YouVersion Logo
Search Icon

JOSUA 17

17
മനശ്ശെയുടെ ഓഹരി
1യോസേഫിന്റെ ആദ്യജാതനായ മനശ്ശെയുടെ ഗോത്രത്തിനു പിന്നീട് അവകാശം നല്‌കി. മനശ്ശെയുടെ ആദ്യജാതനും ഗിലെയാദിന്റെ പിതാവുമായിരുന്ന മാഖീർ യുദ്ധവീരൻ ആയിരുന്നതുകൊണ്ട് ഗിലെയാദും ബാശാനും അയാൾക്കു ലഭിച്ചു. 2മനശ്ശെയുടെ മറ്റു പുത്രന്മാരായ അബീയേസെർ, ഹേലെക്ക്, അസ്രീയേൽ, ശെഖേം, ഹേഫെർ, ശെമിദെ എന്നിവർക്കും കുടുംബം കുടുംബമായി അവകാശം ലഭിച്ചു. ഇവർ യോസേഫിന്റെ പുത്രനായ മനശ്ശെയുടെ പുത്രന്മാരും കുടുംബത്തലവന്മാരും ആയിരുന്നു. 3മനശ്ശെയുടെ പുത്രൻ മാഖീർ; മാഖീരിന്റെ പുത്രൻ ഗിലെയാദ്; ഗിലെയാദിന്റെ പുത്രൻ ഹേഫെർ; ഹേഫെരിന്റെ പുത്രൻ സെലോഫഹാദ്; സെലോഫഹാദിനു പുത്രന്മാർ ഉണ്ടായിരുന്നില്ല; അയാൾക്ക് മഹ്ലാ, നോവാ, ഹൊഗ്ലാ, മിൽക്കാ, തിർസാ, എന്നീ പുത്രിമാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 4അവർ പുരോഹിതനായ എലെയാസാരിന്റെയും നൂനിന്റെ പുത്രനായ യോശുവയുടെയും മറ്റു നേതാക്കന്മാരുടെയും അടുത്തു ചെന്നു പറഞ്ഞു: “ഞങ്ങളുടെ സഹോദരന്മാരോടൊപ്പം ഞങ്ങൾക്കും അവകാശം നല്‌കാൻ സർവേശ്വരൻ മോശയോടു കല്പിച്ചിട്ടുണ്ട്.” അങ്ങനെ സർവേശ്വരന്റെ കല്പനപ്രകാരം സഹോദരന്മാരുടെ കൂട്ടത്തിൽ അവർക്കും അവകാശം ലഭിച്ചു. 5മനശ്ശെയുടെ പുത്രിമാർക്കും സഹോദരന്മാരോടൊപ്പം ഓഹരി ലഭിച്ചതുകൊണ്ട് 6മനശ്ശെഗോത്രക്കാർക്കു യോർദ്ദാനക്കരെയുള്ള ഗിലെയാദും ബാശാനും ലഭിച്ചതു കൂടാതെ പത്ത് ഓഹരികൾ കൂടി ലഭിച്ചു; മനശ്ശെയുടെ മറ്റു പുത്രന്മാർക്കു ഗിലെയാദുദേശവും ലഭിച്ചു. 7മനശ്ശെക്കു ലഭിച്ച ദേശത്തിന്റെ അതിര് ആശേരിൽനിന്ന് ആരംഭിച്ച് ശെഖേമിനു കിഴക്കുള്ള മിഖ്മെദാത്തിലേക്കു കടന്നു പോകുന്നു. പിന്നീട് ഏൻ-തപ്പൂഹായിലെ നിവാസികളെ ഉൾക്കൊള്ളത്തക്കവിധം തെക്കോട്ടു തിരിയുന്നു. 8തപ്പൂഹായ്‍ക്കു ചുറ്റുമുള്ള ദേശം മനശ്ശെക്ക് അവകാശപ്പെട്ടിരുന്നു. എന്നാൽ അവരുടെ അവകാശഭൂമിയുടെ അതിർത്തിയിലുള്ള തപ്പൂഹാ പട്ടണം എഫ്രയീമ്യരുടെ വകയായിരുന്നു. 9പിന്നീട് മനശ്ശെക്ക് ലഭിച്ച ദേശത്തിന്റെ അതിര് കാനാതോട്ടിലേക്കു പോകുന്നു. ആ പ്രദേശമെല്ലാം മനശ്ശെക്ക് അവകാശമായി ലഭിച്ചതാണെങ്കിലും തോടിനു തെക്കുള്ള പട്ടണങ്ങൾ എഫ്രയീമ്യർക്ക് അവകാശപ്പെട്ടവ ആയിരുന്നു. മനശ്ശെക്ക് അവകാശമായി ലഭിച്ച ദേശത്തിന്റെ അതിര് തോടിന്റെ വടക്കുവശത്തുകൂടി മെഡിറ്ററേനിയൻ സമുദ്രത്തിൽ ചെന്ന് അവസാനിക്കുന്നു. 10എഫ്രയീംദേശം തെക്കും മനശ്ശെക്കു ലഭിച്ച ദേശം അതിനു വടക്കും ആയിരുന്നു; ഇവയുടെ പടിഞ്ഞാറേ അതിര് മെഡിറ്ററേനിയൻ സമുദ്രമായിരുന്നു; ഇവ വടക്ക് ആശേരിന്റെയും കിഴക്ക് ഇസ്സാഖാരിന്റെയും അവകാശഭൂമിയോടു ചേർന്നു കിടക്കുന്നു. 11ഇസ്സാഖാരിന്റെയും ആശേരിന്റെയും അവകാശഭൂമികൾക്കുള്ളിലുള്ള ബേത്ത്-ശെയാൻ, യിബ്ലെയാം എന്നീ ദേശങ്ങളും അവയുടെ പട്ടണങ്ങളും ദോർ, ഏൻ-ദോർ, താനാക്, മെഗിദ്ദോ എന്നീ ദേശങ്ങളിലെ ജനവും അവരുടെ പട്ടണങ്ങളും മനശ്ശെക്ക് അവകാശപ്പെട്ടവ ആയിരുന്നു. 12എന്നാൽ മനശ്ശെഗോത്രക്കാർക്ക് ആ പ്രദേശങ്ങളിലുള്ള ജനത്തെ ഓടിച്ച് ആ പട്ടണങ്ങൾ കൈവശപ്പെടുത്താൻ കഴിഞ്ഞില്ല. 13പിന്നീട് ഇസ്രായേല്യർ ശക്തിപ്രാപിച്ചപ്പോഴും അവരെ ഓടിച്ചുകളയാതെ അവരെക്കൊണ്ട് അടിമവേല ചെയ്യിച്ചു.
എഫ്രയീമും മനശ്ശെയും കൂടുതൽ ആവശ്യപ്പെടുന്നു
14യോസേഫിന്റെ വംശജർ യോശുവയെ സമീപിച്ചു പറഞ്ഞു: “ഞങ്ങൾക്ക് ഒരു ഓഹരി മാത്രം നല്‌കിയത് എന്തുകൊണ്ടാണ്? ദൈവാനുഗ്രഹത്താൽ ഞങ്ങൾ ഒരു വലിയ ജനസമൂഹം ആയിത്തീർന്നിരിക്കുന്നുവല്ലോ.” 15യോശുവ പ്രതിവചിച്ചു: “നിങ്ങൾ ഒരു വലിയ ജനസമൂഹമായിത്തീരുകയും എഫ്രയീം പർവതപ്രദേശം നിങ്ങൾക്കു മതിയാകാതെ വരികയും ചെയ്തിട്ടുണ്ടെങ്കിൽ പെരിസ്യർക്കും രെഫായീമ്യർക്കും അവകാശപ്പെട്ട വനപ്രദേശം കൂടി വെട്ടിത്തെളിച്ച് സ്വന്തമാക്കിക്കൊള്ളുക.” 16അപ്പോൾ അവർ പറഞ്ഞു: “ആ പ്രദേശം ഞങ്ങൾക്ക് മതിയാകുകയില്ല; മാത്രമല്ല ബേത്ത്-ശെയാനിലും അതിന്റെ ചുറ്റുമുള്ള പട്ടണങ്ങളിലും ജെസ്രീൽ താഴ്‌വരയിലും നിവസിക്കുന്ന കനാന്യർ ഇരുമ്പു രഥങ്ങൾ ഉള്ളവരാണ്.” 17യോശുവ എഫ്രയീമിന്റെയും മനശ്ശെയുടെയും ഗോത്രങ്ങൾ ഉൾപ്പെടുന്ന യോസേഫ് വംശജരോട് പറഞ്ഞു: “നിങ്ങൾ ഒരു വലിയ ജനസമൂഹവും അതിശക്തന്മാരുമാണ്; അതുകൊണ്ട് നിങ്ങൾക്ക് ഒരു ഓഹരിമാത്രം ലഭിച്ചാൽ പോരാ. 18പർവതപ്രദേശം നിങ്ങൾക്കുള്ളതുതന്നെയാണ്; അതു വനപ്രദേശമാണെങ്കിലും അതിന്റെ ഒരറ്റംമുതൽ മറ്റേ അറ്റംവരെ വെട്ടിത്തെളിച്ചു നിങ്ങൾ അത് അവകാശമാക്കുക; കനാന്യർ കരുത്തരും ഇരുമ്പു രഥങ്ങൾ ഉള്ളവരും ആണെങ്കിലും നിങ്ങൾക്ക് അവരെ ഓടിച്ചുകളയാൻ കഴിയും.”

Currently Selected:

JOSUA 17: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy