുത്; എടുത്താൽ ഇസ്രായേൽപാളയത്തിൽ അനർഥവും നാശവും ഉണ്ടാകും. 19വെള്ളി, സ്വർണം, ചെമ്പ്, ഇരുമ്പ് എന്നിവകൊണ്ടുള്ള സകല വസ്തുക്കളും സർവേശ്വരനുവേണ്ടി മാറ്റിവയ്‍ക്കണം. അവ അവിടുത്തെ ഭണ്ഡാരത്തിൽ ചേരേണ്ടതാകുന്നു. 20പിന്നീട് കാഹളം ഊതുകയും ജനം കാഹളശബ്ദം കേട്ടപ്പോൾ ആർത്തട്ടഹസിക്കുകയും ചെയ്തു. അപ്പോൾ പട്ടണമതിൽ ഇടിഞ്ഞുവീണു. 21ജനം നേരെ മുമ്പോട്ടു കടന്ന് പട്ടണം പിടിച്ചടക്കി. പുരുഷന്മാർ, സ്‍ത്രീകൾ, കുട്ടികൾ, വൃദ്ധന്മാർ, ആടുമാടുകൾ, കഴുതകൾ തുടങ്ങി പട്ടണത്തിലുള്ള സമസ്തവും അവർ നശിപ്പിച്ചു. 22ദേശം നിരീക്ഷിക്കാൻ അയച്ചിരുന്ന രണ്ടു പേരോടും യോശുവ പറഞ്ഞു: “നിങ്ങൾ പ്രതിജ്ഞ ചെയ്തിരുന്നതുപോലെ ആ വേശ്യയുടെ വീട്ടിൽ ചെന്ന് അവളെയും കുടുംബാംഗങ്ങളെയും പുറത്തു കൊണ്ടുവരിക.” 23അവർ പോയി രാഹാബിനെയും അവളുടെ മാതാപിതാക്കളെയും സഹോദരീസഹോദരന്മാരെയും സകല ചാർച്ചക്കാരെയും കൊണ്ടുവന്ന് ഇസ്രായേൽപാളയത്തിനു പുറത്തു പാർപ്പിച്ചു. 24പിന്നീട് പട്ടണവും അതിലുള്ള സകലവും അവർ തീവച്ചു നശിപ്പിച്ചു. എന്നാൽ വെള്ളി, സ്വർണം, ചെമ്പ്, ഇരുമ്പ് എന്നിവകൊണ്ടുള്ള പാത്രങ്ങൾ സർവേശ്വരന്റെ ഭണ്ഡാരത്തിൽ സൂക്ഷിച്ചു. 25യെരീഹോവിനെ ഒറ്റുനോക്കാൻ യോശുവ അയച്ച ദൂതന്മാരെ രാഹാബ് എന്ന വേശ്യ ഒളിപ്പിച്ചതിനാൽ അദ്ദേഹം അവളെയും അവളുടെ ചാർച്ചക്കാരെയും അവൾക്കുള്ളതിനെയെല്ലാം ജീവനോടെ രക്ഷിച്ചു. അവളുടെ പിൻതലമുറക്കാർ ഇസ്രായേലിൽ ഇപ്പോഴും പാർക്കുന്നു. 26അന്ന് യോശുവ ഇപ്രകാരം ശപഥം ചെയ്തു പറഞ്ഞു: “യെരീഹോപട്ടണം വീണ്ടും പണിയാൻ തുനിയുന്നവൻ സർവേശ്വരന്റെ മുമ്പിൽ ശപിക്കപ്പെട്ടവനായിരിക്കും. “അതിന് അടിസ്ഥാനമിടുമ്പോൾ അവന്റെ മൂത്തമകനും അതിന്റെ വാതിൽ ഉറപ്പിക്കുമ്പോൾ അവന്റെ ഇളയമകനും നഷ്ടപ്പെടും.” 27സർവേശ്വരൻ യോശുവയോടുകൂടി ഉണ്ടായിരുന്നു; അദ്ദേഹത്തിന്റെ കീർത്തി ദേശമെങ്ങും വ്യാപിച്ചു.

Currently Selected:

JOSUA 6: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy